ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർമകളെ തിരികെവിളിക്കുന്നതുപോലെയാണ്. ഗാന്ധിജിയുടെ പാദസ്പർശമേറ്റ മലയാള മണ്ണിൽനിന്നു കവികൾ പാടുന്നു...
"മഹാത്മാഗാന്ധി കീ ജയ്’ എന്ന മുദ്രാവാക്യം കേരളക്കരയിൽ മുഴങ്ങിയിട്ട് നൂറ്റാണ്ടു പിന്നിട്ടു. 1920 ഓഗസ്റ്റ് 18-ന് മലയാളമണ്ണിലാദ്യമായി മഹാത്മജി കാലുകുത്തുന്പോൾ ജയ് വിളിച്ച ജനതയ്ക്ക് കരളിലുറപ്പും കൈക്കരുത്തും സ്വന്തമായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിലെ പ്രാഥമികവിദ്യാലയങ്ങളും വായനശാലകളുമൊക്കെ കേന്ദ്രീകരിച്ച് കേരളത്തിൽ പലയിടത്തും ഗാന്ധിശിഷ്യർ രൂപപ്പെട്ടുവരുന്ന കാലമായിരുന്നു. "ഗാന്ധി’ എന്ന് ശരിയായി ഉച്ചരിക്കുവാൻ പോലും അറിയാത്ത നിരക്ഷരജനതയും "കാന്തി’യുടെ ആരാധകരായിരുന്നു. ഒരു ചിത്രം പോലും കാണാത്തവരുടെ മനസിൽപ്പോലും ഗാന്ധി, ഇന്ത്യയുടെ ഉത്തമകാന്തനായി വിളങ്ങിനിന്നു.
കോഴിക്കോട്ടെ പ്രഥമ സന്ദർശനത്തിനുശേഷം നാലുതവണകൂടി കേരളം ഗാന്ധിജിയുടെ പാദസ്പർശത്താൽ അനുഗൃഹീതമായി. പോയ നൂറ്റാണ്ടിന്റെ ചരിത്രപഥങ്ങളിൽ നിഴലും നിലാവുമായി ഗാന്ധിജിയുടെ നാമവും രൂപവും നിറഞ്ഞുനിൽക്കുന്നു. മഹാത്മജിയുടെ പേരിലുള്ള നഴ്സറിസ്കൂളുകൾ മുതൽ കലാലയങ്ങൾ വരെ, ഗ്രാമീണവായനശാലകൾ മുതൽ അത്യാധുനിക ലൈബ്രറിസമുച്ചയങ്ങൾ വരെ, സ്ഥാപനങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും അനവധി. ജാതിഭേദവും മതദ്വേഷവും രാഷ്ട്രീയവൈരവുമില്ലാതെ നമ്മുടെ നാട്ടിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടത് രാഷ്ട്രപിതാവിന്റെ പേരുതന്നെ.
എന്നാൽ ഇതിനെല്ലാമിടയിൽ അതീവശോഭയോടെ ഗാന്ധിജിയെ അനശ്വരനാക്കുന്ന ഒന്നുണ്ട്: കൈരളിയുടെ കണ്ഠാഭരണം പോലെ മനോരമ്യങ്ങളായ കവിതകൾ! ഗാന്ധിക്കവിതകൾ എന്നു വിശേഷിപ്പിക്കാവുന്ന ചെറുതും വലുതുമായ കാവ്യോപഹാരങ്ങൾ! കലയുടെ ശ്രീകോവിലിൽ കവിവരന്മാരുടെ ഗാന്ധിപൂജ!
മഹാകവി വള്ളത്തോൾ
"പോരാ പോരാ, നാളിൽ നാളിൽ
ദൂരദൂരമുയരട്ടെ
ഭാരതാക്ഷ്മാദേവിയുടെ
തൃപ്പതാകകൾ'
എന്നെഴുതിയ ദേശീയതയുടെ കവിയായ മഹാകവി വള്ളത്തോൾ നാരായണമേനോന് ഗാന്ധിജിയെക്കുറിച്ച് എന്തെഴുതിയാലും പോരാ, പോരാ എന്നുതന്നെയാണ്. അതിന്റെ മകുടോദാഹരണമാണ് "എന്റെ ഗുരുനാഥൻ’ എന്ന വിഖ്യാതമായ കവിത.
ഇക്കവിത ആസ്വാദകമനസുകളിലേക്ക് ഒരേസമയം മഹാകവിയെയും മഹാത്മാവിനെയും എത്തിക്കുമെന്നതിൽ സംശയമില്ല. അക്ഷരാർത്ഥത്തിൽ വള്ളത്തോൾ ഗാന്ധിജിക്ക് കാവ്യപൂജയർപ്പിക്കുകതന്നെയാണ്. അതാകട്ടെ, മലയാളകവിതയിലെ ഏറ്റവും ശ്രേഷ്ഠമായ ഗാന്ധിപൂജയായി പരിണമിക്കുകയും ചെയ്തു.ഗാന്ധിജിയുടെ അപദാനങ്ങൾ വാരിവിതറുന്നതിൽ അന്യാദൃശമായ ഉദാരമനസ്കതയാണ് കവി പുലർത്തുന്നത്.
"ലോകമേ തറവാടു തനിക്കീ,ച്ചെടികളും
പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ;
ത്യാഗമെന്നതേ നേട്ടം; താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെൻ ഗുരുനാഥൻ.'
ലോകമതസ്ഥാപകരുടെയും ആത്മീയാചാര്യന്മാരുടെയും ഗുണങ്ങളെല്ലാം ഗാന്ധിയെന്ന ഒരൊറ്റയാളിൽ വിളങ്ങിനിൽക്കുന്നതായി സ്ഥാപിക്കാനും ആ ചരിത്രം വായിക്കാൻ മാനവസമൂഹത്തെ ക്ഷണിക്കാനും മഹാകവിക്ക് മടിയേതുമില്ല.
"ക്രിസ്തുദേവന്റെ പരിത്യാഗശീലവും, സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും
ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രനുള്ള സത്യവും മുഹമ്മദിൻ
സ്ഥൈര്യവുമൊരാളിൽച്ചേർന്നൊത്തുകാണണമെങ്കിൽ
ചെല്ലുവിൻ ഭവാന്മാരെൻ ഗുരുവിൻ നികടത്തി-
ലല്ലായ്കിലവിടുത്തെച്ചരിത്രം വായിക്കുവിൻ.'
ചെപ്പിലടച്ച മുത്തുകൾ പോലെ ഏതാനും വരികളിലൂടെ ഗാന്ധിദർശനത്തിന്റെ സാരമിണക്കിച്ചേർക്കാൻ കവി ശ്രദ്ധിക്കുന്നു. ദേശീയതയുടെ കവിയായി അറിയപ്പെടുന്ന വള്ളത്തോൾ "എന്റെ ഗുരുനാഥൻ’ അവസാനിപ്പിക്കുന്നതും ശ്രദ്ധേയമാണ്:
ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു-
മാതിരിയൊരു കർമ്മയോഗിയെ പ്രസവിക്കൂ.
ഹിമവദ്വിന്ധ്യാചല മധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ.
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്പപാദപമുണ്ടായ് വരൂ!
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ "ആരമ്മേ ഗാന്ധി’ എന്ന കവിതയിലും ഉത്തമപുരുഷനു വേണ്ടതായ ഗുണങ്ങളൊക്കയും ഗാന്ധിജിയിൽ ദർശിക്കുന്നുണ്ട്. മാനവമൂല്യങ്ങളോരോന്നായി ചൊല്ലുന്നതെന്തിനെന്ന സന്ദേഹമേയുള്ളൂ കവിക്ക്.
"കുഞ്ഞുറുന്പിനുമാപത്തു
പറ്റിയാൽ കരയുന്നവൻ
കുരുന്നു നുള്ളുവാൻ പോലും
കൈയറയ്ക്കും ദയാമയൻ
സ്നേഹം, ധർമം, സദാചാരം
ഓരോന്നെന്തിനും ചൊൽവൂ ഞാൻ!
ഗുണമൊക്കെയുമൊന്നിച്ച
ഗുരുവാണ് മഹാത്മജി.'
പാലാ നാരായണൻ നായർ
പാലാ നാരായണൻ നായർ ഗാന്ധിജിയുടെ ആത്മകഥയെ ഉപജീവിച്ച് രചിച്ച കൃതിയാണ് "ഗാന്ധിഭാരത’മെന്ന ഖണ്ഡകാവ്യം. മലയാളത്തിലെ ഏറ്റവും വലിയ ഗാന്ധികാവ്യവും ഇതുതന്നെ. പന്ത്രണ്ടു സർഗങ്ങളുള്ള, മഹാകാവ്യഗുണങ്ങളോടുകൂടിയ കാവ്യത്തിന്റെ ആരംഭം ശ്രദ്ധിക്കൂ:
"സത്യമാമെവറസ്റ്റിന്റെ
തുംഗസായൂജ്യബിന്ദുവിൽ
താനേ വിടർന്നു നൂറ്റാണ്ടായ്
മിന്നും പീയൂഷ താരകേ.'
ലോകം കണ്ട സത്യാന്വേഷകനായ ഗാന്ധിജിയുടെ ജീവിതത്തെ അതിശയോക്തികൊണ്ട് കളങ്കപ്പെടുത്താതിരിക്കാനാണ് മഹാത്മാവിന്റെ വാക്കുകളിൽത്തന്നെ അവതരിപ്പിക്കുന്നതെന്ന പരമാർത്ഥം കവി ആമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. എങ്കിലും സമാപനഭാഗങ്ങളിലേക്ക് വരുന്പോൾ കവിസ്വാതന്ത്ര്യം ചിറകുവിരുത്തുകയും കാവ്യഭാവനയിൽ ആദരം നിറയുകയും ചെയ്യുന്നു.
"നീയൊഴുക്കിയ ശോണിതം പാരിനു
ശ്രീയുഷ പ്രഭാകന്ദളമായിടും
പാവനമതിൻ ചൂടും വെളിച്ചവും
ജീവിതങ്ങളെപ്പാരം വിടുർത്തിടും
സാരമീജഗൽസ്പന്ദനം ഗാന്ധിക്കു-
സ്മാരകങ്ങളായ്ത്തീരട്ടെ, ഭാവിയിൽ
കൂപ്പുകൈയോടെ നിൽക്കുമീ ഞങ്ങൾക്കു
ബാപ്പുജീ, സദാ മാപ്പുനൽകേണമേ!'
ഇടശ്ശേരി ഗോവിന്ദൻനായർ
കവിയായ ഇടശ്ശേരി ഗോവിന്ദൻനായർ വ്യക്തമായ സാമൂഹികപരിഷ്കരണ ലക്ഷ്യങ്ങളോടെ രചിച്ച "കൂട്ടുകൃഷി’ നാടകത്തിലെ ഏതാനും വരികൾ ഗാന്ധിജിയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതാണ്.
"നമ്മളശ്ശിഷ്ടന്റെ പിൻമുറക്കാർ
നമ്മളശ്രേഷ്ഠന്റെ സ്വന്തമാൾക്കാർ
നമ്മൾക്കു വേണ്ടിജ്ജനിച്ചു ഗാന്ധി
നമ്മൾക്കു വേണ്ടി മരിച്ചു ഗാന്ധി.'
വയലാർ രാമവർമ്മ
വയലാർ രാമവർമ്മ "കർമ്മയോഗി’ എന്ന ലഘുകവിതയിൽ ഗാന്ധിജിയുടെ ജീവിതവ്യാപാരങ്ങളുടെ മഹിമയെ വാഴ്ത്തുന്നു.
"ശുഷ്കമെങ്കിലും മംഗളാനുഗ്രഹ-
ശുദ്ധമായ വലംകൈ വിരലുകൾ
ആയതീശ്വരൻ കൈറാട്ടിൽനിന്നെടു-
ത്തായിരങ്ങൾക്കു ഭവ്യം പകരവേ,
അമ്മ കോൾമയിർക്കൊണ്ടൂ,
മകന്നെഴും
കർമ്മസിദ്ധിയിൽ, ത്യാഗമഹിമയിൽ!'
ജന്മസിദ്ധിയേക്കാൾ ശ്രേഷ്ഠമായ കർമ്മസിദ്ധിയിലൂടെ മഹാത്മജി കൈവരിച്ച ഉത്തുംഗ സ്ഥാനത്തെ കവി അനുസ്മരിപ്പിക്കുന്നു.
"അങ്ങകലെ, പ്പൊഴിഞ്ഞ പല്ലിൻവിട-
വങ്കുരിപ്പിച്ച പുഞ്ചിരിത്തെല്ലിനാൽ,
വിശ്വസൗഹൃദം പാകുകയാണതാ
വൃദ്ധനാമൊരു കർമ്മയോഗീശ്വരൻ!'
അക്കിത്തം അച്യുതൻ നന്പൂതിരി
അക്കിത്തം അച്യുതൻ നന്പൂതിരിയുടെ "ധർമസൂര്യൻ’ എന്ന കവിതയിലും, ഭാരതപുത്രനായ ഗാന്ധിജിയുടെ മഹത്വത്തെയാണ് വർണിക്കുന്നത്. കവി കുറിക്കുന്നു:
"ഇന്ത്യയെന്നെ വിളിക്കുന്നു, നാളെക്കേറുന്നു കപ്പലിൽ
മാതൃഭൂവിൻ മടിയിലേക്കോടിച്ചെല്ലുകയാണു ഞാൻ.'
ജി. കുമാരപിള്ള
ഗാന്ധിസത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന മലയാളകവി ജി. കുമാരപിള്ള "ഏകനായ്’ എന്ന കവിത ഗാന്ധിയുടെ അനന്യതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ലളിതസുന്ദരമായ ഈ കാവ്യാഖ്യാനം ആഴമേറിയ അടരുകൾ ഉൾക്കൊള്ളുന്നതാണ്:
ഏതു കാലമാകിലും ഏതു നേരമാകിലും
ഏതു ദിക്കിലാകിലും ഏകനായ് നടന്നു നീ.
ആരു വിട്ടുപോകിലും ആരു നേർത്തെതിർക്കിലും
ഏതു പുച്ഛമേൽക്കിലും ഏകനായ് നടന്നു നീ.
ദൂരമെത്രയാകിലും ഏതു കൂർത്ത മുള്ളിലും
ആരെറിഞ്ഞ കല്ലിലും ഏകനായ് നടന്നു നീ.
ആരെയും തുണക്കിലും ആരിലും ലയിക്കിലും
മാനസത്തിലെപ്പൊഴും ഏകനായ് നടന്നു നീ.
എൻ. വി. കൃഷ്ണവാര്യർ
എൻ. വി. കൃഷ്ണവാര്യരുടെ ഏറെ പ്രസിദ്ധമായ "ഗാന്ധിയും ഗോഡ്സേയും’ എന്ന കവിതയിൽ വർത്തമാനകാലദുരന്തത്തിന്റെ നേർക്കാഴ്ച വരച്ചുകാട്ടുന്നത് ഇപ്രകാരമാണ്:
"അരി വാങ്ങുവാൻ ക്യൂവിൽ
കാത്തുനിൽക്കുന്നൂ ഗാന്ധി
അരികിൽ കൂറ്റൻ കാറി-
ലേറി നീങ്ങുന്നൂ ഗോഡ്സേ!'
എന്തൊരു ക്രാന്തദർശിയായിരുന്നു ഇക്കവി? നൂറ്റാണ്ടൊന്നു കറങ്ങിത്തിരിയുന്പോൾ ഗോഡ്സേയെ കാറിലേറ്റാനും ഗാന്ധിയെ ക്യൂവിൽ നിർത്താനും ഉത്സാഹിക്കുന്ന ദേശങ്ങളിൽ കേരളവുമുണ്ടോ? മാതൃഭാഷ പോലും നേരാംവണ്ണം ഉച്ചരിക്കാൻ അറിയാത്ത ജനസാമാന്യം ഗാന്ധിജിയെ ഹൃദയത്തിലേറ്റി പൂജിച്ചെങ്കിൽ, അന്യഭാഷകൾപോലും അനായാസം അമ്മാനമാടുന്ന അഭിനവപണ്ഡിതന്മാർ പ്രത്യക്ഷമായും പരോക്ഷമായും ഗോഡ്സേയ്ക്ക് പുതിയ വാഴ്ത്തുകൾ ചമയ്ക്കുന്ന വർത്തമാനകാലം ഖേദകരമാണ്. ആ ദുരവസ്ഥയെ കേരളം കരുതിയിരിക്കണം. അതിനു കൈരളിയുടെ കാവ്യപൂജ സഹൃദയലക്ഷങ്ങൾക്ക് കരുത്തുപകരും.
വി. മധുസൂദനൻനായർ
ആധുനിക മലയാളകവിതയ്ക്ക് ജനകീയമുഖം നൽകുന്നതിൽ വിജയിച്ച വി. മധുസൂദനൻനായർ രചിച്ച "ഗാന്ധി’ എന്ന കവിതയിൽ ആരാണ് ഗാന്ധിയെന്ന ചോദ്യവും ഉത്തരവും മുഴങ്ങിനിൽക്കുന്നു.
"ആരാണ് ഗാന്ധി? ആരാണ് ഗാന്ധി?
നിഴൽച്ചുള്ളിയൂന്നിച്ചരിത്രത്തിലെങ്ങോ നടന്നവൻ
താൻ തീർത്ത വറചട്ടിയിൽ വീണു താനേ പുകഞ്ഞവൻ
വെറുതെ കിനാവിന്റെ കഥകൾ പുലന്പിയോൻ
കഥയായിരുന്നുവോ ഗാന്ധി, കനവായിരുന്നുവോ ഗാന്ധി?'
എണ്ണിപ്പറയാൻ ഇനിയുമേറെയുണ്ട്. അവയൊക്കെയും അർത്ഥബോധത്തോടെ ഒരു വട്ടമെങ്കിലും ആലപിക്കാനും ആന്തരാർത്ഥം ഗ്രഹിക്കാനും തുനിയുമെങ്കിൽ അതൊരു മികച്ച ഗാന്ധിപ്രണാമമായിരിക്കും.
കുട്ടികൾക്ക്
കുട്ടികൾക്കിണങ്ങുന്ന വിധത്തിൽ ഗാന്ധിജിയെ അവതരിപ്പിക്കുന്ന നിരവധി കവിതകളുണ്ട്. പുതുകാലത്തിന്റെ കുഞ്ഞുപൗരർക്ക് ഇവ ഉപകാരപ്പെടും.
സുഗതകുമാരി
നേരാണു നമ്മൾക്കുണ്ടായിരുന്നു
സൂര്യനെപ്പോലെയൊരപ്പൂപ്പൻ
മുട്ടോളമെത്തുന്ന കൊച്ചുമുണ്ടും
മൊട്ടത്തലയും തെളിഞ്ഞ കണ്ണും
മുൻവരിപ്പല്ലില്ലാപ്പുഞ്ചിരിയും
വെണ്നുരചൂടും വിരിഞ്ഞ മാറും.
എസ്. രമേശൻനായർ
ആരുടെ വിനയം നമ്മുടെ നാടിനു
സ്വാതന്ത്ര്യത്തിൻ കൊടിയായി
ആരഹിംസാമന്ത്രം കൊണ്ടീ
ഭാരതരാഷ്ട്രപിതാവായി
ആ മഹാത്മാഗാന്ധിയെ മാതൃക-
യാക്കുക നമ്മുടെ കർത്തവ്യം!
സിപ്പി പള്ളിപ്പുറം
വിശ്വം മുഴുവൻ ശാന്തി പരത്തിയ
ഗാന്ധി മഹാത്മാവേ,
കൊളുത്തിടട്ടെ ദീപാഞ്ജലികൾ
നിന്നുടെ തിരുമുന്പിൽ.
ഷാജി മാലിപ്പാറ
"മഹാത്മാഗാന്ധി കീ ജയ്’ എന്ന മുദ്രാവാക്യം കേരളക്കരയിൽ മുഴങ്ങിയിട്ട് നൂറ്റാണ്ടു പിന്നിട്ടു. 1920 ഓഗസ്റ്റ് 18-ന് മലയാളമണ്ണിലാദ്യമായി മഹാത്മജി കാലുകുത്തുന്പോൾ ജയ് വിളിച്ച ജനതയ്ക്ക് കരളിലുറപ്പും കൈക്കരുത്തും സ്വന്തമായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിലെ പ്രാഥമികവിദ്യാലയങ്ങളും വായനശാലകളുമൊക്കെ കേന്ദ്രീകരിച്ച് കേരളത്തിൽ പലയിടത്തും ഗാന്ധിശിഷ്യർ രൂപപ്പെട്ടുവരുന്ന കാലമായിരുന്നു. "ഗാന്ധി’ എന്ന് ശരിയായി ഉച്ചരിക്കുവാൻ പോലും അറിയാത്ത നിരക്ഷരജനതയും "കാന്തി’യുടെ ആരാധകരായിരുന്നു. ഒരു ചിത്രം പോലും കാണാത്തവരുടെ മനസിൽപ്പോലും ഗാന്ധി, ഇന്ത്യയുടെ ഉത്തമകാന്തനായി വിളങ്ങിനിന്നു.
കോഴിക്കോട്ടെ പ്രഥമ സന്ദർശനത്തിനുശേഷം നാലുതവണകൂടി കേരളം ഗാന്ധിജിയുടെ പാദസ്പർശത്താൽ അനുഗൃഹീതമായി. പോയ നൂറ്റാണ്ടിന്റെ ചരിത്രപഥങ്ങളിൽ നിഴലും നിലാവുമായി ഗാന്ധിജിയുടെ നാമവും രൂപവും നിറഞ്ഞുനിൽക്കുന്നു. മഹാത്മജിയുടെ പേരിലുള്ള നഴ്സറിസ്കൂളുകൾ മുതൽ കലാലയങ്ങൾ വരെ, ഗ്രാമീണവായനശാലകൾ മുതൽ അത്യാധുനിക ലൈബ്രറിസമുച്ചയങ്ങൾ വരെ, സ്ഥാപനങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും അനവധി. ജാതിഭേദവും മതദ്വേഷവും രാഷ്ട്രീയവൈരവുമില്ലാതെ നമ്മുടെ നാട്ടിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടത് രാഷ്ട്രപിതാവിന്റെ പേരുതന്നെ.
എന്നാൽ ഇതിനെല്ലാമിടയിൽ അതീവശോഭയോടെ ഗാന്ധിജിയെ അനശ്വരനാക്കുന്ന ഒന്നുണ്ട്: കൈരളിയുടെ കണ്ഠാഭരണം പോലെ മനോരമ്യങ്ങളായ കവിതകൾ! ഗാന്ധിക്കവിതകൾ എന്നു വിശേഷിപ്പിക്കാവുന്ന ചെറുതും വലുതുമായ കാവ്യോപഹാരങ്ങൾ! കലയുടെ ശ്രീകോവിലിൽ കവിവരന്മാരുടെ ഗാന്ധിപൂജ!
മഹാകവി വള്ളത്തോൾ
"പോരാ പോരാ, നാളിൽ നാളിൽ
ദൂരദൂരമുയരട്ടെ
ഭാരതാക്ഷ്മാദേവിയുടെ
തൃപ്പതാകകൾ'
എന്നെഴുതിയ ദേശീയതയുടെ കവിയായ മഹാകവി വള്ളത്തോൾ നാരായണമേനോന് ഗാന്ധിജിയെക്കുറിച്ച് എന്തെഴുതിയാലും പോരാ, പോരാ എന്നുതന്നെയാണ്. അതിന്റെ മകുടോദാഹരണമാണ് "എന്റെ ഗുരുനാഥൻ’ എന്ന വിഖ്യാതമായ കവിത.
ഇക്കവിത ആസ്വാദകമനസുകളിലേക്ക് ഒരേസമയം മഹാകവിയെയും മഹാത്മാവിനെയും എത്തിക്കുമെന്നതിൽ സംശയമില്ല. അക്ഷരാർത്ഥത്തിൽ വള്ളത്തോൾ ഗാന്ധിജിക്ക് കാവ്യപൂജയർപ്പിക്കുകതന്നെയാണ്. അതാകട്ടെ, മലയാളകവിതയിലെ ഏറ്റവും ശ്രേഷ്ഠമായ ഗാന്ധിപൂജയായി പരിണമിക്കുകയും ചെയ്തു.ഗാന്ധിജിയുടെ അപദാനങ്ങൾ വാരിവിതറുന്നതിൽ അന്യാദൃശമായ ഉദാരമനസ്കതയാണ് കവി പുലർത്തുന്നത്.
"ലോകമേ തറവാടു തനിക്കീ,ച്ചെടികളും
പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ;
ത്യാഗമെന്നതേ നേട്ടം; താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെൻ ഗുരുനാഥൻ.'
ലോകമതസ്ഥാപകരുടെയും ആത്മീയാചാര്യന്മാരുടെയും ഗുണങ്ങളെല്ലാം ഗാന്ധിയെന്ന ഒരൊറ്റയാളിൽ വിളങ്ങിനിൽക്കുന്നതായി സ്ഥാപിക്കാനും ആ ചരിത്രം വായിക്കാൻ മാനവസമൂഹത്തെ ക്ഷണിക്കാനും മഹാകവിക്ക് മടിയേതുമില്ല.
"ക്രിസ്തുദേവന്റെ പരിത്യാഗശീലവും, സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും
ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രനുള്ള സത്യവും മുഹമ്മദിൻ
സ്ഥൈര്യവുമൊരാളിൽച്ചേർന്നൊത്തുകാണണമെങ്കിൽ
ചെല്ലുവിൻ ഭവാന്മാരെൻ ഗുരുവിൻ നികടത്തി-
ലല്ലായ്കിലവിടുത്തെച്ചരിത്രം വായിക്കുവിൻ.'
ചെപ്പിലടച്ച മുത്തുകൾ പോലെ ഏതാനും വരികളിലൂടെ ഗാന്ധിദർശനത്തിന്റെ സാരമിണക്കിച്ചേർക്കാൻ കവി ശ്രദ്ധിക്കുന്നു. ദേശീയതയുടെ കവിയായി അറിയപ്പെടുന്ന വള്ളത്തോൾ "എന്റെ ഗുരുനാഥൻ’ അവസാനിപ്പിക്കുന്നതും ശ്രദ്ധേയമാണ്:
ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു-
മാതിരിയൊരു കർമ്മയോഗിയെ പ്രസവിക്കൂ.
ഹിമവദ്വിന്ധ്യാചല മധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ.
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്പപാദപമുണ്ടായ് വരൂ!
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ "ആരമ്മേ ഗാന്ധി’ എന്ന കവിതയിലും ഉത്തമപുരുഷനു വേണ്ടതായ ഗുണങ്ങളൊക്കയും ഗാന്ധിജിയിൽ ദർശിക്കുന്നുണ്ട്. മാനവമൂല്യങ്ങളോരോന്നായി ചൊല്ലുന്നതെന്തിനെന്ന സന്ദേഹമേയുള്ളൂ കവിക്ക്.
"കുഞ്ഞുറുന്പിനുമാപത്തു
പറ്റിയാൽ കരയുന്നവൻ
കുരുന്നു നുള്ളുവാൻ പോലും
കൈയറയ്ക്കും ദയാമയൻ
സ്നേഹം, ധർമം, സദാചാരം
ഓരോന്നെന്തിനും ചൊൽവൂ ഞാൻ!
ഗുണമൊക്കെയുമൊന്നിച്ച
ഗുരുവാണ് മഹാത്മജി.'
പാലാ നാരായണൻ നായർ
പാലാ നാരായണൻ നായർ ഗാന്ധിജിയുടെ ആത്മകഥയെ ഉപജീവിച്ച് രചിച്ച കൃതിയാണ് "ഗാന്ധിഭാരത’മെന്ന ഖണ്ഡകാവ്യം. മലയാളത്തിലെ ഏറ്റവും വലിയ ഗാന്ധികാവ്യവും ഇതുതന്നെ. പന്ത്രണ്ടു സർഗങ്ങളുള്ള, മഹാകാവ്യഗുണങ്ങളോടുകൂടിയ കാവ്യത്തിന്റെ ആരംഭം ശ്രദ്ധിക്കൂ:
"സത്യമാമെവറസ്റ്റിന്റെ
തുംഗസായൂജ്യബിന്ദുവിൽ
താനേ വിടർന്നു നൂറ്റാണ്ടായ്
മിന്നും പീയൂഷ താരകേ.'
ലോകം കണ്ട സത്യാന്വേഷകനായ ഗാന്ധിജിയുടെ ജീവിതത്തെ അതിശയോക്തികൊണ്ട് കളങ്കപ്പെടുത്താതിരിക്കാനാണ് മഹാത്മാവിന്റെ വാക്കുകളിൽത്തന്നെ അവതരിപ്പിക്കുന്നതെന്ന പരമാർത്ഥം കവി ആമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. എങ്കിലും സമാപനഭാഗങ്ങളിലേക്ക് വരുന്പോൾ കവിസ്വാതന്ത്ര്യം ചിറകുവിരുത്തുകയും കാവ്യഭാവനയിൽ ആദരം നിറയുകയും ചെയ്യുന്നു.
"നീയൊഴുക്കിയ ശോണിതം പാരിനു
ശ്രീയുഷ പ്രഭാകന്ദളമായിടും
പാവനമതിൻ ചൂടും വെളിച്ചവും
ജീവിതങ്ങളെപ്പാരം വിടുർത്തിടും
സാരമീജഗൽസ്പന്ദനം ഗാന്ധിക്കു-
സ്മാരകങ്ങളായ്ത്തീരട്ടെ, ഭാവിയിൽ
കൂപ്പുകൈയോടെ നിൽക്കുമീ ഞങ്ങൾക്കു
ബാപ്പുജീ, സദാ മാപ്പുനൽകേണമേ!'
ഇടശ്ശേരി ഗോവിന്ദൻനായർ
കവിയായ ഇടശ്ശേരി ഗോവിന്ദൻനായർ വ്യക്തമായ സാമൂഹികപരിഷ്കരണ ലക്ഷ്യങ്ങളോടെ രചിച്ച "കൂട്ടുകൃഷി’ നാടകത്തിലെ ഏതാനും വരികൾ ഗാന്ധിജിയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതാണ്.
"നമ്മളശ്ശിഷ്ടന്റെ പിൻമുറക്കാർ
നമ്മളശ്രേഷ്ഠന്റെ സ്വന്തമാൾക്കാർ
നമ്മൾക്കു വേണ്ടിജ്ജനിച്ചു ഗാന്ധി
നമ്മൾക്കു വേണ്ടി മരിച്ചു ഗാന്ധി.'
വയലാർ രാമവർമ്മ
വയലാർ രാമവർമ്മ "കർമ്മയോഗി’ എന്ന ലഘുകവിതയിൽ ഗാന്ധിജിയുടെ ജീവിതവ്യാപാരങ്ങളുടെ മഹിമയെ വാഴ്ത്തുന്നു.
"ശുഷ്കമെങ്കിലും മംഗളാനുഗ്രഹ-
ശുദ്ധമായ വലംകൈ വിരലുകൾ
ആയതീശ്വരൻ കൈറാട്ടിൽനിന്നെടു-
ത്തായിരങ്ങൾക്കു ഭവ്യം പകരവേ,
അമ്മ കോൾമയിർക്കൊണ്ടൂ,
മകന്നെഴും
കർമ്മസിദ്ധിയിൽ, ത്യാഗമഹിമയിൽ!'
ജന്മസിദ്ധിയേക്കാൾ ശ്രേഷ്ഠമായ കർമ്മസിദ്ധിയിലൂടെ മഹാത്മജി കൈവരിച്ച ഉത്തുംഗ സ്ഥാനത്തെ കവി അനുസ്മരിപ്പിക്കുന്നു.
"അങ്ങകലെ, പ്പൊഴിഞ്ഞ പല്ലിൻവിട-
വങ്കുരിപ്പിച്ച പുഞ്ചിരിത്തെല്ലിനാൽ,
വിശ്വസൗഹൃദം പാകുകയാണതാ
വൃദ്ധനാമൊരു കർമ്മയോഗീശ്വരൻ!'
അക്കിത്തം അച്യുതൻ നന്പൂതിരി
അക്കിത്തം അച്യുതൻ നന്പൂതിരിയുടെ "ധർമസൂര്യൻ’ എന്ന കവിതയിലും, ഭാരതപുത്രനായ ഗാന്ധിജിയുടെ മഹത്വത്തെയാണ് വർണിക്കുന്നത്. കവി കുറിക്കുന്നു:
"ഇന്ത്യയെന്നെ വിളിക്കുന്നു, നാളെക്കേറുന്നു കപ്പലിൽ
മാതൃഭൂവിൻ മടിയിലേക്കോടിച്ചെല്ലുകയാണു ഞാൻ.'
ജി. കുമാരപിള്ള
ഗാന്ധിസത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന മലയാളകവി ജി. കുമാരപിള്ള "ഏകനായ്’ എന്ന കവിത ഗാന്ധിയുടെ അനന്യതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ലളിതസുന്ദരമായ ഈ കാവ്യാഖ്യാനം ആഴമേറിയ അടരുകൾ ഉൾക്കൊള്ളുന്നതാണ്:
ഏതു കാലമാകിലും ഏതു നേരമാകിലും
ഏതു ദിക്കിലാകിലും ഏകനായ് നടന്നു നീ.
ആരു വിട്ടുപോകിലും ആരു നേർത്തെതിർക്കിലും
ഏതു പുച്ഛമേൽക്കിലും ഏകനായ് നടന്നു നീ.
ദൂരമെത്രയാകിലും ഏതു കൂർത്ത മുള്ളിലും
ആരെറിഞ്ഞ കല്ലിലും ഏകനായ് നടന്നു നീ.
ആരെയും തുണക്കിലും ആരിലും ലയിക്കിലും
മാനസത്തിലെപ്പൊഴും ഏകനായ് നടന്നു നീ.
എൻ. വി. കൃഷ്ണവാര്യർ
എൻ. വി. കൃഷ്ണവാര്യരുടെ ഏറെ പ്രസിദ്ധമായ "ഗാന്ധിയും ഗോഡ്സേയും’ എന്ന കവിതയിൽ വർത്തമാനകാലദുരന്തത്തിന്റെ നേർക്കാഴ്ച വരച്ചുകാട്ടുന്നത് ഇപ്രകാരമാണ്:
"അരി വാങ്ങുവാൻ ക്യൂവിൽ
കാത്തുനിൽക്കുന്നൂ ഗാന്ധി
അരികിൽ കൂറ്റൻ കാറി-
ലേറി നീങ്ങുന്നൂ ഗോഡ്സേ!'
എന്തൊരു ക്രാന്തദർശിയായിരുന്നു ഇക്കവി? നൂറ്റാണ്ടൊന്നു കറങ്ങിത്തിരിയുന്പോൾ ഗോഡ്സേയെ കാറിലേറ്റാനും ഗാന്ധിയെ ക്യൂവിൽ നിർത്താനും ഉത്സാഹിക്കുന്ന ദേശങ്ങളിൽ കേരളവുമുണ്ടോ? മാതൃഭാഷ പോലും നേരാംവണ്ണം ഉച്ചരിക്കാൻ അറിയാത്ത ജനസാമാന്യം ഗാന്ധിജിയെ ഹൃദയത്തിലേറ്റി പൂജിച്ചെങ്കിൽ, അന്യഭാഷകൾപോലും അനായാസം അമ്മാനമാടുന്ന അഭിനവപണ്ഡിതന്മാർ പ്രത്യക്ഷമായും പരോക്ഷമായും ഗോഡ്സേയ്ക്ക് പുതിയ വാഴ്ത്തുകൾ ചമയ്ക്കുന്ന വർത്തമാനകാലം ഖേദകരമാണ്. ആ ദുരവസ്ഥയെ കേരളം കരുതിയിരിക്കണം. അതിനു കൈരളിയുടെ കാവ്യപൂജ സഹൃദയലക്ഷങ്ങൾക്ക് കരുത്തുപകരും.
വി. മധുസൂദനൻനായർ
ആധുനിക മലയാളകവിതയ്ക്ക് ജനകീയമുഖം നൽകുന്നതിൽ വിജയിച്ച വി. മധുസൂദനൻനായർ രചിച്ച "ഗാന്ധി’ എന്ന കവിതയിൽ ആരാണ് ഗാന്ധിയെന്ന ചോദ്യവും ഉത്തരവും മുഴങ്ങിനിൽക്കുന്നു.
"ആരാണ് ഗാന്ധി? ആരാണ് ഗാന്ധി?
നിഴൽച്ചുള്ളിയൂന്നിച്ചരിത്രത്തിലെങ്ങോ നടന്നവൻ
താൻ തീർത്ത വറചട്ടിയിൽ വീണു താനേ പുകഞ്ഞവൻ
വെറുതെ കിനാവിന്റെ കഥകൾ പുലന്പിയോൻ
കഥയായിരുന്നുവോ ഗാന്ധി, കനവായിരുന്നുവോ ഗാന്ധി?'
എണ്ണിപ്പറയാൻ ഇനിയുമേറെയുണ്ട്. അവയൊക്കെയും അർത്ഥബോധത്തോടെ ഒരു വട്ടമെങ്കിലും ആലപിക്കാനും ആന്തരാർത്ഥം ഗ്രഹിക്കാനും തുനിയുമെങ്കിൽ അതൊരു മികച്ച ഗാന്ധിപ്രണാമമായിരിക്കും.
കുട്ടികൾക്ക്
കുട്ടികൾക്കിണങ്ങുന്ന വിധത്തിൽ ഗാന്ധിജിയെ അവതരിപ്പിക്കുന്ന നിരവധി കവിതകളുണ്ട്. പുതുകാലത്തിന്റെ കുഞ്ഞുപൗരർക്ക് ഇവ ഉപകാരപ്പെടും.
സുഗതകുമാരി
നേരാണു നമ്മൾക്കുണ്ടായിരുന്നു
സൂര്യനെപ്പോലെയൊരപ്പൂപ്പൻ
മുട്ടോളമെത്തുന്ന കൊച്ചുമുണ്ടും
മൊട്ടത്തലയും തെളിഞ്ഞ കണ്ണും
മുൻവരിപ്പല്ലില്ലാപ്പുഞ്ചിരിയും
വെണ്നുരചൂടും വിരിഞ്ഞ മാറും.
എസ്. രമേശൻനായർ
ആരുടെ വിനയം നമ്മുടെ നാടിനു
സ്വാതന്ത്ര്യത്തിൻ കൊടിയായി
ആരഹിംസാമന്ത്രം കൊണ്ടീ
ഭാരതരാഷ്ട്രപിതാവായി
ആ മഹാത്മാഗാന്ധിയെ മാതൃക-
യാക്കുക നമ്മുടെ കർത്തവ്യം!
സിപ്പി പള്ളിപ്പുറം
വിശ്വം മുഴുവൻ ശാന്തി പരത്തിയ
ഗാന്ധി മഹാത്മാവേ,
കൊളുത്തിടട്ടെ ദീപാഞ്ജലികൾ
നിന്നുടെ തിരുമുന്പിൽ.
ഷാജി മാലിപ്പാറ