ഇടുക്കിഡാമിനും കാലപ്പഴക്കംകൊണ്ട് ലോകമുത്തശ്ശിപ്പട്ടം ചൂടി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിനും ഇടയിലുള്ള പതിനായിരത്തിലധികം വരുന്ന കൃഷിക്കാരുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങൾക്ക് പരിഹാരവഴിതേടി മുട്ടാവുന്ന വാതിലുകൾ മുഴുവൻ മുട്ടിയിട്ടും തുറക്കാത്തതിനെത്തുടർന്ന് മുതിർന്ന തലമുറ വീണുപോയ വേദനാജനകമായ നിശ്ചലാവസ്ഥയിൽനിന്ന് പുതുതലമുറ നടത്തിയ മുന്നേറ്റമായി ഇതിനെ വിലയിരുത്താം.
പ്രിയപ്പെട്ട ഗാന്ധിജി അറിയാൻ...
മഹാത്മജിയുടെ 150-ാം ജന്മദിനത്തിൽ കുട്ടികൾ തങ്ങളുടെ സ്വപ്നങ്ങളും ഉത്കണ്ഠകളും നിഗമനങ്ങളും കത്ത് മുഖേന മഹാത്മജിയുമായി പങ്കുവയ്ക്കുക എന്ന ഗൃഹപാഠം - മഹാത്മജിക്കൊരു കത്ത് - എന്ന പേരിൽ മ്ലാമല ഫാത്തിമമാതാ പള്ളി വികാരിയും സ്കൂൾ മാനേജരുമായ ഫാ. ജോസഫ് നെല്ലിമലമറ്റത്തിൽ കുട്ടികൾക്കു നൽകി. കാഞ്ഞിരപ്പള്ളി രൂപതയിലെ നല്ലതണ്ണി കേന്ദ്രമായി പ്രവർത്തിക്കുന്ന നസ്രാണി റിസേർച്ച് സെന്ററിന്റെ ഗവേഷണവിഭാഗം, ജിജി ളാനിത്തോട്ടത്തിന്റെയും എബി കാളാന്തറയുടെയും നേതൃത്വത്തിൽ കുട്ടികളുടെ ചിതറിയ ആശയങ്ങൾ ക്രോഡീകരിച്ചു. അതിലൂടെ പുതുതലമുറയുടെ ദിശാബോധവും ചുറ്റുമുള്ള സാഹചര്യങ്ങളെ അപഗ്രഥിക്കാനുള്ള കഴിവും എത്ര ആഴമുള്ളതെന്നു തെളിഞ്ഞു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജിന്റെ സഹായത്തോടെ നസ്രാണി റിസർച്ച് ടീം അംഗങ്ങൾ ഈ ഗ്രാമത്തെക്കുറിച്ച് പഠനം നടത്തുകയും വിവരശേഖരണം നടത്തുകയും ചെയ്ത് നാടിനുവേണ്ടിയുള്ള ഒരു സമഗ്രവികസന പദ്ധതി തയാറാക്കി കുട്ടികളുടെ കണ്ടെത്തലുകളെ കൂടുതൽ മികവുള്ളതാക്കിമാറ്റി. പഴകിപ്പൊളിഞ്ഞ പഴഞ്ചൻ ശൈലിവിട്ട് അടുക്കും ചിട്ടയോടുംകൂടി ചടുലമായ നീക്കത്തിലൂടെ ഒരു നാടിന്റെതന്നെ വിപ്ലവാത്മകമായ കുതിപ്പിനു വഴിതെളിച്ച കോടതിവിധിക്ക് ആധാരമായ മുന്നേറ്റമായി അതു മാറി.
മ്ലാനത മാറുന്ന മ്ലാമല
പ്രളയത്തിൽ തകർന്ന പാലങ്ങൾ പുനിർനിർമിക്കപ്പെടാനും തോട്ടങ്ങളിലൂടെ കടന്നുപോകുന്ന കിലോമീറ്ററുകൾ നീളുന്ന റോഡുകൾ സമയബന്ധിതമായി നന്നാക്കാനും വഴിവിളക്കുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ടവർക്കു കഴിഞ്ഞില്ല. പ്രദേശവാസികളായ രോഗികളുടെ ചികിത്സ ഉൾപ്പെടെയുള്ള അടിയന്തരവും പ്രാഥമികവുമായ ആവശ്യങ്ങൾ നിറവേറ്റപ്പെടുവാൻവേണ്ട അടിസ്ഥാന സൗകര്യമില്ലായ്മ അടിയന്തരമായി പരിഹരിക്കപ്പെടേണ്ട യാഥാർഥ്യമാണ്.
എന്നാൽ, എല്ലാ അർഥത്തിലും ലോകനിലവാരമുള്ള കാക്കത്തൊള്ളായിരം ഭരണസംവിധാനങ്ങളുണ്ടെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ നാട്ടിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയേ പോകൂ എന്ന് ഭരണകർത്താക്കളും രാഷ്ട്രീയ പാർട്ടികളും കരുതി. പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ "ഇതുക്കും മേലേ' സാധ്യതയുണ്ടെന്നു, പഠിച്ച പാഠങ്ങളിലൂടെ മനസിലാക്കിയ കുട്ടികൾ പുതിയ ഒരു വഴിതെളിച്ചു.
ഇത്, കഴിഞ്ഞ വർഷം ലോകചരിത്രത്തെ പിടിച്ചുകുലുക്കി ചരിത്രത്തിന്റെ ഭാഗമാകുകയും നോബൽ സമ്മാനം നേടുകയും ചെയ്ത സ്വീഡിഷ് കൗമാരക്കാരി ഗ്രേറ്റ് റ്റ്യൂൺ ബെൻഗിന്റെ മിന്നും പ്രകടനത്തോടും യാദവ് പയാംഗ് എന്ന ആസാംകാരനായ 16 വയസുകാരന്റെ 30 വർഷം നീണ്ട നിശ്ചയദാർഢ്യത്തോടെയുള്ള കർമോത്സുക പ്രയ്നത്തിലൂടെ മരുഭൂമി സമാനമായിരുന്ന ബ്രഹ്മപുത്രാ നദിയുടെ തീരത്ത് 1360 ഏക്കർ വനഭൂമി സൃഷ്ടിച്ച് തന്റെ ഓമനപ്പേരായ മൊളായി കൂടി ചേർത്ത് മൊളായി വനം എന്ന് മൊഴിമാറ്റം നടത്തി വരണ്ടുകിടന്ന ബ്രഹ്മപുത്രാനദിയെ പുനർജ്ജീവിപ്പിച്ച നിശബ്ദ വിപ്ലവത്തോടും ചേർത്ത് വായിക്കാവുന്ന നേട്ടമാണ്.
6-7 പതിറ്റാണ്ടുകൾക്കു മുന്പ് തങ്ങളുടെപിതാക്കന്മാർ മണ്ണിനോടും മലയോടും കാട്ടുമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി കുറിച്ച ചരിത്രത്തിൽ പുതിയ ഏടുകൾ തങ്ങൾക്കും എഴുതിച്ചേർക്കാനാകുമെന്നും ആ പഴയ തലമുറയുടെ രക്തമാണ് തങ്ങളുടെ സിരകളിലൂടെ ഒഴുകുന്നതെന്നും ഈ കുട്ടിക്കൂട്ടം ലോകത്തോട് ഉറക്കെ വിളിച്ചുപറയുന്നു.
നാടിനും സർക്കാരിനുമിടയിൽ കോടതി പാലമായപ്പോൾ
ഭരണസംവിധാനത്തെ സമയബന്ധിതമായി എണ്ണയിട്ട യന്ത്രംപോലെ ചലിപ്പിക്കുവാൻ കോടതിവിധി നിർബന്ധിതമാക്കിയിരിക്കുകയാണ്. 18 മാസമെന്ന കാലപരിധിക്കുള്ളിൽ ഈ കുഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന നൂറടി (കീരിക്കര)പാലവും ശാന്തിപാലവും കേരള റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനിർനിർമിക്കണം എന്നും റോഡുകളും കലുങ്കുകളും സമയബന്ധിതമായി നിർമിച്ച് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ മാനിക്കണമെന്നും കോടതി വിധിച്ചിരിക്കുകയാണ്. ഈ ഉത്തരവാദിത്വത്തിൽനിന്ന് തൊടുന്യായം പറഞ്ഞ് സംസ്ഥാനസർക്കാരിനുൾപ്പെടെ ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി ഓർമ്മപ്പെടുത്തി.
ഫാത്തിമമാതാ പള്ളി വികാരിയായിരുന്ന ഫാ. മാത്യു ചെറുതാനിക്കൽ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ അന്നത്തെ ഡയറക്ടറും പിന്നീട് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനുമായിരുന്ന മാർ മാത്യു അറയ്ക്കലിന്റെ അനുഗ്രഹാശിസുകളോടും ഊറ്റമായ സാന്പത്തിക പിന്തുണയോടുംകൂടി നാട്ടുകാരുടെ സഹകരണത്തോടെ നിർമിച്ചതാണ് ചെറുതാനിപ്പാലം എന്ന് അറിയപ്പെടുന്ന ശാന്തിപാലം.
അതോടൊപ്പംതന്നെ കോടതി പാലത്തിന്റെ പുനർനിർമാണത്തിനും റോഡുകളുടെ അറ്റകുറ്റപ്പണികൾക്കുമായി അനുവദിച്ചിരിക്കുന്ന ഈ പതിനെട്ടു മാസക്കാലയളവിൽ ഈ ഗ്രാമത്തിലുള്ള കുട്ടികളും മറ്റുള്ളവരും തകർന്ന പാലങ്ങളും റോഡുകളുംമൂലം ഒരുതരത്തിലുമുള്ള അപകടത്തിലുംപെടാതെ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും വിധിയിൽ ഓർമിപ്പിച്ചു. കൂടാതെ ഈ ഗ്രാമത്തിലെ കുട്ടികളുൾപ്പെടെയുള്ളവരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വിദ്യാർഥികൾ സൂചിപ്പിച്ച പ്രശ്നങ്ങളിൽ ഇടപെടാൻ ഇടുക്കി ജില്ലാകളക്ടർക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികളുടെ ഈ നവയുഗ മുന്നേറ്റത്തിന് കേരളത്തിലെ ഒട്ടുമിക്ക ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും മുന്തിയ പരിഗണനയും പിന്തുണയും നൽകി എന്നത് മാധ്യമ ധാർമികത ചോദ്യംചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിലെ മാധ്യമലോകത്തിന്റെ നന്മയുടെ വെള്ളിവെളിച്ചമാണ്. കൂടാതെ കുട്ടികൾ സ്വതസിദ്ധമായ ശൈലിയിലൂടെ കേരള ഹൈക്കോടതിയിലെ 28 ജഡ്ജിമാർക്ക് എഴുതിയ കത്ത് ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാർ മുൻഗണനാടിസ്ഥാനത്തിൽ നടപടിക്കു പരിഗണിച്ചു.
മ്ലാമല കയറിയ കോടതി
മ്ലാമല എന്ന കുഗ്രാമത്തിൽ ഹൈക്കോടതി ജഡ്ജിതന്നെ നേരിട്ടെത്തി നേതൃത്വം കൊടുക്കുന്ന മെഗാ അദാലത്ത് കോടതി വിഭാവനം ചെയ്തു. എന്നാൽ കുട്ടികളുടെ അസൗകര്യംമൂലം സൗകര്യപ്രദമായ മറ്റൊരു ദിവസം ഹൈക്കോടതി പ്രതിനിധികളായ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി മെംബർ സെക്രട്ടറി ജില്ലാ ജഡ്ജ് കെ.ടി. നിസാർ അഹമ്മദ്, ഇടുക്കി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി മെംബർ സെക്രട്ടറി സബ്ജഡ്ജി ദിനേശ് എം. പിള്ള എന്നിവരുടെ നേതൃത്വത്തിൽ അദാലത്ത് നടത്തപ്പെട്ടു. മ്ലാമലയെന്ന ഗ്രാമത്തിന് ഉത്സവച്ഛായ പകർന്ന് നടന്ന മെഗാ അദാലത്ത് കാര്യങ്ങൾ ഏതാണ്ട് പ്രതീക്ഷാനിർഭരമെന്ന പ്രതീതി ജനിപ്പിച്ചു.
ഈ ചരിത്രവഴിത്തിരിവിൽ കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ വേദിയിലും പിന്നണിയിലുമുള്ള ചടുലവും സമയബന്ധിതവുമായ നീക്കങ്ങൾ കാര്യങ്ങൾ ഏതാണ്ട് എട്ടുമാസംകൊണ്ട് ഉത്പാദനപരമായ പരിസമാപ്തിയിലെത്തിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ ലോക്ഡൗൺ ഉണ്ടായിരുന്നില്ലെങ്കിൽ ഇതിലും നേരത്തേതന്നെ ഈ ചരിത്രവിധി ഈ കുട്ടിപ്പട്ടാളം നേടിയെടുത്തേനെ.
അങ്ങനെ, പ്രതീക്ഷയുടെ നുറുങ്ങുവെട്ടമല്ല, ഊതിത്തെളിച്ചാൽ അഗ്നിസ്തംഭംതന്നെ ജ്വലിപ്പിക്കാനാവുമെന്ന് മ്ലാമല ഫാത്തിമായിലെ കുട്ടികൾ നാളത്തെ ലോകത്തെ ഓർമ്മിപ്പിക്കുന്നു.
അദാലത്ത് ഗാർഡൻ
തങ്ങളുടെ ആവശ്യങ്ങളോട് അത്യന്തം അനുഭാവത്തോടെ പ്രതികരിക്കുകയും ഏറ്റവും ശ്രേഷ്ഠമായ വിധി പ്രസ്താവിക്കുകയും ചെയ്ത കോടതിയോടുള്ള ആദരസൂചകമായി നല്ലതണ്ണി നസ്രാണി റിസേർച്ച് സെന്ററിന്റെ പ്രോജക്ട് ഗ്രീൻ പാരീഷ് എന്ന പദ്ധതിയോടു ചേന്ന് മ്ലാമല ഫാത്തിമാ ഹൈസ്കൂൾ മുറ്റത്തുനിർമിക്കാൻ പോകുന്ന ബയോഡൈവേഴ്സിറ്റി ഗാർഡന് അദാലത്ത് ഗാർഡൻ എന്ന പേരു നല്കാനും തീരുമാനമായിട്ടുണ്ട്.
ഉപസംഹാരം
ഞങ്ങൾ ജനിച്ചുവളർന്നിടത്ത് ഭയംകൂടാതെ ആത്മവിശ്വാസത്തോടെ വളരുവാനും ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം ഞങ്ങൾക്കുണ്ടാകണം. ഈ സംസ്ഥാനത്ത് ഞങ്ങളെപ്പോലെ ഭയത്തിന്റെയും ഉത്കണ്ഠയുടെയും നിഴലിൽ കഴിയുന്ന വേറെ ആരുമില്ല. കേരളഹൈക്കോടതിയിലെ മുഴുവൻ ജഡ്ജിമാർക്കും മ്ലാമല സെന്റ് ഫാത്തിമ ഹൈസ്കൂളിലെ വിദ്യാർഥികൾ എഴുതിയ കത്തിലെ ഒരു ഭാഗമാണ് ഇത്. ഇപ്പോൾ പൊട്ടും, പൊട്ടില്ല എന്ന നിലയിൽ നൂറ്റാണ്ടുപിന്നിട്ട മുല്ലപ്പെരിയാൻ ഡാമിന്റെ ചുവട്ടിൽ പിറന്നുവീഴുന്പോൾ മുതൽ മരണംവരെ ഭീതി നുണഞ്ഞ്, ജീവിക്കേണ്ടിവരുന്ന ഒരു ജനതയുടെ നെഞ്ചിടിപ്പിന്റെ അലർച്ചയാണിത്. അതിജീവനത്തിന്റെ ഊർജം ഉത്പാദിപ്പിക്കുന്ന ഉറവിടമായി ഒരു വിദ്യാലയം വളർന്നതിന്റെ കഥയാണിത്. ഇവിടുത്തെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ജനപ്രതിനിധികൾ എവിടെ എന്ന മുല്ലമൊട്ടുകളുടെ നിലവിളികൾക്ക് ഇനിയെങ്കിലും പ്രതികരണമുണ്ടാകുമോ?
ജോസഫ് ജോൺ
(ഹെഡ്മാസ്റ്റർ, ഫാത്തിമ ഹൈസ്കൂൾ, മ്ലാമല)