അഴകുവാങ്ങിയഴുക്കുനീങ്ങി, യരുമയാം പുഴകൾ
കൈരളി തൻ കരളിലൂടൊഴുകാതിരിക്കില്ല...
പിച്ചകവും തുന്പയും മുക്കുറ്റിയുമിവിടെ
ഒച്ചയകന്നൊരുമയായ് വിരിയാതിരിക്കില്ല...
തുന്പിയും ചെറുകിളികളും കളിമൊഴിമുറിയാതീ
ക്കൊന്പുകളിൽ കളകളം തുള്ളാതിരിക്കില്ല...!
പൂപ്പൊലിപ്പാട്ടൊത്തുപാടി പൂവിതൾതേടി
പുലരികളിൽ കുരവകളുണരാതിരിക്കില്ല...
തരുശിഖരത്തണലുകളിൽ ഊയലാടുവാൻ
ഒരുമയോടീ കേരളമണയാതിരിക്കില്ല...
ഒത്തുയർന്നുതുഴകൾ വീശി വാശിയോടവർ
തിത്തിത്താര പാടിയാർപ്പിടാതിരിക്കില്ല
കായലോളപ്പാളികളിൽ താളമിട്ടുയരും
ഗായകർ നതോന്നത പാടാതിരിക്കില്ല...
തൂശനിലത്തുന്പിലോണസദ്യവിളന്പാ-
നാശ, യാവിപാറി, നിറയാതിരിക്കില്ല...
പലനിറപ്പൂവിതളുകൾ ചേർത്തൊരു കളത്തിലായ്
കലവിടർന്ന പൂക്കളം വിടരാതിരിക്കില്ല...
ഓണമെന്നുമൊരുമ പകരുമേകഗീതി ത
ന്നീണമായിന്നിവിടെ നാം മൂളാതിരിക്കില്ല...!
ഭൂതലം കൊറോണഭയത്തീവിഴുങ്ങുന്പോൾ.
ദൂതനായ് നീ, യരികിലിന്നെത്താതിരിക്കില്ല...!
പ്രളയഭീതി തിന്ന സ്വപ്നമൊക്കെയും, ജീവൽ
പ്രണയഗീതി പാടിനാം നേടാതിരിക്കില്ല...
വാളയാറിലാടിനിന്ന പെറ്റിക്കോട്ടുകൾ
വാളുയർത്തി നാളെകൾ വാഴാതിരിക്കില്ല...
മണ്ണിൽ വേർപ്പുചിന്തിടും മത്തായിമാരിനി-
കണ്ണിലഗ്നിനാളമായ് പടരാതിരിക്കില്ല...
ഉരുളുപൊട്ടിയൊഴുകി മാഞ്ഞ പെട്ടിമുടികളിൽ
കരളുണർത്തും പാട്ടുമുഴങ്ങാതിരിക്കില്ല...
കണ്ണൻ കിളിയാർ
ഇനിയും...
03:26 AM Aug 30, 2020 | Deepika.com