പ്രളയത്തിന്റെ തിരുശേഷിപ്പായി മാറിയ ചേക്കുട്ടി പാവയ്ക്ക് എന്തു ചന്തമാണല്ലെ. പ്രായമായവര്‍ക്കിടയില്‍ വെട്ടമായ അമ്മൂമ്മത്തിരിക്കും ഭിന്നശേഷിക്കാരുടെ കരവിരുതില്‍ ഒരുങ്ങുന്ന വിത്തുപേനയ്ക്കുമുണ്ട് ഒരു പോസിറ്റീവ് വൈബ്. ആ വൈബ് ഇതാ ഇപ്പോ കൃഷിയിലും വേസ്റ്റ് മാനേജ്മെന്റിലും എത്തിയിരിക്കുന്നു. ഈ ആശയങ്ങളുടെയൊക്കെ ഉടമ ലക്ഷ് മിയുടെ ഭാഷയില്‍ ആക്രിക്കള്ച്ചറിലും(വേസ്റ്റ് മാനേജ്മെന്റ്) അഗ്രികള്‍ച്ചറിലും (കൃഷി). ഇന്റീരിയര്‍ ഡിസൈനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, പ്രോഡക്റ്റ് ഡിസൈനിംഗ് എന്നിങ്ങനെ ഡിസൈനിംഗിന്റെ എല്ലാ മേഖലകളും ലക്ഷ്മിക്ക്് ഇഷ്ടമാണ്. ആ മേഖലകളിലാക്കെ കൈവച്ചിട്ടുമുണ്ട്. വെറുതെ ഒരു ഡിസൈനര്‍ എന്നതങ്ങ് മാറ്റിപ്പിടിച്ച് സാമൂഹിക സംരംഭകയായിരിക്കുകയാണ് എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം സ്വദേശി ലക്ഷ്മി എന്‍. മേനോന്. ദി പ്യുവര്‍ ലിവിംഗ് എന്നു പേരിട്ടിരിക്കുന്ന സംരംഭത്തിന് പര്യായമാകുന്ന പ്രവര്‍ത്തനങ്ങളിലൂടെ.
അമ്മൂമ്മത്തിരിയിലൂടെ ഇത്തിരി വെട്ടം
അമ്മൂമ്മ ഭവാനിയമ്മയ്ക്ക് പ്രായമേറി വന്നപ്പോഴാണ് ലക്ഷമി ഒരു കാര്യം ശ്രദ്ധിച്ചത്. പ്രായമാകുന്തോറും ഒന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കേണ്ടി വരും. അത് അത്ര നല്ല കാര്യമല്ല. അങ്ങനെയാണ് വിളക്കു തിരികള്‍ നിര്‍മിക്കുന്നതിലേക്ക് അമ്മൂമ്മയെയും പ്രായമായവരെയും ലക്ഷ്മി എത്തിച്ചത്.ഇപ്പോള്‍ ധാരാളം അമ്മൂമ്മമാരും അപ്പൂപ്പന്മാരും അമ്മൂമ്മത്തിരിയുടെ ഭാഗമാണെന്ന് ലക്ഷ്മി പറഞ്ഞു. മഷി തീരുമ്പോള്‍ എറിഞ്ഞു കളയുന്ന പ്ലാസ്റ്റിക് പേനകളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍. ആ ചിന്തകളാണ് ലക്ഷമിയെ വിത്തു പേനയിലേക്ക് എത്തിച്ചത്. എഴുത്തുകഴിഞ്ഞ് ഉപേക്ഷിക്കുന്പോൾ കടലാസ് പേനയുടെ ഉള്ളിലുള്ള വിത്ത് മണ്ണിൽ കിടന്ന് കിളിർക്കും.
ശാരീരിക വൈകല്യംമൂലം കഷ്ടപ്പെടുന്നവര്‍ക്കു കൈത്താങ്ങായി പേന നിർമാണം മാറി. വിത്തുപേനയ്ക്ക് കോര്പറേറ്റുകള്ക്കിടയിലാണ് ഡിമാന്‍ഡ്. ടാറ്റാ ഗ്രൂപ്പ്, കാസിനോ ഹോട്ടല്‍സ്, വിപ്രോ എന്നിവരൊക്കെ വിത്തുപേനയുടെ ഉപഭോക്താക്കളാണെന്നു ലക്ഷ്മി പറഞ്ഞു. “പ്രളയം പ്രതിസന്ധിയിലാക്കിയ ഒരു നാട്ടില്‍നിന്നു ചേക്കുട്ടിയെന്ന സുന്ദരിപാവ വിശ്വവിഖ്യാതമായി. ഇതോടെ പ്രതിസന്ധികളെ തരണം ചെയ്യാം എന്നൊരു ആത്മവിശ്വാസംകൂടിയാണ് മലയാളിക്കു കിട്ടിയത്’’ ലക്ഷ്മി പറയുന്നു.
പ്രളയകാലത്ത് രക്ഷകരായ മത്സ്യത്തൊഴിലാളികളോടുളള നന്ദിയും സ്നേഹവും അറിയിക്കാനും ലക്ഷ്മി മറന്നില്ല. “മത്സ്യത്തൊഴിലാളികള്‍ക്കായി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് നല്കി. യുണൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് 20000 മത്സ്യത്തൊഴിലാളികള്‍ക്കാണ് ഒരുലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷ്വറന്‍സ് നടപ്പാക്കിയത്. സംഭാവന നല്കാന് താത്പര്യമുള്ളവരില്‍നിന്ന് 24 രൂപ വീതം സ്വീകരിച്ചാണ് അവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയത്’’ ലക്ഷ്മി വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ബെഡ് നല്‍കാനായി ശയ്യ എന്ന പേരില്‍ ഒരു പദ്ധതിക്ക് തുടക്കമിട്ടിരുന്നു. തയ്യല്‍ കേന്ദ്രങ്ങളില്‍ ബാക്കിയാവുന്ന തുണി ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. “ഒരു ജീന്‍സ് നമ്മള് വാങ്ങുന്ന രൂപത്തിലേക്ക് എത്തുമ്പോള്‍ 10000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഒരിക്കല്‍ വായിച്ചിരുന്നു. അതെന്റെ മനസിലുണ്ടായിരുന്നു. ഒരു യാത്രയ്ക്കിടെ മണ്ണില്‍ കിടന്നുറങ്ങുന്ന ഒരു കുഞ്ഞിനെ കണ്ടപ്പോഴാണ് തയ്യല്‍ കേന്ദ്രങ്ങളില്‍ വെറുതെ കളയുന്ന തുണിയെക്കുറിച്ചും അന്നു വായിച്ച വാചകവും ഓര്‍ത്തത്. അങ്ങനെയാണ് ശയ്യയ്ക്ക് രൂപം കൊടുത്തത്.’’ ലക്ഷ്മി പറഞ്ഞു.
കരുതലിന്റെ കൊ-വീട്
കോവിഡ് ഭീതിയുടെ പേരാണെങ്കില്‍ കൊ-വീട് കരുതലിന്റെ പേരാണ്. പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് ലക്ഷ്മി തെളിയിക്കുകയാണ് കൊ-വീടിലൂടെ.ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തിലാണ് ലക്ഷ്മി കൊ-വീട് എന്ന ആശയം കൊണ്ടുവന്നത്. ചെറിയ വീടുകള്‍ പേപ്പറിലോ കാര്‍ഡ് ബോര്‍ഡിലോ നിര്‍മിച്ച് അതില്‍ അരിയും പയറും നിറച്ച് ചുറ്റുമുള്ള പാവപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കുക. അരിയും പയറും അവരുടെ വിശപ്പകറ്റും. വീടുകള്‍ കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടമായും ഉപയോഗിക്കാം.
ലോക്ക് ഡൗണ്‍ കാലത്തെ വെറുതെയിരിപ്പിനിടെ ഒരു ഹോബിയും. വീടുകളുടെ മിനിയേച്ചറുകള്‍ ലഭ്യമാകുന്ന ഒരു വെബ്സൈറ്റ് ഇതിനുവേണ്ടി തയാറാക്കിയിരുന്നു. ഈ കുഞ്ഞു വീടുകളിലൂടെ നിരവധി പ്പേര്‍ക്ക് കരുതലേകാന്‍ കഴിഞ്ഞെന്ന് ലക്ഷ്മി പറയുന്നു. ഇപ്പോള്‍ അരിയും പയറും മാറി സോപ്പും ടവ്വലും പച്ചക്കറിവിത്തുകളുമാണ് കുഞ്ഞന്‍ വീടുകളിലൂടെ സമ്മാനിക്കുന്നത്. കൊ-വീടിലൂടെ മറ്റൊരു സന്തോഷവും ലക്ഷ്മിയെ തേടിയെത്തി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചരിത്രവും സംസ്കാരവും സൂക്ഷിച്ചിരിക്കുന്ന ചെന്നൈയിലെ ദക്ഷിണ ചിത്ര മ്യൂസിയം അവരുടെ സുവനീറായി ഈ കൊ-വീടുകളെ തെരഞ്ഞെടുത്തിരിക്കുകയാണ്. അവര്‍ക്കായി കേരളത്തിലെ വീടുകളുടെ മിനിയേച്ചറുകള്‍ ചെയ്തു നല്കാന് ലക്ഷ്മിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
കൈത്തറി ടു തൈത്തറി
കൈത്തറി ടു തൈത്തറി (ഹാന്‍ഡ് ലൂം ടു പ്ലാന്റ് ലൂം) ഈ വര്‍ഷത്തെ പരിസ്ഥിതിദിനത്തില്‍ പ്രകൃതിക്കുള്ള ലക്ഷ്മിയുടെ സമ്മാനം. ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകളിലെ സന്ദര്‍ശനത്തിനിടയിലാണ് നൂല് എടുത്തതിനുശേഷം ഉപേക്ഷിച്ച കാര്‍ഡ് ബോര്‍ഡ് റോളുകള്‍ കൂട്ടിയിട്ടിരിക്കുന്നത് ലക്ഷ്മിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. “ഇത് ഇനി എന്തു ചെയ്യും?’’ എന്ന ചേദ്യത്തിന് “കത്തിച്ചുകളയും’’ എന്നായിരുന്നു മറുപടി. അതോടെ അതെല്ലാം വാരി വീട്ടിലെത്തിച്ച് മണ്ണ് നിറച്ച് മുറ്റത്തും പറമ്പിലുമൊക്കെയുള്ള കുറുന്തോട്ടിയും കറുകയും കീഴാര്‍ നെല്ലിയുമൊക്കെ നട്ടു. വേരുപിടിച്ചു കഴിയുമ്പോള്‍ കുഴിയെടുത്ത് നേരെ മണ്ണിലേക്കു വയ്ക്കാം. പ്രകൃതിക്കും ദോഷമില്ല ചെടിക്കും ദോഷമില്ല. കളയെ വിളയാക്കാം എന്ന ലക്ഷ്യത്തോടെ ലക്ഷ്മി നടപ്പാക്കിയിരിക്കുന്ന ആശയമാണ് “കളയല്ല കളയല്ലെ’’ എന്നത്.
മുറ്റത്തും പറമ്പിലുമൊക്കെയായി വളരുന്ന തഴുതാമയും ചെറൂളയും കയ്യോന്നിയും മുയല്ച്ചെവിയനും കളയാണെന്നു പറഞ്ഞ് പറിച്ചുകളയുന്നവരാണ് പലരും. കുട്ടികളാണെങ്കില്‍ ഇതിന്റെ പേരുപോലും കേട്ടിട്ടുണ്ടാവില്ല. ഈ വര്‍ഷം കര്‍ക്കിടകം എത്തുന്നതിനുമുമ്പ് പത്തു ചെടികളെ പരിചയപ്പെടുത്തുകയാണു “കളയല്ല കളയല്ലെ’’ എന്ന കാന്പെയിനിലൂടെ. ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഒരു ചെടിയും ചെടിയെക്കുറിച്ചുള്ള വിവരങ്ങളും അതുപയോഗിച്ചുള്ള റെസിപ്പികളും പോസ്റ്റ് ചെയ്യും. പോസ്റ്റ് ചെയ്യുന്ന ചെടിയുടെ ചിത്രം നോക്കി കുട്ടികള്‍ക്ക് അവരുടെ പറമ്പില്‍നിന്ന് ഈ ചെടിയെ കണ്ടെത്താം.
മാതാപിതാക്കളോടോ അപ്പൂപ്പനോടോ അമ്മൂമ്മയോടോ ഒക്കെ ചോദിച്ച് ചെടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ശേഖരിക്കണം. ഇതുവഴി പുതുതലമുറയ്ക്കും ഇത്തരം കാര്യങ്ങള്‍ പരിചിതമാകുമെന്ന് ലക്ഷ്മി അഭിപ്രായപ്പെടുന്നു.ഇതോടൊപ്പം മറ്റൊരു പദ്ധതിയും നടപ്പാക്കാനൊരുങ്ങുകയാണ് ലക്ഷ്മി. ഇങ്ങനെ നട്ടുവളര്‍ത്തുന്ന ചെടികളുടെ ഓണ്‍ലൈന്‍ വില്‍പ്പന. അതോടൊപ്പം അതുപയോഗിച്ചുണ്ടാക്കാവുന്ന ഉത്പന്നങ്ങളുടെ റെസിപ്പി ബുക്കും. എറണാകുളത്താണ് ആദ്യം ഈ പദ്ധതി നടപ്പാക്കുന്നത്. ഫാര്‍മസി (FARMACY) എന്ന പ്രതിരോധത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള പ്രോജക്ടിന്റെ ഭാഗമാണ് ഇതെന്നും ലക്ഷ്മി പറഞ്ഞു.
ബിഗ്ബിക്ക് ഒപ്പം
ഹോം സയന്‍സില്‍ ബിരുദം, ഫാഷന്‍ ഡിസൈനിംഗിലും ഇന്റീരിയര്‍ ഡിസൈനിംഗിലും ഡിപ്ലോമ, സാന്‍ഫ്രാന്‍സിസ്കോയില്‍നിന്നു ജ്വല്ലറി ഡിസൈനിംഗ് എന്നിങ്ങനെ ഇഷ്ടപ്പെട്ട മേഖലകളിലെല്ലാം പഠനവും നടത്തിയിട്ടുണ്ടെന്നു ലക്ഷ്മി പറയുന്നു. ലക്ഷ്മി ഡിസൈന്‍ ചെയ്ത ആഭരണങ്ങള്‍ 2008-ലെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.കോഴിക്കോട് ജില്ലയിലെ ഇരിങ്ങലിലുള്ള സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിന്റെ ഡിസൈനിംഗ്, കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ, ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ആദരവര്‍പ്പിച്ച് വരദക്ഷിണ കള്‍ച്ചറല്‍ ഫാഷന്‍ ഷോ എന്നിവയെല്ലാം ലക്ഷ്മിയുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു.
എം.മുകുന്ദന്റെ പ്രവാസം എന്ന നോവലിന്റെ കവര്‍ പേജ് ഹേ ആര്‍ട്ട് (വൈക്കോല്‍ ഉപയോഗിച്ചുള്ള ഡിസൈനിംഗ്) കലാകാരന്മാരെ ഉപയോഗിച്ച് ചെയ്തതും ശ്രദ്ധനേടിയിരുന്നു. സ്റ്റാര്‍പ്ലസില്‍ അമിതാഭ് ബച്ചന് അവതാരകനായി എത്തിയിരുന്ന ആജ് കി രാത് ഹൈ സിന്ദഗി എന്ന ഷോയിലും ലക്ഷ്മിയുടെ കഥ കൈയടി നേടിയിരുന്നു.
നൊമിനിറ്റ ജോസ്
അഗ്രിയും ആക്രിയും ചേർന്നൊരു ശുദ്ധ ജീവിതം
02:48 AM Jun 21, 2020 | Deepika.com