ഏതെങ്കിലും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യുന്ന പ്രതികൾക്ക് ചിലപ്പോൾ പോലീസ് തന്നെ മനോഹരമായ ഇരട്ടപ്പേരുകൾ സമ്മാനിക്കാറുണ്ട്. ശരിക്കുള്ള പേര് പ്രതിതന്നെ മറന്നുപോകുന്ന തരത്തിൽ മാധ്യമങ്ങളും നാട്ടുകാരും അതിന് പ്രചുരപ്രചാരം നൽകാറുമുണ്ട്.
ഇത്തരം പേരുകളിൽ ചിലതാണ് കഞ്ചാവുരാജു, വടിവാൾസുര, സൂട്ട് കേസ്ബാബു, വെട്ട് മത്തായി , ഉമ്മയെ തല്ലി അബൂബക്കർ, അരിവാൾരാമു...
എഫ്. ഐ.ആറിലും റിമാൻഡ് റിപ്പോർട്ടിലും പോലീസ് രേഖപ്പെടുത്തുന്ന ഇത്തരം ചെല്ലപ്പേരുകൾ ചിലപ്പോൾ മജിസ്ട്രേറ്റിനെയും സ്വാധീനിക്കാറുണ്ട്.
ഈ വട്ടപ്പേരുകൾ പിന്നീട് ഉറച്ചുപോകുകയും ഗസറ്റ് വിജ്ഞാപനം നടത്തിയാലും മാറ്റാൻ കഴിയാത്തതായി തീരുകയും ചെയ്യുന്നു.
റെയിൽവേ സ്റ്റേഷനിൽവച്ച് യാത്രക്കാരന്റെ പോക്കറ്റടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് സിറ്റിപോലീസ് മണിയെ അറസ്റ്റ് ചെയ്തത്.
റിമാൻഡ് റിപ്പോർട്ട് സഹിതം മണിയെ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഹാജരാക്കി.
മജിസ്ട്രേറ്റ് : "നീ വലിയ പോക്കറ്റടിക്കാരനും മോഷ്ടാവും കവർച്ചക്കാരനുമാണല്ലോ?"
മണി : "അല്ല ഏമാനേ ഞാനൊരു പാവമാണ്..."
മജിസ്ട്രേറ്റ്: "പിന്നെ എന്തുകൊണ്ടാണ്
നാട്ടുകാർ നിന്നെ "പോക്കറ്റ് മണി " എന്നു വിളിക്കുന്നത്?"
മണി: "അതവർ വെറുതെ കളിയാക്കാൻ വിളിക്കുന്നതാ ഏമാനേ... "
മജിസ്ട്രേറ്റ്: "വെറുതെ ആളുകൾ അങ്ങനെ വിളിക്കുമോ?
റിമാന്‍ഡ് റിപ്പോർട്ടിലും ആ പേര് പറയുന്നുണ്ടല്ലോ?"
മണി: "അങ്ങയെ മൈലോഡ് എന്നൊക്കെ വിളിക്കാറില്ലേ...
അതുപോലെ വിളിക്കുന്നതാ...!’
അഡ്വ. ഡി.ബി. ബിനു
ഒബ്ജക്ഷൻ "മൈലോർഡ്' !!
02:41 AM Aug 23, 2020 | Deepika.com