വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും പുരാണേതിഹാസങ്ങളുടെ അമൃതത്വവും ഹൃദയത്തിൽ ഒരുപോലെ പേറുന്ന കവി ഏഴാച്ചേരി രാമചന്ദ്രൻ. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിലും ദ്രാവിഡ പെരുമയിലും വേരുകൾ ഉറപ്പിക്കുന്പോൾ തന്നെ പോരാട്ട ഗരിമയുടെ അനന്ത ആകാശങ്ങളും ഏഴാച്ചേരിയുടെ കവിതയ്ക്കു ജീവൻ.
ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം കോട്ടയം ജില്ലയിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ചുവളർന്ന ഏഴാച്ചേരി രാമചന്ദ്രനാണ്. എൻബിഎസ് പ്രസിദ്ധീകരിച്ച "ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം.
"അകലെയെങ്ങോ ഇടിമുഴക്കം' ഉൾപ്പെടെ 25 കവിതാസമാഹാരങ്ങൾ, ഏഴു ബാലസാഹിത്യകൃതികൾ (കവിതാപുസ്തകങ്ങൾ), നാലു കഥാകാവ്യങ്ങൾ, തൃശൂരിലെ പ്രസാധകരായ സമതാ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച തേൻ മണക്കും വാക്കുകൾ എന്ന ഗദ്യ പുസ്തകം. (രാമചരിതകാരൻ മുതൽ റഫീക്ക് അഹമ്മദ് വരെ മലയാളത്തിൽ നാഴികകല്ലുകളായ കവികളെ പരിചയപ്പെടുത്തുന്ന പുസ്തകം) ഒരു യാത്രാവിവരണ ഗ്രന്ഥം, തെരഞ്ഞെടുത്ത കവിതകളുടെ മൂന്നു സമാഹാരങ്ങൾ, മൂന്ന് ഓർമപുസ്തകങ്ങൾ ഉൾപ്പെടെ 46 പുസ്തകങ്ങൾ കവിക്കു സ്വന്തം.
കവി, പ്രഭാഷകൻ, ഗാനരചയിതാവ്, പത്രപ്രവർത്തകൻ എന്നിങ്ങനെയുള്ള സഞ്ചാരപഥങ്ങളിലും കർമവഴികളിലും ജീവിതം സമർപ്പിച്ച കവിയുടെ വാക്കുകളിലൂടെ...
വയലാർ രാമവർമയെ നെഞ്ചിലേറ്റി നീണ്ടകാലങ്ങളായി സഞ്ചരിക്കുന്ന ഏഴാച്ചേരി എന്ന കവിക്കു വയലാർ രാമവർമ ട്രസ്റ്റിന്റെ വയലാർ അവാർഡ് ലഭിക്കുന്പോൾ?
വലിയ ആഹ്ലാദമുണ്ട്. കേരളത്തിനകത്തും ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തുള്ള ചില രാജ്യങ്ങളിലുമെല്ലാം പ്രസംഗിക്കുന്പോൾ ഞാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള ഒരു പേരാണ് വയലാർ. ഏറ്റവും കൂടുതൽ ചൊല്ലിയിട്ടുള്ള കവിതകളും ഗാനങ്ങളും വയലാറിന്റെതുതന്നെ. എഴുത്തച്ഛൻ കുമാരനാശാൻ, വള്ളത്തോൾ, ജി. ശങ്കരകക്കുറുപ്പ്, വൈലോപ്പിള്ളി, ഇടശേരി, പി. ഭാസ്ക്കരൻ, വയലാർ, ഒഎൻവി ഇങ്ങനെ നീണ്ടു പോകും എന്റെ മനസിന്റെ ആഴങ്ങളിൽ വേരൂന്നിയ കവികൾ.
വയലാറിനെ കുറിച്ചു പറയുന്പോൾ എന്റെ കൗമാര-യൗവന കാലത്തെ ഏറ്റവും തീഷ്ണമായി സ്വാധീനിച്ച കവിയാണ്. യൗവന തൃഷ്ണകൾ ജീവിതകാലം മുഴുവൻ ഹൃദയത്തിൽ ഉൗറിപ്പിടിച്ച് നില്ക്കും എന്നു ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ വയലാർ എന്റെ ജീവിതത്തിന്റെ സ്പന്ദനം തന്നെയാണ്. വയലാറിന്റെ പേരിൽ ഒരു പുരസ്കാരം ലഭിക്കുന്പോൾ കിട്ടുന്ന ആഹ്ലാദവും അതുകൊണ്ടു തന്നെ വളരെ വലുതാണ്.
വയലാർ രാമവർമ സാഹിത്യ പുരസ്കാരം കവിയുടെ സ്വപ്നമായിരുന്നോ?
എല്ലാ മലയാള എഴുത്തുകാരും ആഗ്രഹിക്കുന്ന ഒരു പുരസ്കാരം തന്നെ ആണ് വയലാർ അവാർഡ് എന്നു ഞാൻ കരുതുന്നു. കൃത്യമായി പറയാത്തവർ പോലും മനസുകൊണ്ട് ഇത് മോഹിക്കുന്നുണ്ട്. വളരെ നേരത്തേ ഞാനും ഇത് ആഗ്രഹിച്ചിരുന്നു. വയലാർ അവാർഡ് വൈകിപ്പോയല്ലോ എന്ന് ഇപ്പോൾ പലരും എന്നോടു പറയുന്നു. എന്നാൽ സമയത്ത് ആണ് പുരസ്കാരം കിട്ടിയതെന്നു ഞാൻ വിശ്വസിക്കുന്നു.
കാരണം എന്നെക്കാൾ എല്ലാ വിധത്തിലും സീനിയർ ആയ അക്കിത്തത്തിനു നാലു വർഷം മുന്പാണ് ഇതേ പുരസ്കാരം ലഭിച്ചത്. അതിനാൽ വൈകിപ്പോയി എന്ന ചിന്ത എനിക്കില്ല.
വയലാർ കവിതകളും ഗാനങ്ങളും ഒരു ലഹരിയായി കൊണ്ടുനടക്കുന്ന വയലാർ ആരാധകൻ കൂടിയാണല്ലോ ഏഴാച്ചേരി. പ്രസംഗ വേദികളിലേക്കുള്ള യാത്രകളിലെല്ലാം കാറിൽ വയലാർ ഗാനങ്ങൾ ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടിരിക്കുകയല്ലേ?
അത് സത്യമാണ്. വർഷങ്ങളായി ഞാനൊരു പ്രസംഗ തൊഴിലാളി കൂടിയാണ്. യാത്രകൾക്കിടയിൽ കേൾക്കുന്ന ഗാനങ്ങൾ കൂടുതലും വയലാറിന്റെതാണ്. പി. ഭാസ്കരന്റെയും ഒഎൻവിയുടെയും ശ്രീകുമാരൻതന്പിയുടെയും ഗാനങ്ങളും ഏറെ ഇഷ്ടം തന്നെ. എന്നാലും ഏറ്റവും കൂടുതൽ എന്നെ ആകർഷിച്ച ഗാനങ്ങൾ വയലാറിന്റെതാണ് എന്നു പറയാം. ഏതോ ഒരു ജന്മബന്ധം പോലെയാണത്. ജി. ദേവരാജനും ബാബുരാജും എന്റെ പ്രിയപ്പെട്ട സംഗീത സംവിധായകരാണ്. കെ. രാഘവൻ, ദക്ഷിണാമൂർത്തിസ്വാമി തുടങ്ങിയവരെല്ലാവരും ഹൃദയത്തിന്റെ ഭാഗം തന്നെയാണ്. എങ്കിലും ദേവരാജനോടും ബാബുരാജിനോടും കുറച്ച് ഇഷ്ടക്കൂടുതലുണ്ട്.
വയലാറുമായുള്ള ആത്മബന്ധം എവിടെ തുടങ്ങുന്നു?
ഏഴാച്ചേരി എന്ന എന്റെ ഗ്രാമത്തിലെ ഗോവിന്ദവിലാസം അപ്പർ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഞാൻ ആദ്യമായി പൊതുവേദിയിൽ പാടുന്നത്. അതു വയലാറിന്റെ ഗാനമായിരുന്നു. എന്നെ വളർത്തിയ നാഷണൽ ലൈബ്രറിയുടെ വാർഷികാഘോഷ വേദിയിൽ പാട്ടു പാടുന്ന കുട്ടിയായ എന്നെ പാടുവാനായി വിളിക്കുന്പോൾ ഞാൻ പാടിയത് "ആ മഞ്ഞണി മാമലയിൽ നീർമുത്തണി വാടികളിൽ....' എന്ന വയലാർ ഗാനമാണ്.
"നമ്മൾ ഒന്ന്’ എന്ന നാടകത്തിനു വേണ്ടി വയലാറും ബാബുരാജും ചേർന്ന് സൃഷ്ടിച്ച ഗാനം. ഒരു സാഹിത്യകാരന്റെ പ്രസംഗം ആദ്യം കേൾക്കുന്നതും ഞങ്ങളുടെ നാഷണൽ ലൈബ്രറി വാർഷികത്തിനാണ്. അന്നു ചടങ്ങ് നടന്ന സർക്കാർ പള്ളിക്കൂടത്തിലെ ഒരു പിൻബഞ്ചിൽ വള്ളി നിക്കറുമിട്ട് ഇരിക്കുന്പോൾ എന്നെ ഒന്നാം ക്ലാസിൽ പഠിപ്പിച്ച നീലകണ്ഠൻ നായർ സാർ അടുത്തുവന്ന് പറഞ്ഞു. "ശ്രദ്ധിച്ചു കേൾക്കടാ പ്രസംഗിക്കുന്നത് വയലാർ രാമവർമയാണ്'. ശ്രദ്ധിച്ചു തന്നെ കേട്ടു.
അന്ന് ആ വേദിയിൽ നിന്നു വയലാർ പറഞ്ഞതൊന്നും എനിക്കു മനസിലായില്ലെന്നു മാത്രം. പിന്നീട് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സാഹിത്യ സമാജം സെക്രട്ടറി എന്ന നിലയിൽ വയലാർ രാമവർമയെ സ്കൂൾ വാർഷികത്തിനു കൊണ്ടുവരാൻ കഴിഞ്ഞു. അല്പം ബുദ്ധിമുട്ടിക്കൊണ്ടു വന്നു എന്നുകൂടി ഇതിനോടു ചേർത്തു പറയാം.
വയലാർ എന്ന എന്റെ ആരാധ്യ പുരുഷനുമായുള്ള വ്യക്തിബന്ധം തുടങ്ങുന്നത് ദേശാഭിമാനി ലേഖകനായി ആലപ്പുഴയിൽ ജോലി ചെയ്യുന്ന കാലത്താണ്. കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയുമായുള്ള ബന്ധത്തിലൂടെ വയലാറിൽ എത്തുകയായിരുന്നു. ഉദയാ സ്റ്റുഡിയോയിൽ ഇരുന്ന് വടക്കൻ സിനിമകൾക്കുവേണ്ടി പാട്ടുകൾ എഴുതുന്ന വയലാറുമായി പിന്നീടെന്നോ വളരെ അടുപ്പമായി.
വയലാറിന്റെ ആയിരക്കണക്കിനു ഗാനങ്ങൾ എല്ലാം തന്നെ ഹൃദയത്തിലേറ്റുന്ന ആരാധകന്റെ ഇഷ്ട വയലാർ ഗാനങ്ങൾ?
അങ്ങനെ ഒരു കണക്കെടുപ്പ് അസാധ്യമാണ്. വേണമെങ്കിൽ ഇങ്ങനെ ചുരുക്കി പറയാം - ഏറ്റവും നല്ല പ്രണയ ഗാനങ്ങൾ വയലാറിന്റേതാണ്. ഏറ്റവും നല്ല പോരാട്ട പാട്ടുകളും വയലാറിന്റേതു തന്നെ. ഏറ്റവും നല്ല ക്രിസ്തീയ-മുസ്ലിം-ഹിന്ദു ഭക്തിഗാനങ്ങൾ രചിച്ചതും വയലാർ തന്നെ. സിനിമാഗാനങ്ങൾ, നാടക ഗാനങ്ങൾ, ലളിത ഗാനങ്ങൾ ഈ മൂന്നു വിഭാഗങ്ങളിലെയും ഏറ്റവും നല്ല പ്രണയഗാനം ഏതെന്നു ചോദിച്ചാൽ ഞാൻ പറയും. "ചക്കരപ്പന്തലിൽ തേൻമഴ ചൊരിയും ചക്രവർത്തി കുമാരാ...'. പൊൻകുന്നം വർക്കിയുടെ കതിരുകാണാക്കിളി എന്ന നാടകത്തിലെ ഗാനമാണിത്.
"പല്ലനയാറിൻ തീരത്തിൽ
പദ്മപരാഗ കുടീരത്തിൽ
വിളക്കു വയ്ക്കും യുഗകന്യകയൊരു
വിപ്ലവഗാനം കേട്ടു
മാറ്റുവിൻ ചട്ടങ്ങളെ...’
എന്നതാണ് ഏറ്റവും വീര്യമാർന്ന വിപ്ലവ ഗാനം എന്നു ഞാൻ കരുതുന്നു.
ഇതിനിടയിൽ പറയട്ടെ എനിക്ക് ഇഷ്ടപ്പെട്ട വയലാറിന്റെ ഒരു ബാലകവിതയുണ്ട്.
"പൂച്ചമ്മ പെണ്ണിനെ’
പൂക്കുല തുള്ളിച്ച
പൂവാലനണ്ണാനെ...
തെമ്മാടിയെ പോലെ
തെണ്ടി നടന്നാൽ
അമ്മൂമ്മ തല്ലൂലേ...'
ഇത് "കുട്ടികളുടെ ദീപിക'യിൽ വന്നതാണ്. ഇനി അധികം പേർക്കും അറിയാത്ത ഒരു സത്യം കൂടി പറയാം. ആദ്യകാലത്തെ വയലാറിന്റെ രചനകൾ പലതും "ദീപിക’യിലാണ് അച്ചടിച്ചു വന്നത്.
ഞങ്ങളുടെ അടുത്തുള്ള ഒരന്പലത്തിൽ ഒരു കഥാപ്രസംഗത്തിനിടയിൽ ഹാർമോണിസ്റ്റ് പാടുന്പോഴാണ് ഞാനീ ബാലകവിത ആദ്യം കേൾക്കുന്നത്.
അന്നു മുതൽ ഞാനീ കവിത അന്വേഷിച്ചു നടപ്പു തുടങ്ങി. ഒടുവിൽ ഒരു ലൈബ്രറിയിൽ നിന്നും ഒരാഴ്ചത്തെ ശ്രമഫലമായി കുട്ടികളുടെ ദീപികയുടെ വാർഷിക പതിപ്പിൽ വന്ന കവിത കണ്ടു കിട്ടി. അക്കാലം മുതൽ കുട്ടികളുടെ ദീപികയോടും ഒരിത്തിരി ഇഷ്ടക്കൂടുതലുണ്ട്.
വയലാർ കവിതകളോടും ഗാനങ്ങളോടും പക്ഷപാതമുള്ള ഒരു കവിയായും ഏഴാച്ചേരിയെ വേണമെങ്കിൽ രേഖപ്പെടുത്താം?
തീർച്ചയായും. വയലാറിന്റെതുപോലെ മലയാളത്തിൽ ഇത്രയേറെ വായിക്കപ്പെട്ട കവിതകൾ വേറെയില്ല. ചൊല്ലപ്പെട്ട കവിതകളും. മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനാത്മകമായ കവിതകൾ ചങ്ങന്പുഴയുടേതാണ്. പക്ഷേ ചങ്ങന്പുഴയുടെ രമണൻപോലെ മറ്റുള്ള കൃതികൾ വായിക്കപ്പെട്ടിട്ടില്ല. എന്നാൽ വയാറിന്റെ എല്ലാ പുസ്തകങ്ങളും ഒരുപോലെ വായനക്കാർ വായിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്കൂൾ-കോളജ് യുവജനോത്സവ മത്സരങ്ങളിൽ ഇന്നും സജീവമായി നിലനിൽക്കുന്നതും വയലാർ കവിതകളാണ്. എന്റെ മാറ്റൊലി കവിതകൾ, എനിക്കു മരണമില്ല, മുളങ്കാട്, സർഗസംഗീതം ഇങ്ങനെ എല്ലാ കാവ്യസമാഹാരങ്ങളും വായിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.
"സ്നേഹിക്കയില്ല ഞാൻ, നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും’
മാനിഷാദയിലെ ഈ രണ്ടു വരികൾ ഉദ്ധരിക്കാത്ത അധ്യാപകരും പ്രസംഗകരും ഇല്ല എന്നു തന്നെ പറയാം.
"ഒരു വെർജീനിയൻ വെയിൽകാലത്തെ’ കുറിച്ച്?
അമേരിക്കയിലെ വെർജിനിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ റിച്ച്മോണ്ടിൽ വച്ചെഴുതിയ കവിതകളുടെ സമാഹാരമാണ്. ഈ സമാഹാരത്തിലെ "ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കവിത ഉൾപ്പെടെ മൂന്നു കവിതകൾ അമേരിക്കയുടെ പശ്ചാത്തലത്തിൽ എഴുതിയതാണ്. എന്റെ മകളും (നിഷ കിരണ്) കുടുംബവും താമസിക്കുന്ന റിച്ച്മോണ്ടിലെ വീടിനു തൊട്ടടുത്തുള്ള ലെബനോൻ പള്ളിയിലെ (അന്തോണീസ് പുണ്യവാളന്റെ പള്ളി) മൂന്നു ദിവസത്തെ പെരുന്നാൾ ആഘോഷവും കാണുവാനിടയായി. പള്ളിപ്പറന്പിലെ നൃത്തവും മേളകളും മേളങ്ങളുമെല്ലാം നിറയുന്ന ആഘോഷങ്ങളിൽ മുഴുകി നിൽക്കുന്പോൾ മനസ് മറ്റൊരു ലോകത്തായി.
ബൈബിളിലെ ശലോമോൻ എന്ന സോളമനും പ്രണയത്തിന് ആത്മീയ പരിവേഷം നൽകിയ ഖലീൽ ജിബ്രാനും തമ്മിൽ ഇവിടെവച്ച് കണ്ടിരുന്നെങ്കിൽ എന്ന ഒരു ചിന്ത ഉള്ളിലൂടെ എങ്ങനെയോ കടന്നുപോയി. ആ ഭാവനയിൽനിന്നാണ് ഒരു വെർജീനിയൻ വെയിൽകാലം എന്ന കവിത പിറക്കുന്നത്. സമാഹാരത്തിലെ ബാക്കി കവിതകൾ എല്ലാം 2017ലെ ഓണക്കവിതകൾ ആണ്.
എസ്. മഞ്ജുളാദേവി
വയലാറിൽ തെളിഞ്ഞ വെയിൽകാലം
02:15 AM Oct 18, 2020 | Deepika.com