ഉള്ളതൊക്കെ ലോകത്തിനു വിതംവച്ചു കടന്നുപോകുന്ന ചില മനുഷ്യരുണ്ട്. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഒന്നും അവരെ കാണില്ല. പക്ഷേ, അവർ മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കും...
ആദ്യരംഗം. നഗരത്തിലെ സൈഡ് വാക്കിലൂടെ നടന്നുവരുന്ന ചെറുപ്പക്കാരന്റെ തലയിൽ വെള്ളം വീഴുന്നു. മുകളിലേക്കു നോക്കിയപ്പോൾ അത് ഒരു കെട്ടിടത്തിനു മുകളിൽനിന്നു വീഴുന്ന വെള്ളമാണെന്ന് അയാൾ കണ്ടു. അടുത്ത നിമിഷം അയാളുടെ ശ്രദ്ധയിൽപ്പെട്ടതു പാതയോരത്തിരുന്ന ഒരു പൂച്ചട്ടിയിലെ വാടിത്തളർന്നു നിൽക്കുന്ന പൂച്ചെടിയാണ്. പെട്ടെന്നയാൾ ആ പൂച്ചട്ടിയെടുത്തു വെള്ളം വീഴുന്ന സ്ഥലത്തുവച്ചു.
അടുത്ത രംഗം. ഉന്തുവണ്ടിയിൽ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ഒരു സ്ത്രീ റോഡിനു മറുവശത്തെത്തുവാൻ കഷ്ടപ്പെടുന്നത് അയാൾ കാണുന്നു. ""ഞാൻ നിങ്ങളെ സഹായിക്കട്ടെ.'' എന്നു പറഞ്ഞുകൊണ്ട് ഓടിയെത്തി ആ സ്ത്രീയുടെ ഉന്തുവണ്ടി തള്ളി അയാൾ മറുവശത്തെത്തിക്കുന്നു. പിന്നീടയാൾ ഭക്ഷണം കഴിക്കാനായി വഴിയരികിലെ ഒരു തട്ടുകടയിലെത്തി. അവിടെനിന്നു ഭക്ഷണം വാങ്ങി കഴിക്കുന്പോൾ ഒരു തെരുവുനായ് അയാളുടെ അടുത്തെത്തി. ആ നായയ്ക്ക് വിശക്കുന്നു എന്നു മനസിലാക്കിയ അയാൾ തന്റെ പ്ലെയ്റ്റിലെ ഏക ചിക്കൻ കഷണം ആ സാധുമൃഗത്തിനു നൽകി. അതു കണ്ടപ്പോൾ തട്ടുകടക്കാരന് അതു വിശ്വസിക്കാൻ വിഷമം.
അടുത്ത രംഗം. ചെറുപ്പക്കാരൻ നടന്നു മുന്നോട്ടുപോകുന്പോൾ വഴിയരികിൽ ഒരു സ്ത്രീയും സ്കൂളിൽ പോകാൻ പ്രായമായ മകളും ഭിക്ഷ യാചിക്കുന്നു. പഠനത്തിനു വേണ്ടിവരുന്ന തുകയ്ക്കാണ് അവർ യാചിക്കുന്നത്. അയാൾ ഉടനെ തന്റെ പഴ്സെടുത്ത് അതിലുണ്ടായിരുന്ന രണ്ടു നോട്ടുകളിലൊന്നു സംഭാവന നല്കി. അതു കാണാനിടയായ വഴിവക്കിലെ കച്ചവടക്കാരന് അദ്ഭുതം!
അടുത്ത രംഗം. വൈകുന്നേരം അപ്പാർട്ട്മെന്റിൽ മടങ്ങിയെത്തിയപ്പോൾ അടുത്ത മുറിയിൽ തനിയെ താമസിക്കുന്ന ഒരു അമ്മാമ്മയ്ക്ക് ഒരു പടല ചെറുപഴം അയാൾ സമ്മാനിക്കുന്നു. അപ്പോൾ കേൾക്കാം കഥ അവതരിപ്പിക്കുന്ന ആളുടെ ചോദ്യം: ""എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്ന ഇയാൾക്ക് എന്താണു ലഭിക്കുന്നത്?''അടുത്ത രംഗം. അയാൾ അടുത്ത ദിവസം വീണ്ടും സൈഡ് വാക്കിലൂടെ നടന്നുപോകുന്പോൾ മുൻപ് ചെടിച്ചട്ടിയിൽ വാടി ക്ഷീണിച്ചുനിന്നിരുന്ന പൂച്ചെടിക്കു ജീവൻ ലഭിച്ചിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു. ആ പൂച്ചെടിയുടെ പ്രസരിപ്പു കണ്ടു പുഞ്ചിരിയോടെ മുന്നോട്ടു പോകുന്പോൾ കേൾക്കാം ഉന്തുവണ്ടിക്കാരിയുടെ ശബ്ദം: ""ഓ നീ എത്തി!'' അയാൾ വേഗം ചെന്ന് ആ സ്ത്രീയുടെ ഉന്തുവണ്ടി തിരക്കുള്ള റോഡിന്റെ മറുവശം എത്തിച്ചു.
പിന്നീടുള്ള രംഗം. മുൻപു ഭക്ഷണത്തിനിരുന്ന തട്ടുകടയിൽ അയാൾ ഭക്ഷണത്തിനിരിക്കുന്നു. അപ്പോൾ മുൻപു വന്ന തെരുവുനായ ഭക്ഷണം യാചിച്ചെത്തി. ഉടനെ തന്റെ ഭക്ഷണത്തിന്റെ സിംഹഭാഗം അയാൾ ആ നായയ്ക്കു നല്കി. അടുത്ത രംഗം. മുൻപു വഴിവക്കിലിരുന്നു പഠനത്തിനു സാന്പത്തിക സഹായം യാചിച്ച സ്ത്രീയും കുട്ടിയും. ഇത്തവണയും പഴ്സിലുണ്ടായിരുന്ന വലിയ നോട്ട് അയാൾ അവർക്കു നല്കി. അതു കാണാനിടയായ കാഴ്ചക്കാരനു വിസ്മയം!
ഉടനെ കാണുന്ന രംഗം. അയാൾ ബസിലിരിക്കുന്പോൾ സീറ്റു കിട്ടാതെ വിഷമിക്കുന്ന ഒരു യുവതിയെ കാണുന്നു. ഉടനെതന്നെ അയാൾ എണീറ്റ് തന്റെ സീറ്റ് ആ യുവതിക്കു നല്കി. അടുത്ത രംഗം. പ്രായമുള്ള സ്ത്രീയുടെ അപ്പാർട്ടുമെന്റിൽ അയാൾ വീണ്ടും ഒരു പടല ചെറുപഴം എത്തിക്കുന്നു.
പിന്നാലെ കാണുന്നതു തന്റെ താമസസ്ഥലത്തിരുന്ന് അയാൾ ഭക്ഷണം കഴിക്കുന്നതാണ്. പക്ഷേ, അയാളുടെ പ്ലേറ്റിൽ അല്പം ഭക്ഷണം മാത്രമേയുള്ളു. അപ്പോൾ അവതാരകന്റെ ശബ്ദം: "" ഇയാൾ കാര്യമായി ഒന്നും ഭക്ഷിക്കുന്നില്ല. ഇയാൾ പണക്കാരനാവില്ല. ഇവനെ ആരും ടെലിവിഷനിൽ അവതരിപ്പിച്ച് ആദരിക്കില്ല. ഇവൻ എപ്പോഴും അറിയപ്പെടാത്തവൻതന്നെ.''
അടുത്ത രംഗങ്ങൾ മുൻപുള്ളവയുടെ ആവർത്തനംതന്നെ. ആ രംഗങ്ങളിൽ തഴച്ചുവളരുന്ന പൂച്ചെടിയും ഉന്തുവണ്ടിയിൽ ഭക്ഷണം വിൽക്കുന്ന സ്ത്രീയും തെരുവുനായയും ഉണ്ട്. അതിന്റെ പിന്നാലെ വരുന്ന ഷോട്ടിൽ പാതവക്കിലെ സ്ത്രീയുണ്ട്. എന്നാൽ കുട്ടിയെ കാണുന്നില്ല. എന്തു സംഭവിച്ചു എന്നറിയാതെ അയാൾ അങ്ങനെ പകച്ചുനിൽക്കുന്പോൾ കേൾക്കാം ആ കുട്ടിയുടെ ശബ്ദം: "" മമ്മീ!'' അയാൾ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടതു സ്കൂളിൽ പോകാൻ പുതുവസ്ത്രമണിഞ്ഞു നിൽക്കുന്ന കൊച്ചുമിടുക്കിയെയാണ്. അപ്പോൾ അയാളുടെ മുഖം ഒരു താമരപോലെ വിടർന്നു!
ഉടനെ കേൾക്കാം അവതാരകന്റെ ശബ്ദം: "അയാൾക്ക് ലഭിക്കുന്നത് അനുഭൂതികളാണ്!' വീണ്ടും മുൻപു കണ്ട ഷോട്ടുകളുടെ ആവർത്തനം. അപ്പോൾ അവതാരകൻ തുടരുന്നു: "അയാൾ കൺമുന്നിൽ കാണുന്നതു സന്തോഷമാണ്! അയാൾ സ്നേഹം അനുഭവിക്കുന്നു. പണം കൊടുത്തു വാങ്ങുവാൻ സാധിക്കാത്തത് അയാൾക്കു ലഭിക്കുന്നു. ലോകം കൂടുതൽ സുന്ദരമായി മാറുന്നു.'
അടുത്ത രംഗത്തിൽ അവതാരകൻ ചോദിക്കുന്നു: ""നിന്റെ ജീവിതത്തിൽ നീ എന്താണ് ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത്?'' ചോദ്യത്തിനുള്ള ഉത്തരത്തിനു കാത്തുനിൽക്കാതെ അവതാരകൻ പറയുന്നു: ""നന്മയിൽ വിശ്വസിക്കുക. '' തായ് ലൻഡിലെ തയ് ലൈഫ് ഇൻഷ്വറൻസ് കന്പനി തയാറാക്കി അവതരിപ്പിച്ച മൂന്നു മിനിറ്റുള്ള ഒരു വീഡിയോയിലെ കഥയാണു മുകളിൽ കൊടുത്തിരിക്കുന്നത്.
ഏറെ വിശദീകരണം ആവശ്യമില്ലാത്ത കഥയാണിത്. മറ്റുള്ളവർക്കു നന്മ ചെയ്ത് അവർക്കു സന്തോഷം നല്കുന്പോൾ നാമും സന്തോഷമുള്ളവരായി മാറുന്നു എന്നതാണ് ഈ കഥ നമ്മളെ ഓർമിപ്പിക്കുന്നത്. എന്നാൽ ഈ കഥയിലെ ഒരു പ്രത്യേകത അയാൾ മനുഷ്യരെ മാത്രമല്ല സഹായിക്കുന്നത് എന്നതാണ്. വാടിക്കരിഞ്ഞു നിൽക്കുന്ന പൂച്ചെടിക്കും വിശന്നുവലയുന്ന തെരുവുനായയ്ക്കുംപോലും അയാൾ സഹായം എത്തിക്കുന്നുണ്ട്. അങ്ങനെയാണ് അയാൾ ലോകം കൂടുതൽ സുന്ദരമാക്കാൻ ശ്രമിച്ചത്.
ധനികനല്ല ഈ കഥയിലെ നായകൻ. ജീവിക്കാൻ ശരിക്കും ക്ലേശിക്കുന്നവനാണയാൾ. എങ്കിലും തന്റെ ക്ലേശങ്ങൾക്കിടയിലും അയാൾ മറ്റുള്ളവരുടെ ക്ലേശം കാണുന്നു; അവരെ സഹായിക്കുന്നു. അങ്ങനെ തനിക്കു ചുറ്റുമുള്ള ലോകവും തന്റെ ജീവിതവും അയാൾ സുന്ദരമാക്കുന്നു. നാമും അനുകരിക്കേണ്ട ഒരു ഉദാത്ത മാതൃകയാണിത്. നമുക്കതു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നമ്മുടെ ലോകം സുന്ദരമാക്കാൻ
07:49 AM Jun 28, 2020 | Deepika.com