ജസ്റ്റീസ് സെയ്ദ് മഹമൂദ് എക്കാലത്തെയും മികച്ച ഇന്ത്യൻ ന്യായാധിപരിൽ ഒരാളായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിക്കപ്പെട്ട ആദ്യ മുസ്ലിം, അലഹബാദ് ഹൈക്കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യക്കാരൻ തുടങ്ങിയ സവിശേഷതകളും അദ്ദേഹത്തിനുണ്ടായിരുന്നു.
മികച്ച ജഡ്ജിയായി പേരെടുത്ത ആളായിരുന്നു എങ്കിലും മദ്യപാനിയെന്ന ആക്ഷേപം ആ ന്യായാധിപ യശസ്സിൽ കരിനിഴൽ വീഴ്ത്തി.
സെയ്ദ് മഹമൂദ് 1894 ൽ ജഡ്ജി പദവിയിൽനിന്നു രാജിവച്ചതിനു ശേഷം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.
ഒരിക്കൽ മദ്യലഹരിയിൽ തന്നെ അദ്ദേഹം കോടതിയിൽ വാദം ആരംഭിച്ചു. പക്ഷേ ആ വാദം സ്വന്തം കക്ഷി ക്കെതിരെയായിരുന്നുവെന്നു മാത്രം.!
പാവം കക്ഷി തന്റെ വക്കീലിന്റെ ഉജ്വലമായ വാദമുഖങ്ങൾകേട്ട് സ്തംഭിച്ച് കോടതിമുറിയിൽ നിൽക്കുകയാണ്.
വാദിച്ചുകൊണ്ട് നിൽക്കുന്ന മഹമൂദിന്റെ അടുത്തുചെന്ന് ജൂനിയർ വക്കീൽ അദ്ദേഹത്തിനു പറ്റിയ അബദ്ധം ബോധ്യപ്പെടുത്തി.
കാര്യം മനസിലായതോടെ അദ്ദേഹം തന്റെ നിലപാട് ഉടൻ തന്നെ മാറ്റിക്കൊണ്ട് കോടതിയോട് ഇങ്ങനെ പറഞ്ഞു:
"യുവർ ഓണർ...ഈ കേസിലെ എതിർഭാഗം അഭിഭാഷകൻ ഉന്നയിക്കാനിടയുള്ളഎല്ലാ വാദമുഖങ്ങളും ഞാൻ പറഞ്ഞുകഴിഞ്ഞു. ഇനി ഈ വാദമുഖങ്ങൾ ഓരോന്നായി ഞാൻ തകർക്കാൻ പോവുകയാണ്.'
ഏറെ പ്രാഗത്ഭ്യത്തോടെ തന്നെ നേരത്തെ അദ്ദേഹം ഉന്നയിച്ച വാദമുഖങ്ങൾ ഓരോന്നായി ഖണ്ഡിക്കുകയും ഒടുവിൽ കേസ് ജയിക്കുകയും ചെയ്തു.
നർമ്മവിസ്താരം/ ഡി.ബി. ബിനു
കോടതിയിലെ സെൽഫ് ഗോൾ
03:36 AM Sep 06, 2020 | Deepika.com