ഒരിക്കൽ,
ഒരു വയസൻ പൂവ്
ഒരു ഉണ്ണിപ്പൂവിനോടു മൗനത്തിന്റെ
ഭാഷ പറഞ്ഞു:
"ധ്യാനം സാന്ദ്രതമസാണു, കുട്ടീ!
ധ്യാനം നീരന്ധ്രവെളിച്ചവുമാകാം.
ഇരുളും വെളിച്ചവുമിടകലർന്നുള്ള
ധ്യാനമില്ലുണ്ണീ...
ധ്യാനം ഒന്നിനോടുമുള്ള
സന്ധി ചെയ്യലുമല്ല.
ഇരവും പകലും
വേർതിരിഞ്ഞന്നുമുതൽ
കരയും കടലും പിരിഞ്ഞന്നുമുതൽ
വെയിലും നിലാവും
ഇഴപിരിഞ്ഞന്നുമുതൽ
കാലം ജരാപീഡിതമെന്റെയുണ്ണീ..
ഇതൾ വിരിയുന്ന പൂവു പോലും
നൈസർഗ്ഗികത മറക്കുന്ന ഭൂമി..
ഈ പാവം ഭൂമി!’
പിന്നെ, വയസൻ പൂവ്
ഇതളുകളൊതുക്കി
ധ്യാനത്തിൽ മുഴുകാൻ തുടങ്ങി.
പുറംകാഴ്ചകളിൽ നിന്ന്
ഉൾക്കാഴ്ചകളിലേക്ക്
ഉൗർന്നുവീണുതുടങ്ങി..
ഉണ്ണിപ്പൂവ് ഇതളുകൾ വിടർത്തി
നൈസർഗ്ഗികതയിലേക്കു മിഴികൾ
നൊന്തുതുറക്കാനും തുടങ്ങി..
ധ്യാനത്തിൽ ഉൾവെളിവു ലഭിച്ച
വയസൻ പൂവ് ഉണ്ണിപ്പൂവിനോടായി
മൊഴിഞ്ഞു:
മനുഷ്യന്റെ ഗുരുതരമായ
സൗന്ദര്യാസ്വാദനത്തിൽ
നിന്നും നീ ഒഴിഞ്ഞുനില്ക്കണേ,
എന്റെ ഉണ്ണീ!
അവൻ കണ്ടാൽ നിന്നെ പിച്ചിയെടുത്ത്
ആസ്വദിച്ചുകളയും!
"അകാലചരമം’ എന്ന അവന്റെ
ആത്മീയഭിക്ഷ നീ ഏറ്റുവാങ്ങേണ്ടിവരും...
(‘ആത്മീയഭിക്ഷ’ അവൻ ഉപയോഗിക്കാൻ
സാധ്യത ഏറെയുള്ള പദമാകുന്നു.
എന്തിനെയും ഏതിനെയും ഓമനപ്പേരു
ചൊല്ലി വിളിക്കാൻ അവൻ എന്നും
നിപുണനായിരുന്നുവല്ലോ?!)
സൂക്ഷിക്കുക!
മനുഷ്യന്റെ മണമടുത്തുവരുന്പോൾ
ഇലകളിൽ മുഖം പൂഴ്ത്തി നീ സ്വയം
ഒളിച്ചുപിടിക്കുക!
അത്തരം ഒളിച്ചുവയ്ക്കലുകൾ
അറിവുകളുടെ ധ്യാനത്തിലേക്കുള്ള നിന്റെ
സുഗമസാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.
വയസൻപൂവിന്റെ മൃദുഭാഷണം
നിലാവിലെ നിശ്ശബ്ദത പോലെ
ഉണ്ണിപ്പൂവിന്റെ ഉള്ളു നനച്ചു.
ഉണ്ണിപ്പൂവ് തിരിച്ചറിവിന്റെ
ചിരി ചിരിക്കാൻ തുടങ്ങിയിരുന്നു...!!
കവിത/ കാവാലം ബാലചന്ദ്രൻ
പൂവിന്റെ ഭാഷണം (ഒളിച്ചുകേട്ടത് )
08:12 AM Sep 13, 2020 | Deepika.com