ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ് ചെയ്യപ്പെട്ട ഈ സിനിമയിലെ പ്രധാന കഥാപാത്രം പത്തുവയസുകാരി സണ്ണി മാത്യൂസ് ആണ്. ഒരു കാറപകടത്തിന്റെ ദൃശ്യത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. കാറപകടത്തിൽ സണ്ണിയുടെ ഡാഡി കൊല്ലപ്പെട്ടു. എന്നാൽ അവളുടെ മമ്മിക്കു പരിക്കൊന്നും ഉണ്ടായില്ല. അവൾക്കാകട്ടെ ഒരു കാലിനു ശരിക്കു പരിക്കേല്‍ക്കുകയും ചെയ്തു. തന്മൂലം ക്രച്ചസുപയോഗിച്ചു നടക്കേണ്ട സ്ഥിതിയായി.
സണ്ണിയെ സംബന്ധിച്ചിടത്തോളം കാലിന്റെ പരിക്കായിരുന്നില്ല അവളുടെ പ്രധാന പ്രശ്നം. അത് അവളുടെ ഡാഡിയെ അപകടം മൂലം നഷ്ടപ്പെട്ടതിലൂടെ ഉണ്ടായ മനസിലെ മുറിവായിരുന്നു. മാസങ്ങൾ പലതു കഴിഞ്ഞിട്ടും ആ മുറിവ് അല്പം പോലും ഉണങ്ങിയില്ല. തന്മൂലം അവളെ സഹായിക്കേണ്ടത് എങ്ങനെയെന്നറിയാതെ അവളുടെ മമ്മിയും വിഷമിച്ചു. ഇതിനിടയിൽ സാന്പത്തിക ബുദ്ധിമുട്ടുമൂലം സൗകര്യങ്ങൾ കുറഞ്ഞ ഒരു വീട്ടിലേക്ക് അവൾക്ക് താമസം മാറേണ്ടി വന്നു.
അവളുടെ പുതിയ താമസസ്ഥലം ഒരു ഹോഴ്സ് റാഞ്ചിനടുത്തായിരുന്നു. റോഡിയോ സ്റ്റാർ ആയിരുന്ന ബെൻ ടെയ്ലർ ആയിരുന്നു അതിന്റെ ഉടമ. കുതിരകളെ ഉപയോഗിച്ചുള്ള ഒരു സ്പോർട്സ് ആണ് റോഡിയോ. റോഡിയോയിലേർപ്പെടുന്നവർ കൗബോയ്സ് അല്ലെങ്കിൽ കൗഗേൾസ് എന്നാണ് അറിയപ്പെടുന്നത്. കൗബോയ്സ് അപകടം പിടിച്ച പല പരിപാടികളും നടത്താറുള്ളപ്പോൾ കൗഗേൾസ് പ്രധാനമായും ബാരൽ റെയ്സിങ്ങിലാണ് പങ്കെടുക്കുക.
ടെയ്ലറുടെ റാഞ്ച് കൗഗേൾസിനു ബാരൽ റെയ്സിംഗിൽ പരിശീലനം നല്കുന്ന ഒരു സ്ഥലമായിരുന്നു. കുതിരകളെ കണ്ടപ്പോൾ കൗതുകം മൂലം സണ്ണി ടെയ്ലറുടെ റാഞ്ചിലേക്കു ക്രച്ചസ് ഉപയോഗിച്ചു നടന്നു ചെന്നു. അവിടെ ചെന്നപ്പോൾ സണ്ണി ആദ്യം കണ്ടതു ബഹിളംപിടിച്ചു നില്ക്കുന്ന ജിഞ്ചർ എന്ന കുതിരയെയായിരുന്നു. മുൻകാലിൽ പരിക്കേറ്റതുമൂലം ജിഞ്ചറുടെ കാലിൽ ബാൻഡേജ് കെട്ടിയിരുന്നു. ആര് അടുത്തു ചെന്നാലും ജിഞ്ചർ ബഹളം വയ്ക്കുമായിരുന്നു.
എന്നാൽ സണ്ണിക്ക് ഇക്കാര്യമൊന്നും അറിയില്ലായിരുന്നു. തന്നെപ്പോലെ കാലിനു പരിക്കേറ്റ ജിഞ്ചറിനെ കണ്ടപ്പോൾ അവൾ അടുത്തു ചെന്നു ജിഞ്ചറിന്റെ കാലിൽ തലോടി.അതുകണ്ട ടെയ്ലർ ആദ്യം ഭയപ്പെട്ടു പോയി. എന്നാൽ ജിഞ്ചർ സണ്ണിയോടു ശാന്തമായി പെരുമാറുന്നതു കണ്ടപ്പോൾ അയാൾക്ക് അത്ഭുതമായി; അതുപോലെ കുതിരകളെ നോക്കുന്ന സഹായിക്കും.
കാലിനു പരിക്കേറ്റ സണ്ണിയും ജിഞ്ചറും പെട്ടെന്ന് അടുത്തു. അതു സണ്ണിയുടെ ജീവിതത്തിനു നവോന്മേഷം പകർന്നു. കാലിനു ബലം വയ്ക്കുവാൻ വേണ്ടി ഫിസിയോതെറാപ്പി ചെയ്യാൻ വിസമ്മതിച്ചിരുന്ന അവൾ അക്കാര്യത്തിൽ കൂടുതൽ ഉത്സാഹം കാണിക്കുവാൻ തുടങ്ങി. ഇതിനിടയിൽ പരിക്കറ്റ ജിഞ്ചറെ 400 ഡോളറിന് ഒരു കച്ചവടക്കാരനു വിൽക്കുവാൻ ടെയ്ലർ തീരുമാനിച്ചപ്പോൾ സണ്ണിക്കു സങ്കടമായി. ഉടനെ അവൾ ആ കുതിരയെ വാങ്ങിച്ചു കൊള്ളാമെന്നു പറഞ്ഞു. പക്ഷേ, അവളുടെ സന്പാദ്യം ആകെ നാലു ഡോളർ മാത്രമായിരുന്നു. ടെയ്ലർ ആ നാലു ഡോളർ വാങ്ങി കുതിരയെ അവൾക്കു വിറ്റു. എന്നു മാത്രമല്ല, അതിന്റെ സംരക്ഷണചുമതലയും അയാൾ ഏറ്റെടുത്തു.
കാലിലെ പരിക്കു ഭേദമായതോടെ സണ്ണി കുതിരപ്പുറത്തുള്ള ബാരൽ റെയ്സ് പരിശീലിക്കുവാൻ തുടങ്ങി. ഇതിൽ അസൂയ തോന്നിയ മറ്റൊരു കൗഗേൾ അവളെ പൊതിരെ തല്ലി. എന്നാൽ ടെയ്ലറുടെ സാന്നിധ്യത്തിൽ ആ കൗഗേൾ മാപ്പ് പറഞ്ഞപ്പോൾ സണ്ണി അവളോടു ക്ഷമിച്ചു. ബാരൽ റെയ്സിൽ പരിശീലനം തുടർന്ന സണ്ണി റീജിയണൽതല മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. അന്ന് ഒന്നാംസ്ഥാനത്തെത്തിയതു സണ്ണിയെ മുൻപ് തല്ലിയ മെലിൻഡ എന്ന കൗഗേൾ ആയിരുന്നു.
ബാരൽ റെയ്സിംഗിന്റെ സംസ്ഥാനതല മത്സരത്തിൽ സണ്ണിക്കും മെലിൻഡയ്ക്കും പങ്കെടുക്കുവാൻ അവസരം ലഭിച്ചു.
ജിഞ്ചർ ആരോഗ്യം പൂർണമായി വീണ്ടെടുത്തിട്ടുള്ളതുകൊണ്ട് സണ്ണിയും ജിഞ്ചറും സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുമെന്നു സ്പോർട്സ് പ്രേമികൾ കണക്കുകൂട്ടിയിരുന്നു. ഇതിനിടയിൽ, മത്സരത്തിനു മുൻപു നടന്ന പരിശീലനത്തിൽ മെലിൻഡയുടെ കുതിരയ്ക്ക് പരിക്കേറ്റു. ദുഃഖം സഹിക്കവയ്യാതെ അവൾ സണ്ണിയുടെ അടുത്തെത്തി കരയുവാൻ തുടങ്ങി.
അപ്പോൾ സണ്ണി ചെയ്തത് എന്താണന്നോ? അവൾ തന്റെ കുതിരയെ മത്സരത്തിനുവേണ്ടി വിട്ടുകൊടുത്തു. എന്നു മാത്രമല്ല, മത്സരത്തിൽ നിന്നു പിന്മാറുകയും ചെയ്തു. ഒരു ലക്ഷം ഡോളർ സമ്മാനത്തുകയുള്ള മത്സരത്തിൽ ജയം തനിക്ക് ഉറപ്പായിരുന്നിട്ടും മറ്റൊരു പെണ്‍കുട്ടിയുടെ ദുഃഖം ശമിപ്പിക്കുവാൻ വേണ്ടി സണ്ണി അതെല്ലാം വേണ്ടന്നു വച്ചു. മത്സരത്തിൽ ജിഞ്ചറിന്റെ സഹായത്തോടുകൂടി മെലിൻഡ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
വിശ്വസിക്കുവാൻ വിഷമമുള്ള ഒരു കഥയാണിത്. എന്നാൽ ഇതു നടന്ന സംഭവമായിട്ടാണ് ഈ സിനിമയെക്കുറിച്ചുള്ള റിവ്യുകളിലൊക്കെ വന്നിരിക്കുന്നത്. തന്നോടു കുറുന്പുകാട്ടിയ മെലിൻഡയോട് സണ്ണി ക്ഷമിക്കുക മാത്രമല്ല ചെയ്തത്. പിന്നീട് മെലിൻഡയുടെ കണ്ണീർ കണ്ടപ്പോൾ അവളെ ആശ്വസിപ്പിക്കുവാൻ വേണ്ടി തനിക്കുറപ്പായിരുന്ന ജയം അവൾക്കു വിട്ടുകൊടുക്കുകയും ചെയ്തു.
സണ്ണി എന്ന പെണ്‍കുട്ടിയെപ്പോലെ ഈ ലോകത്തിൽ മനുഷ്യരുണ്ടോ എന്നു നാം ചോദിച്ചു പോയേക്കാം. എന്നാൽ അത്തരക്കാർ ഉണ്ട് എന്ന് സണ്ണിയുടെ കഥ വ്യക്തമാക്കുന്നു. ജീവിതത്തിൽ വലിയ ദുഃഖം അനുഭവിച്ചവളാണ് ഈ പത്തുവയസുകാരി. തന്മൂലമാകാം മറ്റൊരു പെണ്‍കുട്ടിയുടെ വേദന മനസിലാക്കാൻ അവൾക്കു സാധിച്ചത്.
നാമും നമ്മുടെ ജീവിതത്തിൽ എന്തൊക്കെ വേദനകൾ സഹിക്കുന്നുണ്ട്. എങ്കിലും മറ്റുള്ളവരുടെ ദുഃഖം കാണുവാൻ അതു നമ്മെ സഹായിക്കുന്നുണ്ടോ? നാം എപ്പോഴും നമ്മുടെ ദുഃഖങ്ങളിൽ മാത്രമാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നു പറയുന്നതാവും ശരി. അല്ലായിരുന്നുവെങ്കിൽ, നമ്മുടെ ദുഃഖങ്ങൾക്കിടയിലും നാം മറ്റുള്ളവരുടെ ദുഃഖങ്ങൾ ശമിപ്പിക്കുന്നതിനു ശ്രദ്ധിക്കുകയില്ലായിരുന്നോ?
സണ്ണിയുടെയും മെലിൻഡയുടെയും കഥയിലേക്കു മടങ്ങിവരട്ടെ. സണ്ണിയുടെ കുതിരയുമായി ബാരൽ റെയ്സിംഗിൽ പങ്കെടുത്തപ്പോൾ കിട്ടിയ ഒരു ലക്ഷം ഡോളറിൽ പകുതി മാത്രമേ മെലിൻഡ എടുത്തുള്ളൂ. പകുതി അവൾ സണ്ണിക്കു നൽകി. അങ്ങനെ അവൾ സണ്ണിയോടുള്ള തന്റെ കടപ്പാട് വ്യക്തമാക്കുകയും ചെയ്തു.
മറ്റുള്ളവരോട് എങ്ങനെ ക്ഷമിക്കാമെന്നും സ്വന്തം ത്യാഗത്തിലൂടെ എങ്ങനെ മറ്റൊരു ജീവിതത്തിൽ ആശ്വാസം പകരാൻ സാധിക്കുമെന്നും വ്യക്തമാക്കുന്ന സണ്ണിയുടെ മാതൃക നമ്മുടെ ഓർമ്മയിലുണ്ടായിരിക്കുന്നതു നല്ലതാണ്. ഒരു പക്ഷേ, ഈ ഉദാത്ത മാതൃക കുറെകൂടി നല്ല മനുഷ്യരാകുവാൻ നമ്മെ സഹായിച്ചേക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
02:40 AM Aug 23, 2020 | Deepika.com