മൂവായിരത്തോളം പാട്ടുകളാണു കോതമംഗലം കടവൂർ സ്വദേശിയായ മാത്യു തെക്കേക്കുന്നേലിന്റെ മനസിൽ നിന്ന് പേനത്തുന്പിലൂടെ ഇതുവരെ അക്ഷരവിരുന്നായത്. 33 സംഗീത ആൽബങ്ങളിലൂടെ ഈണങ്ങളായി അത് അനേകരുടെ ഹൃദയങ്ങളിലേക്കും എത്തിക്കഴിഞ്ഞു. ആയിരക്കണക്കിനു വിദ്യാർഥികളെ കണക്കും ഇംഗ്ലീഷും പഠിപ്പിച്ച മാത്യു സാർ, എഴുതിയതിലേറെയും മനസുകളെ തൊടുന്ന ഭക്തിഗാനങ്ങൾ. കൃഷിയും ജീവിതവും താളാത്മകമാക്കാൻ പാട്ടുകൾക്കൊപ്പമുള്ള സഹവാസം സഹായിക്കുമെന്ന് എഴുപത്തെട്ടിലെത്തിയ അധ്യാപകൻ പഠിപ്പിക്കുന്നു.
കളിയല്ല പാട്ടെഴുത്ത്
സാങ്കേതികസംവിധാനങ്ങളും സാമൂഹ്യമാധ്യമങ്ങളും ചേർന്നു പുതിയ ഭാഷയും ഭാവവും പകർന്ന ക്രിസ്തീയ ഭക്തിഗാന ശാഖയിൽ, വ്യത്യസ്തത അവകാശപ്പെടാവുന്നതാണു മാത്യു തെക്കേക്കുന്നേലിന്റെ പാട്ടുകൾ. പാട്ടെഴുത്ത് ഒരു പണിയല്ല, പ്രാർഥനയെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. എന്തെങ്കിലും, എങ്ങനെയെങ്കിലും, എന്തിനോ വേണ്ടിയും എഴുതുന്നതാവരുത് ഭക്തിഗാനങ്ങൾ. എഴുത്തുകാരനും സംഗീതമൊരുക്കുന്നവർക്കും പാടുന്നവർക്കും കേൾക്കുന്നവർക്കും തെല്ലൊരു ആത്മീയാനുഭവം പകർന്നു നൽകാനായില്ലെങ്കിൽ പാട്ടെഴുത്ത് പരാജയമാകും. മാത്യു സർ ഓർമിപ്പിക്കുന്നു.
തോൽപിക്കുന്ന പാട്ടുകളുടെ കാലത്ത് ജീവിതത്തിൽ തോറ്റവരെയും തൊടുന്ന നല്ല പാട്ടുകളെഴുതുകയാണു മാത്യു സർ.
നാഥാ എൻ കണ്കൾ തുറന്നിടുന്പോൾ..., സ്നേഹമാം തൃക്കൈകൾ..., ഒരു മുത്തമേകട്ടെ..., ബലിയാകുവാൻ വന്നു.... പ്രഭാതരശ്മികൾ... എങ്ങനെ ഞാൻ നന്ദി ചൊല്ലും... തുടങ്ങി ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ നൂറുകണക്കിനു പാട്ടുകൾ പാടിയതും ശ്രദ്ധേയ ഗായകരാണ്. ജി. വേണുഗോപാൽ, വാണി ജയറാം, കെസ്റ്റർ, മർക്കോസ്, ബിജു നാരായണൻ, അഫ്സൽ, സുജാത, രാധിക തിലക്, ദലീമ എന്നിവരെല്ലാം മാത്യു തെക്കേക്കുന്നേലിന്റെ വരികൾക്കു ശബ്ദം നൽകിയവുടെ പട്ടികയിലുണ്ട്.
കുരിശിന്റെ വഴിയിൽ തുടക്കം
എന്തുകൊണ്ടു പാട്ടെഴുത്ത് എന്നു ചോദിച്ചാൽ മാത്യു തെക്കേക്കുന്നേലിന്റെ ഉത്തരം ലളിതമാണ്. നന്മയുള്ള പാട്ടുകളെഴുതി മറ്റുള്ളവർക്കു നന്മയാകണം.
’കുരിശിന്റെ വഴി’ എഴുതി ആൽബമാക്കിയാണു മാത്യു തെക്കേക്കുന്നേലിന്റെ ഈ രംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ്. സിഎംഐ വൈദികനായ ഫാ. തോമസ് കണ്ടത്തിലാണ് അതിലെ പാട്ടുകൾക്ക് ഈണം പകർന്നത്. തുടർന്നു നിരവധി ഭക്തിഗാന ആൽബങ്ങൾ. എഴുത്തുകാരനും സുഹൃത്തുമായ ഫാ. ചെറിയാൻ കുനിയന്തോടത്തും പാട്ടുവഴികളിൽ പലവട്ടം സഹയാത്രികനായി.
കോതമംഗലം സ്വദേശിയായ സംഗീതസംവിധായകൻ അനൂപ് ആന്റണിയാണു കൂടുതൽ പാട്ടുകൾക്കും ഈണമിട്ടത്. റെക്സ് ഐസക്, എൽഡ്രിഡ്ജ് ഐസക് തുടങ്ങിയവരും മാത്യു തെക്കേക്കുന്നേലിന്റെ പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്.
സ്നേഹജാലകം, മോക്ഷദീപം, ദൈവദാനം, ദിവ്യസംഗീതം, ആത്മീയം, സ്നേഹപാലകൻ, ലോകാധിനാഥാ, തോജോമയൻ, സ്നേഹദീപം, ഹൃദയവന്ദനം, അമ്മതൻ സ്നേഹം, സ്വർഗത്തിൻ നാഥാ, നന്മസ്വരൂപിണി, എന്റെ ഉണ്ണീശോ, ദിവ്യപ്രകാശം തുടങ്ങി 33 ആൽബങ്ങളിലായാണു പാട്ടുകൾ പുറത്തിറങ്ങിയത്. ഓഡിയോ, വീഡിയോ ആൽബങ്ങളായി ഇവയെല്ലാം ലഭ്യമാണ്. സിഡി രൂപത്തിലുള്ള ഭക്തിഗാന ആൽബങ്ങൾക്കു വിപണിയിൽ പൊതുവേ ആവശ്യക്കാർ കുറഞ്ഞെങ്കിലും എഴുതാനാവുന്ന കാലത്തോളം പ്രാർഥനയോടെ നന്മയുള്ള പാട്ടുകളെഴുതി ആൽബങ്ങളാക്കാൻ തന്നെയാണു മോഹമെന്നു മാത്യു തെക്കേക്കുന്നേൽ.
വിവിധ ആനുകാലികങ്ങൾക്കായി പാട്ടുകളും കവിതകളും എഴുതിയിട്ടുള്ള മാത്യുവിന്റെ, മലയാളത്തിലെ എല്ലാ അക്ഷരങ്ങളിലുമായി ആരംഭിക്കുന്ന നാലു വരി കവിതകൾ ചേർത്തു തയാറാക്കിയ ചിന്താശകലങ്ങൾ ശ്രദ്ധേയമാണ്.
മണ്ണ്, മധുരം
അധ്യാപന ജീവിതത്തിൽ നിന്നു വിരമിച്ചശേഷം കാർഷികവൃത്തിയോട് ആഭിമുഖ്യം പുലർത്തിയ മാത്യുസാര്, പഴവർഗങ്ങൾ കൃഷി ചെയ്യുന്നതിലാണു പ്രത്യേകം ശ്രദ്ധ നൽകുന്നത്. റംപുട്ടാൻ, മുട്ടപ്പഴം, നോനി, ചെറുനാരങ്ങ, പാഷൻ ഫ്രൂട്ട്, പപ്പായ, പേരയ്ക്ക തുടങ്ങി വൈവിധ്യമാർന്ന പഴവർഗങ്ങൾ ഇദ്ദേഹത്തിന്റെ വീട്ടുപരിസരത്തെ പറന്പുകളിൽ സമൃദ്ധമായി വിളയുന്നുണ്ട്. അപൂർവ ഇനം പഴങ്ങളുടെയും വിവിധ പച്ചക്കറികളുടെയും കൃഷിയിലും ഇദ്ദേഹം ശ്രദ്ധിക്കുന്നു.
അപൂർവ്വ ശേഖരം
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപൂർവ സ്റ്റാന്പുകൾ, നാണയങ്ങൾ എന്നിവയുടെ ബൃഹത്തായ ശേഖരം മാത്യു തെക്കേക്കുന്നേലിനുണ്ട്. വിശാലമായ ഗ്രന്ഥശേഖരത്തിലുള്ളതു 12000 പുസ്തകങ്ങൾ. അഞ്ചു മുതൽ അയ്യായിരം രൂപ വരെ വിലവരുന്ന പതിനായിരത്തോളം ഇനം ജപമാലകളും മാത്യു തെക്കേക്കുന്നേലിന്റെ അമൂല്യ സൂക്ഷിപ്പുകളിലെ അപൂർവ്വതയാണ്. കാലങ്ങളായുള്ള ശീലത്തിന്റെകൂടി അടയാളപ്പെടുത്തലുകളാണ് ഈ ശേഖരം.
രാജഗിരിയിൽ നിന്നു നൈജീരിയ വഴി
കടവൂർ തെക്കേക്കുന്നേൽ പരേതരായ ജോസഫിന്റെയും മേരിയുടെയും മകനായ മാത്യു, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, പാലാ സെന്റ് തോമസ് (പ്രീ യൂണിവേഴ്സിറ്റി), എറണാകുളം സെന്റ് ആൽബർട്സ്, (ബിരുദം), തൃശൂർ സെന്റ് തോമസ് (എംഎ) കോളജുകളിൽ ഉപരിപഠനം നടത്തി.
1967-ൽ കളമശേരി രാജഗിരി ഹൈസ്കൂളിൽ മാത്തമാറ്റിക്സ് അധ്യാപകനായി. 1973-82 കാലഘട്ടത്തിൽ നൈജീരിയയിലെ അസാബയിലുള്ള കോളജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അധ്യാപകനായി സേവനം ചെയ്തു. തുടർന്നു വീണ്ടും രാജഗിരിയിലെത്തി. സിഎംഐയുടെ പ്രസിദ്ധീകരണമായ മിഷൻ ഇന്ത്യയുടെയും രാജ്കോട്ട് മിഷന്റെ ബുള്ളറ്റിന്റെയും എഡിറ്ററായിരുന്നു.
റിട്ടയേഡ്് അധ്യാപിക റോസിയാണു ഭാര്യ. ചാർട്ടേഡ് അക്കൗണ്ടിംഗ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കോടെ വിജയിച്ചു ദുബായിൽ ജോലി ചെയ്യുന്ന ജോ മാത്യു, എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. ആശ മാത്യു എന്നിവർ മക്കളാണ്. മരുമക്കളായ ഡോ. ജോഷി ജോസ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും, മഞ്ജു ക്രിസ്റ്റഫർ ദുബായ് എമിറേറ്റ്സ് എയർലൈൻസിൽ ചാർട്ടേഡ് അക്കൗണ്ടന്റായും സേവനം ചെയ്യുന്നു.
പാട്ടും കൃഷിയും സമന്വയിപ്പിച്ചു പ്രായത്തെ തോൽപിക്കുന്ന ഉണർവോടെ മാത്യു തെക്കേക്കുന്നേൽ സാംസ്കാരിക ധാരകളിൽ സജീവം.
സിജോ പൈനാടത്ത്