ഇത് ലോക ചരിത്രമാണ്. ഒരു ഭാഷയിലും ഇതുപോലൊരു പ്രകടനം ഞാൻ കണ്ടിട്ടില്ല. മലയാളത്തിന്റെ മിമിക്രി രാജാവായ പ്രശസ്ത നടൻ ജയറാം... ""നേരിട്ടുകാണണമെന്ന് മനസിൽ കൊതിച്ച അതുല്യ പ്രതിഭ'' - പ്രശസ്ത സിനിമാതാരം സുരാജ് വെഞ്ഞാറമ്മൂട്. ഫ്ലവേഴ്സ് ടിവിയുടെ ഫിലിം അവാർഡ് വേദിയിൽ സതീഷിന്റെ പ്രകടനം കണ്ട് അകമഴിഞ്ഞ് അഭിനന്ദിച്ചവർ ഇവർ മാത്രമല്ല, താരരാജാവായ മോഹൻലാൽ ഉൾപ്പെടെ നിരവധി പ്രമുഖരും കാണികളായ പതിനായിരങ്ങളുമാണ്. പതിനഞ്ചു മിനിറ്റുകൊണ്ട്, സിനിമാ-രാഷ്ട്രീയ - കായിക -സാമൂഹിക -ആത്മീയ മേഖലയിലെ 202 പ്രമുഖരുടെ ശബ്ദം അദ്ഭുഭുതകരമായി അനുകരിച്ച് ലോകശ്രദ്ധ നേടിയ അപൂർവ പ്രതിഭയാണ് കലാഭവൻ സതീഷ്.
പ്രഫഷണൽ മിമിക്രി കലാരംഗത്ത് കഴിഞ്ഞ ഇരുപത് വർഷമായി സജീവ സാന്നിധ്യമാണ് കലാഭവൻ സതീഷ്. തൃശൂർ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമായ ആൽപാറ സ്വദേശിയായ സതീഷ് സ്കൂൾ കാലഘട്ടത്തിൽ തന്നെ മിമിക്രിയോട് വളരെയധികം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
പട്ടിക്കാട് ഗവൺമെന്റ് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ സ്കൂൾ തലത്തിലും ഗ്രാമോത്സവങ്ങളിലും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. തുടർന്നുള്ള കലാലയ ജീവിതത്തിൽ മിമിക്രിയിലും മോണോ ആക്ടിലും ഉൾപ്പടെ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. പ്രൊഫഷണലായി ഒരു ഗ്രൂപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞത് തിരുവനന്തപുരം ഹൈ മിമിക്സിന്റെ കൂടെയായിരുന്നു.
തുടർന്ന് മൂന്ന് വർഷത്തോളം കൊച്ചിൻ കലാഭവനൊപ്പം നിരവധി സ്റ്റേജുകളിൽ പ്രോഗ്രാം അവതരിപ്പിച്ചു. ശേഷം മനോജ് ഗിന്നസ് നേതൃത്വം നൽകിയ കൊച്ചിൻ നവോദയയിലും മിമിക്രിയുടെ ഭാഗമായി. ഈ കാലയളവിൽ ട്രൂപ്പുകളിൽ നിന്നല്പം മാറി ചിന്തിച്ചതിന് ശേഷമാണ് വൺ മാൻ ഷോ എന്ന ഒരു രീതിയിലേക്ക് ചുവട് മാറ്റിയത്. ഉണ്ണിമേനോൻ, സ്റ്റീഫൻ ദേവസി ഉൾപ്പെടെയുള്ള പ്രമുഖ മലയാള പിന്നണിഗായകരും സംഗീതപ്രവർത്തകരും നേതൃത്വം നൽകിയ ഗാനമേളകളിൽ അവരോടൊപ്പം വേദികൾ പങ്കിടാനും സതീഷിനു സാധിച്ചിട്ടുണ്ട്.
പിന്നീട് വിവിധ ടിവി ചാനലുകളിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. ഫ്ലവേഴ്സ് ചാനലിൽ ഏറ്റവുമധികം ജനപ്രീതി നേടിയ കോമഡി ഉത്സവം എന്ന പ്രോഗ്രാമിന്റെ ഭാഗമായി പ്രമുഖ വ്യക്തികളുടെ 101 ശബ്ദങ്ങൾ 10 മിനിറ്റിൽ ചെയ്തുകൊണ്ട് പ്രേക്ഷക പ്രശംസ നേടാൻ കഴിഞ്ഞു.
ഫ്ലവേഴ്സിന്റെ തന്നെയായ ഇന്ത്യൻ ഫിലിം അവാർഡിൽ 15 മിനിറ്റുകൊണ്ട് 202 പ്രമുഖരുടെയും ശബ്ദങ്ങൾ ചെയ്ത് ജനശ്രദ്ധ നേടാൻ കഴിഞ്ഞതും ഈയൊരു കാലയളവിലാണ്.സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിത്തന്ന ഒന്നായിരുന്നു അത്. യൂട്യൂബിൽ ഇന്നും എഴുപതുലക്ഷം വ്യൂവേഴ്സോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ മണ്മറഞ്ഞ കലാഭവൻ മണി എന്ന അതുല്യപ്രതിഭയുടെ പേരിലുള്ള ആദ്യ പുരസ്കാരം നേടാനും കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായി സതീഷ് കാണുന്നു.
കുറച്ചധികം പരസ്യചിത്രങ്ങളിലേക്ക് ശബ്ദം നൽകിയപ്പോഴാണ് സിനിമയിലേക്കുള്ള സാധ്യത വഴിതെളിയുകയും കുറച്ചു മലയാള സിനിമകളുടെ ഭാഗമാകാൻ കഴിയുകയും ചെയ്തത്. അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം നിർവഹിച്ച സപ്ത്സമശ്രീ തസ്കരാ: എന്ന ചിത്രത്തിൽ തൃശൂർ സ്ലാംഗ് ചെയ്തു നൽകാൻ അവസരം ലഭിച്ചുകൊണ്ടായിരുന്നു ആദ്യപടി. തുടർന്ന് റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിച്ച് മഞ്ജുവാര്യർ നായികയായ പ്രതി പൂവൻ കോഴി എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യാൻ കഴിഞ്ഞു. മലയാളത്തിലെ മുൻനിര സംവിധായകനായ ജിബു ജേക്കബ് സംവിധാനം നിർവഹിച്ച കൂടെവിടെ എന്ന ഹ്രസ്വ ചിത്രത്തിൽ മികച്ച ഒരു വേഷം ചെയ്യാൻ ഈയിടെ അവസരം ലഭിച്ചിരുന്നതും മനസിനു സന്തോഷം നൽകുന്ന കാര്യമാണെന്നു കലാഭവൻ സതീഷ് പറയുന്നു.
മിമിക്രി രംഗത്ത് നിന്നുകൊണ്ട് ഇന്ത്യക്കകത്തും ഇംഗ്ലണ്ട്, ഓസ്ട്രേലിയ, കെനിയ, ഇസ്രയേൽ തുടങ്ങി 20 ഓളം വിദേശരാജ്യങ്ങളിലുമായി നിരവധി സ്റ്റേജുകളിൽ കഴിവ് തെളിയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മിമിക്രി കലാരംഗത്ത് തന്റേതായ വ്യത്യസ്തത കൊണ്ടുവരാൻ പലപ്പോഴും അദ്ദേഹം ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായി ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് ചെയ്യാനുള്ള തീവ്ര പരിശ്രമത്തിലാണ് സതീഷ്. എപ്പോഴത്തെയും പോലെ ഈ കോവിഡ് മഹാമാരിയെയും നമ്മൾ അതിജീവിക്കുമെന്ന പ്രത്യാശയിലാണ് ഓരോ പ്രതീക്ഷകളും മുള പൊട്ടുന്നത്. ആത്യന്തികമായി സിനിമയും സിനിമയോടുള്ള സ്വപ്നവുമാണ് ഉള്ളിൽ.അതിലേക്കുള്ള പ്രയാണത്തിലാണ് കലാഭവൻ സതീഷും കൂട്ടാളികളും.
സ്വരനാളികളിൽ വരദാനവുമായ്...
02:46 AM Jul 12, 2020 | Deepika.com