2021 ജൂലൈ മൂന്ന് പകൽ 11.30. സ്ഥലം മാറ്റപ്പെട്ട ചാത്തന്നൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ വൈ. നിസാമുദീൻ റിലീവ് ചെയ്യാനുള്ള തയാറെടുപ്പിൽ. കേസ് ഫയലുകൾ ഒന്നുകൂടി പരിശോധിക്കുന്നു .അത്യാവശ്യം ഒപ്പിടേണ്ട ഫയലുകളിൽ ഒപ്പിടുന്നു. സഹപ്രവർത്തകർക്കു കേസ് സംബന്ധമായ നിർദേശങ്ങൾ നല്കുന്നു. ആകെ തിരക്ക്. പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ടി.സതികുമാറിന്റെ നേതൃത്വത്തിൽ ഈ സമയം ചോദ്യംചെയ്യൽ നടക്കുകയായിരുന്നു. രേഷ്മയുടെയും ആര്യയുടെയും ഭർത്തൃമാതാവ് മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ ഗിരിജയെയും ഗ്രീഷ്മയുടെ സുഹൃത്തിനെയും. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ നീളുന്നു.
കാമുകൻ വെളിച്ചത്ത്!
എസിപിയുടെ ഫോൺ ബെല്ലടിച്ചു. സിറ്റി പോലീസ് കമ്മീഷണർ ടി.നാരായണൻ. ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്തു. ഫോൺ കട്ട് ചെയ്ത ഉടൻ അടുത്ത കാൾ. പാരിപ്പള്ളി ഇൻസ്പെക്ടർ ടി.സതികുമാർ ആണ്. ഒറ്റ വാക്ക് മാത്രം - രേഷ്മയുടെ കാമുകനെ കിട്ടി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താൻ തയാറാവുക എന്നായിരുന്നു എസിപിയുടെ മറുപടി. എസിപി ഉടൻ സിറ്റി പോലീസ് കമ്മീഷണറെ വിളിച്ചു വിവരം അറിയിക്കുന്നു.
രേഷ്മയുടെയും ആര്യയുടെയും ഗ്രീഷ്മയുടെയും സിം നമ്പരുകൾ പരിശോധിക്കുകയും വിശദവിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു കൊണ്ടിരുന്ന സൈബർ സെല്ലിലെ വിദഗ്ധൻ ജൂലൈയിലെ ആദ്യ ദിവസംതന്നെ എസിപിയോട് ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഗ്രീഷ്മ അത്യാവശ്യം കംപ്യൂട്ടർ പരിജ്ഞാനം ഉള്ളയാളാണ്. ഗ്രീഷ്മയുടെ രണ്ടാമത്തെ സിം രഹസ്യങ്ങൾ ഒളിപ്പിച്ചതാണ്. പക്ഷേ, അതിലെ രഹസ്യങ്ങൾ അറിയണമെങ്കിൽ ഫേസ്ബുക്കിന്റെ സഹായം തേടിയാലേ പറ്റൂ.
വളഞ്ഞ വഴികൾ
ഗ്രീഷ്മ സ്വകാര്യമായി ചാറ്റ് ചെയ്യുന്നതു രണ്ടാമത്തെ സിം ഉപയോഗിച്ചായിരുന്നു. ഗ്രീഷ്മയുടെ തന്നെ തിരിച്ചറിയൽ കാർഡ് നല്കിയാണ് ഈ സിം എടുത്തിരുന്നത്. ഗ്രീഷ്മ ആരോടെങ്കിലും കുറെ ചാറ്റ് ചെയ്താൽ, അതു കഴിഞ്ഞ ഉടൻ ആ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതായിരുന്നു രീതി. പിന്നീട് ഈ അക്കൗണ്ട് ഡിലിറ്റ് ചെയ്യും. അടുത്ത തവണ ചാറ്റ് ചെയ്യാൻ പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്യും. ഡിലിറ്റ് ചെയ്യുന്ന അക്കൗണ്ടുകൾ നിശ്ചിത കാലയളവ് കഴിഞ്ഞാൽ ഫേസ്ബുക്ക് തന്നെ നശിപ്പിക്കും. ഗ്രീഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടുകളുടെ രഹസ്യം ഒരിക്കലും പരസ്യമാകാത്ത രഹസ്യമായി തുടരുകയും ചെയ്യും. ഇതൊക്കെ തന്ത്രപരമായി ഉപയോഗിച്ചായിരുന്നു ഗ്രീഷ്മ തന്റെ ഫേസ്ബുക്ക് ഇരകളെ കൈകാര്യം ചെയ്തിരുന്നത്. ഫേസ്ബുക്കിനെ സമീപിച്ചാൽ മാത്രമേ കാര്യമായ വിവരങ്ങൾ ലഭിക്കു എന്നായിരുന്നു പോലീസിലെ സൈബർ വിദഗ്ധരുടെ അഭിപ്രായം.
ജൂൺ 24. വൈകുന്നേരം
ഗ്രീഷ്മ തന്റെ സുഹൃത്തിനെ വിളിച്ചു. ഫോൺ എടുത്ത സുഹൃത്ത് ഒന്നും പറഞ്ഞില്ല. ഏറെ നേരം കാതിൽ ചേർത്തു വച്ചു. മറുഭാഗത്തു ദീർഘനിശ്വാസങ്ങൾ മാത്രം. യുവാവ് പലതവണ തിരിച്ചുവിളിച്ചു. മറുപടി പോയിട്ടു ബെൽ പോലുമില്ല. ഈ കാൾ ആണ് സുഹൃത്തുമായുള്ള ഗ്രീഷ്മയുടെ ബന്ധത്തെക്കുറിച്ചു പോലീസിനു ശക്തമായ സൂചന നൽകിയത്. മൂന്നാം വട്ട ചോദ്യംചെയ്യലിൽ സുഹൃത്ത് ഗ്രീഷ്മ നേരത്തെ തമാശ രുപത്തിൽ പറഞ്ഞ കഥകളും പോലീസിനെ അറിയിച്ചു. അതോടെയാണ് പോലീസിനു രേഷ്മയുടെ കാമുകനെ കണ്ടെത്താനായത്.
(തുടരും).
- പ്രദീപ് ചാത്തന്നൂർ
കൈവിട്ട തമാശ!
04:49 PM Jul 13, 2021 | Deepika.com