"ഇവിടെ രാഷ്ട്രീയം പാടില്ല’, ബാർബർ ഷോപ്പിലാണ് ഈ വാചകം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പിന്നെ നാട്ടിലെ ചായക്കടയിലും. ഏറ്റവും ഒടുവിൽ വാട്സാപ്പ് ഗ്രൂപ്പുകളിലും ഇടയ്ക്കിടെ ഈ ബോർഡ് പ്രത്യക്ഷപ്പെടാറുണ്ട്. എങ്കിലും ചോദിക്കാതെ വയ്യ അതിന് ആരാണ് ഇവിടെ രാഷ്ട്രീയം പറയുന്നത്? എന്താണ് രാഷ്ട്രീയം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്? താനൊരു രാഷ്ട്രീയക്കാരനാണ് എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്ന ഒരാളെയും നാളിതുവരെ കണ്ടിട്ടില്ല.
രാഷ്ട്രീയം എന്ന പേരിൽ ഇതുവരെ നടമാടിയതിൽ ഏറെയും നാടകങ്ങളായിരുന്നു. തങ്ങളണിഞ്ഞ വേഷങ്ങൾ സമർത്ഥമായി ആടിത്തിമർക്കുകയും ഇടയ്ക്കൊക്കെ വേഷങ്ങൾ വച്ചുമാറുകയും ചെയ്തുകൊണ്ട് സാഹിത്യവും, കലയും, കായികമത്സരങ്ങളും പോലെ രാഷ്ട്രീയവും നമ്മെ രസിപ്പിച്ചുകൊണ്ടിരുന്നു. ദോഷം പറയരുതല്ലോ, പലപ്പോഴും രസിപ്പിക്കുന്നതിൽ സാഹിത്യവും കലയും കായികരംഗവുമൊക്കെ പലകാതം പിന്നിലായിപ്പോകുന്നുണ്ടായിരുന്നു. സംശയമുണ്ടെങ്കിൽ നിങ്ങളെന്താണ് ഇന്നും ഇന്നലെയും അതിന് മുൻപും വായിച്ചുകൊണ്ടിരിക്കുന്നത്, കണ്ടുകൊണ്ടിരിക്കുന്നത് എന്ന് നിരീക്ഷിക്കുക.
രാഷ്ട്രീയം എന്നാൽ നമുക്ക് പക്ഷം പിടിക്കുകയാണ്. ഒരു നേതാവിന്റെ, പാർട്ടിയുടെ, ആശയത്തിന്റെ പക്ഷം പിടിക്കുന്നിടത്താണ് നമ്മിൽ ഏറെപ്പേരുടെയും രാഷ്ട്രീയം ആരംഭിക്കുന്നതും അവസാനിക്കുന്നതും. അതിനപ്പുറമുള്ളതെല്ലാം തിരസ്കരിക്കാനും തമസ്കരിക്കാനുമാവുന്നില്ലെങ്കിൽ വ്യവസ്ഥാപിത രാഷ്ട്രീയത്തിന് ഉൾക്കൊളളാനാവാത്ത പാഴ് രാഷ്ട്രീയമാണ് നിങ്ങളുടേത്.
കൊടിയുടെ നിറവും കുടുംബത്തിന്റെയും ജാതി മതങ്ങളുടെയും ബിസിനസിന്റെയും താത്പര്യങ്ങളുമനുസരിച്ച് നമ്മുടെ രാഷ്ട്രീയത്തിന്റെ തനിമ മാറിക്കൊണ്ടിരിക്കുന്നു. അതിലെ ജീർണതയും ദുർഗന്ധവും അനുഭവവേദ്യമാകുന്നതുകൊണ്ടാകാം "ഞാനൊരു എളിയ പൊതുപ്രവർത്തകൻ ’എന്ന ആവർത്തനവിരസമായ പരിചയപ്പെടുത്തൽ രാഷ്ട്രീയക്കാർക്ക് ആവശ്യമായി വന്നത്.
അഴിമതിയും അപഥസഞ്ചാരവും ചർച്ചചെയ്ത് മടുക്കാത്ത നാടാണ് നമ്മുടേത്. അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്ക് വേണ്ടിയുള്ള ചാഞ്ചാട്ടങ്ങൾ നിത്യവും ഹരംപിടിപ്പിക്കാനായി വാർത്തകളിൽ നിറയുന്നു. വഴിതടയുന്നതും പണിമുടക്കുന്നതും പോസ്റ്ററുകൾ ഒട്ടിക്കുന്നതും യോഗങ്ങൾ നടത്തുന്നതും അർഥശൂന്യമായ പ്രസംഗങ്ങൾ പറയുന്നതുമാണ് നാടിനറിയാവുന്ന രാഷ്ട്രീയം. പഠിപ്പു മുടക്കാതെ രാഷ്ട്രീയം പഠിപ്പിക്കാനാവില്ല എന്നല്ലേ യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ മുതിർന്നവർ സ്വജീവിത വിജയങ്ങൾ ചൂണ്ടിക്കാട്ടി പഠിപ്പിക്കുന്നത്. വിജയിച്ചതായി ആഘോഷിക്കപ്പെടുന്ന അത്തരം ചില ജീവിതങ്ങളെ വിട്ട് തോറ്റുപോയ അനേകം ജീവിതങ്ങളെ പഠിക്കുന്ന ഒരു തലമുറയുണ്ടായാൽ നാളെ നമ്മുടെ രാഷ്ട്രീയം മാറും നാട് മാറും രാഷ്ട്രം മാറും.
വെളുത്ത കാൽമുട്ടിൻ കീഴിൽ ശ്വാസംകിട്ടാതെ പിടഞ്ഞ് മരിച്ച ജോർജ് ഫ്ളോയിഡിന്റെ മരണം അമേരിക്കയിൽ രാഷ്ട്രീയമായി ഒരുപക്ഷേ കുറെക്കൂടി സമത്വമുള്ള ഒരു രാജ്യം സൃഷ്ടിക്കാൻ ഉപകാരപ്പെട്ടേക്കാം. പി. ജയരാജും മകൻ വെന്നിക്സും നാലുദിവസങ്ങൾ നീണ്ട പോലീസ് പീഡനത്തിനൊടുവിൽ ദയനീയമായി കൊല്ലപ്പെട്ടു. എവിടെയൊക്കെയോ ഉയർന്ന ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ എത്രപെട്ടെന്നാണ് കെട്ടടങ്ങിയത്.
മധു എന്ന ആദിവാസി യുവാവും പാലക്കാട്ടെ പെണ്കുട്ടികളും എന്നാണ് നമ്മുടെ രാഷ്ട്രീയ ചിന്തയുടെ ഭാഗമാവുക? കോവിഡുയർത്തിയ കോലാഹലത്തിനിടയിൽ പ്രാണനും പിടിച്ചുകൊണ്ട് ചുട്ടുപഴുത്ത വഴികളിലൂടെ ആയിരക്കണക്കിന് വൃദ്ധരും കുട്ടികളും രോഗികളും അംഗഹീനരുമടക്കമുള്ള ലക്ഷങ്ങളുടെ പദപാലായനം നമ്മുടെ രാഷ്ട്രീയ ചിന്തയുടെ ഭാഗമല്ലെങ്കിൽ നമ്മുടേത് ഏതോ ദുഷിച്ച രാഷ്ട്രീയമാണ്. തീവണ്ടി ചക്രങ്ങൾ ഉയിരെടുത്ത ആ പതിനാറുപേർക്ക് ഒരപകടത്തിൽ ചരിഞ്ഞ ആനയ്ക്കും അതിന്റെ ഗർഭത്തിലെ ആനക്കുട്ടിക്കും ലഭിച്ച പരിഗണനയുടെയും മാധ്യമശ്രദ്ധയുടെയും ചെറിയൊരംശം പോലും ലഭിച്ചില്ല എന്നത് നമ്മുടെ രാഷ്ട്രീയ ബോധത്തിന്റെ ജീർണത വിളിച്ചു പറയുന്നു.
വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെടുന്ന കർഷകൻ ഏറിയാൽ ഒരു ചെറുകോളം വാർത്തയാകുകയും വിള രക്ഷിക്കാനുള്ള കർഷക പരിശ്രമത്തിൽ പ്രാണൻ നഷ്ടപ്പെട്ട വന്യജീവി അന്താരാഷ്ട്ര വാർത്തയാകുകയും ചെയ്യുന്നതിലെ രാഷ്ട്രീയം അപകടപ്പെടുത്തുന്നതാണ്.
നമ്മുടെ രാഷ്ട്രീയങ്ങളെ അടയാളപ്പെടുത്തുന്ന മൂല്യങ്ങളെ പുന:പരിശോധിക്കേണ്ട സമയമായിരിക്കുന്നു. ഇല്ലെങ്കിൽ ഈ കുമിള പൊട്ടുവാൻ അധികസമയമെടുക്കില്ല. ഗാന്ധിജിയെയും അംബേദ്കറെയും പോലെ ചില രാഷ്ട്രീയക്കാരുടെ ചോരയുടെയും വിയർപ്പിന്റെയും ഫലമാണ് ഈ രാഷ്ട്രം എന്നത് എവിടെയൊക്കെയോ ഒരു വിങ്ങലുണ്ടാക്കുന്നു.
ഫാ. ബോബി വടയാറ്റുകുന്നേൽ സിഎംഐ
രാഷ്ട്രീയം എന്ന പേരിൽ ഇതുവരെ നടമാടിയതിൽ ഏറെയും നാടകങ്ങളായിരുന്നു. തങ്ങളണിഞ്ഞ വേഷങ്ങൾ സമർത്ഥമായി ആടിത്തിമർക്കുകയും ഇടയ്ക്കൊക്കെ വേഷങ്ങൾ വച്ചുമാറുകയും ചെയ്തുകൊണ്ട് സാഹിത്യവും, കലയും, കായികമത്സരങ്ങളും പോലെ രാഷ്ട്രീയവും നമ്മെ രസിപ്പിച്ചുകൊണ്ടിരുന്നു. ദോഷം പറയരുതല്ലോ, പലപ്പോഴും രസിപ്പിക്കുന്നതിൽ സാഹിത്യവും കലയും കായികരംഗവുമൊക്കെ പലകാതം പിന്നിലായിപ്പോകുന്നുണ്ടായിരുന്നു. സംശയമുണ്ടെങ്കിൽ നിങ്ങളെന്താണ് ഇന്നും ഇന്നലെയും അതിന് മുൻപും വായിച്ചുകൊണ്ടിരിക്കുന്നത്, കണ്ടുകൊണ്ടിരിക്കുന്നത് എന്ന് നിരീക്ഷിക്കുക.
രാഷ്ട്രീയം എന്നാൽ നമുക്ക് പക്ഷം പിടിക്കുകയാണ്. ഒരു നേതാവിന്റെ, പാർട്ടിയുടെ, ആശയത്തിന്റെ പക്ഷം പിടിക്കുന്നിടത്താണ് നമ്മിൽ ഏറെപ്പേരുടെയും രാഷ്ട്രീയം ആരംഭിക്കുന്നതും അവസാനിക്കുന്നതും. അതിനപ്പുറമുള്ളതെല്ലാം തിരസ്കരിക്കാനും തമസ്കരിക്കാനുമാവുന്നില്ലെങ്കിൽ വ്യവസ്ഥാപിത രാഷ്ട്രീയത്തിന് ഉൾക്കൊളളാനാവാത്ത പാഴ് രാഷ്ട്രീയമാണ് നിങ്ങളുടേത്.
കൊടിയുടെ നിറവും കുടുംബത്തിന്റെയും ജാതി മതങ്ങളുടെയും ബിസിനസിന്റെയും താത്പര്യങ്ങളുമനുസരിച്ച് നമ്മുടെ രാഷ്ട്രീയത്തിന്റെ തനിമ മാറിക്കൊണ്ടിരിക്കുന്നു. അതിലെ ജീർണതയും ദുർഗന്ധവും അനുഭവവേദ്യമാകുന്നതുകൊണ്ടാകാം "ഞാനൊരു എളിയ പൊതുപ്രവർത്തകൻ ’എന്ന ആവർത്തനവിരസമായ പരിചയപ്പെടുത്തൽ രാഷ്ട്രീയക്കാർക്ക് ആവശ്യമായി വന്നത്.
അഴിമതിയും അപഥസഞ്ചാരവും ചർച്ചചെയ്ത് മടുക്കാത്ത നാടാണ് നമ്മുടേത്. അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്ക് വേണ്ടിയുള്ള ചാഞ്ചാട്ടങ്ങൾ നിത്യവും ഹരംപിടിപ്പിക്കാനായി വാർത്തകളിൽ നിറയുന്നു. വഴിതടയുന്നതും പണിമുടക്കുന്നതും പോസ്റ്ററുകൾ ഒട്ടിക്കുന്നതും യോഗങ്ങൾ നടത്തുന്നതും അർഥശൂന്യമായ പ്രസംഗങ്ങൾ പറയുന്നതുമാണ് നാടിനറിയാവുന്ന രാഷ്ട്രീയം. പഠിപ്പു മുടക്കാതെ രാഷ്ട്രീയം പഠിപ്പിക്കാനാവില്ല എന്നല്ലേ യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ മുതിർന്നവർ സ്വജീവിത വിജയങ്ങൾ ചൂണ്ടിക്കാട്ടി പഠിപ്പിക്കുന്നത്. വിജയിച്ചതായി ആഘോഷിക്കപ്പെടുന്ന അത്തരം ചില ജീവിതങ്ങളെ വിട്ട് തോറ്റുപോയ അനേകം ജീവിതങ്ങളെ പഠിക്കുന്ന ഒരു തലമുറയുണ്ടായാൽ നാളെ നമ്മുടെ രാഷ്ട്രീയം മാറും നാട് മാറും രാഷ്ട്രം മാറും.
വെളുത്ത കാൽമുട്ടിൻ കീഴിൽ ശ്വാസംകിട്ടാതെ പിടഞ്ഞ് മരിച്ച ജോർജ് ഫ്ളോയിഡിന്റെ മരണം അമേരിക്കയിൽ രാഷ്ട്രീയമായി ഒരുപക്ഷേ കുറെക്കൂടി സമത്വമുള്ള ഒരു രാജ്യം സൃഷ്ടിക്കാൻ ഉപകാരപ്പെട്ടേക്കാം. പി. ജയരാജും മകൻ വെന്നിക്സും നാലുദിവസങ്ങൾ നീണ്ട പോലീസ് പീഡനത്തിനൊടുവിൽ ദയനീയമായി കൊല്ലപ്പെട്ടു. എവിടെയൊക്കെയോ ഉയർന്ന ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ എത്രപെട്ടെന്നാണ് കെട്ടടങ്ങിയത്.
മധു എന്ന ആദിവാസി യുവാവും പാലക്കാട്ടെ പെണ്കുട്ടികളും എന്നാണ് നമ്മുടെ രാഷ്ട്രീയ ചിന്തയുടെ ഭാഗമാവുക? കോവിഡുയർത്തിയ കോലാഹലത്തിനിടയിൽ പ്രാണനും പിടിച്ചുകൊണ്ട് ചുട്ടുപഴുത്ത വഴികളിലൂടെ ആയിരക്കണക്കിന് വൃദ്ധരും കുട്ടികളും രോഗികളും അംഗഹീനരുമടക്കമുള്ള ലക്ഷങ്ങളുടെ പദപാലായനം നമ്മുടെ രാഷ്ട്രീയ ചിന്തയുടെ ഭാഗമല്ലെങ്കിൽ നമ്മുടേത് ഏതോ ദുഷിച്ച രാഷ്ട്രീയമാണ്. തീവണ്ടി ചക്രങ്ങൾ ഉയിരെടുത്ത ആ പതിനാറുപേർക്ക് ഒരപകടത്തിൽ ചരിഞ്ഞ ആനയ്ക്കും അതിന്റെ ഗർഭത്തിലെ ആനക്കുട്ടിക്കും ലഭിച്ച പരിഗണനയുടെയും മാധ്യമശ്രദ്ധയുടെയും ചെറിയൊരംശം പോലും ലഭിച്ചില്ല എന്നത് നമ്മുടെ രാഷ്ട്രീയ ബോധത്തിന്റെ ജീർണത വിളിച്ചു പറയുന്നു.
വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെടുന്ന കർഷകൻ ഏറിയാൽ ഒരു ചെറുകോളം വാർത്തയാകുകയും വിള രക്ഷിക്കാനുള്ള കർഷക പരിശ്രമത്തിൽ പ്രാണൻ നഷ്ടപ്പെട്ട വന്യജീവി അന്താരാഷ്ട്ര വാർത്തയാകുകയും ചെയ്യുന്നതിലെ രാഷ്ട്രീയം അപകടപ്പെടുത്തുന്നതാണ്.
നമ്മുടെ രാഷ്ട്രീയങ്ങളെ അടയാളപ്പെടുത്തുന്ന മൂല്യങ്ങളെ പുന:പരിശോധിക്കേണ്ട സമയമായിരിക്കുന്നു. ഇല്ലെങ്കിൽ ഈ കുമിള പൊട്ടുവാൻ അധികസമയമെടുക്കില്ല. ഗാന്ധിജിയെയും അംബേദ്കറെയും പോലെ ചില രാഷ്ട്രീയക്കാരുടെ ചോരയുടെയും വിയർപ്പിന്റെയും ഫലമാണ് ഈ രാഷ്ട്രം എന്നത് എവിടെയൊക്കെയോ ഒരു വിങ്ങലുണ്ടാക്കുന്നു.
ഫാ. ബോബി വടയാറ്റുകുന്നേൽ സിഎംഐ