ഒരാളെ അയാളുടെ പേരെടുത്തു വിളിക്കുന്പോൾ അയാളുടെ തനിമയും വ്യക്തിത്വവും നാം അംഗീകരിക്കുക മാത്രമല്ല, ആദരവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്യുന്നു. പ്രായത്തിലും സ്ഥാനത്തിലും മുന്തിയവരെ ബഹുമാനസൂചകനാമങ്ങളോട് (ചേച്ചി, അമ്മാവൻ, ഇക്ക തുടങ്ങിയവ) അവരുടെ പേരുകൂടി ചേർത്തുവിളിക്കുന്നതിലും അടുപ്പവും ഭവ്യതയും ദർശിക്കാം. ഒൗപചാരികമെങ്കിൽ മിസ്റ്റർ, മിസ്, ശ്രീമാൻ, കുമാരി തുടങ്ങിയ സംജ്ഞകൾ നൽകുന്പോൾ മനോഹാരിത തോന്നും.
പാശ്ചാത്യനാട്ടിലേക്കു കടക്കുന്പോൾ കഥ മാറി. അധ്യാപകരെയും പുരോഹിതരെയും കുടുംബത്തിൽ മുതിർന്നവരെയും വെറും പേരെടുത്തു സംബോധന ചെയ്യുന്നത് ഇവരുടെ സംസ്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. കല്യാണം കഴിഞ്ഞ പുതുപ്പെണ്ണ് അമ്മായിയമ്മയെയും അമ്മായിയച്ഛനെയും പേരു വിളിക്കും. റബേക്ക, ആൽബർട്ട് എന്നൊക്കെ. അവരുടെ കുടുംബത്തിലുള്ള മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും പേരുവിളിക്കാൻ ആ പെണ്ണിന് ഒരു ശങ്കയുമില്ല.
ഒരിക്കൽ മൂന്നുവയസുള്ള കുഞ്ഞുമായി അടുത്ത വീട്ടിലെ തൊണ്ണൂറോടടുത്ത ഒരു വനിതയെ സന്ദർശിക്കാൻ പോയി. കുഞ്ഞിനോട് അവരെ ആന്റി എന്നു സംബോധന ചെയ്യാൻ ഞാൻ പറഞ്ഞിരുന്നു. കുട്ടി അങ്ങനെ വിളിച്ചപ്പോൾ അവർ തമാശ കലർന്ന ഒരു ചിരിയോടെ പറഞ്ഞത് ഞാൻ നിന്റെ അങ്കിളിനെയല്ലല്ലോ വിവാഹം ചെയ്തിരിക്കുന്നത് എന്നാണ്. ‘I am not married to your uncle. darling, call me Edna. That is my name.’
എന്തെല്ലാം നല്ല സാമൂഹ്യാചാരങ്ങൾ നമുക്കുണ്ടെന്നോർത്ത് അഭിമാനപൂർവം തല ഉയർത്തിപ്പിടിക്കാം.
സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com
പേരുവിളി എന്ന മാരണം
02:09 AM Oct 11, 2020 | Deepika.com