മാസം നവംബർ
വാണിജ്യലോകത്തെ വിശേഷങ്ങളും അവലോകനങ്ങളുമായി ദീപിക കുടുംബത്തിൽ നിന്ന് "ബിസിനസ് ദീപിക’ യുടെ പ്രഥമലക്കം പ്രസിദ്ധീകരിക്കാൻ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. രാഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമയാണു കൊച്ചിയിൽ പ്രകാശനം നടത്താൻ എത്തുന്നത്.
ഏഴു ദിവസം മുന്പു കൊച്ചിയിൽ താമസിക്കുന്ന നോവലിസ്റ്റ് കെ.എൽ. മോഹനവർമയെ തേടി സുഹൃത്തും ദീപികയുടെ പത്രാധിപസമിതി അംഗവുമായ തേക്കിൻകാട് ജോസഫിന്റെ ഫോണ്കോൾ.
വർമ്മാജി; ഞങ്ങളുടെ മാനേജിംഗ് എഡിറ്റർ കൊച്ചിയിൽ വരും, അങ്ങയെ ഒന്നു കാണണം.
എന്താ വിശേഷിച്ച്?
മോഹനവർമ കാര്യം തിരക്കി.
അത് അദ്ദേഹം നേരിട്ടു സംസാരിക്കും. എന്തായാലും അതു നമുക്കു നടത്തണം.
ദൃഢസൗഹൃദത്തിന്റെ സ്വാതന്ത്ര്യത്തിൽ തേക്കിൻകാടിന്റെ ഓർമപ്പെടുത്തൽ.
അന്നു വൈകുന്നേരം മാനേജിംഗ് എഡിറ്റർ പി.കെ. ഏബ്രഹാം കൊച്ചിയിലെത്തി. എറണാകുളം പ്രസ് ക്ലബ് റോഡിലുള്ള ദീപിക ബ്യൂറോയിലായിരുന്നു കൂടിക്കാഴ്ച. ഇവർ തമ്മിലുള്ള ആദ്യ കണ്ടുമുട്ടൽ കൂടിയായിരുന്നു.
ബിസിനസ് ദീപിക ആദ്യലക്കം മുതൽ ഒരു ബിസിനസ് നോവൽ അതിൽ വേണമെന്നാണു ദീപിക പത്രാധിപസമിതിയുടെ ആഗ്രഹം. ഇന്ത്യയിൽ ആദ്യമായി ഒരു ബിസിനസ് നോവൽ. അങ്ങു തന്നെ അത് എഴുതണം. കുറച്ചു ദിവസങ്ങളേ മുന്നിലുള്ളൂ, ഒരു ചലഞ്ചായി അങ്ങ് ഏറ്റെടുക്കണം.
പി.കെ. ഏബ്രഹാം ആവശ്യം അറിയിച്ചു.
മോഹനവർമയുടെ ’ഓഹരി’ എന്ന ശ്രദ്ധേയമായ നോവൽ മറ്റൊരു ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതിനു പിന്നാലെയായിരുന്നു ഈ ആവശ്യം. അന്ന് അദ്ദേഹം ഇന്ത്യാ ടുഡേയിൽ ബിസിനസ് കോളവും ചെയ്യുന്നുണ്ടായിരുന്നു.
1979-ൽ ഗാനരചയിതാവ് പി. ഭാസ്കരൻ പത്രാധിപരായി ദീപിക ആഴ്ചപ്പതിപ്പ് ആരംഭിച്ച ഘട്ടം മുതൽ ദീപികയുമായുള്ള ബന്ധവും ചീഫ് എഡിറ്ററായിരുന്ന ഫാ. വിക്ടർ നരിവേലി, തേക്കിൻകാട് ജോസഫ് എന്നിവരോടെല്ലാമുണ്ടായിരുന്ന സൗഹൃദവും ഒപ്പം പി.കെ. ഏബ്രഹാമിന്റെ കൂടിക്കാഴ്ചയുമായപ്പോൾ, നോവലിനായുള്ള ആവശ്യത്തെ നിരസിക്കാൻ തോന്നിയില്ലെന്നു മോഹനവർമ.
’ഓഹരി’യുടെ പണിപ്പുരയിൽ മിന്നിമറഞ്ഞ, ഇനിയും പൂർണത പ്രാപിക്കാത്ത, അതിനു സാധ്യതയുള്ള ചില കഥാപാത്രങ്ങൾ മനസിൽ കിടക്കുന്നത് അദ്ദേഹം ഓർത്തു. അതിലൂടെ പുതുമയുള്ള മറ്റൊരു നോവലിന്റെ രചനയും.
ഏബ്രഹാം പൊയ്ക്കോളൂ. ഇന്നേയ്ക്കു മൂന്നാം ദിവസം നോവലിന്റെ രണ്ട് അധ്യായങ്ങൾ തരാം. ശേഷം ബാക്കിയും; കവർ പേജും മറ്റും തയാറാക്കിക്കോളൂ.
സന്തോഷത്തോടെ പി.കെ. ഏബ്രഹാം മടങ്ങും മുന്പു ചോദിച്ചു- നമുക്ക് നോവലിന് എന്തു പേരിടണം?
ഏബ്രഹാം കോട്ടയത്ത് എത്തുന്പോഴേക്കും ഞാൻ പേരു പറഞ്ഞു തരാം.
കോട്ടയത്തെത്തിയയുടൻ നോവലിസ്റ്റിനെ വിളിച്ചു.
പേരു കിട്ടി- സ്റ്റോക്ക് എക്സ്ചേഞ്ച്.
മലയാളത്തിലെ ആദ്യത്തെ ബിസിനസ് നോവൽ ദീപികയുടെ ബിസിനസ് ദീപികയിൽ 25 ലക്കങ്ങളിലായി അച്ചടിച്ചു വന്നു.
സംതൃപ്തമാണ് എഴുത്തുവർഷങ്ങൾ
എഴുത്തും ജീവിതവും സംതൃപ്തിയുടേതാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ നിറവിൽ ശതാഭിഷിക്തനായ കെ.എൽ. മോഹനവർമയ്ക്കൊപ്പം 84-ാം പിറന്നാൾ ദിനത്തിലെ തിരക്കിനിടെ അല്പനേരം വർത്തമാനം പറയുന്പോൾ, അദ്ദേഹത്തിന്റെ തെളിഞ്ഞ മുഖപ്രസാദം അടയാളപ്പെടുത്തിയതും സംതൃപ്തമായ എഴുത്തുവർഷങ്ങളെക്കൂടിയാണ്.
ഓഹരിവിപണിയും സ്റ്റോക്ക് എക്സ്ചേഞ്ചും കണക്കും കളിക്കന്പവുമെല്ലാം കഥാബീജവും കഥാപാത്രങ്ങളുമാക്കിയ കെ.എൽ. മോഹനവർമ എന്ന വർമ്മാജിയോടു ജീവിതത്തിന്റെ ബാലൻസ് ഷീറ്റിനെക്കുറിച്ചു ചോദ്യം:
’ എന്റെ ജീവിതത്തിന്റെ ബാലൻസ് ഷീറ്റിൽ അസറ്റും ലയബിലിറ്റിയും ഈക്വലാണ്. സസ്പെൻസ് അക്കൗണ്ട് ഇല്ല. പ്രോഫിറ്റായിരുന്നു ജീവിതം.
എഴുത്ത് എന്റെ സ്വന്തമായ സ്വപ്നങ്ങളെ, ആശയങ്ങളെ പലരിലേക്കു കൊണ്ടുചെല്ലാനുള്ള മാർഗമാണ്. രസകരമായ കഥകളിലൂടെ ആശയങ്ങളിലൂടെ അതു സാധിച്ചുവെന്നാണു ബോധ്യം.’
കഴിവുകളും സാധ്യതകളും പരിമിതികളും അറിഞ്ഞു ജീവിച്ചു, എഴുതി. വീഴ്ചകളും പരാജയങ്ങളുമുണ്ടായിട്ടുണ്ട്. ഉത്തരവാദിത്തം എനിക്കു മാത്രമാണ്. ആരെയും കുറ്റപ്പെടുത്തില്ല.
ചെറിയ കാര്യം വലിയ ചിന്ത
വലിയ ചിന്തകൾ ചെറിയ കാര്യങ്ങളിലൂടെ പറഞ്ഞ വൈക്കം മുഹമ്മദ് ബഷീറിന്റെ രചനാദർശങ്ങളെ ഹൃദയത്തിൽ ആദരവോടെ സൂക്ഷിക്കുകയാണു മോഹനവർമ. കഥാകൃത്തിനേക്കാൾ ബഷീറിനെ ചിന്തകനായും കാണേണ്ടതുണ്ട്.
തലയോലപ്പറന്പിലെ ആറിനരികെയിരിക്കുന്പോൾ ബഷീറിന്റെ ചോദ്യം:
ഒന്നും ഒന്നും എത്ര? വല്യ ഒന്നല്ലേ?
ചോദ്യത്തിൽ രസം മാത്രമല്ല, ചിന്തയുമുണ്ട്.
കോടതി വ്യവഹാരങ്ങൾക്കുശേഷം കിട്ടിയ പുരയിടത്തിൽ ബഷീർ ചാരുകസേരയിലിരിക്കുന്പോൾ ഇഴഞ്ഞെത്തിയ തേരട്ടയുടെ ചോദ്യം- ഹാ; ഇതു നിങ്ങടെ സ്ഥലമാണോ? ഇതെങ്ങനെ കിട്ടി. ഞങ്ങടെ കൂടെയല്ലെ?
ഈ ചോദ്യം ഇലകൾ ചോദിച്ചു, നായ്ക്കൾ ചോദിച്ചു, പാന്പുകൾ ആവർത്തിച്ചു..... ഭൂമിയുടെ അവകാശികൾ.
അതാണു ബഷീർ.
കൊച്ചു കാര്യങ്ങളിലൂടെ വലിയ കാര്യങ്ങൾ പറയുന്നവനാണു നല്ല എഴുത്തുകാരൻ.
തകഴിച്ചേട്ടൻ പറഞ്ഞതോർക്കുന്നു; ’ജീവിതം ചട്ടിയും കലവും മാത്രമല്ല, നേര്യതുകൂടിയാണ്....’
’കടലിലെ ഓളവും കരയിലെ മോഹവും
അടങ്ങുകില്ലോമനേ, അടങ്ങുകില്ലാ..’
ആശയങ്ങളാണു കഥാകൃത്തിന്റെ, കവിയുടെ, കലാകാരന്റെ ഏറ്റവും പ്രധാന ആയുധം. പറയാനുദ്ദേശിക്കുന്ന ആശയത്തെക്കുറിച്ചുള്ള വ്യക്തത, ആരു വായിക്കണമെന്നാഗ്രഹിക്കുന്നുവോ അവർക്കു മനസിലാവുന്ന ഭാഷ അതു രണ്ടും എഴുത്തുകാരൻ ശ്രദ്ധിക്കണം.
എഴുത്ത്, കഥയെഴുത്ത്
ഇന്ന് എഴുത്ത് പലർക്കും സാധിക്കും. വാട്സ് ആപ്പിലും ഫേസ്ബുക്കിലുമൊക്കെ പലരും പലതും എഴുതുന്നുണ്ടല്ലൊ. അതിനെയെല്ലാം എഴുത്തെന്നാണല്ലൊ പറയുന്നത്. എഴുതുന്നു, പോസ്റ്റു ചെയ്യുന്നു, ഫോർവേഡ് ചെയ്യുന്നു... അങ്ങനെയങ്ങനെ.
കഥയെഴുത്ത് തെളിഞ്ഞ ഒരു ആശയത്തിന്റെ ആവിഷ്കാരം കൂടിയാണ്. ആശയം തന്നെയാണു പ്രധാനം.
പഴയ എഴുത്തുകാരെയും ഇന്നത്തെ യുവ എഴുത്തുകാരെയും താരതമ്യം ചെയ്യുക എളുപ്പമല്ല. ഞങ്ങളുടെ തലമുറക്കു പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവരിക മാത്രമാണു സൃഷ്ടിയുടെ ആവിഷ്കാര സാധ്യത. കാലം മാറി; ഇന്ന് എഴുതിയതു പല രൂപത്തിൽ പല തലങ്ങളിൽ അവതരിപ്പിക്കാം. പ്രശസ്തി നേടാം. സിനിമ, സീരിയൽ, ഷോർട്ട്ഫിലിം, യുട്യൂബ് വീഡിയോ... എത്രയോ സാധ്യതകൾ.
ജീവിതത്തിന്റെ ഗന്ധം
നമ്മുടെ നിത്യജീവിതത്തോടു ചേർന്നു രൂപപ്പെടുന്ന കഥാതന്തുക്കളെ പരുവപ്പെടുത്താനും ആവിഷ്കരിക്കാനും ആർജവമുണ്ടാവുക എഴുത്തുകാരനെ സംബന്ധിച്ചു പ്രധാനമാണ്. ചാലക്കുടി ടൗണിനോടു ചേർന്ന് ഇന്നു കാണുന്ന മേൽപാലം വരുന്നതിനു മുന്പു ഒരു ആൽമരമുണ്ടായിരുന്നു. അവിടെ പതിവായി കാണുന്ന ഒരു രോഗിയെ അതുവഴിയുള്ള എന്റെ യാത്രകളിൽ ശ്രദ്ധിച്ചിട്ടുണ്ട്. കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്ന ക്രിസ്തുവിനെ പരിചയപ്പെടുത്തുന്ന ബൈബിളിലെ സന്ദേശത്തോടു ചേർത്ത് ഒരിക്കൽ ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ ഞാൻ കഥയെഴുതി. തങ്ങളെ വ്യക്തിപരമായി സ്വാധീനിച്ച, മറ്റുള്ളവർക്കായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നലുണ്ടാക്കിയ കഥയായിരുന്നു അതെന്നു പറഞ്ഞു നിരവധി പേർ പ്രതികരണമറിയിച്ചു. ഒരു ധ്യാനകേന്ദ്രം കഥയുടെ പതിപ്പുകൾ പല ഭാഷകളിൽ തയാറാക്കി വിതരണം ചെയ്തത് ഓർക്കുന്നു.
കോവിഡ് കാലത്തു രോഗിക്കും ബുദ്ധിമുട്ടുന്നവർക്കും മരുന്നും പണവും കൊടുക്കുന്നതിനേക്കാൾ, അവരിലേക്കു പകരാൻ ഒരു സാന്ത്വനഭാവം നമുക്കുണ്ടോ എന്നതു പ്രധാനമാണ്.
ആഴ്ചപ്പതിപ്പുമായി ആത്മബന്ധം
1979 ൽ ദീപിക ആഴ്ചപ്പതിപ്പ് ആരംഭിച്ചപ്പോൾ മുതൽ ദീപികയുമായി ആത്മബന്ധം പുലർത്തിയിരുന്നുവെന്നു മോഹനവർമ. അക്കാലത്തു കോട്ടയം ദീപിക ഓഫീസിന് എതിർവശത്തു താമസിച്ചിരുന്ന അന്പലപ്പുഴ രാമവർമയെ സന്ദർശിക്കാനെത്തുന്പോഴെല്ലാം ദീപികയിലും കയറും.
അന്ന് ആഴ്ചപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന പി. ഭാസ്കരൻ, പത്രാധിപ സമിതിയിലുണ്ടായിരുന്ന തേക്കിൻകാട് ജോസഫ്, വേളൂർ കൃഷ്ണൻകുട്ടി എന്നിവരെയെല്ലാം അവിടെ കണ്ടുമുട്ടാറുണ്ട്. സാഹിത്യ അക്കാദമി സെക്രട്ടറിയായിരിക്കുന്പോൾ തേക്കിൻകാടും കമ്മിറ്റി അംഗമായി ഉണ്ടായിരുന്നു.
പത്രാധിപർ വിക്ടർ നരിവേലി സി.എം.ഐയെ പരിചയപ്പെട്ടതും തുടർന്നു നല്ല സൗഹൃദമായി അതു വളർന്നതും സന്തോഷത്തോടെ ഓർക്കുന്നു. പല തവണ അദ്ദേഹത്തിനൊപ്പം ദീപികയിൽ അത്താഴം കഴിച്ചതും തമാശകൾ പങ്കുവച്ചതുമെല്ലാം മനസിൽ മായാതെയുണ്ട്. ആഴ്ചപ്പതിപ്പിലും വാരാന്തപ്പതിപ്പുകളിലും വിശേഷാൽപ്രതികളിലുമെല്ലാം എന്റെ സൃഷ്ടികൾ ചോദിച്ചു, കൊടുത്തു.
ബിസിനസ് ദീപികയിൽ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രസിദ്ധീകരിച്ച ശേഷം, പ്രസിദ്ധമായ മറ്റൊരു ബിസിനസ് വാരിക അതു തെലുങ്കിൽ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചു. പി.കെ. ഏബ്രഹാം വഴിയാണ് അതിന് അവസരമൊരുങ്ങിയതെന്നു മോഹനവർമ ഓർക്കുന്നു. ബിസിനസ് ദീപികയിൽ എഴുതിയതിനേക്കാൾ വലിയ പ്രതിഫലം ലഭിക്കാനിടയായതും പി.കെ. ഏബ്രഹാമിന്റെ ഇടപെടലിലൂടെയാണെന്നും നർമം നിറഞ്ഞ ഭാഷയിൽ മോഹനവർമ പറഞ്ഞു.
വിപണിയിലെ മത്സരങ്ങളെ ജീവിതത്തോടു ചേർത്ത് അവതരിപ്പിച്ച സ്റ്റോക്ക് എക്സ്ചേഞ്ചിലെ കഥാപാത്രങ്ങളായ അമ്മിണി, മാത്യൂസ്, അവറാച്ചൻ, ജോസഫ്, ഗോവിന്ദൻ, വിനയൻ എന്നിവരെല്ലാം ഇന്നും മലയാളിയുടെ വായനലോകത്തു ജീവിക്കുന്നു.
2004 മുതൽ ദീപികയുടെ വാരാന്തപ്പതിപ്പിൽ ’മോഹനീയം’ എന്ന പേരിൽ കെ.എൽ. മോഹനവർമ കോളം എഴുതി. സാമൂഹ്യ വിഷയങ്ങളെ ആക്ഷേപഹാസ്യശൈലിയിൽ അവതരിപ്പിച്ച കോളം ശ്രദ്ധിക്കപ്പെട്ടു. കൊച്ചി ബ്യൂറോയുടെ ചുമതലയുണ്ടായിരുന്ന ബാബു കദളിക്കാട് വഴിയാണു കോളം എഴുതി നൽകിയത്.
നരിവേലിയച്ചൻ മൂന്നു കാര്യങ്ങൾ പറയും:
’ വീടുകളിൽ പോകുന്ന പത്രവും പ്രസിദ്ധീകരണങ്ങളുമാണു ദീപികയുടേത്. കുടുംബങ്ങളിൽ കുട്ടികൾക്കു കൂടി വായിക്കാവുന്നതും രസമുള്ളതുമാണു വേണ്ടത്. വായിച്ചാൽ മനസിലാകണം.
വർമാജിയുടെ എഴുത്തിൽ ഇക്കാര്യങ്ങളെല്ലാം ചേരുന്നുണ്ട്.’
മലയാളത്തിനു ചേരുന്ന എഴുത്തുകാരനായി ശതാഭിഷേകം കടന്ന വർമാജി എപ്പോഴും അക്ഷരങ്ങൾക്കൊപ്പം.
സിജോ പൈനാടത്ത്
ചിത്രങ്ങൾ:
ബ്രില്യൻ ചാൾസ്