കുറെക്കാലമായി കാസർഗോഡ് ജില്ലയിലെ ഉപ്പളയിലും മഞ്ചേശ്വരത്തുമൊക്കെ ജനത്തിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. അധോലോക സംഘങ്ങൾ വേരുറപ്പിച്ചെന്നു മാത്രമല്ല തോക്ക് അടക്കമുള്ള ആയുധങ്ങളുമായി ഏറ്റുമുട്ടൽ തുടങ്ങിയതോടെയാണ് ജനം ഭീതിയിലായത്. പട്ടാപ്പകൽ പോലും യാതൊരു കൂസലുമില്ലാതെ അധോലോകം കുടിപ്പക തീർത്തപ്പോൾ തെരുവുകളിൽ നിലവിളികൾ ഉയർന്നു.
ഇരുട്ടിന്റെ മറവിൽ തുടങ്ങിയ വെടിവയ്പ് പകൽ വെളിച്ചത്തിലേക്കും കടന്നപ്പോൾ ജനങ്ങൾ ഭയചകിതരായി. അവരുടെ ഭാഷയിൽ പറഞ്ഞാൽ.." രണ്ട്കൂട്ട്റ് ബയങ്കരത്ത്ല്..കൌജീംകൂട്ടോം ആയി തോക്കെട്ത്തിറ്റ് ബെടിബെച്ചി..'
മറയില്ലാതെ തേർവാഴ്ച
ഏറ്റുമുട്ടിയും തോക്കുകൾകൊണ്ടു കഥ പറഞ്ഞും ചോരമണക്കുന്ന ക്രൂരകൃത്യങ്ങളിലൂടെ മുന്നേറുന്ന അധോലോക സംഘത്തിന്റെ തേർവാഴ്ചയായിരുന്നു കാസർഗോട്ടെ ഉപ്പള, മഞ്ചേശ്വരം ടൗണുകളിൽ. കർണാടകവുമായി അതിർത്തി പങ്കിടുന്നതിനാൽ മംഗളൂരു, ഗോവ, മുംബൈ എന്നിവിടങ്ങളിലെ അധോലോക സംഘങ്ങളുടെ ഒരു ഗ്രൂപ്പ് തന്നെയായിരുന്നു ഇവിടെയും വിരാജിച്ചിരുന്നത്. ആയുധങ്ങളുമായി തെരുവിലിറങ്ങുന്ന സംഘങ്ങൾക്കു മുന്നിൽ ജനങ്ങളും പോലീസും മുന്നിൽ പകച്ചുപോയ ദിനങ്ങൾ.
എതിരാളികളെ നിർദാക്ഷിണ്യം വെടിവച്ചു കൊല്ലുക, ആരെയും കൂസാതെ ആയുധക്കച്ചവടം നടത്തുക ഇതൊക്കയായിരുന്നു ഇവിടെ അരങ്ങേറികൊണ്ടിരുന്നത്. സൗത്ത് ഇന്ത്യയുടെ ലഹരിക്കടത്തിന്റെ തലസ്ഥാനമായി കാസർഗോഡ് ജില്ലയിലെ അതിർത്തി പട്ടണങ്ങൾ മാറിക്കഴിഞ്ഞിരുന്നു.
ആയുധം, ലഹരി
തൊട്ടടുത്ത് അധോലോക നായകന്മാരുടെ പറുദീസയായ മംഗളൂരു പട്ടണം, അവിടുത്തെ ആ ശൃംഖല ഗോവ വഴി മുംബൈയിലേക്ക്, അവിടുന്നു ദുബായിയിലേക്ക്. ഒാരോ ഗ്യാംഗിനും കൈനിറയെ തോക്കുകൾ. ആയുധ- ലഹരി വ്യാപാരത്തിലൂടെ കൊയ്തെടുക്കുന്ന കോടികൾ. ഏറ്റവും വില കൂടിയ ലഹരി വസ്തുക്കൾ സിരകളിൽ കയറ്റി എന്തിനും തയാറായി തെരുവിലേക്കിറങ്ങുന്ന അധോലോക സംഘങ്ങൾ.
ശരിക്കും ഭയചകിതരായിയിരുന്നു ജനങ്ങൾ. ജർമൻ നിർമിത തോക്കുകളും കൈയിലേന്തി എന്തും ചെയ്യാൻ മടിയില്ലാതെ ഗുണ്ടകൾ അരങ്ങുവാണപ്പോൾ പോലീസ് അറച്ചുനിന്നുപോയി. ഇതായിരുന്നു കുറെക്കാലായി കാസർഗോഡിന്റെ അതിർത്തി പ്രദേശങ്ങളിലെ അധോലോക വിളയാട്ടത്തിന്റെ ഇരുണ്ട ചിത്രം. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് ഒരു സംഭവം നടന്നു. അധോലോകത്തിന്റെ അടിവേരിളക്കിയ സംഭവം.
(തുടരും).
ചോരക്കൊതി തടയാൻ
02:44 PM Apr 28, 2021 | Deepika.com