രാധയ്ക്ക് പത്തു വയസിൽ താഴെ പ്രായം. അവൾക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ അമ്മ രോഗബാധിതയായി പെട്ടെന്നു മരിച്ചപ്പോൾ അവരുടെ അച്ഛൻ കൃഷ്ണ വീണ്ടും വിവാഹിതനായി. അങ്ങനെയാണു സത്യ എന്നു വിളിക്കുന്ന സത്യവതി എന്ന സ്ത്രീ രണ്ടാനമ്മയായി അവരുടെ ജീവിതത്തിലേക്കു കടന്നുവരുന്നത്.
രാധ തന്റെ രണ്ടാനമ്മയെ ശരിക്കും സ്നേഹിക്കുവാൻ ശ്രമിച്ചു. എന്നാൽ രാധയുടെ ജീവിതം ദുരിതപൂർണമാക്കുവാനാമണ് ആ സ്ത്രീ തയാറായത്. അവളെക്കൊണ്ടു വീട്ടു ജോലികൾ ഏറെ ചെയ്യിപ്പിച്ചു. ശൗരി എന്ന ഔമനപ്പേരിൽ അറിയപ്പെട്ടിരുന്ന പശുവിന്റെ പൂർണ ചുമതലയും അവൾക്കായിരുന്നു. എന്നാൽ അവൾ ആ ജോലി ഏറെ ഇഷ്ടപ്പെട്ടു. അതവൾക്കൊരു ആശ്വാസമായിരുന്നു.
അതുപോലെ, സ്കൂളിൽ പോകുന്നതും അവൾക്ക് ഏറെ ഇഷ്ടമായിരുന്നു. പഠിക്കുന്നതിൽ അവൾ ഏറെ സമർഥയായിരുന്നു. എന്നാൽ ഒരു ദിവസം സത്യ ഇടപെട്ട് അവളുടെ സ്കൂളിൽ പോക്ക് നിർത്തി. രാധ സ്കൂളിൽ പോയാൽ വീട്ടിലെ ജോലികൾ മുടങ്ങുമെന്നായിരുന്നു ആ സ്ത്രീയുടെ വാദം. കൃഷ്ണ ഒരു പെൺകോന്തനായിരുന്നതുകൊണ്ട് ഭാര്യയുടെ തീരുമാനം അംഗീകരിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ.
സ്കൂളിൽ പോകാൻ സാധിക്കാത്തതിനാൽ രാധ ഏറെ സങ്കടപ്പെട്ടു. എന്നാൽ അതിലേറെ അവൾക്കു സങ്കടകരമായതു രണ്ടാനമ്മ അവളെ എപ്പോഴും ചീത്ത വിളിക്കുന്നതായിരുന്നു. ആ സ്ത്രീയുടെ നാവിൽ നിന്ന് ഒരിക്കലെങ്കിലും നല്ല വാക്കുകൾ കേൾക്കുവാൻ രാധയ്ക്ക് ഭാഗ്യമുണ്ടായില്ല. ഒരു ദിവസം രാധ ഗൗരിയുടെ അടുത്തെത്തി സങ്കടം പറഞ്ഞു. ഊമയായ ആ പശു തന്നെ കേൾക്കുകയെങ്കിലും ചെയ്യുമല്ലോ എന്നായിരുന്നു അവളുടെ ആശ്വാസം.
പക്ഷേ, അവളെ അദ്ഭുതപ്പെടുത്തിക്കൊണ്ടു ഗൗരി പറഞ്ഞു: “രാധ, മോൾ കരയേണ്ട’’. പശുവാണ് സംസാരിക്കുന്നതെന്നു വിശ്വാസം വരാഞ്ഞിട്ടു രാധ ചുറ്റും നോക്കി. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. ഗൗരി, നീ തന്നെയാണോ സംസാരിക്കുന്നത്?’’ രാധ ചോദിച്ചു.” അതെ, ഞാൻ തന്നെ,’’ ഗൗരി പറഞ്ഞു. “നിങ്ങൾ പറയുന്നത് എനിക്കു മനസിലാക്കാൻ സാധിക്കും. അതുപോലെ, നിങ്ങളോടു സംസാരിക്കുവാനും സാധിക്കും. ഞാൻ സംസാരിച്ചാൽ മോൾ ഭയപ്പെട്ടു പോകുമോ എന്നുസംശയിച്ചതിനാലാണ് ഇതുവരെയും ഞാൻ മിണ്ടാതിരുന്നത്.”
ഗൗരി പിന്നെ സംസാരിക്കുവാൻ പഠിച്ച കഥ പറഞ്ഞു. രാധയുടെ അച്ഛൻ ഗൗരിയെ വാങ്ങിയതു മറ്റു എന്ന പേരിലുള്ള ഒരു മാജിക് വിദഗ്ധനിൽ നിന്നായിരുന്നു. ഇയാളാണു ഗൗരിയെ മനുഷ്യഭാഷ പഠിപ്പിച്ചതും പരിശീലിപ്പിച്ചതും. ഈ കഥ പറഞ്ഞിട്ടു ഗൗരി തുടർന്നു: “ അദ്ദേഹം താമസിക്കുന്നത് ഏറെ അകലെയല്ല. നമുക്കു നാളെ അദ്ദേഹത്തെ പോയി കാണാം’’.
പിറ്റെ ദിവസം ഗൗരിയും രാധയും കൂടി മാജിക് വിദഗ്ധനെ കണ്ടു. സത്യയുടെ സ്വഭാവത്തെയും അസഭ്യവർഷത്തെക്കുറിച്ചും കേട്ടപ്പോൾ അയാൾ ഒരു കടലാസിൽ കുറെ മരുന്നു പൊടി പൊതിഞ്ഞുകൊടുത്തിട്ടു പറഞ്ഞു: “എല്ലാ ദിവസവും അല്പം പൊടി സത്യയുടെ ഭക്ഷണത്തിലോ പാനീയത്തിലോ ചേർത്തു നൽകിയാൽ അസഭ്യവർഷം വേഗം അവസാനിക്കും.’’
രാധയ്ക്കു സ്വീകാര്യമായിരുന്നു ആ നിർദേശം. അവൾ വീട്ടിലെത്തി അടുത്ത അവസരത്തിൽ തന്നെ ഭക്ഷണത്തിൽ മരുന്നു ചേർത്തു രണ്ടാനമ്മയ്ക്ക് കൊടുത്തു. കുറെ നേരം കഴിഞ്ഞു രണ്ടാനമ്മ അവളെ ചീത്തവിളിച്ചപ്പോൾ ആ സ്ത്രീയുടെ ശരീരത്തിൽ നിന്നു അസഹനീയമായ ദുർഗന്ധം വമിക്കാൻ തുടങ്ങി. അപ്പോൾ ആ സ്ത്രീ വീടിനു പുറത്തിറങ്ങി നിന്നു. അപ്പോൾ ദുർഗന്ധം ഇല്ലാതായി.
അല്പം കഴിഞ്ഞു രണ്ടാനമ്മ വീണ്ടും രാധികയെ ചീത്ത വിളിച്ചപ്പോൾ വീണ്ടും ദുർഗന്ധം ഉണ്ടായി. ഇങ്ങനെ വലതവണ ആവർത്തിക്കപ്പെട്ടപ്പോൾ പ്രശ്നം എവിടെയാണെന്നു ആ സ്ത്രീക്കു മനസിലായി. അതോടെ ചീത്തവിളി അവസാനിച്ചു, എന്നു മാത്രമല്ല രാധയോടു സ്നേഹമായി പെരുമാറാനും തുടങ്ങി.
ഇതൊരു ഹിന്ദി നാടോടിക്കഥയാണ്. അതും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കഥ. എന്നാൽ, ഈ കഥയിൽ വലിയൊരു സന്ദേശമുണ്ട് അര് എപ്പോൾ മറ്റൊരാളെ ചീത്ത വിളിക്കുന്നുവോ അപ്പോൾ ആ ആളിൽ നിന്നു യഥാർഥത്തിൽ പുറത്തുവരുന്നത് അയാളുടെ മനസിന്റെ ദുർഗന്ധമാണ്. ആ ദുർഗന്ധം അയാൾ മനസിലാക്കുന്നില്ല എന്നു മാത്രം. എന്നാൽ ചീത്തവാക്കുകൾ കേൾക്കുന്നയാൾ ഓടിയൊളിക്കുവാൻ നോക്കുന്നു. അതിന്റെ കാരണം ചീത്തവാക്കുകൾ അസഹനീയമാണ് എന്നുള്ളതാണ്.
തന്റേടത്തിന്റെ ലക്ഷണമെന്നു സ്വയം കരുതിക്കൊണ്ടാണു പലരും മറ്റുള്ളവരെ ചീത്ത വിളിക്കാറുള്ളത്. എന്നാൽ, അത് യഥാർഥത്തിൽ ഭയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമല്ലേ? നല്ല തന്റേടവും ധൈര്യവുമുള്ളവർക്ക് ആരെയും ചീത്ത വിളിക്കേണ്ട ആവശ്യം വരില്ല എന്നു മാത്രമല്ല അവർ മാന്യമായ രീതിയിൽതന്നെ അവരുടെ കാര്യങ്ങൾ നടത്തുകയും ചെയ്യും.
ചീത്ത വിളിയോളം വരില്ലെങ്കിലും അതിനോടു സമാനമാണു കടുത്ത ഭാഷാപ്രയോഗവും അടിസ്ഥാനമില്ലാത്ത വിമർശനവും ആക്ഷേപവുമൊക്കെ. ചീത്ത വിളി പോലെതന്നെ ഇവയും മറ്റുള്ളവരെ ഏറെ മുറിവേൽപ്പിക്കുന്നു എന്നതു നാം മറക്കരുത്. മറ്റുള്ളവരെ ചീത്ത വിളിക്കുകയോ അകാരണമായി വിമർശിക്കുകയോ ഒക്കെ ചെയ്യുന്പോൾ നാം യഥാർഥത്തിൽ നമ്മുടെ മനസിലെ ദുർഗന്ധം വമിപ്പിക്കുകയാണ് എന്നതു നമുക്കു മറക്കാതിരിക്കാം. അതിനു പകരം നാം പറയുന്നതു നല്ല വാക്കുകളും സ്നേഹവചസുകളുമാണെങ്കിൽ, നാം മറ്റുള്ളവർക്കു ആനന്ദം നൽകുന്ന സുഗന്ധമായി മാറും എന്നതും നമുക്കു വിസ്മരിക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മറ്റുള്ളവർക്കു സുഗന്ധമായി മാറുവാൻ
04:05 AM Jul 19, 2020 | Deepika.com