ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖമായി ചില കാര്യങ്ങൾ പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്നു. എന്നാൽ, ദീർഘമായി സംസാരിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. അതിനു പകരം അവരെ പ്രവർത്തനനിരതരാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
തന്റെ കൈവശമുണ്ടായിരുന്ന ബലൂണുകൾ എല്ലാവർക്കും വിതരണംചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു: "ആദ്യം ബലൂണിൽ നിങ്ങളുടെ പേര് എഴുതണം. അതിനുശേഷം അത് ഉൗതി വീർപ്പിച്ചു കെട്ടണം. പിന്നീടതു അടുത്തുള്ള ഹാളിൽ നിക്ഷേപിച്ചതിനുശേഷം നിങ്ങളിവിടെ മടങ്ങി എത്തണം.’ അവർ എല്ലാവരും അദ്ദേഹം പറഞ്ഞതുപോലെ ചെയ്തു.
ഇനി എന്ത് എന്ന ചോദ്യത്തോടുകൂടി അവരെല്ലാവരും സെമിനാർ ഹാളിലെ ഇരിപ്പിടങ്ങളിൽ മടങ്ങിയെത്തി. അപ്പോൾ വിഷയാവതാരകൻ പറഞ്ഞു: "നിങ്ങൾക്ക് ഇനി രണ്ടു മിനിറ്റു സമയമുണ്ട്. അതിനുള്ളിൽ നിങ്ങളുടെ സ്വന്തം പേരെഴുതിയ ബലൂണ്‍ കണ്ടുപിടിച്ച് ഈ ഹാളിൽ മടങ്ങിയെത്തണം.’ അവർ എല്ലാവരും അദ്ദേഹം പറഞ്ഞതുപോലെ ചെയ്തു.
അവർ എല്ലാവരും ബലൂണുകൾ കിടന്നിരുന്ന സ്ഥലത്തേക്ക് ഓടി. വലിയ തിക്കും തിരക്കുംമൂലം ചിലർ വീണു. അവരെ ചവിട്ടിമെതിച്ചുകൊണ്ടുപോലും മറ്റു ചിലർ തങ്ങളുടെ ബലൂണുകൾ കണ്ടെത്താനായി ഹാളിലേക്കു പാഞ്ഞുകയറി. ഒന്നിനു പുറകേ മറ്റൊന്നായി അവർ ബലൂണുകൾ പരിശോധിച്ചു. പക്ഷേ, അവർക്കാർക്കും സ്വന്തം ബലൂണുകൾ കണ്ടെത്താനായില്ല. അപ്പോഴേക്കും രണ്ടു മിനിറ്റു സമയം കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിന്റെ ബെൽകേട്ട അവർ സെമിനാർ ഹാളിൽ മടങ്ങിയെത്തി. പരാജിതരുടെ മുഖഭാവമായിരുന്നു അവർക്കപ്പോൾ.
അവരുടെ മാനസികാവസ്ഥ മനസിലാക്കിക്കൊണ്ടു വിഷയാവതാരകൻ ചോദിച്ചു: "നിങ്ങളുടെ സ്വന്തം ബലൂണുകൾ കണ്ടെത്താൻ എന്താണു മാർഗം?’ അവരാരും മറുപടി പറയാൻ തയാറായിരുന്നില്ല. അത്രമാത്രം പരാജയഭാവമായിരുന്നു അവർക്കപ്പോൾ. തന്മൂലം അദ്ദേഹം അവരോടു ചോദിച്ചു: "നിങ്ങളുടെ ബലൂണ്‍ കണ്ടെത്താൻ മറ്റൊരാൾ നിങ്ങളെ സഹായിച്ചാൽ കാര്യം കുറേക്കൂടി എളുപ്പമാകില്ലേ?’ അതു ശരി എന്ന ഭാവത്തിൽ അവർ തലകുലുക്കി.
ഉടനെ അദ്ദേഹം പറഞ്ഞു: ബഹളം വയ്ക്കാതെ നിങ്ങൾ അടുത്ത ഹാളിലേക്കു പോവുക. ആദ്യം ചെല്ലുന്നവർ ഓരോ ബലൂണ്‍ എടുത്ത് ആ ബലൂണിലെ പേരുകൾ ഉറക്കെ വായിക്കുക. അപ്പോൾ അതിന്റെ ഉടമകൾ ചെന്ന് അവ സ്വീകരിക്കുക. അങ്ങനെ ചെയ്താൽ അതിവേഗം നിങ്ങളുടെ സ്വന്തം ബലൂണുകൾ നിങ്ങൾ കണ്ടെത്തും.’ അദ്ദേഹം പറഞ്ഞതുപോലെ അവർ പ്രവർത്തിച്ചു. അതിവേഗം അവർ ഓരോരുത്തരും സ്വന്തം ബലൂണുകൾ കണ്ടെത്തുകയും ചെയ്തു.
അവരെല്ലാവരും ഹാളിൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: "ജീവിതത്തിൽ സ്വന്തം സന്തോഷം മാത്രം തേടുന്നവരുടെ കാര്യവും ഇതുപോലെയാണ്. അവർ പലപ്പോഴും മറ്റുള്ളവരെ ചവിട്ടിമെതിച്ചുകൊണ്ടാണു സ്വന്തം സന്തോഷത്തിന്റെ പിന്നാലെ പായുന്നത്. എന്നാൽ, അത് അവർ കണ്ടെത്തുന്നുണ്ടോ? ഇല്ല എന്നതല്ലേ വാസ്തവം?’
അവർ അങ്ങനെ ശ്രദ്ധിച്ചിരിക്കുന്പോൾ അദ്ദേഹം തുടർന്നു: ’എന്നാൽ മറ്റുള്ളവരുടെ ജീവിതത്തിൽ അവർ സന്തോഷം കണ്ടെത്താൻ നാം അവരെ സഹായിച്ചാലോ? അപ്പോൾ അതുവഴി നാം നമ്മുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തണമെന്നതാണു യാഥാർഥ്യം.’ അദ്ദേഹം പറഞ്ഞുനിർത്തിയപ്പോൾ വലിയൊരു റൗണ്ട് കൈ അടി നൽകിയാണ് അവർ പ്രതികരിച്ചത്.
ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയാണു നമ്മുടെയെല്ലാവരുടെയും പ്രധാന ലക്ഷ്യം. അതിനായി നാം കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. എന്നിട്ടും നമ്മുടെ ലക്ഷ്യം ഏറെ അകലെയായിട്ടാണു പലപ്പോഴും അവശേഷിക്കുന്നത്. എന്താണ് അതിനു കാരണം? നാം തനിയെ നമ്മുടെ ജീവിത സന്തോഷം കൈവരിക്കാനായി അധ്വാനിക്കുന്നു എന്നതുതന്നെ. അതുപോലെ, മറ്റുള്ളവർ ജീവിതത്തിൽ സന്തോഷം കൈവരിക്കുന്ന കാര്യത്തിൽ അവരെ സഹായിക്കാനുള്ള മനഃസ്ഥിതിയുമില്ല നമുക്ക്. അതു മാത്രമോ? മറ്റുള്ളവരുടെ ജീവിതസന്തോഷം നഷ്ടപ്പെടുത്തുന്ന രീതിയിൽ അവരെ തള്ളിമാറ്റിയും ഉന്തിയിട്ടുമല്ലേ നമ്മുടെ യാത്ര?
ബലൂണിന്റെ കഥയിലേക്കു നമുക്കു മടങ്ങിവരാം. ഇരുനൂറു ബലൂണുകൾ കൂട്ടിയിട്ടിരുന്നിടത്തുനിന്നും സ്വന്തം ബലൂണുകൾ കണ്ടെത്താൻ അവർക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ബലൂണുകൾ കണ്ടെത്താൻ മറ്റുള്ളവരെ സഹായിച്ചപ്പോൾ അവരെ സഹായിച്ചവരും എത്ര വേഗത്തിലാണു സ്വന്തം ബലൂണുകൾ കണ്ടെത്തിയത്!
ജീവിതത്തിൽ യഥാർഥ സുഖം കണ്ടെത്തണമെങ്കിൽ നാം ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങൾ എപ്പോഴും നേടണമെന്നുണ്ടോ? നാം ആത്മാർഥമായി മറ്റുള്ളവരെ ഓരോ കാര്യങ്ങൾക്കു സഹായിക്കുന്പോൾ നമ്മുടെ ജീവിതസന്തോഷത്തിന്റെ തോതു വർധിക്കുന്നതായിട്ടല്ലേ നമ്മുടെ അനുഭവം? അതുപോലെ, മറ്റുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കുന്പോഴും നമ്മുടെ സന്തോഷത്തിന്റെ തെർമോ മീറ്ററിന്റെ സൂചിക മുകളിലേക്കല്ലേ പോവുക?
സമൂഹജീവികളായ നമുക്കു സ്വന്തം കാലിൽ നിന്നുകൊണ്ടുമാത്രം ജീവിതത്തിൽ വിജയിക്കാനോ ജീവിതസന്തോഷം കണ്ടെത്താനോ സാധിക്കില്ല. അതിനു മറ്റുള്ളവരുടെ സഹായംകൂടിയേ തീരൂ. ഈ വസ്തുത നാം മനസിലാക്കുകയാണെങ്കിൽ സ്വന്തം സുഖം മാത്രം തേടിപ്പോയി നമുക്കു പരാജയപ്പെടേണ്ടിവരില്ല. നേരേ മറിച്ച് മറ്റുള്ളവരുടെ സഹായം സ്വീകരിച്ചുകൊണ്ടേ നാം അതിനു മുതിരൂ. അതുപോലെ, മറ്റുള്ളവർ ജീവിതസന്തോഷം കണ്ടെത്തുന്നതിനു നാം അവരെ സഹായിക്കുകയും ചെയ്യും.
അതുപോലെ നാം മറന്നുപോകരുതാത്ത ഒരു കാര്യമുണ്ട്. നാം എപ്പോഴൊക്കെ സന്തോഷപൂർവം മറ്റുള്ളവരെ സഹായിക്കുന്നുവോ അതുവഴി മാത്രം നമ്മുടെ സന്തോഷത്തിന്റെ തോത് ഏറെ വർധിക്കുമെന്നതാണത്. ഇക്കാര്യം നാം മറക്കാതിരുന്നാൽ മറ്റുള്ളവരെ ചവിട്ടിമെതിച്ചു മുന്നോട്ടുപോകാൻ നാം ഒരിക്കലും മുതിരില്ല. അതിനു പകരം അവർക്കൊരു സഹായഹസ്തം നീട്ടി മാത്രമേ നാം മുന്പോട്ടുപോകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
08:11 AM Sep 13, 2020 | Deepika.com