ബനഡിക്ട് പതിനാറാമൻ മാർപാപ്പയും സഹോദരൻ മോൺസിഞ്ഞോർ ജോർജ് റാറ്റ്സിങ്ങറും തമ്മിലുള്ള ഹൃദയബന്ധം പ്രസിദ്ധമാണ്. ഇക്കഴിഞ്ഞ 18ന് തൊണ്ണൂറ്റിമൂന്നുകാരനായ മാർപാപ്പ 96 വയസുള്ള സഹോദരൻ താമസിക്കുന്ന ജർമനിയിലെ റേഗൻസ്ബർഗിലെ വസതിയിലെത്തി. ഒരുപക്ഷേ, അവസാനത്തെ കൂടിക്കാഴ്ച. ഇതൊരു അസാധാരണ ഓർമക്കുറിപ്പാണ്. 20 വർഷത്തെ ജർമൻ ജീവിതകാലത്ത് മാർപാപ്പ, സഹോദരൻ ജോർജ് റാറ്റ്സിങ്ങർ, സഹോദരി മരിയ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഡോ. ജോർജ് തയ്യിൽ എഴുതുന്നു...
കൊളുത്തിവച്ച വിളക്കുപോലെ പ്രകാശപൂരിതമാണ് എപ്പോഴും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ജീവിതരേഖ. 2013 ഫെബ്രുവരി 11-ന് ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചുമണി. ലോകത്തെ ക്രൈസ്തവ സമൂഹത്തെ അന്പരപ്പിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗ പ്രഖ്യാപനം നടത്തിയ സമയമാണത്. വിശുദ്ധ സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പയ്ക്കുശേഷം സ്വമേധയാ സ്ഥാനത്യാഗം ചെയ്യാൻ ധൈര്യം കാണിച്ച ആദ്യ മാർപാപ്പയാണ് ബെനഡിക്ട് പതിനാറാമൻ. ഒൗദ്യോഗിക ചുമതലകൾ പൂർണമായും തൃപ്തികരമായി നിർവഹിക്കാനാവാത്ത അനാരോഗ്യസ്ഥിതിയുണ്ടായപ്പോൾ സഭയ്ക്കും സമൂഹത്തിനും ലഭിക്കേണ്ട ശുശ്രൂഷാ നേതൃത്വം ബലഹീനമായിപ്പോകാതിരിക്കാൻ സ്വയം അധികാരത്തിൽനിന്നു വിടവാങ്ങി.
ജ്യേഷ്ഠനെ കാണാൻ
കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ പിന്നീട് ആത്മീയമായ ഒരു വിശുദ്ധ ശാന്തതയിലേക്കാണു പ്രവേശിച്ചത്. സഭയ്ക്കുവേണ്ടി മാത്രം പ്രാർഥനാനിരതമായ ഒരു ശിഷ്ടജീവിതം നയിക്കാനായി പ്രാർഥനയിലും നിരന്തരമായ വായനയിലും പുസ്തകരചനയിലും നീണ്ട ഏഴു വർഷങ്ങൾ കടന്നുപോകവേ, ഇക്കഴിഞ്ഞ ജൂണ്‍ 18-ാം തീയതി വ്യാഴാഴ്ച പെട്ടെന്നാണ് 93 വയസുകാരനായ മാർപാപ്പ തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരൻ മോണ്‍. ജോർജ് റാറ്റ്സിങ്ങറെ കാണുവാനായി ജന്മനാടായ ജർമനിയിലെത്തിയത്. മ്യൂണിക് വിമാനത്താവളത്തിലെത്തിയ പരിശുദ്ധ പിതാവ് ബിഷപ് റുഡോൾഫ് ഫോഡർഹോൽസറുടെ അകന്പടിയോടെ 96 വയസുള്ള മോണ്‍സിഞ്ഞോർ ജോർജ് റാറ്റ്സിങ്ങർ താമസിക്കുന്ന റേഗൻസ്ബർഗിലെ വസതിയിലെത്തി. തികച്ചും അന്ധനും ക്ഷീണിതനുമായ ജ്യേഷ്ഠസഹോദരനുമായുള്ള അവസാന കൂടിക്കാഴ്ചയായിട്ടാണ് പരിശുദ്ധ പിതാവ് ജന്മനാട്ടിലേക്കുള്ള ഈ യാത്രയെ വിശേഷിപ്പിച്ചത്.
ജൂണ്‍ പതിനേഴാം തീയതിയാണ് റോമിലുള്ള ബെനഡിക്ട് പിതാവിന്റെ വസതിയിൽ ആ വാർത്തയെത്തുന്നത്. ജ്യേഷ്ഠൻ മോൺ. ജോർജ് റാറ്റ്സിങ്ങറുടെ ആരോഗ്യനില അതീവ ഗുരുതരം. നിമിഷങ്ങളേ വേണ്ടിവന്നുള്ളു പിതാവിനു തീരുമാനമെടുക്കാൻ. ജ്യേഷ്ഠന്റെ അടുത്തേക്ക് ഉടൻ പോകണം. ഏക സഹോദരി മരിയ 1991-ൽ റോമിൽ മരിച്ചപ്പോൾ കൂടെയുണ്ടായിരിക്കാൻ സാധിച്ചില്ല. ഇക്കുറി അങ്ങനെയാവരുത്. മിന്നൽ വേഗത്തിലാണ് തയാറെടുപ്പുകൾ നടത്തിയത്. പിതാവിന്റെ വിശ്വസ്തനും മുൻ സെക്രട്ടറിയും ഇപ്പോൾ ആർച്ച്ബിഷപ്പുമായ ജർമൻകാരൻ ജോർജ് ഗേൻസ്വൈൻ എല്ലാ തയാറെടുപ്പുകളും ഭംഗിയായി നടത്തി. 24 മണിക്കൂറിനുള്ളിൽ മാർപാപ്പ ജർമനിയിലെത്തി. ജ്യേഷ്ഠന്റെ രോഗാവസ്ഥയിൽ കൂടെ ഉണ്ടാവണം എന്ന മാർപാപ്പയുടെ ആഗ്രഹം അങ്ങനെ സഫലീകൃതമായി.
ഇരട്ടകളെപ്പോലെ
രണ്ടു റാറ്റ്സിങ്ങർ സഹോദരന്മാരും ഇരട്ടകളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. രൂപത്തിലും ഭാവത്തിലും നടപ്പിലുമെല്ലാം അവർ ഏതാണ്ടൊരുപോലെതന്നെ. മൂന്നു വയസിനു വ്യത്യാസമുണ്ടെങ്കിലും വൈദികപട്ടം സ്വീകരിച്ചത് ഒരുമിച്ച് ഒരേ ദിവസം, 1951 ജൂണ്‍ 29-ന്. ജ്യേഷ്ഠൻ സംഗീതജ്ഞനും റേഗൻസ്ബർഗ് കത്തീഡ്രലിൽ ‘കപ്പേൽമൈസ്റ്ററു’മായി (അംഗീകൃത സംഘ മേധാവി). അനുജനാകട്ടെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും. ബെനഡിക്ട് പതിനാറാമാനെ ‘ജോസഫ്’ എന്ന പഴയ പേരെടുത്തു വിളിക്കുന്ന ഒരാൾ മാത്രമേ ഇന്നു ഭൂമുഖത്തുള്ളു; അത് ജ്യേഷ്ഠ സഹോദരനും ഇന്നും ജീവിച്ചിരിക്കുന്ന ഏക കുടുംബാംഗവുമായ മോണ്‍. ജോർജ് റാറ്റ്സിങ്ങർ. മ്യൂണിക്കിനടുത്തുള്ള ഫ്രൈസിങ്ങ് സെമിനാരിയിലെ പഠനകാലത്തു സഹപാഠികൾ പിതാവിനെ വിളിച്ചിരുന്നത് ‘സെപ്പ്’ എന്നാണ്. ബവേറിയയിൽ ജോസഫ് എന്നതിന്റെ സംക്ഷേപമാണ് സെപ്പ്.
ഒരുമിച്ചു വിശുദ്ധ കുർബാന ചൊല്ലിയും പഴയകാര്യങ്ങൾ അയവിറക്കിയും അഞ്ചു ദിവസങ്ങൾ പാപ്പാ എമെരിറ്റസ് തന്റെ സഹോദരനോടൊപ്പം റേഗൻസ്ബർഗിൽ ചെലവഴിച്ചു. ജൂണ്‍ 20-ന് തന്റെ മാതാപിതാക്കളുടെയും സഹോദരി മരിയയുടെയും ശവകുടീരങ്ങൾ സന്ദർശിച്ചു പ്രാർഥിച്ചു. അതിനുശേഷം പെന്റലിങ്ങിലെ സ്വവസതി സന്ദർശിച്ചു. 1970 മുതൽ 1977 വരെ മൂന്നു റാറ്റ്സിങ്ങർ സഹോദരങ്ങൾ (മരിയ, ജോർജ്, ജോസഫ്) ഒരുമിച്ചു താമസിച്ച വീടാണത്; ഇപ്പോൾ പോപ്പ് ബെനഡിക്ട് പതിനാറാമൻ ഇൻസ്റ്റിറ്റ്യൂട്ടായി നാമകരണംചെയ്തു, മ്യൂസിയവും സ്റ്റഡി സെന്ററുമായി. ജൂണ്‍ 22-ന് അനുജൻ പാപ്പാ മരണക്കിടക്കയിൽ കിടക്കുന്ന ജ്യേഷ്ഠനോടു യാത്ര പറഞ്ഞ് മ്യൂണിക് എയർപോർട്ടിലേക്കുപോയി. അവിടെനിന്നു വത്തിക്കാനിലേക്ക്. രണ്ടു റാറ്റ്സിങ്ങർ സഹോദരങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയായിരിക്കും ഇതെന്നു റേഗൻസ്ബർഗ് ബിഷപ് റുഡോൾഫ് ഫോഡർഹോൽസർ മാധ്യമങ്ങളോടു പറഞ്ഞു. അത്യന്തം ദുഃഖവും വിഷാദവുമുണർത്തിയ ഒരു വേർപാടായിരുന്നു അത്.
എഴുപതുകളിലെ അച്ചന്മാർ
റാറ്റ്സിങ്ങർ സഹോദരങ്ങളുടെ പുനഃസമാഗമത്തെപ്പറ്റി അറിഞ്ഞപ്പോൾ എളിയവനായ എന്റെ മനസും സന്തോഷംകൊണ്ടു വിങ്ങിപ്പൊട്ടി. അതേ, ജോസഫ് റാറ്റ്സിങ്ങർ എന്ന വ്യക്തിയെ 1974 മുതൽ വളരെ അടുത്തറിയാവുന്ന ഒരാളാണു ഞാൻ. ജോസഫ് റാറ്റ്സിങ്ങറച്ചൻ എന്റെ ആത്മീയ ഗുരുവായിരുന്നു. അന്നു ജർമനിയിലെ മ്യൂണിക്കിൽ ലുഡ് വിക്- മാക്സിമിലിയൻ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന ഈ ലേഖകനെ അദ്ദേഹം തന്റെ ശിഷ്യഗണത്തിൽ ഉൾപ്പെടുത്തിയിരുന്നു. 1974-ൽ ഞാൻ മ്യൂണിക് യൂണിവേഴ്സിറ്റിയിൽ വൈദ്യപഠനം ആരംഭിച്ചപ്പോൾ മുതൽ ലോകപ്രശസ്ത ദൈവശാസ്ത്രകാരനും തിയോളജി പ്രഫസറും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായ റാറ്റ്സിങ്ങർ അച്ചനുമായി നേരിൽക്കണ്ടു പരിചയപ്പെടാൻ ആഗ്രഹമുണ്ടായി.
അങ്ങനെയാണ് അദ്ദേഹം മ്യൂണിക് യൂണിവേഴ്സിറ്റിയിൽ നടത്തിയ തിയോളജി ക്ലാസുകളുടെ മൂലയിൽ ഞാൻ പറ്റിക്കൂടി പതുങ്ങിയിരുന്നത്. ക്ലാസുകഴിഞ്ഞ് എന്നെ ശ്രദ്ധിച്ച അദ്ദേഹം അരികിലേക്കു വിളിച്ചിട്ടു ചോദിച്ചു: “സിന്റ് സീഔസ് ഇൻഡിയൻ’’ (താങ്കൾ ഇന്ത്യയിൽനിന്നാണോ?) അതെയെന്നു പറഞ്ഞപ്പോൾ കേരളത്തിൽനിന്നല്ലേയെന്നു ചോദിച്ചു. കേരളത്തിലെ കത്തോലിക്കാ സമൂഹത്തെക്കുറിച്ചും എല്ലാ വീടുകളിലും മുടങ്ങാതെ നടക്കുന്ന കൊന്ത നമസ്കാര പ്രാർഥനകളെക്കുറിച്ചും റാറ്റ്സിങ്ങർക്കു വിശദമായി അറിയാമായിരുന്നു. മെഡിക്കൽ പഠനത്തിനെത്തിയ ഇന്ത്യക്കാരൻ അച്ചന്റെ തിയോളജി ക്ലാസുകളിൽ കയറിയിരിക്കുന്നുവെന്നറിഞ്ഞപ്പോൾ ആ ബന്ധം കൂടുതൽ ആഴത്തിലുള്ളതായി. ആ തുടക്കവും സ്നേഹപ്രകടനവും റാറ്റ്സിങ്ങറച്ചന്റെ കുടുംബത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.
പെന്റലിങ്ങ് ഗ്രാമം
1969-ൽ റേഗൻസ്ബർഗ് യൂണിവേഴ്സിറ്റിയിൽ ഡോഗ്മാറ്റിക് തിയോളജി പ്രഫസറായി അധ്യാപനം തുടങ്ങിയ വർഷംമുതൽ 1977 മാർച്ച് മാസം 25-ാം തീയതി മ്യൂണിക്കിലെയും ഫ്രൈസിങ്ങിലെയും ആർച്ച്ബിഷപ്പായി വാഴിക്കുന്നതുവരെ റാറ്റ്സിങ്ങറച്ചൻ റേഗൻസ്ബർഗിനടുത്തുള്ള പെന്റലിങ്ങ് എന്ന ഗ്രാമത്തിലെ സ്വവസതിയിലാണു താമസിച്ചത്. 1967-ലാണ് അദ്ദേഹം ആ വീടു വാങ്ങിയത്. അദ്ദേഹം റേഗൻസ്ബർഗ് യൂണിവേഴ്സിറ്റിയിൽ ഡോഗ്മാറ്റിക് തിയോളജി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിക്കുന്ന കാലം.
ഒരു ദിവസം ക്ലാസ് കഴിഞ്ഞു ഞാൻ അദ്ദേഹത്തെ കാണാനായി കാത്തുനിന്നു. കണ്ടപ്പോൾ സൗഹൃദ സംഭാഷണങ്ങൾക്കുശേഷം പെന്റലിങ്ങിലെ വീട്ടിലേക്കു ഭക്ഷണം കഴിക്കാൻ വരണമെന്നു പറഞ്ഞു. റേഗൻസ്ബർഗ് റെയിൽവേ സ്റ്റേഷനിലെത്തിയ എന്നെ വീട്ടിലേക്കു കൊണ്ടുപോകാൻ റാറ്റ്സിങ്ങറച്ചൻ കാറുമായി കാത്തുനിൽക്കുമായിരുന്നു. പെന്റലിങ്ങിലെ വസതിയിൽ അവിവാഹിതയായ മൂത്ത സഹോദരി മരിയയോടും ജ്യേഷ്ഠൻ ഫാ. ജോർജ് റാറ്റ്സിങ്ങറോടുമൊപ്പമാണ് അദ്ദേഹത്തിന്റെ താമസം.
മരിയയുടെ പാചകം
മരിയയാണ് സഹോദരങ്ങൾക്കു ഭക്ഷണം പാകം ചെയ്തുകൊടുക്കുന്നതും വീട്ടുകാര്യങ്ങൾ നടത്തുന്നതും. ഫാ. ജോർജ് റാറ്റ്സിങ്ങർ ആണ് റേഗൻസ്ബർഗ് കത്തീഡ്രലിലെ ഗായകസംഘത്തിന്റെ മേധാവി. ആ മൂന്നു റാറ്റ്സിങ്ങർ സഹോദരങ്ങൾ ഒരുമിച്ചു കഴിഞ്ഞിരുന്ന അവസാനവേളയായിരുന്നു പെന്റലിങ്ങിലെ കാലമെന്നു പിന്നീടു മാർപാപ്പ പറഞ്ഞിട്ടുണ്ട്. പല ഞായറാഴ്ചകളിലും ഞാൻ പെന്റലിങ്ങിൽ പോയി റാറ്റ്സിങ്ങർ സഹോദരങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ അവരവർതന്നെ കഴുകിവയ്ക്കുന്നതായിരുന്നു ആ കുടുംബത്തിലെ രീതി. പല ദിവസങ്ങളിലും എനിക്കു ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രം കഴുകിത്തന്നിരുന്നതു പിന്നീടു പരിശുദ്ധ പിതാവിന്റെ പദവിയിലേക്ക് ഉയർത്തപ്പെട്ട റാറ്റ്സിങ്ങറച്ചൻ ആയിരുന്നു.
ആർച്ച്ബിഷപ് കർദിനാൾ ജൂലിയൻ ഡോഫ്നറുടെ നിര്യാണത്തെത്തുടർന്ന് തികച്ചും ആകസ്മികമായിട്ടാണു ജോസഫ് റാറ്റ്സിങ്ങറച്ചൻ മ്യൂണിക്കിലെയും ഫ്രൈസിങ്ങിലെയും ആർച്ച്ബിഷപ്പായി സ്ഥാനാരോഹിതനാകുന്നത്. ആ വർഷംതന്നെ ജൂണ്‍ 27-ാം തീയതി പോപ്പ് പോൾ ആറാമൻ റാറ്റ്സിങ്ങർ പിതാവിനു കർദിനാൾ പദവി നൽകി. ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നും വരുന്ന കത്തോലിക്കാ വിദ്യാർഥികൾക്കു മ്യൂണിക് അതിരൂപത പല സാന്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും നല്‍കിയിരുന്നു.
അതിരൂപതയുടെ കീഴിലുള്ള യോഹാന്നസ് കോളജ് ഹോസ്റ്റലിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. അന്ന് ആ ആഫ്രോ- ഏഷ്യൻ വിദ്യാർഥി സംഘടനയുടെ പ്രസിഡന്റായിരുന്ന ഞാൻ വിദേശ വിദ്യാർഥികളുടെ വിവിധ ആവശ്യങ്ങൾക്കായി പലവട്ടം അതിരൂപത ആസ്ഥാനത്തുപോയി കർദിനാളിനെ കാണുമായിരുന്നു. വിദേശ വിദ്യാർഥികളുടെ സാന്പത്തിക പ്രശ്നങ്ങൾ, സ്കോളർഷിപ്പ്, വീസ തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ഒൗദാര്യപൂർവം എല്ലാ സഹായവും ചെയ്തുതന്നു. റാറ്റ്സിങ്ങർ പിതാവുമൂലം ലഭിച്ച സ്കോളർഷിപ്പുകൊണ്ടാണ് എന്റെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
സന്തോഷവും സങ്കടവും
വിശ്വാസ തിരുസംഘത്തിന്റെ പ്രിഫെക്റ്റായി ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചതിനെത്തുടർന്ന് 1981-ൽ വത്തിക്കാനിലേക്കു പോകാനായി മ്യൂണിക്കിലെ വിമാനത്താവളത്തിൽ എത്തിയ കർദിനാൾ ജോസഫ് റാറ്റ്സിങ്ങറുടെ സഹോദരങ്ങളുടെ പിന്നിൽ ഈ എളിയവനും സ്ഥാനം ലഭിച്ചു. പിന്നീട് 2005-ൽ കർദിനാൾ റാറ്റ്സിങ്ങർ വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി ഉയർത്തപ്പെട്ടപ്പോൾ ലോകം മുഴുവൻ സന്തോഷിച്ച സമയത്തു റേഗൻസ്ബർഗിൽ ജ്യേഷ്ഠൻ റാറ്റ്സിങ്ങർ ദുഃഖത്തിലായി. അനുജൻ തന്നിൽനിന്നു പിരിഞ്ഞുപോയല്ലോ എന്നോർത്ത് അദ്ദേഹം കടുത്ത വിഷാദത്തിലായി. കർദിനാൾ റാറ്റ്സിങ്ങർ എല്ലാ അവധിക്കാലത്തും കൃത്യമായി വത്തിക്കാനിൽനിന്ന് പെന്റലിങ്ങിൽ വന്നു ജ്യേഷ്ഠനോടൊപ്പം സമയം ചെലവഴിക്കുമായിരുന്നു. അത്രമാത്രം ഇഴപിരിയാത്ത ആത്മബന്ധമായിരുന്നു ഇരുവരുടെയും.
മ്യൂണിക്കിനടുത്ത് പാസൗവിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഞാൻ പല പ്രാവശ്യം വത്തിക്കാനിൽപ്പോയി അദ്ദേഹത്തെ കണ്ടിരുന്നു. വരാപ്പുഴ ആർച്ച്ബിഷപ് കൊർണേലിയോസ് ഇലഞ്ഞിക്കൽ പിതാവിന്റെ അഭ്യർഥനപ്രകാരം ജർമനിയിലെയും ഓസ്ട്രിയയിലെയും ഇരുപതു വർഷ കാലത്തെ ഒൗദ്യോഗികജീവിതം അവസാനിപ്പിച്ചശേഷം എറണാകുളം ലൂർദ് ആശുപത്രിയിൽ ഹൃദ്രോഗവിഭാഗം തുടങ്ങാനായി നാട്ടിലെത്തിയതോടെ റാറ്റ്സിങ്ങർ പിതാവുമായി ബന്ധപ്പെടാനുള്ള എല്ലാ സാധ്യതകളും കുറഞ്ഞു.പിന്നീടു തികച്ചും അപ്രതീക്ഷിതമായിട്ടാണ് 2005 ഏപ്രിൽ 19-നു കർദിനാൾ ജോസഫ് റാറ്റ്സിങ്ങർ, വിശുദ്ധ പത്രോസിന്റെ 265-ാമത്തെ പിൻഗാമിയായി ബെനഡിക്ട് പതിനാറാമൻ എന്ന നാമധേയം സ്വീകരിച്ചു പരിശുദ്ധ സിംഹാസനത്തിൽ ഉപവിഷ്ടനായത്.
മറക്കാത്ത സൗഹൃദം
ആ വാർത്തയറിഞ്ഞപ്പോൾ എന്റെ മനസ് സന്തോഷംകൊണ്ടു നിറഞ്ഞു. പഴയകാല സുഹൃത്തിനെ ഓർമിക്കുന്നുണ്ടോയെന്നു ചോദിച്ചുകൊണ്ടു മാർപാപ്പയ്ക്ക് എഴുതി. പെട്ടെന്നുതന്നെ സെക്രട്ടറി മോണ്‍. ജോർജ് ഗേൻസ്വൈൻ മുഖേന മറുപടിവന്നു. നന്നായി ഓർമിക്കുന്നുണ്ടെന്നും കുടുംബസമേതം വത്തിക്കാനിലെത്തണമെന്നും ആയിരുന്നു മറുപടി. 2006 സെപ്റ്റംബറിൽ ഞാൻ ഭാര്യ ഡോ. ശുഭയുമൊത്തു വത്തിക്കാനിൽപ്പോയി എന്റെ പഴയ സുഹൃത്തിനെ- സാക്ഷാൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയെ നേരിട്ടുകണ്ടു.
കാണാനായി നിൽക്കുന്പോൾ ആശങ്കയുണ്ടായിരുന്നു. ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ആ പരമാചാര്യൻ ഈ എളിയവനെ തിരിച്ചറിയുമോ? എന്നാൽ, കണ്ടപ്പോൾ പെട്ടെന്നുവന്ന് എന്റെ രണ്ടു കരങ്ങളും ഗ്രഹിച്ചു. ഏറെ നേരം ജർമൻ ഭാഷയിൽ സംസാരിച്ചു. പഴയ ഓർമകൾ പങ്കിട്ടു. ഒരുമിച്ചെടുത്ത പഴയകാല ഫോട്ടോകളും ഞാൻ എഴുതിയ ഒരു പുസ്തകവും സമ്മാനിച്ചു. പുസ്തകം വത്തിക്കാൻ ലൈബ്രറിയിൽ വയ്ക്കണമെന്ന് അദ്ദേഹം സെക്രട്ടറിയോടു പറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇനി എന്നു കാണാൻ സാധിക്കുമെന്ന ആശങ്ക. 2012-ൽ വീണ്ടും വത്തിക്കാനിൽപ്പോയി പരിശുദ്ധ പിതാവിന്റെ ദർശനത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കും ഭാര്യക്കുമുണ്ടായി. അന്നു പരസഹായത്തോടെ ഏന്തി നടന്നുവരുന്ന മാർപാപ്പയെ കണ്ടപ്പോൾ സങ്കടംതോന്നി.
മഹാത്യാഗം
ഇന്ന് ആവൃതിയുടെ നിശബ്ദതയിലും നിതാന്തമായ മൗനധ്യാനത്തിലും ജീവിതസായാഹ്നം ചെലവഴിക്കുന്ന ബെനഡിക്ട് പതിനാറാമാൻ ഇഹലോകത്തു ജീവിച്ച 93 വർഷങ്ങളിലൂടെ കത്തോലിക്കാ മതവിശ്വാസികളുടെ മനസുകളിൽ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. യാഥാസ്ഥിതികനെന്നു മുദ്ര കുത്തപ്പെട്ടപ്പോഴും പുരോഗമനചിന്തകൾ കൈവിടാതെ, സഭയുടെ ശുദ്ധീകരണവും നവീകരണവും ആരാധനക്രമങ്ങളുടെ സന്പുഷ്ടമായ പുനഃപ്രതിഷ്ഠയിലൂടെയാണ് സ്വായത്തമാക്കേണ്ടതെന്ന് സമർഥിച്ചുകൊണ്ടു പുസ്തകങ്ങൾ രചിച്ചു.
വചനത്തിലൂടെ നമ്മെ പഠിപ്പിച്ചും പ്രകാശിപ്പിച്ചും കൂദാശകളിലൂടെ നമ്മെ വിശുദ്ധീകരിച്ചും രൂപാന്തരപ്പെടുത്തിയും ലിറ്റർജി സഭയുടെ നവീകരണ സ്രോതസായി നിലകൊള്ളണമെന്ന് അദ്ദേഹം എക്കാലവും ആഗ്രഹിച്ചു. നിസ്വാർഥമായ മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ശുശ്രൂഷയുടെയും പുതിയ ലിപികൾ ചരിത്രത്തിന്റെ താളുകളിൽ കോറിയിട്ട ബെനഡിക്ട് പതിനാറാമൻ ഇന്നും കത്തോലിക്കാ സഭയുടെ മിടിക്കുന്ന ഉൗർജസ്രോതസായി നിലകൊള്ളുന്നു.
(ലേഖകൻ എറണാകുളം ലൂർദ് ആശൂപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്.)
കൊളുത്തിവച്ച വിളക്കുപോലെ പ്രകാശപൂരിതമാണ് എപ്പോഴും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ജീവിതരേഖ. 2013 ഫെബ്രുവരി 11-ന് ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചുമണി. ലോകത്തെ ക്രൈസ്തവ സമൂഹത്തെ അന്പരപ്പിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗ പ്രഖ്യാപനം നടത്തിയ സമയമാണത്. വിശുദ്ധ സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പയ്ക്കുശേഷം സ്വമേധയാ സ്ഥാനത്യാഗം ചെയ്യാൻ ധൈര്യം കാണിച്ച ആദ്യ മാർപാപ്പയാണ് ബെനഡിക്ട് പതിനാറാമൻ. ഒൗദ്യോഗിക ചുമതലകൾ പൂർണമായും തൃപ്തികരമായി നിർവഹിക്കാനാവാത്ത അനാരോഗ്യസ്ഥിതിയുണ്ടായപ്പോൾ സഭയ്ക്കും സമൂഹത്തിനും ലഭിക്കേണ്ട ശുശ്രൂഷാ നേതൃത്വം ബലഹീനമായിപ്പോകാതിരിക്കാൻ സ്വയം അധികാരത്തിൽനിന്നു വിടവാങ്ങി.
ജ്യേഷ്ഠനെ കാണാൻ
കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ പിന്നീട് ആത്മീയമായ ഒരു വിശുദ്ധ ശാന്തതയിലേക്കാണു പ്രവേശിച്ചത്. സഭയ്ക്കുവേണ്ടി മാത്രം പ്രാർഥനാനിരതമായ ഒരു ശിഷ്ടജീവിതം നയിക്കാനായി പ്രാർഥനയിലും നിരന്തരമായ വായനയിലും പുസ്തകരചനയിലും നീണ്ട ഏഴു വർഷങ്ങൾ കടന്നുപോകവേ, ഇക്കഴിഞ്ഞ ജൂണ്‍ 18-ാം തീയതി വ്യാഴാഴ്ച പെട്ടെന്നാണ് 93 വയസുകാരനായ മാർപാപ്പ തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരൻ മോണ്‍. ജോർജ് റാറ്റ്സിങ്ങറെ കാണുവാനായി ജന്മനാടായ ജർമനിയിലെത്തിയത്. മ്യൂണിക് വിമാനത്താവളത്തിലെത്തിയ പരിശുദ്ധ പിതാവ് ബിഷപ് റുഡോൾഫ് ഫോഡർഹോൽസറുടെ അകന്പടിയോടെ 96 വയസുള്ള മോണ്‍സിഞ്ഞോർ ജോർജ് റാറ്റ്സിങ്ങർ താമസിക്കുന്ന റേഗൻസ്ബർഗിലെ വസതിയിലെത്തി. തികച്ചും അന്ധനും ക്ഷീണിതനുമായ ജ്യേഷ്ഠസഹോദരനുമായുള്ള അവസാന കൂടിക്കാഴ്ചയായിട്ടാണ് പരിശുദ്ധ പിതാവ് ജന്മനാട്ടിലേക്കുള്ള ഈ യാത്രയെ വിശേഷിപ്പിച്ചത്.
ജൂണ്‍ പതിനേഴാം തീയതിയാണ് റോമിലുള്ള ബെനഡിക്ട് പിതാവിന്റെ വസതിയിൽ ആ വാർത്തയെത്തുന്നത്. ജ്യേഷ്ഠൻ മോൺ. ജോർജ് റാറ്റ്സിങ്ങറുടെ ആരോഗ്യനില അതീവ ഗുരുതരം. നിമിഷങ്ങളേ വേണ്ടിവന്നുള്ളു പിതാവിനു തീരുമാനമെടുക്കാൻ. ജ്യേഷ്ഠന്റെ അടുത്തേക്ക് ഉടൻ പോകണം. ഏക സഹോദരി മരിയ 1991-ൽ റോമിൽ മരിച്ചപ്പോൾ കൂടെയുണ്ടായിരിക്കാൻ സാധിച്ചില്ല. ഇക്കുറി അങ്ങനെയാവരുത്. മിന്നൽ വേഗത്തിലാണ് തയാറെടുപ്പുകൾ നടത്തിയത്. പിതാവിന്റെ വിശ്വസ്തനും മുൻ സെക്രട്ടറിയും ഇപ്പോൾ ആർച്ച്ബിഷപ്പുമായ ജർമൻകാരൻ ജോർജ് ഗേൻസ്വൈൻ എല്ലാ തയാറെടുപ്പുകളും ഭംഗിയായി നടത്തി. 24 മണിക്കൂറിനുള്ളിൽ മാർപാപ്പ ജർമനിയിലെത്തി. ജ്യേഷ്ഠന്റെ രോഗാവസ്ഥയിൽ കൂടെ ഉണ്ടാവണം എന്ന മാർപാപ്പയുടെ ആഗ്രഹം അങ്ങനെ സഫലീകൃതമായി.
ഇരട്ടകളെപ്പോലെ
രണ്ടു റാറ്റ്സിങ്ങർ സഹോദരന്മാരും ഇരട്ടകളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. രൂപത്തിലും ഭാവത്തിലും നടപ്പിലുമെല്ലാം അവർ ഏതാണ്ടൊരുപോലെതന്നെ. മൂന്നു വയസിനു വ്യത്യാസമുണ്ടെങ്കിലും വൈദികപട്ടം സ്വീകരിച്ചത് ഒരുമിച്ച് ഒരേ ദിവസം, 1951 ജൂണ്‍ 29-ന്. ജ്യേഷ്ഠൻ സംഗീതജ്ഞനും റേഗൻസ്ബർഗ് കത്തീഡ്രലിൽ ‘കപ്പേൽമൈസ്റ്ററു’മായി (അംഗീകൃത സംഘ മേധാവി). അനുജനാകട്ടെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും. ബെനഡിക്ട് പതിനാറാമാനെ ‘ജോസഫ്’ എന്ന പഴയ പേരെടുത്തു വിളിക്കുന്ന ഒരാൾ മാത്രമേ ഇന്നു ഭൂമുഖത്തുള്ളു; അത് ജ്യേഷ്ഠ സഹോദരനും ഇന്നും ജീവിച്ചിരിക്കുന്ന ഏക കുടുംബാംഗവുമായ മോണ്‍. ജോർജ് റാറ്റ്സിങ്ങർ. മ്യൂണിക്കിനടുത്തുള്ള ഫ്രൈസിങ്ങ് സെമിനാരിയിലെ പഠനകാലത്തു സഹപാഠികൾ പിതാവിനെ വിളിച്ചിരുന്നത് ‘സെപ്പ്’ എന്നാണ്. ബവേറിയയിൽ ജോസഫ് എന്നതിന്റെ സംക്ഷേപമാണ് സെപ്പ്.
ഒരുമിച്ചു വിശുദ്ധ കുർബാന ചൊല്ലിയും പഴയകാര്യങ്ങൾ അയവിറക്കിയും അഞ്ചു ദിവസങ്ങൾ പാപ്പാ എമെരിറ്റസ് തന്റെ സഹോദരനോടൊപ്പം റേഗൻസ്ബർഗിൽ ചെലവഴിച്ചു. ജൂണ്‍ 20-ന് തന്റെ മാതാപിതാക്കളുടെയും സഹോദരി മരിയയുടെയും ശവകുടീരങ്ങൾ സന്ദർശിച്ചു പ്രാർഥിച്ചു. അതിനുശേഷം പെന്റലിങ്ങിലെ സ്വവസതി സന്ദർശിച്ചു. 1970 മുതൽ 1977 വരെ മൂന്നു റാറ്റ്സിങ്ങർ സഹോദരങ്ങൾ (മരിയ, ജോർജ്, ജോസഫ്) ഒരുമിച്ചു താമസിച്ച വീടാണത്; ഇപ്പോൾ പോപ്പ് ബെനഡിക്ട് പതിനാറാമൻ ഇൻസ്റ്റിറ്റ്യൂട്ടായി നാമകരണംചെയ്തു, മ്യൂസിയവും സ്റ്റഡി സെന്ററുമായി. ജൂണ്‍ 22-ന് അനുജൻ പാപ്പാ മരണക്കിടക്കയിൽ കിടക്കുന്ന ജ്യേഷ്ഠനോടു യാത്ര പറഞ്ഞ് മ്യൂണിക് എയർപോർട്ടിലേക്കുപോയി. അവിടെനിന്നു വത്തിക്കാനിലേക്ക്. രണ്ടു റാറ്റ്സിങ്ങർ സഹോദരങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയായിരിക്കും ഇതെന്നു റേഗൻസ്ബർഗ് ബിഷപ് റുഡോൾഫ് ഫോഡർഹോൽസർ മാധ്യമങ്ങളോടു പറഞ്ഞു. അത്യന്തം ദുഃഖവും വിഷാദവുമുണർത്തിയ ഒരു വേർപാടായിരുന്നു അത്.
എഴുപതുകളിലെ അച്ചന്മാർ
റാറ്റ്സിങ്ങർ സഹോദരങ്ങളുടെ പുനഃസമാഗമത്തെപ്പറ്റി അറിഞ്ഞപ്പോൾ എളിയവനായ എന്റെ മനസും സന്തോഷംകൊണ്ടു വിങ്ങിപ്പൊട്ടി. അതേ, ജോസഫ് റാറ്റ്സിങ്ങർ എന്ന വ്യക്തിയെ 1974 മുതൽ വളരെ അടുത്തറിയാവുന്ന ഒരാളാണു ഞാൻ. ജോസഫ് റാറ്റ്സിങ്ങറച്ചൻ എന്റെ ആത്മീയ ഗുരുവായിരുന്നു. അന്നു ജർമനിയിലെ മ്യൂണിക്കിൽ ലുഡ് വിക്- മാക്സിമിലിയൻ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന ഈ ലേഖകനെ അദ്ദേഹം തന്റെ ശിഷ്യഗണത്തിൽ ഉൾപ്പെടുത്തിയിരുന്നു. 1974-ൽ ഞാൻ മ്യൂണിക് യൂണിവേഴ്സിറ്റിയിൽ വൈദ്യപഠനം ആരംഭിച്ചപ്പോൾ മുതൽ ലോകപ്രശസ്ത ദൈവശാസ്ത്രകാരനും തിയോളജി പ്രഫസറും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായ റാറ്റ്സിങ്ങർ അച്ചനുമായി നേരിൽക്കണ്ടു പരിചയപ്പെടാൻ ആഗ്രഹമുണ്ടായി.
അങ്ങനെയാണ് അദ്ദേഹം മ്യൂണിക് യൂണിവേഴ്സിറ്റിയിൽ നടത്തിയ തിയോളജി ക്ലാസുകളുടെ മൂലയിൽ ഞാൻ പറ്റിക്കൂടി പതുങ്ങിയിരുന്നത്. ക്ലാസുകഴിഞ്ഞ് എന്നെ ശ്രദ്ധിച്ച അദ്ദേഹം അരികിലേക്കു വിളിച്ചിട്ടു ചോദിച്ചു: “സിന്റ് സീഔസ് ഇൻഡിയൻ’’ (താങ്കൾ ഇന്ത്യയിൽനിന്നാണോ?) അതെയെന്നു പറഞ്ഞപ്പോൾ കേരളത്തിൽനിന്നല്ലേയെന്നു ചോദിച്ചു. കേരളത്തിലെ കത്തോലിക്കാ സമൂഹത്തെക്കുറിച്ചും എല്ലാ വീടുകളിലും മുടങ്ങാതെ നടക്കുന്ന കൊന്ത നമസ്കാര പ്രാർഥനകളെക്കുറിച്ചും റാറ്റ്സിങ്ങർക്കു വിശദമായി അറിയാമായിരുന്നു. മെഡിക്കൽ പഠനത്തിനെത്തിയ ഇന്ത്യക്കാരൻ അച്ചന്റെ തിയോളജി ക്ലാസുകളിൽ കയറിയിരിക്കുന്നുവെന്നറിഞ്ഞപ്പോൾ ആ ബന്ധം കൂടുതൽ ആഴത്തിലുള്ളതായി. ആ തുടക്കവും സ്നേഹപ്രകടനവും റാറ്റ്സിങ്ങറച്ചന്റെ കുടുംബത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.
പെന്റലിങ്ങ് ഗ്രാമം
1969-ൽ റേഗൻസ്ബർഗ് യൂണിവേഴ്സിറ്റിയിൽ ഡോഗ്മാറ്റിക് തിയോളജി പ്രഫസറായി അധ്യാപനം തുടങ്ങിയ വർഷംമുതൽ 1977 മാർച്ച് മാസം 25-ാം തീയതി മ്യൂണിക്കിലെയും ഫ്രൈസിങ്ങിലെയും ആർച്ച്ബിഷപ്പായി വാഴിക്കുന്നതുവരെ റാറ്റ്സിങ്ങറച്ചൻ റേഗൻസ്ബർഗിനടുത്തുള്ള പെന്റലിങ്ങ് എന്ന ഗ്രാമത്തിലെ സ്വവസതിയിലാണു താമസിച്ചത്. 1967-ലാണ് അദ്ദേഹം ആ വീടു വാങ്ങിയത്. അദ്ദേഹം റേഗൻസ്ബർഗ് യൂണിവേഴ്സിറ്റിയിൽ ഡോഗ്മാറ്റിക് തിയോളജി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിക്കുന്ന കാലം.
ഒരു ദിവസം ക്ലാസ് കഴിഞ്ഞു ഞാൻ അദ്ദേഹത്തെ കാണാനായി കാത്തുനിന്നു. കണ്ടപ്പോൾ സൗഹൃദ സംഭാഷണങ്ങൾക്കുശേഷം പെന്റലിങ്ങിലെ വീട്ടിലേക്കു ഭക്ഷണം കഴിക്കാൻ വരണമെന്നു പറഞ്ഞു. റേഗൻസ്ബർഗ് റെയിൽവേ സ്റ്റേഷനിലെത്തിയ എന്നെ വീട്ടിലേക്കു കൊണ്ടുപോകാൻ റാറ്റ്സിങ്ങറച്ചൻ കാറുമായി കാത്തുനിൽക്കുമായിരുന്നു. പെന്റലിങ്ങിലെ വസതിയിൽ അവിവാഹിതയായ മൂത്ത സഹോദരി മരിയയോടും ജ്യേഷ്ഠൻ ഫാ. ജോർജ് റാറ്റ്സിങ്ങറോടുമൊപ്പമാണ് അദ്ദേഹത്തിന്റെ താമസം.
മരിയയുടെ പാചകം
മരിയയാണ് സഹോദരങ്ങൾക്കു ഭക്ഷണം പാകം ചെയ്തുകൊടുക്കുന്നതും വീട്ടുകാര്യങ്ങൾ നടത്തുന്നതും. ഫാ. ജോർജ് റാറ്റ്സിങ്ങർ ആണ് റേഗൻസ്ബർഗ് കത്തീഡ്രലിലെ ഗായകസംഘത്തിന്റെ മേധാവി. ആ മൂന്നു റാറ്റ്സിങ്ങർ സഹോദരങ്ങൾ ഒരുമിച്ചു കഴിഞ്ഞിരുന്ന അവസാനവേളയായിരുന്നു പെന്റലിങ്ങിലെ കാലമെന്നു പിന്നീടു മാർപാപ്പ പറഞ്ഞിട്ടുണ്ട്. പല ഞായറാഴ്ചകളിലും ഞാൻ പെന്റലിങ്ങിൽ പോയി റാറ്റ്സിങ്ങർ സഹോദരങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ അവരവർതന്നെ കഴുകിവയ്ക്കുന്നതായിരുന്നു ആ കുടുംബത്തിലെ രീതി. പല ദിവസങ്ങളിലും എനിക്കു ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രം കഴുകിത്തന്നിരുന്നതു പിന്നീടു പരിശുദ്ധ പിതാവിന്റെ പദവിയിലേക്ക് ഉയർത്തപ്പെട്ട റാറ്റ്സിങ്ങറച്ചൻ ആയിരുന്നു.
ആർച്ച്ബിഷപ് കർദിനാൾ ജൂലിയൻ ഡോഫ്നറുടെ നിര്യാണത്തെത്തുടർന്ന് തികച്ചും ആകസ്മികമായിട്ടാണു ജോസഫ് റാറ്റ്സിങ്ങറച്ചൻ മ്യൂണിക്കിലെയും ഫ്രൈസിങ്ങിലെയും ആർച്ച്ബിഷപ്പായി സ്ഥാനാരോഹിതനാകുന്നത്. ആ വർഷംതന്നെ ജൂണ്‍ 27-ാം തീയതി പോപ്പ് പോൾ ആറാമൻ റാറ്റ്സിങ്ങർ പിതാവിനു കർദിനാൾ പദവി നൽകി. ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നും വരുന്ന കത്തോലിക്കാ വിദ്യാർഥികൾക്കു മ്യൂണിക് അതിരൂപത പല സാന്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും നല്‍കിയിരുന്നു.
അതിരൂപതയുടെ കീഴിലുള്ള യോഹാന്നസ് കോളജ് ഹോസ്റ്റലിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. അന്ന് ആ ആഫ്രോ- ഏഷ്യൻ വിദ്യാർഥി സംഘടനയുടെ പ്രസിഡന്റായിരുന്ന ഞാൻ വിദേശ വിദ്യാർഥികളുടെ വിവിധ ആവശ്യങ്ങൾക്കായി പലവട്ടം അതിരൂപത ആസ്ഥാനത്തുപോയി കർദിനാളിനെ കാണുമായിരുന്നു. വിദേശ വിദ്യാർഥികളുടെ സാന്പത്തിക പ്രശ്നങ്ങൾ, സ്കോളർഷിപ്പ്, വീസ തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ഒൗദാര്യപൂർവം എല്ലാ സഹായവും ചെയ്തുതന്നു. റാറ്റ്സിങ്ങർ പിതാവുമൂലം ലഭിച്ച സ്കോളർഷിപ്പുകൊണ്ടാണ് എന്റെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
സന്തോഷവും സങ്കടവും
വിശ്വാസ തിരുസംഘത്തിന്റെ പ്രിഫെക്റ്റായി ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചതിനെത്തുടർന്ന് 1981-ൽ വത്തിക്കാനിലേക്കു പോകാനായി മ്യൂണിക്കിലെ വിമാനത്താവളത്തിൽ എത്തിയ കർദിനാൾ ജോസഫ് റാറ്റ്സിങ്ങറുടെ സഹോദരങ്ങളുടെ പിന്നിൽ ഈ എളിയവനും സ്ഥാനം ലഭിച്ചു. പിന്നീട് 2005-ൽ കർദിനാൾ റാറ്റ്സിങ്ങർ വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി ഉയർത്തപ്പെട്ടപ്പോൾ ലോകം മുഴുവൻ സന്തോഷിച്ച സമയത്തു റേഗൻസ്ബർഗിൽ ജ്യേഷ്ഠൻ റാറ്റ്സിങ്ങർ ദുഃഖത്തിലായി. അനുജൻ തന്നിൽനിന്നു പിരിഞ്ഞുപോയല്ലോ എന്നോർത്ത് അദ്ദേഹം കടുത്ത വിഷാദത്തിലായി. കർദിനാൾ റാറ്റ്സിങ്ങർ എല്ലാ അവധിക്കാലത്തും കൃത്യമായി വത്തിക്കാനിൽനിന്ന് പെന്റലിങ്ങിൽ വന്നു ജ്യേഷ്ഠനോടൊപ്പം സമയം ചെലവഴിക്കുമായിരുന്നു. അത്രമാത്രം ഇഴപിരിയാത്ത ആത്മബന്ധമായിരുന്നു ഇരുവരുടെയും.
മ്യൂണിക്കിനടുത്ത് പാസൗവിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഞാൻ പല പ്രാവശ്യം വത്തിക്കാനിൽപ്പോയി അദ്ദേഹത്തെ കണ്ടിരുന്നു. വരാപ്പുഴ ആർച്ച്ബിഷപ് കൊർണേലിയോസ് ഇലഞ്ഞിക്കൽ പിതാവിന്റെ അഭ്യർഥനപ്രകാരം ജർമനിയിലെയും ഓസ്ട്രിയയിലെയും ഇരുപതു വർഷ കാലത്തെ ഒൗദ്യോഗികജീവിതം അവസാനിപ്പിച്ചശേഷം എറണാകുളം ലൂർദ് ആശുപത്രിയിൽ ഹൃദ്രോഗവിഭാഗം തുടങ്ങാനായി നാട്ടിലെത്തിയതോടെ റാറ്റ്സിങ്ങർ പിതാവുമായി ബന്ധപ്പെടാനുള്ള എല്ലാ സാധ്യതകളും കുറഞ്ഞു.പിന്നീടു തികച്ചും അപ്രതീക്ഷിതമായിട്ടാണ് 2005 ഏപ്രിൽ 19-നു കർദിനാൾ ജോസഫ് റാറ്റ്സിങ്ങർ, വിശുദ്ധ പത്രോസിന്റെ 265-ാമത്തെ പിൻഗാമിയായി ബെനഡിക്ട് പതിനാറാമൻ എന്ന നാമധേയം സ്വീകരിച്ചു പരിശുദ്ധ സിംഹാസനത്തിൽ ഉപവിഷ്ടനായത്.
മറക്കാത്ത സൗഹൃദം
ആ വാർത്തയറിഞ്ഞപ്പോൾ എന്റെ മനസ് സന്തോഷംകൊണ്ടു നിറഞ്ഞു. പഴയകാല സുഹൃത്തിനെ ഓർമിക്കുന്നുണ്ടോയെന്നു ചോദിച്ചുകൊണ്ടു മാർപാപ്പയ്ക്ക് എഴുതി. പെട്ടെന്നുതന്നെ സെക്രട്ടറി മോണ്‍. ജോർജ് ഗേൻസ്വൈൻ മുഖേന മറുപടിവന്നു. നന്നായി ഓർമിക്കുന്നുണ്ടെന്നും കുടുംബസമേതം വത്തിക്കാനിലെത്തണമെന്നും ആയിരുന്നു മറുപടി. 2006 സെപ്റ്റംബറിൽ ഞാൻ ഭാര്യ ഡോ. ശുഭയുമൊത്തു വത്തിക്കാനിൽപ്പോയി എന്റെ പഴയ സുഹൃത്തിനെ- സാക്ഷാൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയെ നേരിട്ടുകണ്ടു.
കാണാനായി നിൽക്കുന്പോൾ ആശങ്കയുണ്ടായിരുന്നു. ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ആ പരമാചാര്യൻ ഈ എളിയവനെ തിരിച്ചറിയുമോ? എന്നാൽ, കണ്ടപ്പോൾ പെട്ടെന്നുവന്ന് എന്റെ രണ്ടു കരങ്ങളും ഗ്രഹിച്ചു. ഏറെ നേരം ജർമൻ ഭാഷയിൽ സംസാരിച്ചു. പഴയ ഓർമകൾ പങ്കിട്ടു. ഒരുമിച്ചെടുത്ത പഴയകാല ഫോട്ടോകളും ഞാൻ എഴുതിയ ഒരു പുസ്തകവും സമ്മാനിച്ചു. പുസ്തകം വത്തിക്കാൻ ലൈബ്രറിയിൽ വയ്ക്കണമെന്ന് അദ്ദേഹം സെക്രട്ടറിയോടു പറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇനി എന്നു കാണാൻ സാധിക്കുമെന്ന ആശങ്ക. 2012-ൽ വീണ്ടും വത്തിക്കാനിൽപ്പോയി പരിശുദ്ധ പിതാവിന്റെ ദർശനത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കും ഭാര്യക്കുമുണ്ടായി. അന്നു പരസഹായത്തോടെ ഏന്തി നടന്നുവരുന്ന മാർപാപ്പയെ കണ്ടപ്പോൾ സങ്കടംതോന്നി.
മഹാത്യാഗം
ഇന്ന് ആവൃതിയുടെ നിശബ്ദതയിലും നിതാന്തമായ മൗനധ്യാനത്തിലും ജീവിതസായാഹ്നം ചെലവഴിക്കുന്ന ബെനഡിക്ട് പതിനാറാമാൻ ഇഹലോകത്തു ജീവിച്ച 93 വർഷങ്ങളിലൂടെ കത്തോലിക്കാ മതവിശ്വാസികളുടെ മനസുകളിൽ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. യാഥാസ്ഥിതികനെന്നു മുദ്ര കുത്തപ്പെട്ടപ്പോഴും പുരോഗമനചിന്തകൾ കൈവിടാതെ, സഭയുടെ ശുദ്ധീകരണവും നവീകരണവും ആരാധനക്രമങ്ങളുടെ സന്പുഷ്ടമായ പുനഃപ്രതിഷ്ഠയിലൂടെയാണ് സ്വായത്തമാക്കേണ്ടതെന്ന് സമർഥിച്ചുകൊണ്ടു പുസ്തകങ്ങൾ രചിച്ചു.
വചനത്തിലൂടെ നമ്മെ പഠിപ്പിച്ചും പ്രകാശിപ്പിച്ചും കൂദാശകളിലൂടെ നമ്മെ വിശുദ്ധീകരിച്ചും രൂപാന്തരപ്പെടുത്തിയും ലിറ്റർജി സഭയുടെ നവീകരണ സ്രോതസായി നിലകൊള്ളണമെന്ന് അദ്ദേഹം എക്കാലവും ആഗ്രഹിച്ചു. നിസ്വാർഥമായ മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ശുശ്രൂഷയുടെയും പുതിയ ലിപികൾ ചരിത്രത്തിന്റെ താളുകളിൽ കോറിയിട്ട ബെനഡിക്ട് പതിനാറാമൻ ഇന്നും കത്തോലിക്കാ സഭയുടെ മിടിക്കുന്ന ഉൗർജസ്രോതസായി നിലകൊള്ളുന്നു.
(ലേഖകൻ എറണാകുളം ലൂർദ് ആശൂപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്.)