പത്തൊന്പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളില്ല. ഗവണ്മെന്റ് ഓഫീസിൽ നല്ല വരുമാനമുള്ള ജോലിയാണു ഭർത്താവിന്റെത്. വരുമാനം ആവശ്യത്തിലേറെയുണ്ട്. എന്നാൽ, ഒരു ചില്ലിക്കാശുപോലും ചെലവാക്കാൻ ഭർത്താവിനു സ്വാതന്ത്ര്യമില്ല. ശന്പളം വീട്ടിലെത്തിച്ചാൽ അല്പം പോക്കറ്റ്മണി പോലും ഭാര്യ അയാൾക്കു കൊടുക്കില്ല.
"നീ കുറച്ചുകൂടി ഉദാരമായി പ്രവർത്തിക്കൂ.’ അയാൾ പറയും. "നമുക്കാണെങ്കിൽ മക്കൾക്കുപോലും കൊടുക്കേണ്ടതായിട്ടില്ലല്ലോ.’ അപ്പോൾ ഭാര്യ പറയും: "കുറച്ചുണ്ടായിരിക്കുന്നതിനേക്കാൾ കൂടുതലുണ്ടായിരിക്കുന്നതാണ് എപ്പോഴും നല്ലത്.’
സുന്ദരിയാണു ഭാര്യ. എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമുണ്ട്. എന്നാൽ, കോപിക്കാൻ പ്രത്യേക കാരണമൊന്നും വേണ്ട. അതു ഭർത്താവിനറിയുകയും ചെയ്യാം. തന്മൂലം തന്റെ ആവശ്യങ്ങൾ നടന്നുകിട്ടാൻ അയാൾ വലിയ നിർബന്ധം പിടിക്കാറില്ല.
എന്നാൽ, ഒരിക്കൽ അയാൾക്കു നിർബന്ധം പിടിക്കേണ്ടിവന്നു. അതാകട്ടെ ഒരു കുടയുടെ കാര്യത്തിലും. രണ്ടു വർഷമായിട്ട് നിറംമങ്ങിയ ഒരു പഴയ കുടയാണ് അയാൾ ഓഫീസിൽ പോകുന്പോൾ കൊണ്ടുപോകുന്നത്. അതു കാണുന്പോൾ കൂടെയുള്ളവർ കളിയാക്കും. ഒരു ദിവസം കളിയാക്കൽ കേട്ടു മടുത്തിട്ട് വീട്ടിലെത്തിയപ്പോൾ ഭാര്യയോടു പറഞ്ഞു: "എനിക്കു നല്ല ഒരു കുട വാങ്ങിത്തരണം. അല്ലെങ്കിൽ ഇനി മുതൽ ഞാൻ ഓഫീസിൽ പോകില്ല.’
പണം ചെലവാക്കുന്ന കാര്യം കേട്ടപ്പോൾ ഭാര്യയ്ക്കു കലിയായി. എങ്കിലും ജോലി നിർത്തിയാൽ വരുമാനം നഷ്ടപ്പെടുമോ എന്നു കരുതി ഭാര്യ പോയി എട്ട് ഫ്രാങ്കിന്റെ ഒരു കുട വാങ്ങിക്കൊടുത്തു. മാർക്കറ്റിലെ ഏറ്റവും വിലകുറഞ്ഞ കുടയായിരുന്നു അത്. പുതിയ കുടയുമായി ഭർത്താവ് ഓഫീസിലെത്തിയപ്പോൾ സഹപ്രവർത്തകർ വീണ്ടും അയാളെ കളിയാക്കാൻ തുടങ്ങി.
അന്നു രാത്രി സകലശക്തിയും സംഭരിച്ച് അയാൾ ഭാര്യയ്ക്ക് അന്ത്യശാസനം നൽകി: "ഇരുപതു ഫ്രാങ്ക് വിലയുള്ള ഒരു സിൽക്കുകുട എനിക്കു വാങ്ങിത്തരണം. പോരാ, അതിന്റെ ബില്ലും എന്നെ കാണിക്കണം. അല്ലെങ്കിൽ....’ പിറ്റെദിവസം ഭാര്യ അയാൾക്കു പുതിയൊരു കുട വാങ്ങിക്കൊടുത്തു. സിൽക്കിന്റേതുതന്നെ. എന്നാൽ, പതിനെട്ടു ഫ്രാങ്കിൽ ഭാര്യ ആ കച്ചവടം ഒതുക്കി. "ഇത് അടുത്ത അഞ്ചു വർഷത്തേക്ക് ഉപയോഗിക്കണം.’ ഭാര്യ പറഞ്ഞു. പുതിയ കുട കിട്ടിയ സന്തോഷത്തോടെ അയാൾ ഓഫീസിൽ പോയി. പക്ഷേ, അന്ന് അയാൾ തിരിച്ചെത്തിയപ്പോൾ ഭാര്യ കുട വാങ്ങി പരിശോധിച്ചു.
"എന്താണിത്?’ ആരോ വലിച്ച ചുരുട്ടുകൊണ്ടു കുടയിലുണ്ടായ വലിയൊരു തുള കാണിച്ചുകൊടുത്തുകൊണ്ട് ഭാര്യ അലറി. എന്താണു കാര്യമെന്നറിയാതെ അയാൾ അങ്ങനെ പകച്ചുനിൽക്കുന്പോൾ ആ സ്ത്രീ പറഞ്ഞു: "നിങ്ങൾ ഈ കുട നശിപ്പിച്ചു.!’ ദേഷ്യം സഹിക്കവയ്യാതെ അവർ അതുമിതും വീണ്ടും പുലന്പിക്കൊണ്ടിരുന്നു.
ദേഷ്യം അല്പം തണുത്തപ്പോൾ അവർ പോയി പഴയ ഒരു കുടയിലെ തുണിയെടുത്തു സിൽക്കുകുട നന്നാക്കി. എന്നാൽ, ഭർത്താവ് പിറ്റേദിവസം ഓഫീസിൽ പോയി മടങ്ങിവന്നപ്പോൾ കുടയിൽ വീണ്ടും പുതിയ തുളകൾ. ഓഫീസിലെ ആരോ പറ്റിച്ച പണിയായിരുന്നു അത്. അന്നും ഭാര്യ ഭർത്താവിനെ ദീർഘനേരം ചീത്ത പറഞ്ഞു. ഇനി പുതിയൊരു കുട വാങ്ങുന്ന പ്രശ്നമില്ലെന്ന് അപ്പീലില്ലാത്ത വിധിയും പ്രസ്താവിച്ചു.
കാര്യങ്ങൾ ഇങ്ങനെ വഴിമുട്ടിനിന്നപ്പോഴാണ് ഒരു സുഹൃത്ത് അവരെ കാണാൻ ചെന്നത്. അപ്പോൾ ഭർത്താവ് വിഷയം അയാളുടെ മുന്പിൽ അവതരിപ്പിച്ചു. സുഹൃത്ത് ഉപദേശിച്ചിട്ടും പുതിയൊരു കുട വാങ്ങാൻ ഭാര്യ തയാറല്ലായിരുന്നു. പുതിയൊരു കുട വാങ്ങാൻ തയാറല്ലെങ്കിൽ ഇൻഷ്വറൻസ് കന്പനിയോടു നഷ്ടപരിഹാരം തേടാൻ സുഹൃത്ത് നിർദേശിച്ചു. ആ നിർദേശം സ്ത്രീക്ക് ഇഷ്ടപ്പെട്ടു.
എന്നാൽ, കുടയ്ക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇൻഷ്വറൻസ് കന്പനിയിൽ അപേക്ഷ നൽകാൻ ഭർത്താവിനു സമ്മതമില്ലായിരുന്നു. ലജ്ജാകരമായ പ്രവൃത്തിയായി അയാൾ അതു കണ്ടു. എന്നാൽ, നാണംകെട്ടാണെങ്കിലും നഷ്ടപരിഹാരം നേടിയെടുക്കണമെന്ന് ഭാര്യ തീരുമാനിച്ചു.
പിറ്റേ ദിവസംതന്നെ ആ സ്ത്രീ കുടയെടുത്ത് അതിൽ കുറേക്കൂടി വലിയ തുളകളുണ്ടാക്കി ഇൻഷ്വറൻസ് കന്പനിയിലെത്തി. അവിശ്വസനീയമായ ഒരു നടപടിയായിട്ടാണ് ഇൻഷ്വറൻസ് കന്പനിയിലെ ഉദ്യോഗസ്ഥൻ അതു കണ്ടത്. ശല്യം ഒഴിവാക്കാൻ ആ കുട നന്നാക്കി അതിന്റെ ബില്ല് സമർപ്പിക്കാൻ അയാൾ നിർദേശിച്ചു.
ആ സ്ത്രീ വേഗം പോയി കുട നന്നാക്കുന്ന ആളിനെക്കണ്ടു പറഞ്ഞു: "ഏറ്റവും വിലയേറിയ സിൽക്കുകൊണ്ട് ഈ കുട പുതിയതാക്കിത്തരൂ. പണം എനിക്കൊരു പ്രശ്നമല്ല!’
പ്രസിദ്ധ ഫ്രഞ്ചുസാഹിത്യകാരനായ മോപ്പസാങ് (1850-1893) എഴുതിയ "ദി അംബ്രല്ല’ എന്ന ഈ ചെറുകഥ വായിക്കുന്പോൾ ഇതുപോലെയുള്ള മനുഷ്യർ ഈ ലോകത്തിലുണ്ടോ എന്നു നാം ചോദിച്ചുപോകും. തീർച്ചയായും മോപ്പസാങ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഈ കഥയിലെ നായികയെപ്പോലുള്ളവർ ജീവിച്ചിരുന്നിട്ടുണ്ടാകണം. അല്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊരു കഥ പ്രത്യക്ഷപ്പെടാൻ സാധ്യതയില്ലായിരുന്നു.
ഈ കഥയിലെ പിശുക്കത്തിയായ സ്ത്രീയെപ്പോലെയുള്ള സ്ത്രീപുരുഷന്മാർ ഇന്നും ജീവിച്ചിരിപ്പുണ്ടാകാനാണു സാധ്യത. ഈ സ്ത്രീക്കു പണത്തിന്റെ വില അറിയാമായിരുന്നു. എന്നാൽ, പണത്തിനു ജീവിതത്തിലുള്ള മൂല്യം എന്താണെന്നറിയില്ലായിരുന്നു. അവർ പണം സന്പാദിക്കാനും അതു കുന്നുകൂട്ടി വയ്ക്കാനും വേണ്ടി ജീവിച്ചു. എന്നാൽ, അതു ശരിയായ രീതിയിൽ ഉപയോഗിക്കാൻ അവർ മറന്നുപോയി.
ഇതുപോലെയുള്ള ആൾക്കാരെ ചിലപ്പോഴെങ്കിലും നമ്മുടെയിടയിൽ നാം കാണാറുണ്ടല്ലോ. പണം സന്പാദിക്കുന്നതിനുവേണ്ടി മാത്രം ജീവിക്കുന്നവർ. അവരുടെ പണംകൊണ്ട് അവർക്കോ മറ്റാർക്കെങ്കിലുമോ ഒരു ഉപകാരവും ഉണ്ടാകുന്നില്ല. നേരേ മറിച്ച്, അവർക്കുണ്ടാകുന്നതു നഷ്ടം മാത്രം! എത്ര സന്തോഷമായി കൊണ്ടുപോകാവുന്ന കുടുംബജീവിതമായിരുന്നു പണത്തിനോടുള്ള ആർത്തികൊണ്ട് ആ സ്ത്രീ തകർത്തത്!
പിശുക്കത്തിയായിരുന്നെങ്കിലും പണം ചെലവാക്കാൻ അവർ വിസമ്മതിച്ചതു സ്വന്തം പണത്തിന്റെ കാര്യത്തിലായിരുന്നു. ഇൻഷ്വറൻസ് കന്പനിയുടെ പണം ചെലവാക്കുന്ന കാര്യം വന്നപ്പോൾ എത്രമാത്രം ചെലവാക്കാമോ അത്രമാത്രം ചെലവാക്കാനാണ് കുട നന്നാക്കുകാരനോട് അവർ ആവശ്യപ്പെട്ടത്! ഇവിടെയും നാം കാണുന്നതു ജീവിതത്തിൽ ശരിയായ മൂല്യങ്ങൾ ഇല്ലാത്തതിന്റെ ന്യൂനതയാണ്.
എല്ലാത്തിന്റെയും വില അറിയാമായിരുന്നു സ്ത്രീയാണു മോപ്പസാങ് അവതരിപ്പിച്ചിരിക്കുന്ന നായിക. എന്നാൽ, അവർക്ക് ഒന്നിന്റെയും ശരിയായ മൂല്യം അറിയില്ലായിരുന്നുതാനും. നമ്മുടെ സ്ഥിതി ഇതുപോലെ ആകാതിരിക്കട്ടെ. നേരേ മറിച്ച് എല്ലാത്തിന്റെയും മൂല്യങ്ങൾ കാണുന്നവരും അതു വിലമതിക്കുന്നവരുമാകട്ടെ നമ്മൾ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
02:13 AM Oct 04, 2020 | Deepika.com