‘ഹല്ലോ, ഗുഡ് ലക്ക് ടു എവരി ബഡി’
മലയാള ചലച്ചിത്രത്തിലെ ആദ്യഡയലോഗ് 1937 ഓഗസ്റ്റ് 17 ന് സേലത്തെ മോഡേണ് തിയേറ്റർ സ്റ്റുഡിയോയിലാണ് ഈ ശബ്ദം മുഴങ്ങിയത്. അതു മലയാള സിനിമയുടെ തലതൊട്ടപ്പൻ എന്ന വിശേഷണത്തിനർഹനായ ആലപ്പി വിൻസന്റിന്റേതായിരുന്നു.
മലയാളസിനിമയുടെ ചരിത്രം ചികയുന്നവർ ജെ.സി.ദാനിയേലിന്റെ നിശ്ശബ്ദചിത്രമായ ‘വിഗതകുമാര’നിൽ ആണ് ആദ്യം എത്തിപ്പെടുന്നത്. ശബ്ദസിനിമയായ ‘ബാലൻ’ ആണ് ആദ്യമലയാളചലച്ചിത്രം. കാരണം അതിൽ ശബ്ദമുണ്ടായിരുന്നു; ശബ്ദരൂപത്തിലുള്ള ഭാഷയുണ്ടായിരുന്നു. എന്നാൽ ആദ്യ ശബ്ദചലച്ചിത്രമായി അറിയപ്പെടുന്ന ‘ബാല’നു മുന്പുതന്നെ, നിർമ്മാണത്തിലിരിക്കവേ, അലസിപ്പോയ മറ്റൊരു ശബ്ദസിനിമയ്ക്കു വേണ്ടിയായിരുന്നു മലയാളത്തിലെ ആദ്യഭാഷണശകലത്തിനു ആലപ്പി വിൻസെന്റ് ജീവൻ പകർന്നത്. ആദ്യം പുറത്തിറങ്ങിയ ശബ്ദചിത്രമായ ‘ബാല’ന്റെയും മറ്റനേകം ചിത്രങ്ങളുടെയും അണിയറയിലും അഭ്രപാളിയിലും തിളങ്ങിനിന്ന വ്യക്തിയാണ് ആലപ്പി വിൻസെന്റ്. എല്ലാ അർഥത്തിലും, മലയാളസിനിമയുടെ തലതൊട്ടപ്പൻ! നാളെ, 2020 ജൂലൈ 20ന്, ആ മഹാനുഭാവൻ തന്റെ നിയോഗങ്ങൾ പൂർത്തീകരിക്കാൻ ഭൂജാതനായിട്ടു 111 വർഷങ്ങൾ തികയുകയാണ്! അദ്ദേഹം തിരിച്ചുപോയിട്ട് 28 വർഷം തികഞ്ഞത് ഇതേ മാസം 12 ന് ആയിരുന്നുവെന്നതും ഓർക്കേണ്ടതാകുന്നു.
‘Hellow, Good luck to every body!’- മലയാള ചലച്ചിത്ര ചരിത്രത്തിലെ ആദ്യ ഡയലോഗ്’. അതും ഇംഗ്ലീഷ് ഭാഷയിൽ!
1930കളുടെ ഉത്തരാർധത്തിൽ കേരളത്തിൽ മുപ്പത് ചലച്ചിത്ര പ്രദർശനശാലകൾ ഉണ്ടായിരുന്നു. ഹിന്ദി, തമിഴ് ചലച്ചിത്രങ്ങൾ ആയിരുന്നു പ്രദർശിപ്പിച്ചിരുന്നത്. ഇടയ്ക്ക് വിഗതകുമാരനും’, മാർത്താണ്ഡവർമയും നിശബ്ദചിത്രങ്ങളായി കാണികളിലെത്തി. സേലത്തെ മോഡേണ് തീയറ്റേഴ്സിന്റെ ഉടമ ടി. ആർ. സുന്ദരം മലയാളികൾക്കായി ഒരു ശബ്ദസിനിമ ഒരുക്കുവാൻ തയ്യാറായി. ആലപ്പി വിൻസെന്റിന്റെ സിനിമാഭ്രാന്ത് കൂട്ടിനെത്തിയപ്പോൾ ശബ്ദചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ‘വിധിയും മിസിസ് നായരും’ എന്ന കഥയാണ് ചിത്രീകരണം തുടങ്ങിയത്. ആലപ്പി വിൻസെന്റിന്റെ ഒരു ഇംഗ്ലീഷ് ഡയലോഗ് ആണ് ആദ്യസീനിൽ ചിത്രീകരിച്ചത്. ‘Hellow, Good luck to every body!’ എന്ന ആശംസയോടെ ബിയർ ഗ്ലാസ്് കാലിയാക്കുന്ന വിൻസെന്റിന്റെ രൂപവും ശബ്ദവുമാണ് മലയാള സിനിമയ്ക്കുവേണ്ടി ആദ്യമായി ചിത്രീകരിച്ചതെന്നറിയുന്പോൾ ആ മനുഷ്യനെ എങ്ങനെ മലയാള സിനിമ മറക്കും എന്ന് പ്രശസ്ത നടനും സംവിധായകനുമായ ജേസി ചോദിക്കുന്നുണ്ട്. ആദ്യശബ്ദചിത്രം ചില സാങ്കേതികകാരണങ്ങളാൽ ഇടയ്ക്കുവെച്ച് ഉപേക്ഷിക്കേണ്ടിവന്നെങ്കിലും വിൻസെന്റിന്റെ സിനിമാമോഹം ‘ബാലനി’ലൂടെ പൂർത്തീകരിച്ചു. റ്റി.ആർ. സുന്ദരം-ആലപ്പി വിൻസെന്റ് കൂട്ടുകെട്ടാണ് ‘ബാലൻ’ തീയറ്ററുകളിൽ എത്തുവാൻ സഹായിച്ചത്. ചിത്രീകരണത്തിന്റെ സാങ്കേതിക പ്രവർത്തകർ എല്ലാവരും തമിഴരായിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ വർഗ്ഗീസ് (എഡിറ്റർ) മുതുകുളം രാഘവൻപിള്ള (തിരക്കഥ, ഗാനങ്ങൾ) എന്നിവരൊഴികെയുള്ള മറ്റെല്ലാ സിനിമാപ്രവർത്തകരുമായി ആശയവിനിമയം നടത്തി, 1938ൽ ചിത്രീകരണം പൂർത്തിയാക്കി ബാലനെ’ കൊട്ടകകളിലെത്തിച്ചത് ആലപ്പി വിൻസെന്റ് ആയിരുന്നു. ഇത്തരത്തിൽ അക്ഷീണം പ്രവർത്തിച്ച വിൻസെന്റിനെ കലാലോകം പിന്നീട് മലയാളസിനിമയുടെ സ്നാപകൻ എന്നു വിളിക്കുവാൻ ആരംഭിച്ചു. ബാലന്റെ വിജയത്തെത്തുടർന്ന് ജ്ഞാനാംബിക’ എന്ന രണ്ടാമത്തെ ചിത്രത്തിന്റെ നിർമ്മാതാവ് അണ്ണാമല ചെട്ടിയാർ വിൻസെന്റിന്റെ സഹായം തേടി. അഭിനേതാക്കളെ നാടകവേദിയിൽ നിന്നും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരാണു തെരഞ്ഞെടുത്ത് മദിരാശിയിലേക്കയച്ചത്.
ജനനം ആലപ്പുഴയിൽ 1909 ജൂലൈ 20 ന്. മാതാപിതാക്കൾ കാഞ്ഞിരംചിറ പൊളയിൽ വിൻസന്റും മർഗരീത്തയും. സെബാസ്റ്റ്യൻ കൂഞ്ഞുകുഞ്ഞു ഭാഗവതർ ജേഷ്ഠസഹോദരൻ. സാന്പത്തിക ഭദ്രതയുള്ള കത്തോലിക്കാ തറവാട്. പഠനത്തേക്കാൾ താത്പര്യം കളികളോടായിരുന്നു. കോളജ് വിദ്യാഭ്യാസം എറാണാകുളം മഹാരാജസിലായിരുന്നു. അക്കാലത്ത് ഫുഡ്ബോൾ കളിക്കാരൻ എന്ന നിലയിൽ താരമായി.
ടി.വി. തോമസുമായി സൗഹൃദം
വിൻസെന്റും ടി.വി.തോമസും ചെറുപ്പംമുതൽ ചങ്ങാതിമാരാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ഇഴയടുപ്പമുണ്ടായിരുന്നു. ടി.വി.യും വിൻസെന്റും കൂട്ടുകാർക്കൊപ്പം ഒഴിവുദിവസങ്ങളിൽ കാഞ്ഞിരംചിറയിലെ തറവാടിനോടു ചേർന്നുള്ള പുരയിടത്തിൽ തലപ്പന്തുകളിയിലും ഫുട്ബോൾ കളിയിലും ഏർപ്പെടുക പതിവായിരുന്നു. ഒരുമിച്ചു കളിച്ചും പഠിച്ചും വളർന്ന ഇരുവർക്കുമിടയിൽ ചങ്ങാത്തത്തേക്കാൾ ഏറെ സാഹോദര്യമായിരുന്നു. സിനിമാപ്രേമം മൂത്തുള്ള വിൻസെന്റിന്റെ കന്നി ട്രെയിൻ യാത്രയ്ക്ക് എറണാകുളം വരെ ടി.വി.യാണ് കൂട്ടിനുപോയത്. ടി.വി. തോമസ് വീട്ടിൽ ഒരംഗത്തെപ്പോലെയായിരുന്നു. വിൻസെന്റിന്റെ അമ്മ മർഗരീത്ത ടി.വി.യെ വാത്സ്യത്തോടെ ‘ഉമ്മച്ചൻ’എന്നാണ് വിളിച്ചിരുന്നത്. 1940 മാർച്ച് 31-ന് മലയാളത്തിലെ ആദ്യത്തെ രണ്ടു ചിത്രങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കി വിൻസെന്റ് മദ്രാസിൽ നിന്നും തിരികെ നാട്ടിൽ എത്തുന്പോൾ കയ്യിൽ രണ്ട് സൈഡ് ബട്ടണ് ജുബ്ബാ കരുതിയിരുന്നു. ഒന്ന് ടി.വിക്കും മറ്റൊന്ന് തനിക്കും. ടി. വി. യുടെ ട്രേഡ്മാർക്ക് സൈഡ്ബട്ടണ് ജുബ്ബായായിരുന്നു. പിന്നീട് ഇരുവരുടെയും വേഷവിധാനത്തിൽ നിന്നും സൈഡ്ബട്ടണ് ജുബ്ബാ ഒരിക്കലും വിട്ടുമാറിയിട്ടില്ല. ടി. വി. യുമായുള്ള സൗഹൃദമാണ് ഉദയ, അജന്ത സ്റ്റുഡിയോകളുടെ പിറവിക്കും വിൻസെന്റിന്റെ രാഷ്ട്രീയ പ്രവേശനത്തിനും പ്രേരണയായത്.
അല്പം രാഷ്ട്രീയം
‘ജ്ഞാനാംബിക’ക്കുശേഷം നാട്ടിലെത്തിയ വിൻസെന്റിനെ കാത്തിരുന്നത് രാഷ്ട്രീയ അന്തരീക്ഷമാണ്. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമിഅയ്യർക്കെതിരെ സ്റ്റേറ്റ് കോണ്ഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയുമുൾപ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളും അണിനിരന്നു. 1944 ജൂലൈ 9-ന് അന്പലപ്പുഴ-ചേർത്തല നിയോജകമണ്ഡലത്തിൽ നിന്നും വിൻസെന്റ് ശ്രീമൂലം പ്രജാസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1932-ൽ തിരുവിതാംകൂർ ശ്രീചിത്തിര തിരുനാൾ രാജാവിന്റെ കാലത്ത് നിയമസഭ പരിഷ്കരിച്ചു ശ്രീമൂലം അസംബ്ലിയെന്നും ശ്രീ ചിത്തിര സ്റ്റേറ്റ് കൗണ്സിലെന്നും പേരോടെ ദ്വിമണ്ഡലസമിതി നിലവിൽവന്നു. 1947 ഏപ്രിൽ 7 വരെ ജനപ്രതിനിധിയായി അദ്ദേഹം തുടർന്നു. തെരഞ്ഞെടുപ്പു പ്രചാരണവേള കളിൽ റ്റി.വി. ആയിരുന്നു വലംകൈ. കെ.ജി. തോമസിനെയാണ് പരാജയപ്പെടുത്തിയത്.
സ്വതന്ത്രതിരുവിതാംകൂറിനുവേണ്ടിയുള്ള സർ സി.പി.യുടെ നീക്കത്തിനെതിരെ കോണ്ഗ്രസ് മുന്നിട്ടിറങ്ങി. 1946-ൽ ആലപ്പുഴ തത്തംപള്ളി മൈതാനിയിൽ കോണ്ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം സർക്കാർ നിരോധിച്ചെങ്കിലും സ്റ്റേറ്റ് കോണ്ഗ്രസ് അതുമായി മുന്നോട്ടുപോയി. യോഗത്തിൽ പ്രസംഗകനായി വരുന്ന വിൻസെന്റിനെ അറസ്റ്റു ചെയ്യാനുത്തരവുണ്ടായിരുന്നു. പോലീസ് വലയം ഭേദിച്ചു പ്രസംഗവേദിയിലെത്തിയ വിൻസെന്റിനെ അവർ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പട്ടംതാണുപിള്ള, ടി.എം. വർഗ്ഗീസ് തുടങ്ങിയ നേതാക്കൾ ആലപ്പുഴയിൽ വിൻസെന്റിന്റെ വീട്ടിലെ രഹസ്യതാമസക്കാരായിരുന്നു. സിനിമ-നാടകപ്രവർത്തകർ പലരും വന്നുംപോയുമിരുന്നതിനാൽ ഒളിതാമസത്തിന് ആ തറവാട് ഉപകരിച്ചു. ഏ.കെ.ജി., സുഗതൻ, കൃഷ്ണപിള്ള തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ രാത്രികാല സ്റ്റഡി ക്ലാസ്സുകൾക്കും പൊള്ളയിൽ തറവാട് വേദിയായി. പുന്നപ്ര-വയലാർ സംഭവത്തിനുശേഷം സ്റ്റേറ്റ് കോണ്ഗ്രസ് പ്രക്ഷോഭം പുനരാരംഭിച്ചു. കുട്ടനാട് രാമകൃഷ്ണപിള്ളയ്ക്കും, കെ.ടി. കായനാടിനുമൊപ്പം വിൻസെന്റിനെയും തുറുങ്കിലടച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ അർദ്ധരാത്രിയിൽ ആലപ്പുഴയിൽ ആദ്യമായി ത്രിവർണ്ണപതാക ഉയർത്തിയത് വിൻസെന്റായിരുന്നു. കൃത്യം 12 മണിക്ക് കിടങ്ങാംപറന്പ് മൈതാനത്ത് ഒരുപറ്റം സുഹൃത്തുക്കളുടെയും രാഷ്ട്രീയപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ മൂവർണപതാക ഉയർത്തുന്പോൾ വിൻസെന്റിന്റെ തൊട്ടടുത്തു നിന്നവരിൽ ഒരാൾ കുഞ്ചാക്കോ ആയിരുന്നു. അപ്പോഴെന്നല്ല, അക്കാലത്ത് മിക്കപ്പോഴും വിൻസെന്റിനൊപ്പം ഒരു നിഴൽപോലെ കുഞ്ചാക്കോയുമുണ്ടായിരുന്നു.
ഉദയാസ്റ്റുഡിയോ
മലയാള മണ്ണിന് സ്വന്തമായൊരു ചലച്ചിത്ര സ്റ്റുഡിയോ ഇല്ലെന്ന ചിന്ത വിൻസെന്റിനെ ഏറെ അലട്ടിയിരുന്നു. ‘ബാലൻ’ ചിത്രീകരിക്കപ്പെട്ടപ്പോൾ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും ഉണ്ടായ ദുരനുഭവങ്ങളുമാണ് മലയാളിക്ക് സ്വന്തമായൊരു സ്റ്റുഡിയോ എന്ന ചിന്തയ്ക്ക് ആക്കം വർദ്ധിപ്പിച്ചത്. സ്വാതന്ത്യലബ്ധിക്കുമുന്പു തന്നെ ശ്രീമൂലം കൗണ്സിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നതുമൂലം സ്വാതന്ത്ര്യാനന്തര തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പട്ടംതാണുപിള്ള, ടി.എം.വർഗ്ഗീസ്, സി. കേശവൻ എന്നിവർ വിൻസെന്റിനെ നിർബന്ധിച്ചുവെങ്കിലും കടുത്ത സിനിമാപ്രേമം മൂലം അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി.
അധികം താമസിയാതെ സുഹൃത്തുക്കളായ ടി.വി. തോമസും, ചെട്ടികാട്ടിലെ ഹർഷൻ പിള്ളയും (കുരിശുങ്കൽ) ചേർന്ന് ‘ഉദയപിക്ച്ചേഴ്സ്’ എന്ന കന്പനി ആരംഭിച്ചു. പിന്നീട് കന്പനിയിലേക്കു ടി.എം. വർഗ്ഗീസ്, വെണ്ടർ കൃഷ്ണപിള്ള, പ്ലാന്റർ ചേപ്പാട് മാത്തുക്കുട്ടി, ഇ. ജോണ് ഫിലിപ്പോസ് എന്നിവരെ ചേർത്ത് വികസിപ്പിച്ചു. ആലപ്പുഴയിലെ അബ്കാരി കോണ്ട്രാക്ടർ കുഞ്ചാക്കോയെക്കൂടി പാർട്ട്ണർ ആക്കണമെന്ന അഭ്യർത്ഥന ഉണ്ടായെങ്കിലും പങ്കാളികൾ വിസമ്മതിച്ചു. തുടർന്ന് ടിവിയുടെ സ്വാധീനത്തിലൂടെയാണ് കുഞ്ചാക്കോ ഉദയ പിക്ച്ചേഴ്സിൽ അംഗമായി മാറിയത്; ആവശ്യമായ സ്ഥലം അദ്ദേഹം നൽകാമെന്ന വ്യവസ്ഥയിൽ. അങ്ങനെ 1947 ക്രിസ്മസ് ദിനത്തിൽ ഉദയ സ്റ്റുഡിയോക്ക് തറക്കല്ലിട്ടു. കുഞ്ചാക്കോ 22,780/- രൂപ വില നിശ്ചയിച്ച് 13 ഏക്കർ സ്ഥലം കന്പനിക്ക് കൊടുത്തു. ആ സ്ഥലത്താണ് ഉദയ സ്റ്റുഡിയോ പ്രവർത്തിച്ചത്. ഹർഷൻ പിള്ളയുടെ സഹോദരൻ സ്റ്റുഡിയോ മാനേജരുടെ ചുമതല ഏറ്റെടുത്തു.
വിൻസെന്റ് ക്യാമറ ചലിപ്പിച്ച സ്വാമിശരണം’ എന്ന ഡോക്യുമെന്ററിയാണ് സ്റ്റുഡിയോയിൽ നിന്നും ആദ്യം പുറത്തുവന്നത്. ഉദയാ സ്റ്റുഡിയോ ആദ്യമായി അണിയിച്ചൊരുക്കിയ ചലച്ചിത്രം ‘വെള്ളിനക്ഷത്രം’ ആണ്. ആദ്യസിനിമ പരാജയപ്പെട്ടുവെങ്കിലും രണ്ടാമതെടുത്ത ‘നല്ലതങ്ക’ ജനപ്രീതിനേടി. ഉദയായുടെ ആദ്യകാലഹിറ്റായ ജീവിതനൗക’ 1951-ൽ റിലീസ് ചെയ്തു.
അക്കാലത്തെ പ്രമുഖ നാടകനടന്മാരായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതരും തിക്കുറുശ്ശി സുകുമാരൻ നായരും ആദ്യമായി ഒരുമിക്കുകയും തുല്യപ്രാധാന്യമുള്ള റോളുകളിൽ അഭിനയിക്കുകയുംചെയ്ത ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ‘ജീവിതനൗക’യ്ക്ക്. ഈ ചിത്രത്തിലാണ് ‘ആനത്തലയോളം വെണ്ണത രാമെടാ...’ എന്ന പ്രശസ്തഗാനം ഭാഗവതരുടെ മകൾ പുഷ്പ ആലപിച്ചത്.
എം.ജി. ആറിന്റെ പ്രതിനായകൻ
ഉദയായിലെ കാര്യങ്ങൾ അളിയാരെയും കുഞ്ചാക്കോയെയും ഏൽപ്പിച്ചുകൊണ്ടാണ് അദ്ദേഹം ‘ജനോവ’യുടെ മലയാളപതിപ്പിൽ എം.ജി.ആർ റിന്റെ പ്രതിനായകനായി അഭിനയിക്കുവാനായി 1952ൽ മദ്രാസിനു വണ്ടികയറിയത്. ആറുമാസംകൊണ്ട് ഷൂട്ടിംഗ് കഴിയുമെന്ന് കരുതി. പക്ഷേ, മൂന്ന് വർഷത്തോളം അതിന്റെ ചിത്രീകരണം നീണ്ടു. എം.ജി.ആർ.റും വിൻസെന്റും തമ്മിലുള്ള സ്റ്റണ്ട് രംഗങ്ങൾ ചിത്രീകരിക്കുവാൻ മാത്രം 40 ദിവസങ്ങൾ എടുത്തു.
ജനോവയുടെ കാര്യങ്ങൾ കഴിഞ്ഞ് മൂന്നരക്കൊല്ലത്തെ ഇടവേളയ്ക്കുശേഷം ഉദയാ സ്റ്റുഡിയോയിലേക്കെത്തുന്പോൾ ഉദയാസ്റ്റുഡിയോയുടെ മുഖമാകെ മാറിയിരുന്നു. പാർട്ട്ണർമാരിൽ പലരും രാഷ്ട്രീയത്തിൽ ശ്രദ്ധപതിപ്പിച്ചിരുന്നതിനാൽ ഉദയായുടെ നേതൃത്വം കുഞ്ചാക്കോ ഏറ്റെടുത്തിരുന്നു. കുറേക്കാലം കൂടിയേ വിൻസെന്റ് സ്റ്റുഡിയോയിൽ തുടർന്നുള്ളു. പിന്നീട് ആലുവയിൽ താമസമാക്കി.
ഉദയയിൽ നിന്ന് അജന്തയിലേക്ക്
ടി.വി. തോമസിന്റെ സഹായത്തോടെ വിൻസെന്റ് പുതിയൊരു സിനിമാസ്റ്റുഡിയോക്കുവേണ്ടിയുള്ള ശ്രമം ആരംഭിച്ചു. 1957ലെ പൊതുതെരഞ്ഞെടുപ്പിലൂടെ ഇ.എം.എസ്. മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ടി.വി. തോമസും കെ.ആർ. ഗൗരിയും മന്ത്രിമാരായി. സഹകരണാടിസ്ഥാനത്തിൽ സ്റ്റുഡിയോ തുടങ്ങാൻ ആലുവ കൊടികുത്തിമലയിലെ സർക്കാർ ഭൂമി പാട്ടത്തിനുനൽകി. പങ്കജംടാക്കീസ് ഉടമ കരുണാകരൻപിള്ള, ചേലങ്ങാട് ഗോപാലകൃഷ്ണൻ, എബ്രഹാം അലക്സ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളായി. 1960 ഡിസംബർ 28ന് മന്ത്രി കെ.എ. ദാമോദരൻ ‘അജന്ത’ സ്റ്റുഡിയോ ഉത്ഘാടനം ചെയ്തു.
ആകെ 100 ചിത്രങ്ങൾ അജന്തയിൽ ചിത്രീകരിച്ചു. സംവിധായകരായി എം.ടി. വാസുദേവൻ നായർ, കെ.എസ്. സേതുമാധവൻ, പി.എൻ. മേനോൻ, പി.ജെ. ആന്റണി എന്നിവർ പ്രവർത്തിച്ചു. മധു, ഉമ്മർ, സത്യൻ, നസീർ, ഷീല, ശാരദ എന്നിവർ അജന്തയിലെ അന്തേവാസികളായിരുന്നു. ഒന്പത് വർഷത്തെ പ്രവർത്തനത്തിനുശേഷം ‘അജന്ത’യും വിൻസെന്റിന്റെ കൈകളിൽ നിന്നും വഴുതിമാറി.
അജന്ത സ്റ്റുഡിയോയ്ക്കു സമീപമുള്ള ഒരു കൊച്ചുവീട്ടിൽ ഏറെക്കാലം താമസിച്ച് 1992 ജൂലൈ 12ന് വിൻസെന്റ്കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. പെരിയാർ മുഖത്തെ സെന്റ് ആൻഡ്രൂസ്ദേവാലയ സെമിത്തേരിയുടെ സ്ഥാപനത്തിനു നേതൃത്വം നൽകിയ ഈ വലിയ കലാകാരൻ അന്ത്യവിശ്രമം കൊള്ളുന്നതും അവിടെത്തന്നെയാണ്!
നെൽസൺ തൈപ്പറന്പിൽ