അന്നു വൈകുന്നേരവും ഒരുമിച്ചുണ്ടു പിരിഞ്ഞ യജമാനത്തിയെയും പ്രളയത്തിൽ ധനുഷ്കയെയും കാണാതായിരിക്കുന്നു. അച്ഛൻ പ്രദീഷും അമ്മ കസ്തൂരിയും സഹോദരി പ്രിയദർശിനിയും മണ്ണിലെവിടെയോ മറഞ്ഞുപോയി. ഉൗരുകളും കൂരകളും മൂടിയ കൂനകൾക്കു മുകളിലൂടെ മണത്തു നടന്ന കുവിക്ക് ജീവന്റെ തുടിപ്പുകളൊന്നും ആ രാത്രി മണത്തറിയാനായില്ല. ചെളിയിൽ പുതഞ്ഞ കുഞ്ഞുടുപ്പുകളെ മണത്ത് പെട്ടിമുടി കുന്നുകളിലൂടെ ആഴ്ചയിലേറെ അവൾ അലഞ്ഞുനടന്നു. മണ്ണിനെ മാന്തിക്കീറിയ യന്ത്രക്കൈകൾ ഓരോ ദിവസവും ഓരോ മണിക്കൂറിലും മൃതദേഹങ്ങളെ കോരിയെടുത്തുകൊണ്ടിരുന്നു. ഈ കോരിയെടുക്കുന്ന മണ്ണിൽനിന്നും ധനു ജീവനോടെ മടങ്ങിവരുമോ അതോ അവളുടെ ശരീരം ഇതിൽ മാഞ്ഞുപോയിട്ടുണ്ടാകുമോ. അപരിചിതരായ ആൾക്കൂട്ടത്തിൽനിന്ന് അകലം പാലിച്ചു നിന്ന നായയുടെ ആകാംഷ അത്രയേറെ തീക്ഷ്ണമായിരുന്നു.
ധനു എന്ന ധനുഷ്കയെത്തേടി അലഞ്ഞ കുവി എട്ടാം നാൾ ലക്ഷ്യസ്ഥാനത്തെത്തുന്പോൾ കുഞ്ഞുശരീരം അത്രമേൽ വിളറി വെളുത്തു പോയിരുന്നു. എങ്കിലും ആ ഹൃദയബന്ധം ആ വിറങ്ങലിച്ച ശരീരത്തെ തിരിച്ചറിഞ്ഞു.
രാവിലെ 11 മണിയോടെ രണ്ടേകാൽ വയസുകാരി ധനുഷ്കയുടെ മൃതദേഹം രക്ഷാപ്രവർത്തകർ പുഴയിൽനിന്നു പൊതിഞ്ഞെടുത്ത നിമിഷം അരികു ചേർന്നു നിന്ന കുവിയുടെ തേങ്ങൽ പല കണ്ണുകളെയും നനച്ചു. അന്നു രാവിലെ മുതൽ കുരച്ചും നീന്തിയും തലതാഴ്ത്തിക്കിടന്നും ആ നായ സൂചനകൾ നൽകുന്നുണ്ടായിരുന്നു.
ഫയർഫോഴ്സും പോലീസും പെട്ടിമുടിയിൽ നിന്ന് നാലുകിലോമീറ്റർ ദൂരെ ഗ്രാവൽ ബങ്ക് എന്ന സ്ഥലത്തായിരുന്നു അന്നു തെരച്ചിൽ. അവിടെ പാലത്തിനു താഴ്വശത്തായിരുന്നു ധനുഷ്കയുടെ വിളറിച്ചീർത്ത ശരീരം വെള്ളത്തിൽ താഴ്ന്നു കിടന്നത്.
പുഴയോരത്തു കരഞ്ഞും ഞരങ്ങിയും നിന്ന കുവിയിൽ സംശയം തോന്നിയവർ ആ പ്രദേശത്ത് തെരച്ചിൽ നടത്തിയതോടെയാണ് അന്വേഷണം അവരെ മരക്കൊന്പിനടിയിൽവരെ എത്തിച്ചത്.
എങ്ങനെ വിവരിക്കാനാകും വളർത്തു നായയും യജമാനത്തിയും തമ്മിലുള്ള അപാരമായ ഈ സ്നേഹം. ധനു മടങ്ങിവരും എന്ന പ്രതീക്ഷയിലായിരിക്കുമല്ലോ തേയിലക്കാടുകളിലും കല്ലിടുക്കുകളിലും പുഴയോരത്തുമൊക്കെ എട്ടു പകലും രാവും കൂവി തെരഞ്ഞു നടന്നത്.
തീറ്റയും വെള്ളവുമെടുക്കാതെ ക്ഷീണിതയായി നടന്ന നായയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്ന കാഴ്ച ദുരന്തത്തിനു പിറ്റേന്നു മുതൽ രക്ഷാപ്രവർത്തകർക്കു നൊന്പരകാഴ്ചയായിരുന്നു.
കുവി പെട്ടിമുടിയിൽ അതിഥിയായി എത്തിയത് കഴിഞ്ഞ വർഷമാണ്. ധനുഷ്കയുടെ ബന്ധുക്കൾ 20 കിലോമീറ്റർ അകലെ ഇടമലക്കുടിയിൽ പാർക്കുന്നുണ്ട്. ഒന്നര മാസം പ്രായമുള്ളപ്പോൾ കുവിയെ അവിടെനിന്നും ധനുഷ്കയുടെ ആഗ്രഹത്തിൽ വീട്ടുകാർ പെട്ടിമുടിയിലേക്കു കൊണ്ടുവന്നതാണ്. അന്നുമുതൽ ധനുഷ്കയ്ക്ക് കളിക്കൂട്ടുകാരിയായി കുവി കൂടെ വളർന്നു. അച്ഛനമ്മമാർ കൊളുന്തുനുള്ളാൻ പോകുന്പോൾ ധനുവിന് കൂട്ടും കാവലുമായി ലായത്തിൽ അവൾ കൂടെ കഴിഞ്ഞു. ചോറിന്റെ പങ്ക് രണ്ടു നേരം തന്നു വളർത്തിയവരെല്ലാം ആ ദുരന്ത രാത്രി ഇരുളാഴങ്ങളിലേക്കു യാത്രയായി. ഇനി കുവിക്ക് സ്വന്തമായി പെട്ടിമുടിയിൽ ആരുമില്ല.
ദുരന്തരാത്രിയിലെ തണുപ്പിൽ അപ്പുറത്തൊരു തിണ്ണയിൽ ചുരുണ്ടുറങ്ങുകയായിരുന്നു ഇവൾ. അവിടെ പാർത്ത നാലു പേരും കുവിയും മാത്രം ഉരുൾപൊട്ടലിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
ധനുഷ്കയുടെ ശരീരം കാണിച്ചുകൊടുത്ത കുവിയോട് അവിടെ രക്ഷാപ്രവർത്തനത്തിനെത്തിയ ഇടുക്കി ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവിൽ പോലീസ് ഓഫീസറുമായ അജിത് മാധവന് അനുകന്പ തോന്നി. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിനു ചെന്ന വേളയിൽതന്നെ ഇങ്ങനെയൊരു നായയെക്കുറിച്ച് അജിത് കേട്ടിരുന്നു. ഏവരെയും കരുണയോടെ നോക്കിയും ഉറ്റവരെ അന്വേഷിച്ചും കുവിയെ തിരക്കി ചെല്ലുന്പോൾ ആളൊഴിഞ്ഞ ഒരു വീടിനു മുന്നിലായിരുന്നു അവൾ. അടുത്തുവരാൻ താത്പര്യപ്പെടാതെ വിഷാദിച്ചു നടന്ന കുവിക്ക് തീറ്റ നൽകിയിട്ടും ആദ്യമൊക്കെ അകന്നു നിന്നതേയുള്ളു. നായകളെ പരിശീലിപ്പിച്ച് ഏറെ പരിചിതനായ അജിത് കുവിയുമായി ഒരു വിധം ചങ്ങാത്തത്തിലായി. അവളെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി വളർത്തിയാലോ എന്നായിരുന്ന അജിതിന്റെ ചിന്ത. ഈ നീക്കങ്ങൾക്കൊടുവിൽ കുവിയെ പോലീസ് ഡോഗ് സ്ക്വാഡിലേക്ക് ഏറ്റെടുക്കാൻ പോലീസ് വകുപ്പ് മേധാവികൾ അനുമതി നൽകി. അങ്ങനെ ധനുഷ്കയുടെ കൂട്ടുകാരി കാക്കിയുടെ കാവൽക്കാരിയായിമാറിയിരിക്കുന്നു. പെട്ടിമുടിയിൽ നിന്ന് കുവിയ്ക്ക് സ്നേഹാർദ്രമായ യാത്രയയപ്പു നൽകിയാണ് കുവിയെ പോലീസിലേക്ക് നാട്ടുകാർ യാത്രയാക്കിയത്.
ചെറുതോണി പോലീസ് ഡോഗ് സ്ക്വാഡിലാണ് കൂവിയിപ്പോൾ. ഒരു വയസുകാരി നായയ്ക്ക് ഇനി പരിശീലനം തുടങ്ങും. എങ്ങനെ എന്തു പരിശീലനം അന്നതിൽ തീരുമാനമായിട്ടില്ല. സാധാരണ മൂന്നു മാസമായ വിദേശ ഇനം നായകളെയാണ് പോലീസ് ഡോഗ് സ്ക്വാഡിലേക്ക് എടുക്കാറുള്ളത്. ലാബ്രഡോറും ജെർമൻ ഷെപ്പേഡും ആധിപത്യം പുലർത്തുന്ന അന്വേഷണ ടീമിലേക്കാണ്് നാടൻ നായ കുവിയും അണിചേരുന്നത്. നാടൻ നായ്ക്കളെ അപൂർവമായി മാത്രമേ പോലീസ് സ്ക്വാഡിൽ എടുക്കാറുള്ളു. ഉത്തരാഖണ്ഡ് പോലീസ് ഡോഗ് സ്ക്വാഡിൽ മുൻപ് രണ്ടു നാടൻ നായയ്ക്കളുണ്ടായിരുന്നു. എന്നാൽ കേമൻമാരായ ഉന്നത ജനുസിൽപ്പെട്ട വിദേശ ഇനങ്ങളാണ് പോലീസ് സേനയ്ക്കൊപ്പമുള്ള നായ്ക്കളേറെയും. ഇടുക്കിയിൽ നിലവിൽ അഞ്ച് പോലീസ് നായകളുണ്ട്. മണ്ണിനടയിൽ പൂഴ്ന്നുപോയ മൃതദേഹം മണത്തു കണ്ടുപിടിക്കാൻ രാജ്യത്തു തന്നെ ആദ്യം പരിശീലനം പൂർത്തിയാക്കുന്ന കഡാവർ ഡോഗും ഇവിടെയുണ്ട്. ഇനി കുവി പോലീസിന് കാവലാളായി സേനയിലുണ്ടാകും.
റെജി ജോസഫ്