ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും ദുഃഖിതനായി കാണപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ സേവകരിൽ പലരും സന്തോഷചിത്തരായിരുന്നു. അത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.
ഒരു ദിവസം കൊട്ടാരത്തിലെ സേവകന്മാരിലൊരാൾ ജോലിക്കിടയിൽ മൂളിപ്പാട്ടു പാടുന്നതു രാജാവ് ശ്രദ്ധിക്കാനിടയായി. അത് അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. ഉടനെ രാജാവ് ആ സേവകനെ വിളിച്ചുവരുത്തി ചോദിച്ചു. “നീ മൂളിപ്പാട്ടു പാടുന്നതു കേട്ടല്ലോ. എന്താണു നിനക്കിത്ര സന്തോഷം?”
ഉടനെ സേവകൻ പറഞ്ഞു: “തിരുമേനീ, അങ്ങയുടെ കാരുണ്യം മൂലം എനിക്കൊരു വീടും എന്റെ കുടുംബാംഗങ്ങൾക്കു ജീവിക്കാനാവശ്യമായ വകയും കിട്ടുന്നുണ്ട്. അതുകൊണ്ടാണു ഞാൻ സന്തോഷവാനായിരിക്കുന്നത്.” സേവകന്റെ മറുപടി കേട്ടിട്ടു രാജാവിന് അത്ര വിശ്വാസം വന്നില്ല. തനിക്കു വസിക്കുവാൻ കൊട്ടാരവും തന്റെ കുടുംബാംഗങ്ങൾക്കെല്ലാം ആഡംബരമായി ജീവിക്കുവാനുള്ള വകയുമുണ്ടല്ലോ. എന്നിട്ടും തനിക്കു സന്തോഷമില്ലാത്തത് ഒരു കടങ്കഥയായി രാജാവിനു തോന്നി.
അന്നു വൈകുന്നേരം രാജാവ് തന്റെ മന്ത്രിപ്രമുഖനോട് ആ സേവകന്റെ സന്തോഷത്തിന്റെ കാരണമെന്തായിരിക്കുമെന്നു തിരക്കി. അപ്പോൾ മന്ത്രിപ്രമുഖൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു: “അയാൾ ഇപ്പോഴും "99 ക്ലബ്ബി'ലെ അംഗമായിട്ടില്ല. അതുതന്നെ കാരണം.
“99 ക്ലബ്ബോ?” കാര്യം പിടികിട്ടാതെ രാജാവ് ചോദിച്ചു. അപ്പോൾ മന്ത്രിപ്രമുഖൻ പറഞ്ഞു. “99 ക്ലബ്ബ് എന്താണെന്നു മനസിലാക്കുവാൻ തിരുമേനി ഒരു കാര്യം ചെയ്യണം. തൊണ്ണൂറ്റിയൊൻപതു സ്വർണനാണയങ്ങൾ ഒരു സഞ്ചിയിലാക്കി ആരും കാണാതെ ആ സേവകന്റെ വീടിന്റെ വാതിൽപ്പടിയിൽ വയ്പിക്കണം. അപ്പോൾ അധികം വൈകാതെ ഒരു കാര്യം അങ്ങേക്കു മനസിലാകും.”
മന്ത്രിപ്രമുഖൻ പറഞ്ഞതുപോലെ രാജാവ് പ്രവർത്തിച്ചു. അന്നു വൈകുന്നേരം സേവകൻ നാണയസഞ്ചി കണ്ടെത്തിയപ്പോൾ ഏറെ സന്തോഷിച്ചു. അയാൾ അതിവേഗം സഞ്ചിയിലെ നാണയങ്ങൾ എണ്ണിനോക്കി. നൂറു തികയണമെങ്കിൽ ഒരെണ്ണത്തിന്റെ കുറവ്! അയാൾ വീണ്ടും വീണ്ടും എണ്ണി. അപ്പോഴും 99 നാണയങ്ങൾ മാത്രമേ അയാൾ കണ്ടുള്ളൂ.
തൊണ്ണൂറ്റിയൊൻപതു നാണയങ്ങൾ മാത്രമായി ആരെങ്കിലും വച്ചിട്ടുപോകുമോ? തീർച്ചയായും നൂറെണ്ണം ഉണ്ടായിരുന്നിരിക്കണം. അയാൾ ആകെ അസ്വസ്ഥനാകാൻ തുടങ്ങി. പിന്നീട് വീട്ടുമുറ്റത്തും പരിസരങ്ങളിലുമെല്ലാം അയാൾ നോക്കി. പക്ഷേ ഒരിടത്തും സ്വർണനാണയം കണ്ടില്ല. ഉടനെ അയാളിൽ ഒരു മോഹമുദിച്ചു: എങ്ങനെയെങ്കിലും ഒരു സ്വർണനാണയംകൂടി സന്പാദിച്ചു നൂറെണ്ണം തികയ്ക്കണം.
അടുത്ത ദിവസങ്ങളിലെല്ലാം അയാൾ വളരെ മൂകനായിരുന്നു. എങ്ങനെ ഒരു സ്വർണനാണയംകൂടി സന്പാദിക്കുവാൻ സാധിക്കും എന്ന ചിന്ത. അതിനിടയിൽ അയാളുടെ ജീവിതത്തിൽനിന്നു സന്തോഷം ചോർന്നു പോയിരുന്നു. രാജാവ് വളരെ വേഗം ഇക്കാര്യം ശ്രദ്ധിച്ചു. സ്വർണനാണയത്തിന്റെ ഒരു കൂന്പാരം കിട്ടിയിട്ടും സേവകന്റെ സന്തോഷം വർധിച്ചില്ല എന്നു മാത്രമല്ല, ഉള്ള സന്തോഷംകൂടി നഷ്ടപ്പെടുകയും ചെയ്തു എന്നുള്ളത് രാജാവിനെ ഏറെ അദ്ഭുതപ്പെടുത്തി.
രാജാവ് വീണ്ടും തന്റെ മന്ത്രിപ്രമുഖന്റെ ഉപദേശം തേടി. ഉടനെ മന്ത്രിപ്രമുഖൻ പറഞ്ഞു: “തിരുമേനീ, ആ സേവകൻ ഇപ്പോൾ "99 ക്ലബ്ബി'ൽ അംഗമായി തീർന്നിരിക്കുന്നു.” അപ്പോഴും രാജാവിനു കാര്യം വ്യക്തമായില്ല. മന്ത്രിപ്രമുഖൻ തുടർന്നു. “ആവശ്യത്തിനുള്ളവ ഉണ്ടായിട്ടും അതുകൊണ്ടു തൃപ്തരാകാതെ വീണ്ടും വീണ്ടും സന്പാദിക്കുന്നതിനു തത്രപ്പെടുന്നവരാണ് ഈ വിചിത്രക്ലബ്ബിലെ അംഗങ്ങൾ. അവർ ഒരിക്കലും ജീവിതത്തിൽ യഥാർഥ സന്തോഷം കണ്ടെത്തുകയില്ല.”
ഈ നുറുങ്ങുകഥ കേൾക്കുന്പോൾ "99 ക്ലബ്ബി'ലെ അംഗങ്ങളായി ആരെങ്കിലും നമ്മുടെ ചുറ്റിലും ഉണ്ടോ എന്നായിരിക്കും നാം അന്വേഷിക്കുക. അപ്പോൾ നാം ധാരാളം പേരെ കണ്ടെത്തിയെന്നുമിരിക്കും. എന്നാൽ, അതിനുമുൻപേ നാം അന്വേഷിക്കേണ്ടതു നാം തന്നെ ഈ ക്ലബ്ബിലെ അംഗങ്ങളായി മാറിയിട്ടുണ്ടോ എന്നതാണ്.
നമ്മുടെ ജീവിതത്തിൽ ധനം സന്പാദിക്കേണ്ടതു നമ്മുടെ ആവശ്യമാണ്. എന്നാൽ, നമ്മുടെ ആവശ്യത്തിനു മാത്രം പണമുണ്ടായിട്ടും ജീവിതത്തിൽ സന്തോഷമില്ലാതെ നാം പണത്തിന്റെ പിന്നാലെ ഓടുന്നെങ്കിൽ നാം തീർച്ചയായും ഈ വിചിത്ര ക്ലബ്ബിലെ അംഗങ്ങൾ തന്നെ. ഈ വിചിത്രക്ലബ്ബിലെ അംഗത്വം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ നമ്മുടെ ജീവിതത്തിൽ ഒരിക്കലും നാം തൃപ്തരാവുകയില്ല എന്നതാണു യാഥാർഥ്യം. എത്ര കിട്ടിയാലും നമുക്കു തൃപ്തി വരില്ല. വീണ്ടും വീണ്ടും സന്പാദിക്കണമെന്നായിരിക്കും അപ്പോൾ നമ്മുടെ അടങ്ങാത്ത മോഹം.
ഈ ക്ലബ്ബിൽ അംഗമായി മാറിയാൽ അതുവഴിയുണ്ടാകുന്ന നഷ്ടം നമുക്കു വ്യക്തിപരമായി മാത്രമായിരിക്കുകയില്ല. ആ നഷ്ടം നമ്മുടെ കുടുംബാംഗങ്ങൾക്കും നമ്മോട് ഇടപെടുന്ന എല്ലാവർക്കുമായിരിക്കും. നാം തൃപ്തരും സന്തോഷചിത്തരുമാണെങ്കിൽ നമ്മുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നമ്മോട് ഇടപെടുന്നവർക്കുമെല്ലാം എത്ര സന്തോഷമായിരിക്കും! എന്നാൽ, നാം ജീവിതത്തിൽ തൃപ്തരല്ലെങ്കിലോ? നമുക്കുള്ളതുകൊണ്ടു നാം സന്തോഷം കണ്ടെത്തുന്നില്ലെങ്കിലോ? അപ്പോൾ അതുവഴി എത്രപേരെയായിരിക്കും നാം ചവിട്ടിമെതിക്കുക? എത്രപേരെയായിരിക്കും നാം ദുഃഖിപ്പിക്കുക?
നമ്മുടെ ജീവിതത്തിൽ ഒരു ബാലൻസ് വേണം. നമ്മുടെ ജീവിതത്തിലെ ആവശ്യങ്ങളെയും നമ്മുടെ ജീവിതത്തിലെ ആഗ്രഹങ്ങളെയും ഒരു തുലാസിന്റെ രണ്ടു തട്ടുകളെന്നപോലെ ബാലൻസ് ചെയ്യിപ്പിക്കണം. അതിനുപകരം ആഗ്രഹങ്ങൾ നമ്മുടെ ആവശ്യങ്ങളെക്കാൾ വളരെ അധികമാണെങ്കിൽ അതു നമ്മുടെ ജീവിതത്തിന്റെ താളവും സന്തോഷവും കെടുത്തും.
നമ്മുടെ ആവശ്യങ്ങൾക്കായി പാടുപെടുന്നവരാണു നമ്മിലേറെപ്പേരും. അതുകൊണ്ടുതന്നെ നമുക്കു കൂടുതൽ അധ്വാനിക്കേണ്ടിവരും. എന്നാൽ, അതിനിടയിൽ ഉള്ളതിനെക്കുറിച്ചു നന്ദിയുള്ളവരാകാനും അത്യാർത്തി വഴി നമ്മുടെ ജീവിതസന്തോഷം കെടുത്താതിരിക്കാനും നമുക്കു ശ്രമിക്കാം. അപ്പോൾ നാമൊരിക്കലും "99 ക്ലബ്ബി'ലെ അംഗങ്ങളായി മാറാനിടയാകില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
03:31 AM Aug 09, 2020 | Deepika.com