പുകവലി ഉപേക്ഷിക്കാം എന്ന ഉറച്ച തീരുമാനത്തിലെ ത്താം എന്ന വിഷയത്തെ മുൻനിർത്തിയാണ് ഇത്തവണത്തെ പുകയില വിരുദ്ധദിനാചരണം. പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ശ്വാസകോശരോഗങ്ങൾക്കും ഹൃദയരോഗങ്ങൾക്കും സ്ട്രോക്ക് ഉൾപ്പെടെയുള്ള കാർഡിയോ വാസ്കുലാർ രോഗങ്ങൾക്കും കാരണമാകുന്നു. ഉയർന്ന രക്തസമ്മർദം കഴിഞ്ഞാൽ പുകവലിക്കാത്തവർക്കു ഹൃദയരോഗങ്ങൾ മൂലമുണ്ടാകാവുന്ന മരണത്തിനു പ്രധാന കാരണം പരോക്ഷപുകവലിയെന്നു വിദഗ്ധർ. ലോകമെന്പാടും പുകവലി മൂലം വർഷംതോറും 70 ലക്ഷം പേർ മരിക്കുന്നുവെന്നാണ് ലോകാരാഗ്യസംഘടനയുടെ കണക്ക്. അതിൽ തന്നെ 9 ലക്ഷം പേരുടെ മരണത്തിനിടയാകുന്നത് പരോക്ഷപുകവലിയാണ്.
"സുരക്ഷിത' പുകവലി ? അങ്ങനെയൊന്നില്ല
സിഗരറ്റ്, സിഗാർ, പൈപ്പ്, ഹൂക്ക...ഏത് ഉപയോഗിച്ചാലും പുകവലിയുടെ ദോഷഫലങ്ങളിൽ നിന്നു രക്ഷയില്ല. ഒരേതരം രാസവസ്തുക്കൾ തന്നെ എല്ലാറ്റിലും. സിഗാറിൽ സിഗരറ്റിലുള്ളതിലധികം കാർസിനോജനുകളും വിഷപദാർഥങ്ങളും ടാറുമുണ്ട്. ഹൂക്ക പൈപ്പ് ഉപയോഗിക്കുന്പോൾ നേരിട്ടു സിഗരറ്റ് വലിക്കുന്പോൾ എത്തുന്നതിലും അധികഅളവിൽ പുക ശ്വാസകോശങ്ങളിലെത്തുന്നു.
നിക്കോട്ടിനും കാർബൺ മോണോക്സൈഡും
പുകയിലയിലുള്ള നിക്കോട്ടിൻ എന്ന മയക്കുമരുന്നാണ് പുകവലിക്ക് അടിമയാക്കുന്നത്. സിഗരറ്റ് പുകയിലുള്ള കാർബണ് മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിനാകുന്നു. ഓക്സിജനു ഹീമോഗ്ലോബിനുമായി ചേരാനുള്ള അവസരം നഷ്ടമാകുന്നു. രക്തത്തിൽ നിന്ന് കോശങ്ങൾക്കു മതിയായ തോതിൽ ഓക്സിജൻ ലഭിക്കാതെയാകുന്നു.
പുകവലിക്കാരിൽ ഇതിനൊക്കെ സാധ്യത കൂടുതൽ-
* വിവിധതരം ശ്വാസകോശ രോഗങ്ങൾ, കാൻസറുകൾ, ഹൃദയരോഗങ്ങൾ തുടങ്ങിയവയ്ക്കു മുഖ്യകാരണം
* തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ ദുർബലമാകുന്നതിനും അവയിൽ രക്തം കട്ടപിടിക്കാനുമുള്ള സാധ്യത (സ്ട്രോക്ക്സാധ്യത)
* രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ന്യുമോണിയ, ആസ്ത്്മ, ക്ഷയം തുടങ്ങിയ ശ്വാസകോശരോഗങ്ങൾക്കു വർധിച്ച സാധ്യത.
പുകവലി: പഠനങ്ങൾ പറയുന്നത്-
* സിഗരറ്റിൽ 599 രാസഘടകങ്ങൾ. സിഗരറ്റ് പുകയിൽ 4000 ൽപരം രാസവസ്തുക്കൾ. ഇതിൽ 69 എണ്ണം കാൻസറിനിടയാക്കുമെന്നു പഠനങ്ങൾ. * പ്രായമായവരിൽ സാധാരണ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹവും പുകവലിയും തമ്മിൽ ബന്ധമുണ്ട്.
* പുകവലി സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. * പുകവലി പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമത കുറയ്ക്കുന്നു.
സ്ത്രീകൾ പുകവലിച്ചാൽ
സ്ത്രീകളിൽ പുകവലി വർധിക്കുന്നതായി പഠനങ്ങൾ. ലൈറ്റ് സിഗരറ്റ്, സിഗരറ്റ്സ് ഫോർ ലേഡീസ് എന്നിങ്ങനെ അപകടസാധ്യത ഇല്ലെന്ന പരസ്യങ്ങളോടെ സ്ത്രീകളെ ലക്ഷ്യമാക്കിയും സിഗരറ്റ് ബ്രാൻഡുകൾ (ഇ സിഗരറ്റും- ഇലക്്ട്രോണിക് സിഗരറ്റ് - ഉൾപ്പെടെ) വിപണിയിലുണ്ട്. 20 വർഷം മുന്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുന്പോൾ സ്ത്രീകളിലെ ശ്വാസകോശ അർബുദ നിരക്കിലെ വർധന ഏകദേശം 30 ഇരട്ടിയിലധികം.
ഗർഭിണികൾ പുകവലിച്ചാൽ
ഗർഭമലസൽ, മാസം തികയാതെയുള്ള പ്രസവം, പ്ലാസൻറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്ക്കു സാധ്യത.
ഗർഭിണികൾ പുക ശ്വസിച്ചാൽ
പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതുപോലെ തന്നെ അപകടകരമാണ് ഗർഭിണികൾ അവയിൽ നിന്നുള്ള പുക ശ്വസിക്കാനാനിടയാകുന്നതും.* നവജാതശിശുവിനു തൂക്കക്കുറവ്
* വിവിധതരം ജനനവൈകല്യങ്ങൾ * സഡൻ ഇൻഫൻറ് ഡെത്ത് സിൻഡ്രോം (എസ്ഐഡിഎസ്) (തുടരും)
വിവരങ്ങൾ: ഡോ. തോമസ് വർഗീസ്
MS FICS(Oncology) FACS സീനിയർ കൺസൾട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി
ഫോൺ: 9447173088
പുകവലിക്കാരിൽ ശ്വാസകോശരോഗസാധ്യതയേറും
03:57 PM Jun 01, 2021 | Deepika.com