പോലീസിന്റെ അപ്രതീക്ഷിത നീക്കം അധോലോകത്തെ ഞെട്ടിച്ചു. എന്നാൽ, വിട്ടുകൊടുക്കാൻ അവർ തയാറായിരുന്നില്ല. പോലീസിന് തക്ക മറുപടി നൽകണമെന്ന് അധോലോകം തീരുമാനിച്ചു. പോലീസിനെ ഞങ്ങൾക്കു തരിന്പും പേടിയില്ലെന്നു തെളിയിക്കാൻ അധോലോകം ഇറങ്ങുമെന്നു പോലീസിനു സൂചന ലഭിച്ചു.
പോലീസും ജാഗ്രതയോടെതന്നെ നിലയുറപ്പിച്ചു. ഇതിനിടയില്‍ പോലീസിനെ വെല്ലുവിളിച്ച് അധോലോക സംഘത്തിന്റെ വീഡിയോ പുറത്തിറങ്ങി. നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഈ വീഡിയോയിൽ.
വെല്ലുവിളിച്ച് വീഡിയോ
ആധുനിക യന്ത്രത്തോക്കുകളും കൈയിലേന്തി മുഖംമൂടി പോലുമില്ലാതെ സംഘാംഗങ്ങള്‍ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. തോക്കിൽനിന്നു യുദ്ധഭൂമിയിൽ എന്നതുപോലെ വെടിയുതിർത്തു. പെടയ്ക്കുന്ന സാധനം വേറെയുമുണ്ടെന്ന മോഹന്‍ലാല്‍ ഡയലോഗിന്റെ അകമ്പടിയോടെ തോക്കുകള്‍ പ്രദര്‍ശിപ്പിച്ചു.
ഹിന്ദി ഗാനങ്ങളുടെ അകമ്പടിയോടെയുള്ള വീഡിയോ നവമാധ്യങ്ങളിലൂടെ പോലീസിനു മുന്നിലും എത്തി. വീഡിയോ പോലീസ് വിശദമായി പരിശോധിച്ചു. മോഹന്‍ ലാലിന്റെ സിനിമയിലെ വെടിവയ്പ് രംഗങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. അതുപോലെ സംഘാംഗങ്ങൾ വെടിയുതിർക്കുന്നതും അടുക്കരുതെന്നു പോലീസിനുള്ള മുന്നറിയിപ്പും വീഡിയോയിൽ ഉണ്ടായിരുന്നു. അതുകൊണ്ടും വെല്ലുവിളി അവസാനിച്ചില്ല.
നഗരത്തെ വിറപ്പിച്ചു
ഉപ്പള ടൗണിലേക്കു മൂന്നു കാറുകൾ ഇരച്ചെത്തി നിന്നു. ചാടിയിറങ്ങിയ ഗുണ്ടാസംഘം ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഴിഞ്ഞാടി. ആകാശത്തേക്കു വെടി ഉതിര്‍ക്കുകയും ചെയ്തു. നഗരത്തെ വിറപ്പിച്ചുകൊണ്ടുള്ള ഈ പ്രകടനവും പോലീസിനുള്ള മുന്നറിയിപ്പായിരുന്നു. വിവരമറിഞ്ഞു കാസര്ഗോഡ്നിന്നു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എകെ 47, എസ്എല്‍ആര്‍ ഗണ്ണുകളേന്തിയ കമാൻഡോ സംഘവും രണ്ട് ബസുകളില്‍ മറ്റു സായുധ സേനയും എസ്പിയുടെ സ്ട്രൈക്കിംഗ് ഫോഴ്സും ഉപ്പള ടൗണിലെത്തി. തുടര്‍ന്നുളള അന്വേഷണത്തില്‍ നഗരത്തിലെ വെടിവയ്പിനു ശേഷം ഈ സംഘം കിഴക്കന്‍ മേഖലയിലേക്കാണു കടന്നതെന്ന സൂചന പോലീസിന് ലഭിച്ചു. ഇതോടെ പോലീസ് ദ്രുതഗതിയിൽ നീങ്ങി. ഗൂഗിള്‍ മാപ്പ് പരിശോധിച്ച് റോഡുകൾ മാർക്ക് ചെയ്തു. പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇടറോഡുകളെല്ലാം സായുധ സേനയുടെ കാവലില്‍ അടച്ചു. ഇതോടൊപ്പം കര്‍ണാടക പോലീസിന് അക്രമികളെക്കുറിച്ചുള്ള വിവരം കൈമാറി. കൂടാതെ ഇടറോഡുകളിൽ പോലീസ് പരിശോധനയും തെരച്ചിലും ശക്തമാക്കി.
കാറിനു നേരേ ആക്രമണം
തെരച്ചിലിനിടയില്‍ അക്രമിസംഘത്തിന്റെ ഒരു വാഹനം പോലീസിന്റെ മുന്നില്‍ വന്നു പെട്ടു. പോലീസിനെ കണ്ട് അക്രമികൾ കാർ തിരിച്ചു. കിലോമീറ്ററുകളോളം വാഹനത്തെ പിന്തുടർന്നു. കുറെ നേരത്തെ ചേസിംഗിനു ശേഷം കാറ് ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെട്ടു. കാർ പിടിച്ചെടുത്ത പോലീസ് വിശദമായി പരിശോധിച്ചു. അതിൽനിന്നു വെടിയുണ്ടകള്‍ കണ്ടെടുത്തു.
കാർ കസ്റ്റഡിയിലെടുത്ത് റിക്കവറി വാന്‍ ഉപയോഗിച്ചു സ്റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടയില്‍ എത്തിയ അക്രമിസംഘം പോലീസിനു നേരെ ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ ശേഷം വെടിവയ്പ്പ് നടത്തി. അപ്രതീക്ഷിത ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് പോലീസുകാർ രക്ഷപ്പെട്ടത്. വെടിവയ്പ്പില്‍ പോലീസ് ജീപ്പിനു കേടുപാടുകള്‍ സംഭവിച്ചു. പിന്നീടു കൂടുതല്‍ സേനയെത്തിയാണ് കാർ സ്റ്റേഷനിലേക്ക് മാറ്റിയത്. ഇതോടെ ഇടപെടൽ കർക്കശമാക്കിയ പോലീസ് നിർണായക നീക്കം നടത്തി.
(തുടരും)
തയാറാക്കിയത് : നവാസ് മേത്തർ
നേര്‍ക്കുനേര്‍
12:21 PM May 04, 2021 | Deepika.com