“വേഗം പൊയ്ക്കോ. നേരം വയ്യിക്കണ്ട”.
ഇളനീല നിറത്തിലുള്ള ചായംപൂശിയ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഒരു ജനാലയ്ക്ക് പിറകിൽ നിന്നാണ് ആ ശബ്ദം കേൾക്കുന്നത്. ആ ജനാലയുടെ ഇളംപച്ചനിറത്തിലുള്ള കർട്ടനു പുറകിൽ ആരോ നിൽക്കുന്നുണ്ട്. ഞാനും അമ്മയും ഓട്ടോയിൽ കയറി തിരികെപ്പോരുമ്പോഴേക്കും കർട്ടനിടയിലൂടെ പുറത്തിട്ട കൈകൾ വീശിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
“വാവേ, എടാ വാവേ”അമ്മയുടെ വിളി എന്നെ ഉറക്കത്തിൽ നിന്നുണർത്തി. കണ്ടുകൊണ്ടിരുന്ന സ്വപ്നം പാതിയിൽ മുറിഞ്ഞുപോയതിന്റെ ദേഷ്യത്തിൽ അച്ഛന്റെ പുതപ്പ് പിന്നെയും മേലേക്ക് വലിച്ചിട്ട് തിരിഞ്ഞുകിടന്നു. പുറത്ത് മഴ അൽപാൽപമായി പെയ്തുവീഴുന്നു. ചോർച്ച തടയാനായി ഓടിനുമുകളിൽ ഇട്ടിരിക്കുന്ന പടുതയുടെ കൂടുതലുള്ള ഭാഗം കിഴക്കുവശത്തേക്ക് വലിച്ചുകെട്ടിയിട്ടുണ്ട്.
അതിൽ വെള്ളം വീഴുന്ന ശബ്ദം ഈ പായിൽ കിടന്ന് കേൾക്കാം. ആ ശബ്ദം ഇഷ്ടമല്ലെങ്കിലും ഈ മഴക്കാലത്ത് ആ ശബ്ദം സഹിക്കാതെ നിവൃത്തിയില്ല. ഒരുപക്ഷെ മഴയിൽ നിന്നുള്ള സംരക്ഷണത്തിന് പടുത ആവശ്യപ്പെടുന്ന കൂലിയായിരിക്കാം ഈ ശബ്ദം. സിമന്റ് തറയിൽ പതിവു വിരുന്നുകാരെപ്പോലെ ഈർപ്പം വന്നുതുടങ്ങിയിട്ടുണ്ട്. പായ മടക്കി എടുക്കുമ്പോൾ രാത്രിയിൽ പായിൽ കിടന്ന് മൂത്രമൊഴിച്ചതാണെന്ന് അനുജത്തിമാർ കളിയാക്കാൻവരും.
മണ്ണിഷ്ടിക ഈർപ്പം വലിച്ചുതുടങ്ങിയതിന്റെ ഒരു മണമുണ്ട് വീടിനകത്ത്. ഇനി മഴക്കാലം മാറാതെ രക്ഷയില്ല. അല്ലെങ്കിലും മഴക്കാലം എന്നും ദുരിതകാലം ആണല്ലോ. അമ്മ അടുക്കളയിൽ പാത്രങ്ങളോട് സംസാരിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം സമയമായി. എഴുന്നേൽക്കാൻ മനസുവരുന്നില്ല. എഴുന്നേറ്റിട്ടും വലിയ വിശേഷമൊന്നുമില്ല. ഇന്നലത്തെ റേഷനരിയുടെ ചോറ്, ചൂടാക്കി സവാളയും വാട്ടിത്തരും. അച്ഛൻ മരിച്ചതിൽപ്പിന്നെ ഈ വീട്ടിലെ വർഷങ്ങളായുള്ള പ്രഭാതഭക്ഷണം ഇതാണ്.
“വാവേ, എഴുന്നേക്കെടാ. പല്ലുതേച്ച് കഞ്ഞികുടിച്ച് വല്ലതും പഠിക്കാൻ നോക്ക്.”
അമ്മ ആടിന് വെള്ളം കൊടുക്കുന്നതിനിടയിൽ സ്ഥിരം ഡയലോഗുകൾ ആവർത്തിച്ചുതുടങ്ങി. സ്ഥിരം കേട്ടുകേട്ട് ആടുകൾക്കുപോലും ആ ഡയലോഗുകൾ മടുപ്പായിക്കാണും. വാവേ എന്ന വിളി തന്നെ ദേഷ്യമാണ്. പത്തിൽ എത്തിയിട്ടും വാവേ എന്നേ അമ്മ വിളിക്കൂ. ക്ലാസ് ടീച്ചറെ കാണാൻ എത്തിയപ്പോൾപോലും വാവയെന്നാണ് എന്നെ വിളിച്ചത്.
അന്ന് ടീച്ചർപോലും എന്നെ കളിയാക്കി. എത്രപറഞ്ഞാലും അമ്മ ആ വിളി മാറ്റില്ല. എഴുന്നേറ്റിട്ട് എന്ത് പഠിക്കാനാണ്? ടീച്ചേഴ്സ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട്. പക്ഷേ മൊബൈൽ ഇല്ലാത്തതിനാൽ അവിടെ നടക്കുന്നതെന്തെന്ന് ഒരു പിടിത്തവുമില്ല. മൊബൈൽ ഉണ്ടായിട്ടും കാര്യമില്ല, വീടിനകത്ത് സിഗ്നലൊന്നും കിട്ടില്ല.
അമ്മയുടെ പഴഞ്ചൻ മൊബൈൽ വീട്ടിലെത്തിയാൽ പിന്നെ മിണ്ടാറേയില്ല. വാട്സ്ആപ്പിൽ ടീച്ചർമാർ ക്ലാസ്നോട്ട് വിടുന്നുണ്ട്. കൂട്ടുകാരൻ ജോബിയുടെ വീട്ടിൽപോയി അത് പകർത്തിയെഴുതും. ഇന്നലെ അവന്റെ ചേട്ടൻ ഡൽഹിയിൽ നിന്നും വന്നു. അതോടെ അവരെല്ലാം ക്വാറന്റീനിൽ ആയി. ഇനിയുള്ളത് എന്റെ അതേ ക്ലാസിൽ പഠിക്കുന്ന മഞ്ജുവിന്റെ വീടാണ്. പക്ഷേ അവളുടെ അപ്പന് എന്നെ കാണുന്നതേ ഇഷ്ടമല്ല. പഠിപ്പുനിർത്തി വല്ല ജോലിക്കും പോകാനാണ് അങ്ങേരു പറയുന്നത്. ഞാൻ പഠിക്കുന്നത് അഹങ്കാരമാണുപോലും.
എഴുന്നേറ്റു പല്ലുതേച്ചു വന്നപ്പോഴേക്കും അമ്മൂമ്മ കടുംകാപ്പിയുമായി വന്നു. പതിവുപോലെ ഒരു കഷ്ണം ശർക്കര കയ്യിൽ തന്നു.
“ഇതോടെ ശർക്കരയും തീർന്നു. ഇനി ശമ്പളം കിട്ടാതെ ഒന്നും നടക്കില്ല. അതുകൊണ്ട് നാളെ മുതൽ കാപ്പിക്ക് മധുരണ്ടാവില്ല”
അമ്മയുടെ മുന്നറിയിപ്പ്. ജീവിതത്തിനോ മധുരമില്ല, ആകെയുള്ള മധുരം എല്ലാ ദിവസവും കടുംകാപ്പിയുടെ കൂടെ കിട്ടുന്ന ശർക്കര കഷണത്തിനാണ്. ഇനി നാളെ മുതൽ അതും അന്യമാകും. കയ്യിലെ ശർക്കര കഷ്ണത്തിലേക്ക് കൊതിയോടെ നോക്കുന്ന അനുജത്തിക്ക് അതുകൊടുത്തു. ഏതായാലും നാളെ മുതൽ മധുരമുണ്ടാകില്ലല്ലോ. ഇപ്പോഴേ അതുമായി പരിചയപ്പെട്ടേക്കാം.
അമ്മയ്ക്ക് ജോലിക്ക് പോകേണ്ട സമയമായി. കുറെ നാളത്തെ അലച്ചിലിനുശേഷം അമ്മയ്ക്കിപ്പോൾ ഒരു ജോലിയുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരിലുള്ള ചിട്ടി പിരിക്കൽ. രാവിലെ വൈകിട്ട് വരെ ഇരിട്ടിയിലെ എല്ലാ കടകളും കയറിയിറങ്ങണം. മാസാവസാനം കിട്ടുന്നത് 6000 രൂപ.
അതുകൊണ്ടുവേണം എന്റെയും രണ്ട് അനുജത്തിമാരുടെയും അമ്മയുടെയും അമ്മൂമ്മയുടെയും വയറുനിറയാൻ. സ്കൂൾ അങ്ങ് ദൂരെയാണ്. ഈ മലയിൽ നിന്നിറങ്ങി അടുത്തമലയും കയറി വേണം റോഡിലെത്താൻ. അവിടെനിന്ന് പിന്നെയും 6 കിലോമീറ്റർ. അനുജത്തിമാർ ഉള്ളതുകൊണ്ട് അമ്മ ഓട്ടോയിലാണ് സ്കൂളിലേക്ക് വിടുന്നത്. അമ്മയുടെ ശമ്പളം മുഴുവൻ പോകുന്നത് ഓട്ടോക്കാരന് നൽകിയാണ്.
“വാവേ, ഇന്നലെയും ലില്ലി ടീച്ചർ വിളിച്ചിരുന്നു. ടിവി ഇല്ലാതെ പറ്റില്ലാന്നാണ് അവർ പറയുന്നെ. ഞാൻ എന്ത് ചെയ്യാനാണ്. ഒരു ടിവി വാങ്ങാനുള്ള വകുപ്പ് ഉണ്ടായിരുന്നേൽ ഞാൻ പണയം വച്ച കമ്മലെങ്കിലും എടുപ്പിക്കായിരുന്നു. ഇരിട്ടി മുഴുവൻ എല്ലാ ദിവസോം നടക്കുന്നതാ. എല്ലാ കടയിലുംകേറണം. ഒരു കമ്മലുപോലുമില്ലാതെ നടക്കുന്ന വിഷമം ആർക്കു മനസിലാവും?”
ഒരു ടിവി ഉണ്ടായിരുന്നെങ്കിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്് എങ്കിലും കൂടാമായിരുന്നു. ബാക്കി സമയം സിനിമകാണാനോ ക്രിക്കറ്റ് കാണാനോ ഒക്കെ സൗകര്യപ്പെടുമായിരുന്നു. പക്ഷെ സ്വന്തമായി ഒരു ടിവി ഇല്ല. അച്ഛനുള്ളപ്പോൾ ഉണ്ടായിരുന്ന ടിവി ഇനി നന്നാക്കാൻ പറ്റില്ലെന്നാണ് അനീഷ് ചേട്ടൻ പറഞ്ഞത്. കഴിഞ്ഞ ട്വന്റി ട്വന്റി വേൾഡ് കപ്പ് സമയത്ത് ഞാൻ പുള്ളിക്കാരന്റെ കാലു പിടിച്ചതാണ്. ഇനി രക്ഷയില്ല. പുതിയത് വാങ്ങുക മാത്രമാണ് പോം വഴി. ആ വഴിയാണെങ്കിൽ യാതൊരു പ്രതീക്ഷയും ഇല്ലാത്തതാണ്.
“ഞാൻ ഇരിട്ടീ ചെല്ലുമ്പോ ആ അന്തോണി അച്ചനെ വിളിച്ചുനോക്കാം. കുറച്ചു പൈസ കടമായി ചോദിക്കാം”.
അമ്മ ഇറങ്ങുന്നതിനുമുന്പായി പറഞ്ഞു. അത് നല്ലൊരു ഐഡിയ ആണെന്ന് എനിക്ക് തോന്നി. കിട്ടിയില്ലെങ്കിലും സാരമില്ല. ദേഷ്യപ്പെടുകയോ കളിയാക്കുകയോ ചെയ്യില്ല. ഏതായാലും കുറച്ചുനാളുകളായി അന്തോണി അച്ചന്റെ സഹായമാണല്ലോ അടുപ്പിൽ തീ കത്തിക്കുന്നത്. കൊറോണ വന്ന് ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ ആകെ വിളിച്ചതും ക്ഷേമം അന്വേഷിച്ചതും അച്ചൻ മാത്രമാണ്. അത്യാവശ്യം ഒരു മാസത്തേക്കുള്ള പലചരക്കു സാധനങ്ങൾ വാങ്ങാനും അച്ചൻ പൈസ തന്നിരുന്നു.
അന്തോണി അച്ഛനെ കാണാൻ പോയതുമുതൽ അമ്മയ്ക്ക് വളരെ സമാധാനമാണ്. എല്ലാ മാസത്തിലും അച്ചൻ നൽകുന്ന പൈസ ചെറുതെങ്കിലും വളരെ സഹായകമാകുന്നുണ്ട്. മഠത്തിലെ സിസ്റ്റേഴ്സിന്റെ നിർദേശപ്രകാരമാണ് പോയത്. ഏതായാലും അച്ചൻ എല്ലാ മാസവും ചെറിയൊരു സഹായം ചെയ്യുന്നുണ്ട്. വീട്ടിലേക്കുള്ള അത്യാവശ്യം സാധനങ്ങൾ വാങ്ങുന്നത് അതുകൊണ്ടാണ്.
പിന്നെയും എന്തൊക്കെയോ പതം പറഞ്ഞുകൊണ്ടും അനുജത്തിമാർക്ക് ചെയ്യാനുള്ള ജോലി നിർദേശിച്ചുകൊണ്ടും അമ്മ മലയിറങ്ങാൻ തുടങ്ങി. ഇനി അമ്മ വരണമെങ്കിൽ വൈകുന്നേരം അഞ്ചു മണി ആകണം. കൊറോണ ആയതുകൊണ്ട് പുറത്തുപോകാനോ കൂട്ടുകാരുമായി കളിക്കാനോ കഴിയില്ല. അടുത്തെങ്ങും വീടുകളുമില്ല. അതുകൊണ്ടുതന്നെ അനുജത്തിമാരെ ഒറ്റയ്ക്കാക്കിപ്പോയാൽ അമ്മ വഴക്കുപറയും. കിടന്നുറങ്ങിയും പഴയ കഥാപുസ്തകങ്ങൾ പിന്നെയും വായിച്ചും സമയം കളയുകതന്നെ. ഒരു ടിവി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിയോടെ ഓർത്തു.
ഒരുപക്ഷേ വീട്ടിൽ ടിവി ഇല്ലാത്ത ക്ലാസിലെ ഒരേയൊരു കുട്ടി ഞാൻ മാത്രമായിരിക്കും. എല്ലാവരും സിനിമയും ക്രിക്കറ്റും സീരിയലുകളും ഫുട്ബോളും ഒക്കെ കാണുമ്പോൾ ഞാൻ മാത്രം അതിനെക്കുറിച്ച് ഒന്നും പറയാനില്ലാതെ തഴയപ്പെടുന്നു. ജോബിയുടെ ചേട്ടൻ വരുമ്പോൾ പുതിയ ടിവി വാങ്ങുമെന്നും അപ്പോൾ പഴയ ടിവി എനിക്ക് തരാമെന്നും അവൻ പറഞ്ഞിരുന്നതാണ്.
നടക്കുമോ ആവോ? ഇപ്പോഴത്തെ അവന്റെ വീട്ടിലെ ടിവി 28 ഇഞ്ച് ആണുപോലും. ചേട്ടൻ വരുമ്പോൾ 50 ഇഞ്ചിന്റെ വാങ്ങുമെന്നാണ് അവൻ വീരവാദം മുഴക്കുന്നത്. പക്ഷേ ഞാനത് അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. “നീ മറ്റുള്ളവരുടെ ആക്രി പെറുക്കി നടന്നോ’’ എന്നാണ് അമ്മ മറുപടി പറഞ്ഞത്.
സന്ധ്യയാകുന്നതിനുമുന്പേ അമ്മ ഓടിക്കിതച്ചെത്തി. അകലെ നിന്ന് തന്നെ അമ്മയുടെ ശബ്ദം കേൾക്കാം. “എടാ, വാവേ, വേഗം കയ്യും മുഖവും കഴുകി ഡ്രസ് മാറി വാ. അന്തോണി അച്ചൻ പഴയ ഒരു ടിവി തരാമെന്ന് ഏറ്റിട്ടുണ്ട്”.
“പഴയ ടിവി വാങ്ങാൻ എന്തിനാ ഞാൻ. അമ്മ പോയാൽ പോരെ?” പെട്ടെന്ന് അതാണ് ചോദിക്കാൻ തോന്നിയത്.
“നീ തർക്കുത്തരം പറയാതെ തുണി മാറെടാ. പഴയ ടിവി എങ്കിൽ അത്. അതെങ്കിലും തരാൻ അച്ചൻ മനസ് കാണിച്ചല്ലോ.”
“അച്ചന് തരുമ്പോൾ ഒരു പുതിയ ടിവി തന്നുകൂടേ” ? പിറുപിറുത്തുകൊണ്ട് ഞാൻ ഡ്രസ് മാറി. അപ്പോഴേക്കും അമ്മയും റെഡി ആയി. “വേഗം വാ. അല്ലെങ്കിൽ വരാൻ വൈകും. നമുക്ക് ജംഗ്ഷനിൽ നിന്ന് ഒരു ഓട്ടോ കൂട്ടിപ്പോകാം”
ഓട്ടോയിൽ സ്കൂളിൽ പോകാൻ മാത്രമാണ് കയറുന്നത്. അല്ലാതെയുള്ള യാത്രകളെല്ലാം ബസിൽ തന്നെ. യാത്രകൾതന്നെ വളരെ വിരളമാണ്. ഏതായാലും ടിവി കിട്ടുമെന്നതും നാളെ മുതൽ ടിവി കാണാം എന്നതും എന്നിൽ എന്തെന്നില്ലാത്ത ആവേശം സൃഷ്ടിച്ചു. ഏതോ വലിയ സ്വപ്നം സാക്ഷാത്കരിക്കുന്ന സന്തോഷത്തോടെ അമ്മയുടെ മുൻപേ നടന്നു. എങ്കിലും കിട്ടുന്നത് ഒരു പഴയ ടിവി ആണല്ലോ എന്ന് മനസ് വെറുതെ സങ്കടപ്പെട്ടു.
ജംഗ്ഷനിൽ നിന്ന് ഓട്ടോയിൽ കയറിയപ്പോൾ മുതൽ കിട്ടാൻ പോകുന്ന ടിവിയെക്കുറിച്ചായിരുന്ന ചിന്ത മുഴുവൻ. വലിയ ടിവി ആയിരിക്കുമോ? ഒത്തിരി പഴയതാകുമോ? കളർ ടിവി തന്നെ ആയിരിക്കില്ലേ? പലവിധ ചിന്തകളുമായി വൈകാതെ അന്തോണി അച്ചന്റെ ആശ്രമത്തിൽ എത്തി.
ഓട്ടോയിൽ നിന്നിറങ്ങി മണിയടിക്കാനായി അമ്മ നീങ്ങിയപ്പോഴേക്കും ഒരു ശബ്ദം
“മണിയടിക്കണ്ട. അവിടെ നിന്നാൽ മതി.”
മുകളിൽ നിന്നാണ്. ഒരു ജനാലയിൽ കൂടി ഒന്നാം നിലയിൽ നിന്ന് ആരോ സംസാരിക്കുന്നുണ്ട്. അമ്മ വേഗം കൈകൂപ്പി.
“ഞാൻ അത്യാവശ്യമായി ബാംഗ്ലൂർ പോയതുകൊണ്ട് ഇപ്പോൾ ക്വാറന്റീനിൽ ആണ്. നിങ്ങൾ ഉള്ളിൽ കയറേണ്ട. ടിവി ഇപ്പോൾ കൊണ്ടുവരും”.
പറഞ്ഞുതീർന്നപ്പോഴേക്കും ഒരു ചെറുപ്പക്കാരൻ ഒരു കടലാസുപെട്ടിയുമായി എത്തി. അതെന്റെ കൈയിലേക്ക് തന്നു. “ഇതെന്താ” ? പെട്ടെന്നൊന്നും മനസിലാകാതെ ഞാൻ ചോദിച്ചു.
“ഇതാണ് നിനക്കുള്ള ടീവി. പഴയ ടിവി എന്ന് ഞാൻ വെറുതെ പറഞ്ഞതാ. പഴയതാണെന്നു പറഞ്ഞാൽ അത്യാവശ്യമുള്ളവർ മാത്രമേ വരൂ എന്നറിയാം. നിങ്ങൾ അത്യാവശ്യക്കാരാണെന്ന് ബോധ്യപ്പെട്ടു. പോയി നന്നായി പഠിക്ക്. നീ പഠിച്ച് മിടുക്കനാകുമ്പോൾ ഇതുപോലെ ഒരു ടിവി ഏറ്റവും ആവശ്യമുള്ളവർക്ക് കൊടുത്തോളൂ”. മുകളിൽ നിന്ന് പിന്നെയും അതെ ശബ്ദം.
അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതുകണ്ടു.
“വേഗം പൊയ്ക്കോ. നേരം വൈകിക്കേണ്ട.” ഓട്ടോയിൽ കയറി തിരികെ പോരുമ്പോൾ ഞാൻ ജനാലയിലേക്ക് ഒന്നുകൂടി നോക്കി. ആ ജനാലയുടെ ഇളംപച്ചനിറത്തിലുള്ള കർട്ടനിടയിലൂടെ പുറത്തിട്ട കൈകൾ വീശുന്നുണ്ടായിരുന്നു.
സിജോ കണ്ണന്പുഴ ഒഎം
കൊറോണ തന്ന ടിവി
05:10 AM Jul 26, 2020 | Deepika.com