റവ്വേലുവിന്റെ അഞ്ചാം ഭാര്യയാണു കലപിസു. നാലുവർഷം മുന്പാണ് കലപിസുവിനെ റവ്വേലു തന്റെ ഭാര്യയായി സ്വീകരിച്ചത്. തന്റെ പേരക്കുട്ടിയുടെ പ്രായമുള്ള കലപിസുവിനോടു റവ്വേലുവിനു വലിയ സ്നേഹമായിരുന്നു. അതുകൊണ്ടു നല്ല വസ്ത്രങ്ങളും സമ്മാനങ്ങളും വിശിഷ്ട ഭോജ്യങ്ങളും അവൾക്കു നല്കിയിരുന്നു. എന്നാൽ, റവ്വേലുവിന്റെ മരണം എല്ലാം തകിടംമറിച്ചു. ഒരുമാസത്തെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞപ്പോൾ കലപിസുവും ഏകമകനും വഴിയാധാരമായി. ആരും അവളെ സഹായിക്കാനുണ്ടായിരുന്നില്ല. ഗോത്രത്തിന്റെ സ്ത്രീവിരുദ്ധ ആചാരങ്ങളെ അവൾ ശപിച്ചു. അത് ആ ഗ്രാമത്തിലെ സ്ത്രീകളുടെ ശാപമായി മാറി.
പെണ്ണുകെട്ടലിന്റെ പങ്കപ്പാട്
മഡഗാസ്കറിൽ കുറ്റവാളിക്കു മരണശിക്ഷയില്ല. എങ്കിലും അവിടത്തെ ജയിലുകളിൽ ധാരാളം പേർ മരിച്ചിരുന്നു. അനുവദനീയമായതിലും നാലും അഞ്ചും ഇരട്ടി ആളുകളാണ് ഒരു സെല്ലിൽ ഒരുമിച്ചു കഴിയുന്നത്. ഭക്ഷണക്കുറവും അനാരോഗ്യകരമായ പരിസരവും തമ്മിലടിയും ജയിൽജീവിതം ദുരിതപൂർണമാക്കി.
ഒരുദിവസം ഞങ്ങൾ ഒരു ജയിൽ സന്ദർശിച്ചു. അവരെ ആശ്വസിപ്പിക്കാനും പ്രതീക്ഷ നല്കാനും പ്രാർഥിക്കാനുംവേണ്ടിയാണ് ഞങ്ങൾ ജയിലിലെത്തിയത്. അവർക്കുവേണ്ടി ഭക്ഷണപ്പൊതി കൊണ്ടുപോയിരുന്നു. ഭക്ഷണം കണ്ടപ്പോൾ അവർക്കു താത്പര്യമായി. ദീർഘകാലത്തിനു ശേഷമാണ് നല്ല ഭക്ഷണം കഴിക്കുന്നത്. വീടുകളിൽനിന്ന് ഭക്ഷണം ജയിലിൽ എത്തിക്കാനുള്ള അനുവാദം അവിടെയുണ്ട്. പക്ഷേ, വളരെക്കുറച്ചു ജയിൽപ്പുള്ളികൾക്കേ അതു ലഭിച്ചിരുന്നുള്ളൂ.
ഭക്ഷണം നല്കിയിട്ടും അതിൽ താത്പര്യംകാണിക്കാതെ ദുഃഖിച്ചിരുന്ന ഒരു യുവാവിനെ കണ്ടു. അവൻ അവിടെ എത്തിയിട്ട്, ഒരാഴ്ചയാകുന്നതേയുള്ളൂ.
""നിനക്ക് എന്തുപറ്റി?''
അവൻ മിണ്ടിയില്ല. ""വീട് അകലെയാണോ?''
""അല്ല''
""നിന്നെ പോലീസുകാർ ഉപദ്രവിച്ചുവോ?''
""തല്ലി, അതിൽ എനിക്കു ദുഃഖമില്ല.''
""എന്താ നീ ചെയ്ത കുറ്റം?''
""മോഷണം''
""എന്താ മോഷ്ടിച്ചത്?''
""ഒരു ആട്ടിൻകുട്ടിയെ''
യുവാവു തുടർന്നു, ""ഞാൻ ബാറാ ഗോത്രക്കാരനാണ്. ഞങ്ങളുടെ ഗോത്രാചാരപ്രകാരം വിവാഹം കഴിക്കാനുള്ള യോഗ്യത തെളിയിക്കാൻ ഒരു കാളയെയെങ്കിലും മോഷ്ടിക്കണം. അങ്ങനെ ആണത്തം തെളിയിക്കണം. ഇങ്ങനെ മോഷ്ടിക്കുന്പോൾ പിടിക്കപ്പെടരുത്.''
""നിനക്കെന്തു പറ്റി?''
""കാളയെ മോഷ്ടിക്കാൻ പറ്റില്ലെന്നു ബോധ്യപ്പെട്ടപ്പോൾ ഒരു ആട്ടിൻകുട്ടിയെ പിടിച്ചു. അവർ കൈയോടെ പിടിച്ച് പോലീസിൽ ഏല്പിച്ചു.'' കാളയെ പിടിക്കുന്നതിനിടയിലാണ് ഇതു സംഭവിച്ചതെങ്കിൽ സങ്കടമില്ലായിരുന്നു!!!''
പെണ്ണുകെട്ടലിന്റെ ഒരു പങ്കപ്പാട്!!!
മരിച്ചവരുടെ ഭാഗ്യം
"സക്കലാവ്' ഗോത്രക്കാർ വലിയ വീടുകൾ പണിയാറില്ല. ധനികരുടെയും ദരിദ്രരുടെയും വീടുകൾ ഒരുപോലെ. അതു ഗോത്രപാരന്പര്യമാണ്. മരക്കൊന്പുകൾകൊണ്ട് കെട്ടിയുണ്ടാക്കിയ ഉയരംകുറഞ്ഞ കുടിലിൽ മണ്ണുപൊത്തി ബലപ്പെടുത്തി അതിനുള്ളിലാണു വാസം.
എന്നാൽ, അവർ മരിച്ചവരെ സംസ്കരിക്കുന്നതു നല്ല ഭൂഗർഭ വീടുകളിലാണ്. ചില വീടുകൾ കല്ലുകൾകൊണ്ടു നിർമിതമാണ്. കോൺക്രീറ്റു വീടുകൾ ഉണ്ടാക്കുന്നവരുമുണ്ട്. ജീവിച്ചിരിക്കുന്നവർക്കു കുടിൽ. മരിച്ചവർക്കു കൊട്ടാരം! അതിനുള്ള കാരണം, ഒരാൾ വെളിപ്പെടുത്തി: ""നമ്മൾ ഭൂമിയിൽ ജീവിക്കുന്നത് വളരെ കുറച്ചുകാലം മാത്രമാണ്. എന്നാൽ, മരിച്ചുകഴിഞ്ഞാൽ നമ്മൾ കല്ലറയിൽ നിത്യകാലം ജീവിക്കുന്നു. അതുകൊണ്ടാണ്, മരിച്ചവർക്കു ബലവത്തായ വീടു പണിയുന്നത്.''
കുടുംബക്കല്ലറകളിലാണ് മലഗാസികൾ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കുന്നത്. ഈ ഭൂഗർഭവീടുകൾ വലുപ്പമുള്ളവയായിരുന്നു. തലമുറകളായി മരിച്ച അവരുടെ പൂർവികരെ അവിടെയാണ് അടക്കംചെയ്തിരുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ഇടങ്ങളുണ്ട്.
കുടുംബക്കല്ലറകളിൽ അടക്കംചെയ്യാതിരിക്കുക എന്നത് മലഗാസിക്കു ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയായി കണക്കാക്കപ്പെടുന്നു. ഒരുമിച്ചു ജീവിച്ചവർ മരണത്തിനുശേഷവും ഒരുമിച്ച്. അതാണ് കുടുംബക്കല്ലറയെക്കുറിച്ചുള്ള അവരുടെ സങ്കല്പം.
പുരോഗതി തടഞ്ഞ കാളവണ്ടിക്കാർ
മഡഗാസ്കറിലെത്തിയ ഞാൻ ആദ്യകാലത്തു വസിച്ചിരുന്നത് ഒരു പുഴയുടെതീരത്തായിരുന്നു. പുലർച്ചെ മൂന്നുമണിമുതൽ പുഴയിലേക്കുള്ള പാത സജീവമാണ്. കാളവണ്ടിച്ചക്രങ്ങളുടെ ഉരസലും വണ്ടിക്കാരുടെ ആക്രോശങ്ങളും. വീട്ടാവശ്യങ്ങൾക്കു വെള്ളംകൊണ്ടുപോകുന്ന സ്ത്രീകൾ. അവരുടെ തലയിലും ഇരു കരങ്ങളിലും പാത്രങ്ങൾ. പിറകിൽ കെട്ടിയിട്ടിരിക്കുന്ന കുട്ടികൾ. അസ്വസ്ഥതപ്പെടുത്തുന്ന കാഴ്ചകൾ.
അവർ കുളിക്കുന്നതും വസ്ത്രങ്ങൾ കഴുകുന്നതും കുടിക്കാനും ഭക്ഷണം പാക്കംചെയ്യാനും ഉപയോഗിക്കുന്നതും പുഴയിലെ വെള്ളംതന്നെ. അവരിൽ പലരും രോഗികളാകുന്നതിന്റെ കാരണം മറ്റൊന്നല്ല.
എന്നാൽ, ആ ഗ്രാമത്തിന്റെ ഒത്ത നടുവിൽ ഒരു കുടിവെള്ളസംഭരണി ഉണ്ടെന്നതാണു സത്യം. അത് ആരും ഉപയോഗിക്കുന്നില്ല. പ്രായമായ ഒരാളോട് ഞാൻ കാരണം തിരക്കി. അയാൾ പറഞ്ഞു: ""അതു പണികഴിഞ്ഞിട്ട് 30 വർഷമായി. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒരു മിഷനറി വൈദികൻ പണികഴിപ്പിച്ചതാണ്. കിണറും മോട്ടറും പൈപ്പും പിടിപ്പിച്ചു. 150 വീടുകളിൽ വെള്ളം എത്തിക്കുകയായിരുന്നു പദ്ധതി.''
ജലസംഭരണിക്കെതിരേ രണ്ടു കാളവണ്ടിക്കാർ രംഗത്തുവന്നു. അവർ കാളവണ്ടിയിൽ വെള്ളം വീടുകളിലെത്തിച്ച് ഉപജീവനം നയിച്ചവരായിരുന്നു. തങ്ങൾക്കു വിനയാകുമെന്നു കരുതി അവർ മിഷനറി വൈദികനെതിരേ ജനങ്ങളെ സംഘടിപ്പിച്ചു. പൈപ്പുകൾ തല്ലി നശിപ്പിച്ചു. കിണറ്റിലും ജലസംഭരണിയിലും മാലിന്യങ്ങളും വിസർജ്യങ്ങളും നിക്ഷേപിച്ചു. വൈദികന്റെ വികസന പ്രവർത്തനങ്ങളെ മതപരിവർത്തനമായും ഗോത്രാചാരലംഘനമായും ചിത്രീകരിച്ചു. ഫലമോ? പാവം ജനങ്ങൾ ഇന്നും ദരിദ്രരും രോഗികളുമായി കഴിയുന്നു.
പുഴയുടെ പക
സാമാന്യം വലിയ നദിയാണ് മുറുന്താവ. മഴ പെയ്യുന്പോൾ ആ നദിക്ക് ചെമപ്പുനിറമാണ്. മലയിൽനിന്ന് കുത്തിയൊഴുകുന്ന മണ്ണും ചെളിയും നദിയിൽ പതിക്കുന്നു.
ഈ നദിയിൽ ഒരു കൊച്ചരുവി പതിക്കുന്നുണ്ട്. റാനുംബുള എന്നാണ് അതിന്റെ പേര്. പഴമക്കാർ ഇതിനെ രാജാവിന്റെ പുഴയായി സങ്കല്പിച്ചിരുന്നു. ഈ നദിയുമായി ബന്ധപ്പെട്ട പല വിശ്വാസങ്ങളുമുണ്ട്.
ഒരു മഴക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിന്റെ ഒരു ഭാഗം ഈ നദി വിഴുങ്ങിക്കളഞ്ഞു. പുഴയോരത്തു പാർത്തിരുന്ന എഴുപതോളം വീടുകൾ ഒലിച്ചുപോയി. ഇതേക്കുറിച്ചു ഗ്രാമവാസികൾ പറഞ്ഞത്, അവിടെ താമസിച്ചിരുന്നവരുടെ സ്വഭാവദോഷംകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നാണ്.
പുഴക്കരയിൽ താമസിച്ചിവുന്നവർ മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കിയിരുന്നു. അതുകൊണ്ടാണ്, വെള്ളപ്പൊക്കമുണ്ടായതെന്ന് മറ്റൊരു കൂട്ടർ. രാജാവിന്റെ പുഴയെ മാനിക്കാത്തതിനാൽ രാജകോപമാണ് വിപത്തിനു കാരണമെന്ന വിശ്വാസം ചിലർ പങ്കുവച്ചു. ഗ്രാമത്തിലെ പൂർവികരുടെ ആചാരങ്ങൾ തെറ്റിച്ചതാണ് പ്രകൃതിക്ഷോഭത്തിനു കാരണമെന്നു വേറൊരു കൂട്ടർ.
വിചിത്രമായ മറ്റൊരു കഥ മീൻപിടിത്തവുമായി ബന്ധപ്പെട്ടതാണ്. ഒരു ദിവസം ഒരു സ്ത്രീ മീൻ പിടിക്കാൻ പോയി. ഒരു പാന്പുമത്സ്യത്തെ ലഭിച്ചു. മഡഗാസ്കറിൽ എല്ലാവരും ഇഷ്ടപ്പെടുന്ന വിലകൂടിയ മത്സ്യമാണിത്. മീനിനെ വെള്ളത്തിൽനിന്നു വലിച്ചു കരയ്ക്കു കയറ്റിയപ്പോൾ ആ സ്ത്രീ അത്ഭുതപ്പെട്ടു. ആ മീനിന് രണ്ടു മുലകൾ ഉണ്ടായിരുന്നു. അത് അവളെ അസ്വസ്ഥയാക്കി. എങ്കിലും പണത്തെക്കരുതി ആ പാന്പുമത്സ്യത്തെ പല കഷണങ്ങളാക്കി മത്സ്യച്ചന്തയിൽ കൊണ്ടുപോയി വിറ്റു. നാട്ടുകാർ ഇതറിഞ്ഞു. ആ മത്സ്യം രാജാവിന്റെ പിൻഗാമിയായിരുന്നുവെന്ന് അവർ വ്യാഖ്യാനിച്ചു. അതിനെ കൊന്ന് കഷണങ്ങളാക്കി വിറ്റതാണ് നാശത്തിനു കാരണമെന്ന് അവർ പറഞ്ഞുപരത്തി.
ഗ്രാമത്തിലെ എൻജിനിയർ പറഞ്ഞതു മറ്റൊരു വിവരമാണ്. പ്രകൃതിക്ഷോഭത്തിനു കാരണക്കാർ ഗ്രാമവാസികൾതന്നെ. പുഴയെ സംരക്ഷിക്കാൻ കരിങ്കൽഭിത്തി നിർമിച്ച് കന്പിവലകൊണ്ട് അതിനെ സുരക്ഷിതമാക്കിയിരുന്നു. എന്നാൽ, ഗ്രാമവാസികളിൽ ചിലർ കന്പിവല മുറിച്ച് വീട്ടിൽ കോഴിക്കൂടുണ്ടാക്കി. വേറെ ചിലർ അതു വിറ്റ് കാശാക്കി. ഭിത്തിപൊളിച്ച് ചിലർ വീടുവച്ചു. അങ്ങനെ നദിക്ക് അതിന്റെ അതിർത്തി നഷ്ടപ്പെട്ടു. അങ്ങനെയാണ് പുഴ ഗ്രാമത്തെ വിഴുങ്ങിയത്.
മഡഗാസ്കർ ഡയറി/ ചാക്കോച്ചൻ തലക്കോട്ടൂർ