വിശ്വവിഖ്യാത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോ തന്റെ ഇൻസ്റ്റഗ്രാമിൽ പുസ്തകശാലയുടെ ചിത്രം പങ്കുവച്ചാൽപ്പിന്നെ അതെങ്ങനെ ലോകം കാണാതിരിക്കും. ‘വൺസ് അപ്പോൺ എ ടൈം’ എന്നു പേരായ ആ പുസ്തകക്കട ഇങ്ങു കേരളത്തിലെ ആലുവയിലായതോടെ പുകിലായി. വായന മരിച്ചെന്നു പറഞ്ഞ് അലമുറയിടാൻ വരട്ടെ. നാലു നിലയുള്ള ഈ ബുക്സ്റ്റാളിന്റെ ഉടമകളായ ദന്പതികളോട് സംസാരിക്കാം...
പേരിലൂടെയും രൂപത്തിലൂടെയും തങ്ങളുടെ സ്വഭാവം വെളിപ്പെടുത്തുന്ന ചില മിടുക്കരുണ്ട്. ഒറ്റനോട്ടത്തിൽ അവരെക്കുറിച്ചു മനസിലാക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. പുറമേ എന്തോ അതുതന്നെയാകും ഉള്ളിലും. ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണ് ആലുവയിലെ വണ്‍സ് അപ്പോണ്‍ എ ടൈം എന്ന പുസ്തകശാല.
വണ്‍സ് അപ്പോണ്‍ എ ടൈം... എന്നു കേൾക്കുന്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കൗതുകങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്ന കഥകളുടെ ലോകമാണ്. പേരുപോലെതന്നെ കഥകളുടെ ലോകത്തേക്ക് അക്ഷര പ്രേമികളെ സ്വാഗതം ചെയ്യുന്നതാണ് ആലുവ ചൂണ്ടി സ്വദേശികളായ എ.അജികുമറിന്റെയും മഞ്ജു അജികുമാറിന്റെയും വണ്‍സ് അപ്പോണ്‍ എ ടൈം.
ആലുവ - പെരുന്പാവൂർ സ്വകാര്യ ബസ് റൂട്ടിലുള്ള ഈ പുസ്തകശാല ഇന്ന് ലോകം മുഴുവൻ ചർച്ചയായിക്കഴിഞ്ഞു. വിശ്വവിഖ്യാത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോ തന്റെ ഇൻസ്റ്റഗ്രാമിൽ പുസ്തകശാലയുടെ ചിത്രം പങ്കുവച്ചാൽപ്പിന്നെ അതെങ്ങനെ ലോകം കാണാതിരിക്കും. പൗലോ കൊയ്ലോയുടെ ബെസ്റ്റ് സെല്ലറായ ദി ആൽക്കെമിസ്റ്റ് ഉൾപ്പെടെ നാലു പുസ്തകങ്ങൾ ഒരു ഷെൽഫിൽ ചിട്ടയോടെ അടുക്കിവച്ചിരിക്കുന്ന മാതൃകയിലാണ് വണ്‍സ് അപ്പോണ്‍ എ ടൈം രൂപകൽപന ചെയ്തിരിക്കുന്നത്. രൂപകൽപനയിലെ ഈ വ്യത്യസ്തതയാണ് പുസ്തകശാലയുടെ ആകർഷണീയത കൂട്ടുന്ന പ്രധാന ഘടകം.
കൂറ്റൻ പുസ്തകങ്ങളുടെ കൗതുകം താണ്ടി ഉള്ളിലേക്കു കയറിയാൽ ഒരു പുസ്തകപ്രേമിയെ ആകർഷിക്കാനാവശ്യമായ എല്ലാം നാല് സെന്റിനുള്ളിൽ ഒതുങ്ങി നിൽക്കുന്ന നാലു നില കെട്ടിടത്തിൽ മഞ്ജുവും അജിയും ഒരുക്കിയിട്ടുണ്ട്. കണ്ടംപററി ശൈലിയിലുള്ള ഇന്റീരിയറും ലൈറ്റ് ഷേഡുകളും പുസ്തകങ്ങൾ ഭംഗിയായി അടുക്കിവച്ചിരിക്കുന്ന ഗോവണിക്കൈവരികളും കരിങ്കൽ ഗുഹയുമെല്ലാം ഇന്നോളം നാം കണ്ട പുസ്തകശാലകളിൽ നിന്നു വ്യത്യസ്തം.
അക്ഷരങ്ങളുടെയും ഓർമകളുടേയും ലോകത്തേക്ക് മുതിർന്നവരെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് അജികുമാറും മഞ്ജുവും തങ്ങളുടെ സ്വപ്നമായ വണ്‍സ് അപ്പോണ്‍ എ ടൈം പണിതുയർത്തിയത്. കോവിഡും ലോക്ക്ഡൗണും ബുക്സ്റ്റാളുകൾ വഴിയുള്ള പുസ്തക വിൽപനയെ സാരമായി ബാധിച്ചു എന്ന പ്രചരണത്തിനിടയിലാണ് അജിയുടേയും മഞ്ജുവിന്റെയും വണ്‍സ് അപ്പോണ്‍ എ ടൈം ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുന്നത്.
പുസ്തകങ്ങളുടെ മാതൃകയിൽ പണിത സീലിംഗ് ലൈറ്റുകളുടെ വെട്ടത്തിലിരുന്ന് അജികുമാറും മഞ്ജുവും തങ്ങളുടെ സ്വപ്നമായ വണ്‍സ് അപ്പോണ്‍ എ ടൈമിനെക്കുറിച്ചു പറഞ്ഞു തുടങ്ങി.
ചിത്രം പങ്കുവച്ച് പൗലോ കൊയ്ലോ
സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലെങ്കിലും പ്രിയ എഴുത്തുകാരൻ പൗലോ കൊയ്ലോ തങ്ങളുടെ പുസ്തകശാലയുടെ ചിത്രം പങ്കുവച്ചതിന്റെ ത്രില്ലിലാണ് അഇരുവരും. “ഒരു സുഹൃത്താണ് പൗലോ കൊയ്ലോയുടെ പോസ്റ്റിനെക്കുറിച്ചു പറയുന്നത്. അതിനു പിന്നാലെ ഒരുപാട് പേർ വിളിച്ചു. അങ്ങനെയാണ് സോഷ്യൽ മീഡിയയിൽ വണ്‍സ് അപ്പോണ്‍ എ ടൈം വൈറൽ ആയെന്നറിയുന്നത്.
അതിനു ശേഷം ദാ ഈ നിമിഷം വരെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നു ഞങ്ങൾക്ക് മനസിലാകുന്നില്ല. സത്യത്തിൽ ബുക്ക് ഷോപ്പിന്റെ പ്രൊമോഷന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ള ആലോചനയ്ക്കിടയിലാണ് ഒരു ബന്പർ സമ്മാനം പോലെ പൗലോ കൊയ്ലോയുടെ പോസ്റ്റ് വന്നത്. അതുകൊണ്ടു മാത്രമാണല്ലോ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്നു ലോകം മുഴുവൻ ശ്രദ്ധനേടിയത്” മഞ്ജു പറഞ്ഞു.
പണ്ടു പണ്ടു പണ്ട്...
മൂന്നു വർഷത്തെ തയാറെടുപ്പുകൾക്കും കത്തിരിപ്പിനുമൊടുവിലാണ് വണ്‍സ് അപ്പോണ്‍ എ ടൈം പുസ്തപ്രേമികൾക്കായി ജൂലൈ ഒന്നിന് തുറന്നു കൊടുക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം എന്ന പേര് ഇതിനോടകം തന്നെ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു. ഈ പേരിലേക്ക് എത്താൻ ഒരുപാടു നാൾ വേണ്ടി വന്നു എന്ന് അജികുമാർ പറയുന്നു.
“ഷോപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞങ്ങൾ ഒന്നിച്ചിരുന്നാണ് തീരുമാനിച്ചത്. പേരിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. പേര് സജസ്റ്റ് ചെയ്തത് മഞ്ജു ആണ്. കേട്ടപ്പോൾ തന്നെ എനിക്കും ഇഷ്ടമായി. പക്ഷേ ഈ പേര് ഒൗദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ ഒരുപാട് ഓടേണ്ടി വന്നു. പേരിന് ട്രേഡ്മാർക്ക് ഉണ്ടാകണം എന്ന് ഞങ്ങൾക്ക് നിർബന്ധമായിരുന്നു. പലവട്ടം റിജക്ട് ആയെങ്കിലും ഒടുവിൽ ആ പേരു തന്നെ കിട്ടി. മൂന്നു വർഷം നീണ്ട പ്ലാനിംഗിൽ ഏറെ സമയം ചെലവഴിച്ചത് പേരിനു വേണ്ടിയാണ്. പരിശ്രമങ്ങൾക്ക് ഫലമുണ്ടായി എന്നു കാണുന്പോൾ വലിയ സന്തോഷം തോന്നുന്നു.”
പുസ്തകത്തിന്റെ മാതൃകയിൽ ഒരു പുസ്തകശാല
""ചെറുപ്പകാലം മുതൽ പുസ്തകങ്ങളായിരുന്നു ഞങ്ങളുടെ ലോകം. പുസ്തകങ്ങളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടുതന്നെ ഞങ്ങൾ അധികമായി പോകുന്ന ഇടങ്ങൾ വായനശാലകളും ബുക്ക് സ്റ്റാളുകളുമാണ്. എന്നാൽ പലയിടങ്ങളും വായനക്കാരനു വേണ്ട അന്തരീക്ഷം ഒരുക്കുന്നതിൽ പരാജയപ്പെടുന്നു എന്നു ഞങ്ങൾക്കു തോന്നി. മിക്ക ലൈബ്രറികളിലും ബുക്ക് റാക്കുകളും ഷെൽഫുകളും കസേരകളും മാത്രമാകും ഉണ്ടാവുക. പക്ഷേ അതല്ലല്ലോ... ഇരുന്നു വായിക്കാനുള്ള ആന്പിയൻസ് കിട്ടിയാൽ മാത്രമല്ലേ ഒരു പുസ്തകത്തെ അത്രയേറെ ഇഷ്ടത്തോടെ അനുഭവിച്ചറിയാനാകൂ.
ഷോപ്പിന്റെ ഉദ്ദേശം എന്താണോ അത് ഒറ്റനോട്ടത്തിൽ കാഴ്ചക്കാരിലേക്ക് എത്തണം എന്നു ഞങ്ങൾക്ക് നിർബന്ധമായിരുന്നു. ബുക്ക് ഷോപ്പിന്റെ ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ എന്തൊക്കെയാണ് അവിടെ ഉണ്ടാകേണ്ടത്, ഷോപ്പിന്റെ ഓരോ ഭാഗവും കാഴ്ചയിൽ എങ്ങനെ ആയിരിക്കണം എന്നൊക്കെ ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.
പലപല ലൈബ്രറികളും ബുക്ക്ഷോപ്പുകളും സന്ദർശിച്ച് അവിടെ നിന്ന് ഇഷ്ടമായതെല്ലാം വണ്‍സ് അപ്പോണ്‍ എ ടൈമിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചു. ഷോപ്പിനുള്ളിലെ ലൈറ്റ് ഷെയ്ഡുകളും മറ്റ് ഇന്റീരിയർ വർക്ക്സുമെല്ലാം അങ്ങനെ അബ്സോർബ് ചെയ്തതാണ്.
ആലുവയിലുള്ള ആർടി ഗ്രൂപ്പിലെ റോയ് തോമസും വിനോദുമാണ് കെട്ടിടത്തിന്റെ രൂപകല്പനയും നിർമാണവും ചെയ്തിരിക്കുന്നത്. സുഹൃത്തുക്കൾ കൂടിയായതുകൊണ്ടു ഞങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാൻ അവർക്ക് എളുപ്പമായിരുന്നു. ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്ന ആശയത്തെ അവർ കൃത്യമായി റിക്രിയേറ്റ് ചെയ്തു.’ മഞ്ജു പറഞ്ഞു. 3,400 അടി വിസ്തീർണമുള്ള ബുക്ക്ഷോപ്പിന്റെ ഒരു നില ഭൂമിക്കടിയിലാണ് എന്നതും വണ്‍സ് അപ്പോണ്‍ എ ടൈമിനെക്കുറിച്ചുള്ള കൗതുകം വർധിപ്പിക്കുന്നു. ഓരോ നിലയിലും അതിന്റേതായ ആന്പിയൻസ് കൊണ്ടുവരുന്നതിൽ അജികുമാറും മഞ്ജുവും പ്രത്യേകം ശ്രദ്ധപുലർത്തിയിട്ടുണ്ട്.
ലോക്ക്ഡൗണിനെ പോസിറ്റീവായി കാണുന്നു
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ വളരെ പോസിറ്റീവായി കാണാനാണ് തങ്ങൾക്കിഷ്ടമെന്ന് മഞ്ജു പറയുന്നു.
“വായിക്കാൻ സമയമില്ല എന്നു പറയുന്നവരെ പുസ്തകങ്ങളോടു ചേർത്തു നിർത്തിയതാണ് ലോക്ക്ഡൗണ്‍ കാലം. ജോലിത്തിരക്കുകളൊന്നുമില്ലാതെ വീട്ടിലിരിക്കാൻ കിട്ടുന്ന സമയത്ത് എല്ലാവരും ഒപ്പം കൂട്ടിയത് പുസ്തകങ്ങളെയാണ്. ശരിക്കും പറഞ്ഞാൽ എല്ലാവരും വായന ഇഷ്ടമുള്ളവരാണ്. പക്ഷേ അതിന് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിലാണ് കാര്യം.
ലോക്ക്ഡൗണ്‍ കാലത്ത് ഞങ്ങളുടേതായ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാൻ ഒരുപാടു സമയം കിട്ടി. ആദിനീരുവിന്റെ നടത്തിപ്പും അധ്യാപനവുമൊക്കെയായി തിരക്കിലായിരുന്ന ഞങ്ങൾക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബുക്ക്ഷോപ്പിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ സാധിച്ചു. ആ സമയം പൂർണമായി മാറ്റിവച്ചത് വണ്‍സ് അപ്പോണ്‍ എ ടൈമിനു വേണ്ടിയാണ്. അതുകൊണ്ടു തന്നെ പുസ്തകശാലയുടെ പ്രവർത്തനങ്ങളെല്ലാം പ്രതീക്ഷിച്ചതുപോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു.”
പ്രണയം പറഞ്ഞ പ്രേമലേഖനം
പുസ്തകമാണോ പരസ്പരം ചേർത്തുനിർത്തിയതെന്ന ചോദ്യത്തിന് രണ്ടു പേരും നൽകിയ ആദ്യ ഉത്തരം ചിരിയായിരുന്നു. ചിരിക്കിടയിലും മഞ്ജു സംസാരിച്ചു തുടങ്ങി, “ബി.ടെക് പഠനം പൂർത്തിയാക്കി നിൽക്കുന്ന സമയത്ത് തീർത്തും അവിചാരിതമായാണ് അജിയെ കാണുന്നത്. കണ്ടുമുട്ടിയതോ രണ്ടുപേർക്കും അത്രയേറെ പ്രിയപ്പെട്ട ഇടത്തുവച്ചും, ആലുവ ലൈബ്രറിയിൽവച്ച്. ഞങ്ങൾ അവിടുത്തെ സ്ഥിരം സന്ദർശകരായിരുന്നു.
നേരിൽ പരിചയമില്ലെങ്കിലും പരസ്പരം എന്തോ ഒരടുപ്പം തോന്നിയിട്ടുണ്ട്. ഒരു ദിവസം അജി എനിക്കൊരു പുസ്തകം തന്നു- ബഷീറിന്റെ ‘പ്രേമലേഖനം’. കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും അതിന്റെ അർഥം മനസിലാകുമല്ലോ. നാലു വർഷത്തെ പ്രണയത്തിനുശേഷം വിവാഹിതരായി. ഇഷ്ടങ്ങളെല്ലാം ഒന്നായതു കൊണ്ട് മറ്റ് പ്ലാനിംഗുകൾ എളുപ്പമായിരുന്നു. വീടുവയ്ക്കുന്പോൾ ഒരു ലൈബ്രറിയും ഹോം തിയറ്ററും വേണമെന്ന് ഞങ്ങൾക്ക് നിർബന്ധമായിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് വണ്‍സ് അപ്പോണ്‍ എ ടൈം സംഭവിച്ചതും.
നല്ലവായനകൾ വളരട്ടെ
പ്രായമായവരും കുട്ടികളും നല്ല വായനക്കാരാണെന്നതാണ് അജിയുടെയും മഞ്ജുവിന്റെയും അഭിപ്രായം. “കുട്ടികൾക്ക് വായന ഇഷ്ടമാണെങ്കിലും ആവശ്യമായ പുസ്തകങ്ങൾ ലഭിക്കുന്നില്ല. വായിക്കാനും വായനയെ പ്രോത്സാഹിപ്പിക്കാനും മറന്നു പോയത് ഇടയിലുള്ള ഒരു ജെനറേഷനാണ്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതു കുട്ടികളെയാണ്. ഓരോ കുട്ടിയുടേയും പ്രായത്തിനും ഇഷ്ടങ്ങൾക്കും അനുസരിച്ചുവേണം പുസ്തകങ്ങൾ നൽകാൻ. മുതിർന്ന ആളുകൾക്കുള്ള പുസ്തകങ്ങളും ഷോപ്പിലുണ്ടെങ്കിലും കുട്ടികളാണ് നമ്മുടെ പ്രധാന കണ്‍സേണ്‍. അവർക്കുവേണ്ടി പ്രത്യേത കോർണേർസ് വണ്‍സ് അപ്പോണ്‍ എ ടൈമിലുണ്ട്. യുവ എഴുത്തുകാർക്കുവേണ്ടിയും ഒരിടം ഞങ്ങൾ ഒരുക്കുന്നുണ്ട്. അവർക്കാണല്ലോ പ്രചോദനം നൽകേണ്ടത്.
അധ്യാപനവും പുസ്തകങ്ങളുടെ ലോകവും
കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയറായിരുന്ന അജികുമാറും ടിസിഎസിൽ സോഫ്റ്റ് വെയർ എൻജിനീയറായിരുന്ന മഞ്ജുവും 13 വർഷം മുൻപാണ് ജോലി രാജിവയ്ക്കുന്നതും ആദിനീരു എന്ന ബിടെക് ട്യൂഷൻ സെന്റർ ആരംഭിക്കുന്നതും. “വിവാഹശേഷം രണ്ടുപേർക്കും രണ്ടിടത്തായിരുന്നു ജോലി. തമ്മിൽ കാണാനോ ഒന്നിച്ചു സമയം ചെലവഴിക്കാനോ സാധിച്ചിരുന്നില്ല. അങ്ങനെയാണ് ജോലി രാജിവയ്ക്കാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. അധ്യാപനം രണ്ടുപേർക്കും ഇഷ്ടമുള്ള മേഖലയായതുകൊണ്ട് അതു തെരഞ്ഞെടുത്തു. അപ്പോഴും പുസ്തകശാലയ്ക്കായിരുന്നു മുൻതൂക്കം.” അവർ പറഞ്ഞു.
വായനക്കാരെ അറിഞ്ഞ് പുസ്തകം നൽകാം
“ഓരോ വ്യക്തികളിലും വായന സമ്മാനിക്കുന്ന അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. എല്ലാത്തരം വായനക്കാർക്കും ആവശ്യമായ പുസ്തകങ്ങൾ വണ്‍സ് അപ്പോണ്‍ എ ടൈമിൽ ലഭ്യമാക്കും. ഷോപ്പിൽ ഇല്ലാത്ത പുസ്തകങ്ങളാണ് ആവശ്യമെങ്കിൽ വണ്‍സ് അപ്പോണ്‍ എ ടൈം ബുക്സിന്റെ വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാവുന്നതാണ്. പല പ്രസാധകരും പുസ്തകങ്ങൾ നൽകാം എന്നു പറഞ്ഞ് ഇങ്ങോട്ട് സമീപിച്ചു തുടങ്ങി.
എവിടെ നിന്നൊക്കെ പുസ്തകങ്ങൾ എത്തിക്കും എന്നു ശങ്കിച്ചു നിന്ന ഞങ്ങൾക്ക് ഇതു വലിയ ആത്മവിശ്വാസം നൽകുന്നു. എല്ലാവരിലും നിന്ന് ഇത്രയേറെ പിന്തുണ ലഭിക്കുന്നതിൽ സന്തോഷവും ഒപ്പം ആശങ്കയുമുണ്ടെന്ന് ഇവർ പറയുന്നു. “പലരും നമ്മളിൽ ഇത്രയേറെ വിശ്വാസമർപ്പിക്കുന്പോൾ അവരുടെ പ്രതീക്ഷകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ഞങ്ങൾക്കുണ്ടല്ലോ” അജികുമാറും മഞ്ജുവും പറയുന്നു.
അഞ്ജലി അനിൽകുമാർ
ഒരിടത്തൊരിടത്തൊരു...
12:04 AM Jun 14, 2020 | Deepika.com