രാജ്യത്തിന്റെ ഭരണാധികാരി ഭര്‍ത്താവിനൊപ്പം മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോവുക, ആളുകള്‍ക്കൊപ്പം ക്യൂവില്‍ നില്ക്കുക, ഷോപ്പിംഗ് മാളില്‍ ടോക്കണ്‍ എടുക്കാന്‍ പോക്കറ്റില്‍നിന്നു പണമെടുത്തു നല്‍കുക... നമുക്ക് ചിന്തിക്കാൻ പറ്റുന്നതിന് അപ്പുറമാണ് ഇതൊക്കെ. പക്ഷേ, ജാഡയും കെട്ടുകാഴ്ചയുമൊന്നുമില്ലാത്ത ഇത്തരം നേതാക്കളും ഭരണാധികാരികളുമൊക്കെ ഇല്ലാതില്ല. എവിടെയാണെന്നു ചോദിച്ചാല്‍ ജര്മനയിലുമുണ്ട് എന്നുത്തരം.
അതെ; സാക്ഷാല്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സാധാരണ ജനങ്ങളെപ്പോലെ ഷോപ്പിംഗിനു പോകുന്നതിന്റെ ചിത്രം ഇന്ത്യക്കാർക്കിടയിലും വൈറലായിരിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ ഭര്‍ത്താവ് ജോവാക്കിം സോറിനൊപ്പമാണു മെര്‍ക്കല്‍ ഷോപ്പിംഗിനിറങ്ങിയത്.
ഭരണാധികാരി എന്ന നിലയിലുള്ള സൗജന്യങ്ങള്‍ വേണ്ടെന്നു വച്ചു ആംഗല മെര്‍ക്കല്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ വസതിയിലെ വൈദ്യുതി, വെള്ളം, പാചകവാതകം, ഫോണ്‍ എന്നിവയ്ക്കെല്ലാം ഇവര്‍ കൈയില്‍നിന്നു പണം നല്‍കും. എന്തുകൊണ്ടിങ്ങനെ എന്നു ചോദിക്കുന്നവരോട്, എല്ലാ ജര്മന്കാരെപ്പോലെയുമാണ് താനും എന്നുത്തരം പറയും.
ഒരേ വസ്ത്രത്തില്‍ പലവട്ടം അങ്ങയെ കണ്ടിട്ടുണ്ടല്ലോ എന്നാരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട്, ഞാന്‍ ജര്‍മന്‍ ജനതയ്ക്കു സേവനം ചെയ്യാനുള്ള ദൗത്യം നിര്‍വഹിക്കുകയാണ്, മോഡല്‍ ആകാനില്ല എന്നായിരുന്നു ഉത്തരം. കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും ജര്‍മനിയിലേക്കു സ്വാഗതം ചെയ്തതിലൂടെയും കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നടത്തിയ ഇടപെടലുകളിലൂടെയും ലോകനേതാക്കള്‍ക്കിടയില്‍ ആംഗല മെര്‍ക്കല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ (സിഡിയു) മെര്‍ക്കല്‍ നാലാം തവണയാണു ചാന്‍സലര്‍ പദവി വഹിക്കുന്നത്. ആദ്യ വനിതാ ജര്‍മന്‍ ചാന്‍സലറുമാണ് അറുപത്താറുകാരിയായ മെര്‍ക്കല്‍. നിലവില്‍ യൂറോപ്യന്‍ യൂണിയന് അധ്യക്ഷയാണ്. ലോകത്തെ ഏറ്റവും കരുത്തയായ വനിതയായി ഫോബ്സ് മാസിക ഒമ്പതു തവണ മെര്‍ക്കലിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2015ല്‍ ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടി. ചാന്‍സലര്‍ ഓഫ് ഫ്രീ വേള്‍ഡ് എന്നാണു ടൈം ഇവരെ വിശേഷിപ്പിച്ചത്.
ക്വാണ്ടം കെമിസ്ട്രിയില്‍ ഡോക്ടറേറ്റുള്ള ആംഗല മെര്‍ക്കല്‍ 1989 മുതല്‍ സജീവരാഷ്ടീയത്തിലുണ്ട്. 2005 മുതല്‍ ജര്‍മന്‍ ചാന്‍സലറായ മെര്‍ക്കല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു നേരത്തേ പ്രഖ്യാപിച്ചും നേതാക്കള്‍ക്കിടയില്‍ മാതൃകയായി.
സിജോ പൈനാടത്ത്
ഇങ്ങനെയുമുണ്ട് അധികാരികൾ
02:42 AM Sep 20, 2020 | Deepika.com