അൾത്താരയായി രണ്ടു മേശകൾ. ഒരു പുതപ്പാണ് അൾത്താരവിരി. അൾത്താരയ്ക്കു പിന്നിൽ ഭിത്തിയിൽ ഒരു കുരിശു വരച്ചിട്ടുണ്ട്. ഓരോ തടിക്കഷണത്തിൽ ഉറപ്പിച്ച രണ്ടു മെഴുകുതിരികൾ. ഒരു ക്രൂശിതരൂപവും അൾത്താരയിലുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബർണാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന അത്മകഥാ കുറിപ്പുകൾ.
അങ്ങനെ ആ സുദിനം വന്നെത്തി. ഞാൻ ആകാംക്ഷയോടെ കാത്തുകാത്തിരുന്ന ദിനം: കോണ്സൻട്രേഷൻ ക്യാന്പിലെ എന്റെ ആദ്യത്തെ വിശുദ്ധ കുർബാനയുടെ ദിനം.
അന്നു തലയെണ്ണലിനുശേഷം ഞങ്ങളെല്ലാവരും- അതായത് വൈദികർക്കുവേണ്ടിയുള്ള ബാരക്കുകളിലെ അംഗങ്ങളെല്ലാം- 26-ാം നന്പർ ബാരക്കിലെ ഒന്നാംനന്പർ മുറിയിലെത്തി. പകൽമുറിയും കിടപ്പുമുറിയും തമ്മിൽ വേർതിരിക്കുന്ന താത്കാലികഭിത്തി മാറ്റിയിരിക്കുന്നു. ഈ മുറിക്ക് ഇപ്പോൾ 60 അടി നീളവും 30 അടി വീതിയും കാണും.
നെടിയ വശത്തെ ഭിത്തികളിൽ ജനാലകൾ. അൾത്താരയായി രണ്ടു മേശകൾ. ഒരു പുതപ്പാണ് അൾത്താരവിരി. അൾത്താരയ്ക്കു പിന്നിൽ ഭിത്തിയിൽ ഒരു കുരിശു വരച്ചിട്ടുണ്ട്. ഓരോ തടിക്കഷണത്തിൽ ഉറപ്പിച്ച രണ്ടു മെഴുകുതിരികൾ. ഒരു ക്രൂശിതരൂപവും അൾത്താരയിലുണ്ട്.
ഇതെല്ലാം ശരവേഗത്തിൽ പൂർത്തിയായി. ഹാൾ നിറഞ്ഞു. വാതിലനരികെ ഒരു ചെറിയ പാത്രത്തിൽ തീരെച്ചെറിയ ഓസ്്തിക്കഷണങ്ങൾ. ചെറിയ ഓസ്തിയുടെ നാലിലൊന്നുപോലും വരില്ല. മുറിയിലേക്കു കയറുന്നവർ അതിലോരോന്ന് എടുത്തു. നല്ല തിരക്കുള്ള ബസിൽ യാത്രക്കാർ തിങ്ങിഞെരുങ്ങി നിൽക്കുംപോലെ ഞങ്ങൾ ഹാളിൽ നിലയുറപ്പിച്ചു.
പോളീഷ് പട്ടാളത്തിലെ മുൻ ചാപ്ലൈൻ ആയിരുന്ന ഒരു പോളണ്ടുകാരൻ അച്ചനാണ് എല്ലാത്തവണയും മുഖ്യകാർമികൻ. അദ്ദേഹത്തിനു മാത്രമാണ് അതിനുള്ള അനുവാദം. അത്യാവശ്യം വേണ്ട തിരുവസ്ത്രങ്ങളും ഓസ്തിയും വീഞ്ഞും ഡാഹാവ് പട്ടണത്തിലെ ഇടവകപ്പള്ളികളുടെ സമ്മാനമാണ്.
തിരുക്കർമം ആരംഭിക്കുന്നു. വേഗം കൂടുതലാണ്. ഞങ്ങളെല്ലാവരും അസ്വസ്ഥരും ഉൽക്കണ്ഠാകുലരും. വിശുദ്ധ കുർബാന അനുവദിക്കപ്പെട്ടിട്ടില്ല, അധികാരികൾ കണ്ണടയ്ക്കുന്നതേ ഉള്ളു എന്ന് എല്ലാവർക്കും അറിയാം. എപ്പോൾ വേണമെങ്കിലും വിശുദ്ധ കുർബാന തടസപ്പെടാം.
ഏറ്റവും പിന്നിൽ മേൽനോട്ടചുമതലയുള്ള മുഖ്യൻ നില്പുണ്ട്. തൊപ്പി അയാൾ തലയിൽനിന്നു മാറ്റിയിട്ടില്ല. ഒരു പ്രശ്നമുണ്ടാക്കാൻ അയാൾ കാത്തുനിൽക്കുകയാണെന്നു തോന്നുന്നു.
മുഖ്യകാർമികൻ പ്രാർഥനകളെല്ലാം ഉച്ചത്തിലാണു ചൊല്ലുന്നത്. ഞങ്ങളെല്ലാവരും ശബ്ദം കുറച്ചും. കാഴ്ചവയ്പിന്റെ സമയമായപ്പോൾ ഞങ്ങൾ ഓസ്തിക്കഷണങ്ങളുമായി കൈകൾ ഉയർത്തി. കൂദാശാവചനങ്ങൾ ഉച്ചരിക്കുംമുന്പ് ആരോ എന്റെ ഉടുപ്പിൽ വലിക്കുന്നതുപോലെ തോന്നി.
"പ്രോഷെ,’ അദ്ദേഹം പോളീഷ് ഭാഷയിൽ പറയുകയാണ്; "പ്ലീസ്’. പിന്നെ അദ്ദേഹം തന്റെ കൈയിലുണ്ടായിരുന്ന ഓസ്തിക്കഷണം എന്റെ കൈയിൽവച്ചുതന്നു. അദ്ദേഹം ഒരു വൈദികൻ ആയിരുന്നില്ലെന്നു തോന്നുന്നു. ഒരു ശെമ്മാശ്ശനോ സന്യാസാർഥിയോ ആയിരിക്കാം. കാരണം വൈദികരുടെ കൈയിലുള്ള ഓസ്തികളുടെമേൽ മാത്രമേ മുഖ്യകാർമികൻ നിയോഗം വച്ചിട്ടുള്ളു.
"ഇത് എന്റെ ശരീരമാകുന്നു.’ എന്റെ കൈവെള്ളയിലെ രണ്ട് ഓസ്തിക്കഷണങ്ങളിലേക്കു ഞാൻ നോക്കി. ആർക്കുവേണ്ടിയാണോ ഞങ്ങൾ ഈ സഹനങ്ങൾ ഏറ്റുവാങ്ങുന്നത്, അവിടുന്ന് ഇതാ ഞങ്ങളുടെ മധ്യത്തിൽ. അതുപോലെ ദിവ്യരക്ഷകന്റെ ദിവ്യയാഗത്തോട് ഹൃദയങ്ങളിൽ സാത്മീഭവിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിനു വൈദികർ. എന്റെ കവിളിലൂടെ കണ്ണീർ പ്രവഹിച്ചു. ഇവയെല്ലാംകൂടി, സ്വർഗത്തെയും ഭൂമിയെയും കൂട്ടിയിണക്കുന്ന ഒരേയൊരു ദിവ്യാർച്ചനയായി ഭവിക്കുകയാണ്.
വൈദികരല്ലാത്ത തടവുകാരാണ് വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള അല്മായർ. ചെറിയ ചെറിയ തിരുവോസ്തിക്കഷണങ്ങൾ അവർക്കു നൽകി.
ആ വൈദികക്കൂട്ടായ്മയിൽ ആശ്വാസത്തിന്റെ ഒരു സമുദ്രംതന്നെ വർഷിക്കപ്പെട്ടതുപോലെ. പുതിയ സഹനങ്ങൾ സന്തോഷപൂർവം ഏറ്റെടുക്കാനുള്ള സാന്ത്വനവും പ്രത്യാശയും ശക്തിയും കൈവന്നതുപോലെ.
****
"പേൻപരിശോധന.’
വിശുദ്ധ കുർബാനയ്ക്കുശേഷം ഞങ്ങൾ ഉപകാരസ്മരണ നടത്തുന്പോൾ ബാരക്ക് തലവൻ വിളിച്ചുപറയുന്നതുകേട്ടു. അതിവേഗം ഞങ്ങൾ ഹാൾ പഴയ പടിയിലാക്കി. എല്ലാവരും പുറത്തേക്കു കടക്കാൻ തിരക്കുകൂട്ടി.
ഞങ്ങളുടെ മുറിയിൽ മേലാൾ തടവുകാരൻ ഒരു സ്റ്റൂളിൽ അതിപ്രധാനമായതെന്തോ ചെയ്യുകയാണെന്ന ഭാവത്തിൽ ഇരിപ്പുണ്ട്. എല്ലാവരുടെയും പേരെഴുതിയ ഒരു കടലാസും പേനയും കൈയിലുണ്ട്. തിരുമനസിന്റെ മുന്പാകെ വസ്ത്രങ്ങളെല്ലാമഴിച്ച് ഞങ്ങൾ ഓരോരുത്തരും നിരയായി നീങ്ങണം. ശരീരത്തിന്റെ ചില ഭാഗങ്ങൾ അവർക്കു സൂക്ഷ്മമായി പരിശോധിക്കണം. പേനോ ചൊറിയോ ഇല്ലെന്നു ബോധ്യപ്പെടണമല്ലോ.
ചിലപ്പോൾ അയാൾ അയൽബാരക്കിലെ മേലാവിനെക്കൂടി വിളിക്കും. ഈ വിചിത്ര പരിശോധനയ്ക്ക്. അയാളുടെ കീഴിലുള്ള തടവുകാർ പണിസ്ഥലത്തായതിനാൽ പ്രത്യേകിച്ചു പണിയൊന്നുമില്ല. അവരുടെ തമാശകൾ ഇവിടെ ഉദ്ധരിക്കാൻ മാത്രം സഭ്യമല്ല.
"ഈ പരിശോധന കൂടെക്കൂടെയുണ്ടോ?’ ഞാനൊരു സഹതടവുകാരനോടു ചോദിച്ചു.
"മറ്റു ബാരക്കുകളിൽ വല്ലപ്പോഴും മാത്രം. ചിലപ്പോൾ ഞായറാഴ്ചകളിൽ. ഇവിടെ ദിവസേനയുണ്ട്. അച്ചന്മാർ ഈ പരിശോധനയുടെ ഇരകളാണ്.’
പക്ഷേ, ഈ പരിശോധനകൾ ഞങ്ങൾക്ക് ഒരുപദ്രവവും ചെയ്യുന്നില്ല. സ്വർഗം ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്. അടുത്ത മുറിയിൽ നാഥൻ വസിക്കുന്നുണ്ട് (ഒരു മേശവലിപ്പിൽ); ഞങ്ങളുടെ മധ്യത്തിൽത്തന്നെ. (തുടരും)
തടവറ സ്മരണകൾ /
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
ക്യാന്പിലെ ആദ്യത്തെ വിശുദ്ധ കുർബാന
03:37 AM Sep 27, 2020 | Deepika.com