കൊല്ലം രൂപതയിലെ വിമല ഹൃദയ സന്യാസിനീ സമൂഹത്തിൽ 1968-ൽ അംഗമായി. 1971-ൽ വ്രതബദ്ധയായി, 1998 മുതൽ 2016 വരെ കോർബ നിർമല സ്കൂളിന്റെ പ്രിൻസിപ്പലായി, 2018-ൽ ഡൽഹി പ്രൊവിൻസിന്റെ പ്രഥമ പ്രൊവിൻഷ്യലായി ഏവർക്കും മാതൃസ്ഥാനിയായി സേവനമർപ്പിച്ച സിസ്റ്റർ അജയ, ഏതാനും ദിവസങ്ങൾക്കു മുന്പാണ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
50 വർഷത്തെ സന്യാസ സമർപ്പണ സുവർണ ജൂബിലി ആഘോഷങ്ങൾ തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി സിസ്റ്റർ അജയ ജൂലൈ രണ്ടിന് കൊറോണ രോഗബാധിതയായി ഡൽഹിയിൽ അന്തരിക്കുന്നത്.
മരണം, നമുക്ക് ആർക്കും അപരിചിതമല്ല. എത്ര പരിചിതമാണെങ്കിലും മരണം അപ്രതീക്ഷിതവും അവിചാരിതവുമാണെപ്പോഴും. കത്തോലിക്കാ സഭയിൽ അന്പതു വർഷം സന്യാസം ജീവിച്ചു മരിക്കുന്ന ഒരു പ്രൊവിൻഷ്യൽ സിസ്റ്ററിന്റെ അന്ത്യയാത്ര എത്ര ആഘോഷമായിരിക്കും? അലങ്കരിക്കപ്പെട്ട മൃതപേടകത്തിൽ, സുഗന്ധസൂനങ്ങളുടെ സൗരഭ്യത്തിൽ, തിരുവസ്ത്രങ്ങളുടെ പകിട്ടിൽ, അൾത്താരത്തിരികളുടെ ആർദ്രപ്രഭയിലാണ് ഒരു കത്തോലിക്കാ സന്യാസിനിയുടെ അന്ത്യയാത്ര ആരംഭിക്കേണ്ടത്! അഭിവന്ദ്യരായ മെത്രാന്മാരുടെ, നിരവധി വൈദികരുടെ ആശീർവാദങ്ങൾ... നൂറുണക്കിനു സന്യാസിനിമാരുടെ, സമർപ്പിതരുടെ, പ്രാർഥനാനിസ്വനങ്ങൾ... മക്കളേപ്പോലെ താൻ വാത്സല്യമൂട്ടി വളർത്തിയ സ്വന്തം സഭയിലെ എണ്ണമറ്റ സമർപ്പിതരുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾ... സ്വന്തം കുടുംബത്തിലെ സഹോദരങ്ങളുടെ ഗദ്ഗദങ്ങൾ... താൻ പഠിപ്പിച്ചു വളർത്തി വലിയവരാക്കിയ നാനാജാതി മതസ്ഥരായ ആയിരക്കണക്കിനു വിദ്യാർത്ഥികളുടെ, കൃതജ്ഞതാമലരുകൾ...
ഇങ്ങനെ എത്രയോ ഔദ്യോഗികമായി നടക്കേണ്ട അന്ത്യയാത്ര അധികമാരുമറിയാതെ അവസാനിച്ചു. സിസ്റ്റർ അജയയ്ക്ക് ദേവാലയത്തിനോ കന്യാമഠത്തിനോ സമീപമുള്ള ആറടിക്കിടപ്പാടം ലഭിച്ചില്ല. മരണം വരെ സിസ്റ്റർ ഹൃദയത്തിൽ സംവഹിച്ച സഹോദരങ്ങൾക്ക്, അവസാനമായി അവരെ തോളിലേറ്റാൻ കഴിഞ്ഞില്ല. അനേകർക്ക് ക്രിസ്തുസ്നേഹത്തിന്റെ ആർദ്രഭാവം പകർന്ന ആ മുഖം, പക്ഷേ, ഏറ്റവും പ്രിയപ്പെട്ടവർക്കുപോലും കാണാനാകാതെ മറയ്ക്കപ്പെട്ടിരുന്നു.
നിരന്തരം ദൈവാരാധന നടത്തിയ ധന്യമനസും കരുണാർദ്രമായ നോട്ടത്തിലൂടെ അരികിലണഞ്ഞവരെ സുഖപ്പെടുത്തിയ മിഴികളും, വാത്സല്യ സ്പർശനം നൽകിയ വിരലുകളും, സമൂഹത്തിന്റെ പുറന്പോക്കുകളിൽ അവഗണിക്കപ്പെട്ട ജീവിതങ്ങളെ തിരക്കി നടന്ന ആ പാദങ്ങളും, പതിതർക്കും ഭഗ്നാശർക്കും വേണ്ടി അവസാനം വരെ സ്പന്ദിച്ച ആ ഹൃദയവും വൈദ്യുതിത്തീയിൽ ഒരു നിമിഷം കൊണ്ട് ഭസ്മമായി!
ആരും ആരംഭിക്കുന്നിടത്ത് അവസാനിക്കുന്നില്ല. മനുഷ്യരാരും, സ്വയം വരയ്ക്കുന്ന വീട്ടിൽ വാഴുന്നുമില്ല. സമർപ്പണത്തിന്റെ സുവർണ ജൂബിലിക്കൊരുങ്ങിയവൾ ഇതാ ഒരു ചെറുകുടത്തിലെ അസ്ഥിപ്പൊടിയായി മാറി.
ദൈവഹിതത്തിന്റെ വഴിയിലൂടെ മാത്രമേ മനുഷ്യന് നടക്കാനാവൂ. മനുഷ്യൻ എവിടുന്നു തുടങ്ങിയാലും, എത്തേണ്ടതെവിടെ എന്ന് ദൈവം തീരുമാനിക്കും. വിശുദ്ധ ചാവറപ്പിതാവിന്റെ മൊഴികൾ കേൾക്കുന്നു: ദൈവഹിതം നടക്കും, നടത്തും.
നിരീക്ഷകൻ