ഇനി മക്കളൊന്നും വേണ്ടെന്നുവച്ച് പ്രസവം നിർത്തിയ ചിലർ കുറെ കഴിയുന്പോൾ കൈകൂപ്പി ഡോക്ടറുടെ അടുത്തെത്തും. മക്കൾ വേണം. റീ കാനലൈസേഷൻ ശസ്ത്രക്രിയയാണ് പ്രതിവിധി. അങ്ങനെ 550 ശസ്ത്രക്രിയകളാണ് ഡോക്ടർ ഫിന്റോ ഫ്രാൻസിസ് നടത്തിയത്. ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനമാണ്. ഒരു ഡോക്ടറുടെ കരുതലിൽ സന്തോഷത്തിന്റെ അടയ്ക്കപ്പെട്ട വാതിലുകൾ തുറന്ന കഥ...
"2010ലാണു സംഭവം. ഞാൻ കുഴിക്കാട്ടുശേരിയിൽ പ്രാക്ടീസ് തുടങ്ങി അധിക കാലമായിട്ടില്ല. ഗൂഡല്ലൂരിൽനിന്ന് ഒരു മലയാളി ക്രൈസ്തവ കുടുംബം എന്നെ കാണാനെത്തി. അവരെന്റെ മുന്നിലിരുന്നു കരയാൻ തുടങ്ങി. അവർക്കു രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്നു. മൂത്തതു പെണ്ണും രണ്ടാമത്തേത് ആണും. അതോടെ പ്രസവം നിർത്തി. ഇതിൽ മൂന്നേ മുക്കാൽ വയസുള്ള മൂത്തവൾ ഓട്ടോയിടിച്ച് മരിച്ചു. അനുജന് ഒന്നേകാൽ വയസായി.
""തറവാട്ടിൽ ഞാനടക്കം നാലാണുങ്ങളാണ്. മൂത്ത മൂന്നുപേർക്കും കുട്ടികളില്ല. ഒരു പെണ്ണും ആണും ആയല്ലോ എന്നു കരുതി പ്രസവം നിർത്തിയതാണ്. സാറേ, രക്ഷിക്കണം. ഞങ്ങൾക്ക് ഒരു കുഞ്ഞുകൂടി വേണം'' - അയാളും ഭാര്യയും ഏങ്ങലടിച്ചു കരഞ്ഞു.
നമുക്കു നോക്കാം. ഞാൻ അവരെ റീകാനലൈസിംഗിന് (അണ്ഡവാഹിനി കുഴൽ തുന്നിച്ചേർക്കൽ ശസ്ത്രക്രിയ) വിധേയമാക്കി. 2011 മാർച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ദൈവം അവർക്കൊരു ആണ്‍കുഞ്ഞിനെ നൽകി. രണ്ടു വർഷത്തിനുശേഷം ഇവിടെതന്നെ അടുത്ത സിസേറിയൻ. അതും ഒരാണ്‍കുഞ്ഞ്. ഇപ്പോൾ അവർക്കു മൂന്ന് ആണ്‍കുട്ടികളുണ്ട്. താഴെയുള്ള കൊച്ചിന് നാലു വയസായെങ്കിലും അവർ പ്രസവം നിർത്തിയിട്ടില്ല - ഡോ. ഫിന്റോ ഫ്രാൻസിസ് ഓർമ പുസ്തകത്തിന്റെ ഇതളുകൾ മറിക്കാൻ തുടങ്ങി.
റീകാനലൈസിംഗിലേക്ക്
തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനത്തിനും തൃശൂർ ജൂബിലി മെഡിക്കൽ കോളജിലെ പിജി പഠനത്തിനും ശേഷം 2009ലാണു ഞാൻ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ചാർജെടുക്കുന്നത്.
ഗർഭകാലത്തും പ്രസവസമയത്തും സ്ത്രീകൾക്കുണ്ടാകുന്ന ആകുലതയ്ക്ക് എന്നാൽ കഴിയുന്ന ആശ്വാസം നൽകാം എന്നു കരുതിയാണ് ഗൈനക്കോളജിതന്നെ സ്പെഷലൈസ് ചെയ്തത്. തുടർപഠനങ്ങളിലാണ് പ്രസവം നിർത്തുന്നവരിൽ 14 ശതമാനം പേരെങ്കിലും ഇനിയും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നവരാണെന്ന യാഥാർഥ്യം മനസിലായത്. 25 വയസിൽ താഴെയുള്ള ഇത്തരം അമ്മമാരിൽ 40 ശതമാനവും ഇനിയും ഒരു കുഞ്ഞുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നു ചിന്തിക്കുന്നവരാണ്. സാഹചര്യങ്ങളുടെ സമ്മർദവും സോഷ്യൽ സ്റ്റാറ്റസുമെല്ലാം കരുതിയാണു പലരും രണ്ടിലും മൂന്നിലും പ്രസവം നിർത്തുവാൻ നിർബന്ധിതരാകുന്നത്.
ഒരു വർഷം ഒരു ലക്ഷം പേരാണ് കേരളത്തിൽ പ്രസവം നിർത്തുന്നത്. ഇതിൽ 14000 പേർക്കെങ്കിലും ഒരു കുഞ്ഞിനെക്കൂടി വേണമെന്നാഗ്രഹമുണ്ട്. എന്നാൽ 200 റീകാനലൈസേഷൻ സർജറികൾ മാത്രമാണു കേരളത്തിൽ നടക്കുന്നത്. അല്പം റിസ്ക് ഉള്ളതിനാൽ പലരും ഇതിനു മുതിരുന്നില്ല. അതിനാൽ ആ ദൗത്യംകൂടി ഏറ്റെടുക്കാമെന്നു കരുതി.
തുന്നിച്ചേർക്കലിലൂടെ മക്കൾ സമൃദ്ധി
ഇരിങ്ങാലക്കുട രൂപത വികാരി ജനറാളായിരുന്ന റവ. ഡോ. ജോസ് ഇരിന്പനച്ചൻ പറഞ്ഞുവിട്ടിട്ട് അദ്ദേഹത്തിന്റെ ഒരു ബന്ധുകുടുംബം ഇവിടെയെത്തി. ഗൾഫിലായിരുന്ന അവരുടെ എട്ടു വയസുള്ള മൂത്ത ആണ്‍കുട്ടി നീന്തൽക്കുളത്തിൽ വച്ച് മരിച്ചു. രണ്ടാമത്തെ പെണ്‍കുഞ്ഞ് ജനിച്ചതോടെ പ്രസവം നിർത്തിയിരുന്നു. കുഞ്ഞിന്റെ മരണത്തോടെ നാട്ടിലെത്തിയ അവർ 41-ാം ചരമദിനം കഴിഞ്ഞയുടനാണു വന്നത്. റീകാനലൈസേഷൻ ചെയ്തു. മൂന്നു മാസത്തിനുള്ളിൽ ആ യുവതി ഗർഭിണിയായി. ഇന്നവർക്കു രണ്ട് ആണ്‍കുട്ടികൾ കൂടിയുണ്ട്.
രണ്ടാമത്തെ കുഞ്ഞുണ്ടായതിനെ തുടർന്ന് പ്രസവം നിർത്തിയ മഞ്ഞപ്രക്കാരനായ ഒരു വാർക്കപ്പണിക്കാരനും ഭാര്യയും ഒരിക്കൽ വന്നു. സാന്പത്തിക പരാധീനതയായിരുന്നു അന്നവരെ അങ്ങനെ ചെയ്യിപ്പിച്ചത്. പിന്നീട് അയാൾ വലിയ കോണ്‍ട്രാക്ടറായി. അപ്പോഴാണു മനംമാറ്റം. അവരും ശസ്ത്രക്രിയയ്ക്കു വിധേയമായി. പിന്നീടവർക്കു മൂന്നു കുഞ്ഞുങ്ങളെക്കൂടി ദൈവം നൽകി. രണ്ട് ആണും ഒരു പെണ്ണും.
ബിഷപ് റാഫേൽ തട്ടിലിന്റെ ക്ലാസുകേട്ട് കോലഴിയിൽനിന്ന് ഒരു കുടുംബമെത്തി. റീകാനലൈസ് ചെയ്തശേഷം നാലു കുട്ടികളെക്കൂടി അവർക്കു ലഭിച്ചു.
കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മേൽ പറഞ്ഞുവിട്ട ദന്പതികൾ ഇവിടെയെത്തി. അവരിരുവരും കിഡ്നി ദാനം ചെയ്തവരായിരുന്നു. രണ്ട് ആണ്മക്കൾ പ്ലസ് വണ്ണിനും ഒന്‍പതിലും പഠിക്കുന്പോഴാണ് റീകാനലൈസിംഗ് മോഹവുമായി അവരെത്തിയത്. പിന്നീട് അവർക്ക് ലഭിച്ചതാകട്ടെ മൂന്നു പെണ്മക്കൾ. ഇത്തരം നൂറു കണക്കിനനുഭവങ്ങളുണ്ട്. ഇതിനകം 550 അണ്ഡവാഹനിക്കുഴൽ തുന്നിച്ചേർക്കൽ ശസ്ത്രക്രിയ നടത്തിയതിൽ 270 പേർ ഗർഭിണികളായി. 151 പേർ പ്രസവിച്ചു. 46 വയസുള്ള കാനഡയിൽ ജോലിയുള്ള നഴ്സാണ് ഇതിൽ ഏറ്റവും പ്രായം കൂടിയ ആൾ. ഇപ്പോൾ 32 പേർ ഗർഭിണികളാണ്.
നിസഹായതയുടെ നിമിഷങ്ങൾ
ആദ്യത്തെ റീകാനലൈസിംഗ് സർജറി തന്നെ നിസഹായതയുടെ നിമിഷങ്ങളായിരുന്നു. രണ്ടു കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചതിനാൽ എന്തു ചെയ്യണമെന്നറിയാതെ കണ്ണീരോടെയെത്തിയ മുസ്ലിം ദന്പതികളായിരുന്നു അവർ. 28 വയസേ ആ യുവതിക്കുണ്ടായിരുന്നുള്ളൂ. ശസ്ത്രക്രിയയ്ക്കായി തുറന്നപ്പോഴാണ് യാഥാർഥ്യം മനസിലായത്. അണ്ഡവാഹിനിക്കുഴൽ ഒരു വശം വെട്ടിപ്പോയിരുന്നു. മറ്റേ വശത്താകട്ടെ രണ്ടു ബ്ലോക്കും. ഒന്നും ചെയ്യാനായില്ല.
16 ഉം 13 ഉം വയസുള്ള രണ്ടു പെണ്മക്കൾ നീന്തിക്കളിക്കുന്നതിനിടെ മുങ്ങിമരിച്ച സങ്കടവുമായി അട്ടപ്പാടിയിൽനിന്നും ദന്പതികളെത്തി. പക്ഷേ, ആ അമ്മയുടെയും രണ്ടു ട്യൂബുകളും മുറിച്ചു കളഞ്ഞിരിക്കയായിരുന്നു. അവിടെയും ഞാൻ നിസഹായനായി.
കുഞ്ഞിക്കാലു കാണാൻ കൊതിച്ച്...
ഒരു വിവാഹിതയുടെ ഏറ്റവും വലിയ ദുഃഖം അമ്മയാകാൻ കഴിയാത്തതാണെന്ന് എല്ലാവരും പറയാറുണ്ട്. വിവാഹം കഴിഞ്ഞിട്ട് പത്തും പതിനഞ്ചും വർഷം കഴിഞ്ഞിട്ടും അനപത്യ ദുഃഖവും പേറി എത്രപേരാണ് ഇവിടെയെത്തുന്നത്.
ഒരിക്കൽ വലിയ സങ്കടവുമായി കുറ്റിക്കാടുള്ള ദന്പതികൾ ഒപിയിലെത്തി. അവരുടെ യൂട്രസ് രണ്ടു തവണ പൊട്ടി. ഇനി ഗർഭധാരണം സംഭവിക്കാൻ പാടില്ലെന്നായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്. യൂട്രസും അണ്ഡവാഹിനിക്കുഴലും കൂടിച്ചേരുന്ന ഭാഗത്താണ് ഗർഭധാരണം നടക്കുന്നത്. ""എനിക്കിനി പ്രസവിക്കാനാകില്ലേ ഡോക്ടറേ'' എന്നു ചോദിച്ച് അവർ അലമുറയിട്ടു കരഞ്ഞു.
ദൈവത്തിൽ വിശ്വസിക്കൂ. എല്ലാം ശരിയാകുമെന്ന് ഞാൻ പറഞ്ഞു. അവർ മൂന്നാമതും ഗർഭിണിയായി. എല്ലാ മാസവും കൃത്യമായി അവർ പരിശോധനകൾക്കെത്തി. എട്ടാം മാസത്തിലെ സ്കാനിംഗിനെത്തിയ അവർ സ്കാനിംഗ് റൂമിനു പുറത്ത് കാത്തിരിക്കുകയായിരുന്നു. പെട്ടന്നവർക്കു വേദന തുടങ്ങി. ഞാൻ ഓടിച്ചെന്നു. പരിശോധിക്കുന്പോൾ കണ്ട കാഴ്ച യൂട്രസ് ഇതാ പൊട്ടിത്തുടങ്ങുന്നു. പെട്ടെന്നുതന്നെ തിയേറ്ററിലേക്കു കയറ്റി.
എമർജൻസി ഓപ്പറേഷനിലൂടെ 36 ആഴ്ച പ്രായമുള്ള ഒരാണ്‍കുഞ്ഞിനെ പുറത്തെടുത്തു. ദൈവം നേരിട്ടെത്തി കൈപിടിച്ച അനുഭവമായിരുന്നു 2015ലെ ആ സംഭവം. പിന്നീട് 2018ൽ അവർക്കു മറ്റൊരു പെണ്കഞ്ഞിനെക്കൂടി ദൈവം നൽകി.
ഏഴ് അബോർഷനുകൾ
തുടർച്ചയായ ഏഴ് അബോർഷനുശേഷം രണ്ട് കുഞ്ഞുങ്ങളെ ലഭിച്ചവരാണ് മേലഡൂർ മാണിക്കത്തുപറന്പിൽ ഷിബു-സീന ദന്പതികൾ. അവർതന്നെ അവരുടെ അനുഭവം പറയട്ടെ:
"" 2002ലായിരുന്നു ഞങ്ങളുടെ കല്യാണം. 14 വർഷങ്ങൾ ഞങ്ങൾ കുഞ്ഞുങ്ങളെ ലഭിക്കാനുള്ള കൊതിയോടെ വിവിധ ആശുപത്രികളിൽ കയറിയിറങ്ങി. ഇരുപതു ലക്ഷത്തോളം രൂപ ചെലവായി. വെറുമൊരു ടെന്പോ ട്രാവലർ ഡ്രൈവറായ എനിക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. ഇതിനിടയിൽ ഏഴുതവണ ഭാര്യ ഗർഭം ധരിച്ചു. ഓരോ തവണയും മൂന്നര-നാലു മാസമാകുന്പോൾ കുഞ്ഞിന്റെ വളർച്ച കുറയും. പിന്നെ വയറ്റിൽ വച്ചുതന്നെ മരിക്കും. ഡോക്ടർമാർക്കാർക്കും കാരണം കണ്ടുപിടിക്കാനായില്ല.
എട്ടാം തവണ ഗർഭിണിയായി. ഫിന്റോ ഡോക്ടറുടെ അടുത്തു ചെന്നപ്പോൾ അദ്ദേഹം സീനയ്ക്ക് കുറച്ചു ദൈവവചനങ്ങൾ പറഞ്ഞുകൊടുത്തു. ഇത് ഇടവിടാതെ പ്രാർഥിക്കണമെന്നും ടെൻഷനടിക്കരുതെന്നും പറഞ്ഞു. ആ പ്രാവശ്യം ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഒരാണ്‍കുഞ്ഞിനെ നൽകി -സാമുവേൽ. അവനിപ്പോൾ നാലു വയസായി. രണ്ടാമതൊരു കുഞ്ഞുകൂടി പിറന്നു. സിയോൺ. കുഞ്ഞിനിപ്പോൾ ഒന്‍പതു മാസമേ ആയിട്ടുള്ളൂ.
പ്രസവം നിർത്തുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഡോക്ടർ ചോദിച്ചു. ഒന്നു കൂടി ആയിക്കൂടെ. എനിക്കും അവൾക്കും ഷുഗറെല്ലാം ഉണ്ട്. എനിക്കാണെങ്കിൽ 47 ഉം അവൾക്ക് 38 ഉം വയസായി. പക്ഷേ, ഡോക്ടർ പറഞ്ഞു. പേടിക്കേണ്ട, ഗർഭിണിയായിട്ടിങ്ങു വന്നാൽ മതി. ഇപ്പോൾ സീനയും പറയുന്നത് ഒന്നുകൂടി ആകാമെന്നാണ് ''. ഷിബു സന്തോഷത്തോടെ പറഞ്ഞു.ഇത്തരത്തിൽ 16 ഉം 21 ഉം വരെ വർഷം കഴിഞ്ഞവർക്കും കുട്ടികളുണ്ടായിട്ടുണ്ട്.
എട്ടാമത്തെ സിസേറിയൻ
ഇതിനിടയിൽ എട്ടാമത്തെ സിസേറിയൻ നടത്തി ചരിത്രം കുറിച്ചു ഡോ. ഫിന്റോ. എറണാകുളം നെട്ടൂർ പള്ളിപ്പറന്പിൽ മാർട്ടിൻ ന്യൂനസിനും ലിനറ്റിനുമാണ് ഇത്തരത്തിൽ പെണ്കുഞ്ഞു പിറന്നത്. കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിലെ സിസ്റ്റർ ഡോ. മേരി മാഴ്സലസായിരുന്നു ഇവരുടെ പ്രസവം എടുത്തിരുന്നത്.
ഏഴാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്പോഴാണു സിസ്റ്റർ പെട്ടെന്നു മരിച്ചത്. ഇതോടെ കിഴിക്കാട്ടുശേരി ആശുപത്രിയിലെത്തുകയായിരുന്നു. ഏഴും എട്ടും സിസേറിയനുകൾ അങ്ങനെ ഡോ. ഫിന്റോയുടെ നേതൃത്വത്തിലായി. വിശുദ്ധ മറിയം ത്രേസ്യയുടെയും സിസ്റ്റർ മാഴ്സലസിന്റെയും പേരുചേർത്ത് മറിയം മാഴ്സലസ് എന്നാണ് ഈ കുഞ്ഞിനു പേരിട്ടത്.
വിശുദ്ധ ജോണ്‍പോൾ രണ്ടാമന്റെ പ്രബോധനങ്ങൾ
കടുപ്പശേരി പേങ്ങിപ്പറന്പിൽ ഫ്രാൻസിസ് മാസ്റ്ററുടെയും ലില്ലി ടീച്ചറുടെയും രണ്ടാമത്തെ പുത്രനായ ഫിന്റോ 1981 മേയ് 23 നാണു ജനിച്ചത്. ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പ്രീഡിഗ്രി.
ഇതിനിടയിലാണ് ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ഭാഗമാകുന്നത്. അപ്പോഴാണു വിശുദ്ധ ജോണ്‍പോൾ രണ്ടാമൻ മാർപാപ്പയുടെ ജീവന്റെ സുവിശേഷമെന്ന ചാക്രിക ലേഖനമുൾപ്പെടെയുള്ള പ്രബോധനങ്ങളിൽ ആകൃഷ്ടനാകുന്നതും അതേക്കുറിച്ചു പഠിക്കുന്നതും. അതോടെ ജീവന്റെ സൂക്ഷിപ്പുകാരനും സംരക്ഷകനും പ്രചാരകനുമാകണമെന്നു തീരുമാനിച്ചു.
1999-ൽ നടന്ന മെഡിക്കൽ എൻട്രൻസിൽ 60-ാം റാങ്ക്. തുടർന്ന് തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം. തുടർന്ന് ജൂബിലി മെഡിക്കൽ കോളജിൽ പിജി.
ജീവന്റെ സംരക്ഷണം ജീവിതസപര്യ
ജീവിതാവസാനം വരെ ജീവന്റെ സംരക്ഷകനായി തുടരണമെന്നാഗ്രഹിക്കുന്ന ഡോ. ഫിന്റോയ്ക്കു ജീവിതസഖിയായി ലഭിച്ചതും കുഞ്ഞുങ്ങൾ അനുഗ്രഹമാണെന്നു കരുതുന്ന ഡോ. ആശയെയാണ്. 2012ൽ വിവാഹിതരായ ഇവർക്കു നാലു കുഞ്ഞുങ്ങൾ ഉണ്ട്. തെരേസ, ഫ്രാൻസിസ്, ആന്റണി, അന്ന. മൂത്തവൾക്ക് ഏഴും ഇളയവൾക്ക് ഒന്നേമുക്കാൽ വയസും പ്രായം. ഇനിയും ദൈവത്തിന്റെ അനുഗ്രഹത്തിനു കൈനീട്ടി ജീവിത സാന്നിധ്യ സാക്ഷ്യമായിത്തീരുകയാണ് ഡോ. ഫിന്റോയും കുടുംബവും.
സെബി മാളിയേക്കൽ