ഭാര്യയോ ഭർത്താവോ അന്യ ആളുകളുമായി ശാരീരികബന്ധത്തിലേർപ്പെടുന്നത് വിവാഹമോചനത്തിന് ഒരു കാരണമാണ്.
വിവാഹമോചനം ആവശ്യപ്പെടുന്ന ഒരു കക്ഷി വിവാഹേതര ബന്ധം കോടതിയിൽ തെളിയിക്കുകയും വേണം. ഭർത്താവ് ഭാര്യയ്ക്കെതിരേയാണ് പരപുരുഷബന്ധം ആരോപിച്ച് കുടുംബക്കോടതിയിൽ ഹർജി സമർപ്പിക്കുന്നതെങ്കിൽ ഭാര്യയുമായി ബന്ധപ്പെട്ട പുരുഷന്മാരെക്കൂടി എതിർകക്ഷികളാക്കാറുണ്ട്.
സംശയരോഗിയായ ഒരു ഭർത്താവ് വ്യഭിചാരം ആരോപിച്ച് ഭാര്യയ്ക്കെതിരേ വിവാഹമോചനത്തിന് കുടുംബക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി ഫയൽചെയ്തപ്പോൾത്തന്നെ പേരും വിലാസവും സഹിതം മൂന്നു പുരുഷന്മാരെ എതിർകക്ഷികളാക്കി ഭർത്താവ് ചേർത്തിരുന്നു.
തെളിവിനായി വച്ച വിവാഹമോചന ഹർജിയിൽ കൂടുതൽ പ്രതികളെ എതിർകക്ഷികളായി ചേർക്കണമെന്ന ഉപഹർജിയുമായി ഭർത്താവ് കോടതിയിലെത്തി.
പുതുതായി അഞ്ചു പുരുഷന്മാർകൂടി....
ഈ അപേക്ഷ കണ്ടു ജഡ്ജി ഞെട്ടി...
പിന്നെയും അഞ്ചു പേരോ?
ഭർത്താവ് : അതേ യുവറോണർ.... കഴിഞ്ഞ പ്രാവശ്യം ഇവൾ കോടതിയിൽവന്നത് കാറിൽ ഇവരോടൊപ്പമാണ്.
ജഡ്ജി: ഇയാളുടെ ഭാര്യ ജനശതാബ്ദി എക്സ്പ്രസിൽ ഇന്നു വരാതിരുന്നത് എന്റെ ഭാഗ്യം... അതിൽ ഞാനുമുണ്ടായിരുന്നു.
ഡി.ബി. ബിനു
പ്രമുഖ വിവരാവകാശപ്രവർത്തകനും ഹൈക്കോടതിയിലെ അഭിഭാഷകനും ഗ്രന്ഥകാരനുമാണ്. "നിയമസമീക്ഷ’ മാസികയുടെ പത്രാധിപർ. വിവരാവകാശ നിയമം ജനകീയമാക്കുന്നതിൽ വഹിച്ച പങ്കിനെ മുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളം ചർച്ച ചെയ്ത നിരവധി സുപ്രധാനമായ അഴിമതി വിവരങ്ങൾ ആർടിഐ നിയമപ്രകാരം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
പൊതുതാത്പര്യഹർജികളിലൂടെ നിർണായകമായ വിധികൾ കോടതികളിൽനിന്നും നേടിയിട്ടുണ്ട്. ഉപഭോക്താക്കളുടെ അവകാശസംരക്ഷണരംഗത്ത് സജീവമാണ്. മനുഷ്യാവകാശസംരക്ഷണം, വിവരാവകാശം, ഉപഭോക്തൃസംരക്ഷണം എന്നീ വിഷയങ്ങളിൽ പരിശീലകനുമാണ്. ഇപ്പോൾ ആർ.ടി.ഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റാണ്.
ഭാഗ്യം, ജനശതാബ്ദിയിൽ വന്നില്ലല്ലോ!!
02:29 AM Jul 12, 2020 | Deepika.com