""കാലിത്തൊഴുത്തിൽ പിറന്നവനേ’’, എന്ന് അലീനിയ പാടുന്പോൾ മാലാഖാമാർ പരസ്പരം നോക്കും. ഈ ഗാനം സ്വർഗത്തിൽനിന്നോ, ഭൂമിയിൽനിന്നോ? കാലിത്തൊഴുത്തിൽനിന്ന് ഉണ്ണിയേശു കണ്‍തുറക്കും. മണ്ണിലിറങ്ങിയ മാലാഖക്കുഞ്ഞിനെക്കാണാൻ. ഇവൾ അലീനിയ!!! അലീനിയ സെബാസ്റ്റ്യൻ. ശ്രുതിമധുരമായ ഗാനാലാപനത്തിലൂടെ മലയാളികളുടെ മനംകവർന്ന സുന്ദരിക്കുട്ടി. ഇവൾ ഭാവിയുടെ താരം. മാലാഖവൃന്ദങ്ങളോടൊപ്പം അലീനിയമോൾ പാടിയ ""കാലിത്തൊഴുത്തിൽ’’ എന്ന ഗാനം യുട്യൂബിൽ ശ്രവിച്ചത് 40 ലക്ഷത്തിലേറെ ആസ്വാദകരാണ്. അലീനിയ പാടിയ എല്ലാഗാനങ്ങൾക്കും ആസ്വാദകരുടെ സംഖ്യ മുപ്പതും നാല്പതും ലക്ഷങ്ങളാണ്.
ഇടുക്കിയിൽനിന്നും ഒരു മിടുമിടുക്കി
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിനടുത്ത് പാലാർ സ്വദേശിയായ പുതുപ്പറന്പിൽ സെബാസ്റ്റ്യന്റെയും രാജിയുടെയും രണ്ടു മക്കളിൽ മൂത്തവളാണ് അലീനിയ. ഇടവകപ്പള്ളിയിലെ ഉണ്ണീശോക്കളരിയിലാണ് അലീനക്കുട്ടി പാട്ടുപാടി തുടങ്ങുന്നത്. ഇടവക വികാരി ഫാ. ജെയിംസ് വലിയവീട്ടിലിന്റെ ബാലപരിശീലന സംരംഭമായിരുന്ന ഉണ്ണീശോക്കളരിയിലെ മറിയാമ്മടീച്ചറിന്റെ പ്രചോദനത്തിൽ തുടങ്ങിയ സംഗീതയാത്ര പന്ത്രണ്ടു വയസിനുള്ളിൽ ലോകമറിയുന്ന ഒരു കൊച്ചുഗായികയാക്കി അലീനയെ വളർത്തി.
വികാരിയച്ചന്റെ പ്രോത്സാഹനത്തിൽ പാലാർ ഇടവകപ്പള്ളിയിലെ ക്രിസ്മസ് പരിപാടിയിൽ അലീനക്കുട്ടി പാടിയ ശ്രേയക്കുട്ടിയുടെ ‘മേലേമാനത്തെ ഈശോയെ’ എന്ന ഗാനം അവളുടെ ജീവിതത്തിൽ വഴിത്തിരിവായി. അവളുടെ ഗാനം കേട്ട് ഇഷ്ടപ്പെട്ട രാഹുൽ എന്ന ഗായകൻ കൃപാവരം എന്ന ആൽബത്തിൽ പാടുന്നതിനുള്ള വഴിയൊരുക്കി. സുമേഷ് കോട്ടയം എഴുതി പ്രശസ്ത സംഗീതജ്ഞനായ ഷാന്റി ആന്റണി അങ്കമാലി സംഗീതം നൽകിയ ‘നന്ദിയോടെ പാടിടുന്നു നാഥാ’ എന്ന ഗാനമാണ് സംഗീത ലോകത്ത് അലീനിയമോളുടെ വരവറിയിച്ചത്.
തുടർന്ന് കോന്പയാർ സെന്റ് തോമസ് പബ്ലിക് സ്കൂളിനുവേണ്ടിയുള്ള സ്കൂൾ ഗാനം ആലപിച്ചത് അലീനിയയായിരുന്നു. സ്കൂൾ മാനേജർ ഫാ. ഡൊമിനിക് എം.സി.ബി.എസ്. ആ ഗാനം റെക്കോഡ് ചെയ്തത് ചാലക്കുടിയിലുള്ള സ്റ്റുഡിയോയിലായിരുന്നു. അവിടെ സൗണ്ട് എൻജിനീയറായ റൂബിൾ റാഫേൽ അലീനിയമോളുടെ ഗാനം നിരവധി പേർക്ക് അയച്ചുകൊടുക്കുകയും അങ്ങനെ പ്രശസ്ത സംഗീതജ്ഞനായ ജോജി ജോണ്‍സ് അദ്ദേഹത്തിന്റെ ഓണപ്പാട്ടുകൾ പാടാൻ അലീനിയയെ തെരഞ്ഞെടുക്കുകയും ചെയ്തു. ആ ഗാനങ്ങൾ ഹിറ്റായതോടെ, അലീനിയമോളും ഹിറ്റായി. തുടർന്ന് നിരവധി ഭക്തിഗാന ആൽബങ്ങളിൽ പാടുവാൻ അലീനിയയ്ക്ക് അവസരം ലഭിച്ചു. ഇതിനോടകം നൂറിലേറെ ഗാനങ്ങൾ വിവിധ ആൽബങ്ങളിലായി പുറത്തിറങ്ങി. ഇളരാജ, മുത്തശിക്കൊരു മുത്തം തുടങ്ങിയ സിനിമകളിലൂടെ പിന്നണി ഗാനരംഗത്തും അലീനിയ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മക്രോണി മത്തായി എന്ന ജയറാം സിനിമയിലൂടെയാണ് ഈ കൊച്ചുസുന്ദരിയുടെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം.
ഇപ്പോൾ ജിനോ കുന്നുംപുറം, പാലാ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ജോയൽ പണ്ടാരപറന്പിൽ തുടങ്ങിയവരുടെ ആൽബങ്ങളിലാണ് ഗാനങ്ങളാലപിക്കുന്നത്. പാലാ കമ്യൂണിക്കേഷൻസ് ജൂണിയർ ഓർക്കസ്ട്രയിൽ അംഗവുമാണ് ഈ കൊച്ചുമിടുക്കി.
അഞ്ചു വയസുമുതൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന അലീനിയ ഇപ്പോൾ പാലാ അമനകര ചാവറ സിഎംഐ ഇന്റർനാഷണൽ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്. കേരളത്തിലെ മുൻനിര ചാനലുകൾ നടത്തിയ റിയാലിറ്റി സംഗീത പരിപാടികളിലെ മികച്ച പ്രകടനത്തിലൂടെയാണ് അലീനിയ നാടറിയുന്ന ഗായികയായത്. കഴിഞ്ഞ വർഷം കേരള ഐസിഎസ്ഇ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ സംഗീതത്തിന് ഒന്നാംസ്ഥാനം നേടി ശ്രദ്ധേയായി.
സംഗീതം ദൈവം നല്കിയ ദാനമാണ്. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹംകൊണ്ടാണ് തനിക്ക് നന്നായി പാടാൻ കഴിയുന്നതെന്ന് അലീനിയ നന്ദിയോടെ ഓർക്കുന്നു.
അലീനിയ: മധുരഗാനങ്ങളുടെ രാജകുമാരി
02:49 AM Jul 12, 2020 | Deepika.com