ആരോഗ്യമുള്ളവരെ കോവിഡിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന വിശ്വാസമായിരുന്നു റോയിച്ചന്. പക്ഷേ, തെറ്റിപ്പോയി. നഴ്സായ ഭാര്യ ലിജിയെ ശുശ്രൂഷിക്കുന്നതിനിടെയാണ് റോയിച്ചനു കൊറോണ പിടിച്ചത്.
ഇംഗ്ലണ്ടിലെ വിൻചെസ്റ്ററിലുള്ള ആശുപത്രികളിൽ 25 ദിവസം ഐസിയുവിൽ, 32 ദിവസം വെന്റിലേറ്ററിൽ. രോഗീലേപനവും നല്കി. ജീവിതത്തിലേക്കു തിരിച്ചുവരണമെങ്കിൽ ഇനി അത്ഭുതം സംഭവിക്കണമെന്നു ഡോക്ടറും പറഞ്ഞു. പക്ഷേ, അത്ഭുതം സംഭവിച്ചു... ഈ തിരിച്ചുവരവിന്റെ കഥ പ്രതീക്ഷയുടേതു മാത്രമല്ല, സഹജീവികളുടെ കരുതലിന്റേതുകൂടിയാണ്.
മരണത്തിന്റെ കരങ്ങളില്‍ നിന്ന് 57 ദിവസത്തിനു ശേഷം ജീവിതത്തിലേക്ക് പിച്ചവയ്ക്കുമ്പോള്‍ റോയിയുടെ മുന്നില്‍ ദൈവത്തിന്റെ ദൂതുമായി അവതരിച്ചത് നിരവധി പേരാണ്. കോവിഡ് മൂലം അവശനായി ജീവനുവേണ്ടി കേഴുമ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കാന്‍ മുന്നിട്ടിറങ്ങിയ നേരില്‍ കണ്ടിട്ടില്ലാത്ത ഇംഗ്ലീഷുകാരി ജിപി (ഡോക്ടര്‍) മുതല്‍ ഭൂമിയിലെ മാലാഖമാരെന്ന് ലോകം സ്നേഹത്തോടെ വിളിക്കുന്ന മലയാളി നഴ്സുമാര്‍ വരെ നടത്തിയ ദൈവതുല്യമായ ഇടപെടലാണ് അമ്പലപ്പുഴ കഞ്ഞിപ്പാടം മേപ്പുറം തോണിപ്പുരക്കല്‍ റോയിച്ചന് ചാക്കോയെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത്.
ആശുപത്രിക്കിടക്കയില്‍ മലയാളി സിസ്റ്റര്മാര് സ്നേഹം ചേര്‍ത്തു വിളമ്പി നല്കിയ കഞ്ഞിക്ക് പകരമായി റോയിയും ഭാര്യ ലിജിയും അര്‍പ്പിക്കുന്നത് ഹൃദയത്തില്‍ തൊട്ടുകൊണ്ടുള്ള നന്ദി. 32 ദിവസം വെന്റിലേറ്ററിലും 25 ദിവസം ഐസിയുവിലും വാര്‍ഡിലുമായി 57 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് യുകെയിലെ വിന്‍ചെസ്റ്ററില്‍ കുടുംബസമേതം കഴിയുന്ന റോയി വൈറസിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയത്.
കൊറോണയ്ക്കെതിരെ ഏറ്റവും ദീര്‍ഘമായ ചെറുത്തുനില്‍പ്പ് നടത്തി വിജയിച്ചവരിൽ ഒരാൾ യുകെയിലെ ഈ മലയാളിയാകും. ഇനിയൊരു തിരിച്ചുവരവുണ്ടാകണമെങ്കില്‍ അത്ഭുതം നടക്കണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിടത്തു നിന്നാണ് റോയിയുടെ അത്ഭുതകഥ. ആരോഗ്യപ്രവര്‍ത്തകരുടെ കരുതലും ലിജിയുടെയും മലയാളി സമൂഹത്തിന്റെയും പ്രാര്‍ഥനയുമാണ് അത്ഭുതത്തിന് കാരണമെന്ന് റോയിയും ലിജിയും ഒരേ സ്വരത്തില്‍ പറയുന്നു.
"2006ലാണ് ഇംഗ്ലണ്ടില്‍ എത്തുന്നത്. നാട്ടില്‍ പതിമൂന്നര വര്‍ഷം സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായി ജോലി ചെയ്തിനു ശേഷമാണ് ഇവിടേക്ക് വന്നത്. വിന്‍ചെസ്റ്ററില്‍ കാഷ് പ്രോസസ്സര്‍ ആയാണ് ജോലി ചെയ്യുന്നത്. പോലീസ് ജോലിയിൽനിന്ന് ദീർഘകാലത്തെ അവധിയിൽ പ്രവേശിച്ചെങ്കിലും അന്നത്തെ ശീലങ്ങള്‍ കൈവിട്ടിരുന്നില്ല. വ്യായാമം അടക്കം കൃത്യമായി ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കാര്യമായ അസുഖവുമില്ല.
എന്നിട്ടും എന്നെ വൈറസ് കീഴടക്കാന്‍ ശ്രമിച്ചു. ആരോഗ്യമുള്ളവരെ കോവിഡിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന വിശ്വാസമാണ് തകര്‍ന്നത്. എന്നിട്ടും ഞാന്‍ അതിജീവിച്ചു. ഇത് എന്റെ പുനര്‍ജന്മമാണ്. ഒരുപാട് പേരുടെ പ്രാര്‍ഥനകളാണ് എന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്.’- പോരാട്ടത്തിന്റെ നാള്‍വഴിയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ റോയിക്കും ഭാര്യ ലിജിക്കും എല്ലാം അത്ഭുതം പോലെ തോന്നുന്നു.
മരണത്തിന്റെ പടിവാതിലില്‍നിന്ന് തോല്ക്കാന് മനസില്ലാതെ റോയി നടത്തിയ പോരാട്ടം ഒരു കുടുംബത്തിന്റെ കൂടി അതിജീവനത്തിന്റെ കഥയായി. ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങിയ ആ കുടുംബം തോല്‍പ്പിച്ചത് രണ്ടു മാസം നീണ്ടുനിന്ന പരീക്ഷണകാലത്തെ കൂടിയാണ്.
ജോലിസ്ഥലത്തുനിന്ന് കൊറോണ
ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപകമാകുന്ന നാളുകളില്‍ ബ്രിട്ടനില്‍ അതിനത്ര പ്രാധാന്യം നല്‍കിയിരുന്നില്ലെന്ന് റോയി. "സാധാരണ പോലൊരു പനിയെന്ന മട്ടിലാണു തുടക്കത്തില്‍ എല്ലാവരും ഇതിനെ കണ്ടിരുന്നത്. വിൻചെസ്റ്ററിലെ നഴ്സിംഗ് ഹോമിൽ നഴ്സായിരുന്ന ലിജിക്ക് മാര്‍ച്ച് മാസം തുടക്കം മുതല്‍ വലിയ ജോലിത്തിരക്കായിരുന്നു. ഹോമിൽ ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കുന്നത് നിരവധി പേര്‍ക്കാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകട്ടെ രോഗത്തെ പ്രതിരോധിക്കാന്‍ കാര്യമായ സജ്ജീകരണങ്ങളൊന്നുമില്ല. ഒടുവില്‍ ഭയപ്പെട്ടത് സംഭവിച്ചു. പനിയെ തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധന പോസിറ്റീവ്.
ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചാലും ആശുപത്രിയില്‍ ക്വാറന്റൈനില്‍ ആക്കില്ല. പകരം വീട്ടില്‍ ഹോം ക്വാറന്റൈനില്‍ കഴിയാനാണ് അധികൃതര്‍ ആവശ്യപ്പെടുക. ഇതോടെ ലിജി വീട്ടില്‍ ഒരു മുറിയിലേക്ക് മാറി. പരിചരിക്കാന്‍ റോയി മാത്രം. രണ്ടു പെണ്മക്കളെയും അമ്മയെ കാണുന്നതില്‍നിന്ന് വിലക്കി. ഞാന്‍തന്നെയാണ് ലിജിയെ പരിചരിച്ചിരുന്നത്. ഭക്ഷണവും മരുന്നുമെല്ലാം യഥാസമയം നല്കി. കാര്യമായ ബുദ്ധിമുട്ടുണ്ടാക്കാതെ ലിജി രോഗത്തെ അതിജീവിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമായി.’ - ജീവിതം മാറ്റിമറിച്ച ദിവസത്തെക്കുറിച്ച് റോയി പറഞ്ഞുതുടങ്ങി.
കുടുംബത്തില്‍ ആനന്ദം മടങ്ങിയെത്തുമ്പോഴേക്കും കൊറോണ റോയിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു. തുടക്കം ചെറിയ പനിയില്‍. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് വീട്ടില്‍തന്നെ വിശ്രമം. പക്ഷേ ഇക്കുറി വൈറസ് കൂടുതല്‍ കരുത്താര്‍ജിച്ചു കഴിഞ്ഞിരുന്നു.
ദിവസങ്ങളോളം പനി 104 ഡിഗ്രി സെൽഷ്യസിൽതന്നെ തുടര്‍ന്നു. കുറയുന്ന ലക്ഷണമില്ല. വൈദ്യസഹായം തേടി വിളിക്കുമ്പോള്‍ പതിവുപല്ലവി. വീട്ടില്‍തന്നെ വിശ്രമിക്കൂ... പക്ഷേ അപ്പോഴേക്കും വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മൂന്നു വട്ടം വീട്ടില്‍ തളര്‍ന്നു വീണു. അടിയന്തര സേവനം തേടിയിട്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കൂട്ടാക്കിയില്ല.
യുകെയിലെ ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍ പ്രകാരം ശരീരത്തില്‍ ഓക്സിജന്‍ സാച്ചുറേഷന്‍ ലെവല്‍ 93 ശതമാനം ആയെങ്കില്‍ മാത്രമേ അഡ്മിറ്റ് ചെയ്യൂ. പരിശോധനയില്‍ എന്റെ ശരീരത്തില്‍ അത് 95 ശതമാനം ഉണ്ടായിരുന്നു. ലിജിയുടെ കണ്ണീരിനും അഭ്യര്‍ഥനയ്ക്കും നിയമത്തെ മാറ്റാനുള്ള കരുത്തുണ്ടായിരുന്നില്ല. - വേദനയുടെ കാലത്തെക്കുറിച്ചു പറയുമ്പോള്‍ റോയിക്ക് നിസംഗത.
രക്ഷകയായി ഇംഗ്ലീഷുകാരി ഡോക്ടര്‍
ഒരുപാട് പേരെ കോവിഡില്‍നിന്ന് രക്ഷനേടാന്‍ സഹായിച്ച ലിജി പക്ഷേ സ്വന്തം ഭര്‍ത്താവ് രോഗത്തോട് മല്ലടിച്ചപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായയായി. എങ്കിലും പ്രാര്‍ഥനയുടെ കരുത്തില്‍ അവര്‍ സാധ്യമായതെല്ലാം ചെയ്തു. "റോയിച്ചന്റെ ബുദ്ധിമുട്ട് കണ്ടിട്ട് ഞാനെങ്ങനെ സമാധാനത്തോടെ ഇരിക്കും. അടിയന്തര സഹായ നമ്പരായ 111 ലും ജിപിയിലും എല്ലാം മുടക്കമില്ലാതെ വിളിച്ചുകൊണ്ടിരുന്നു.
ഒടുവില്‍ ഏപ്രില്‍ ഒന്നിന് ജിപിയില്നിന്ന് വിളിയെത്തി, രോഗിയുമായി നേരിട്ടെത്താന്‍ നിര്‍ദേശിച്ചു. എന്നാല്‍ റോയിച്ചനാകട്ടെ കാറില്‍ പോലും കയറാന്‍ പറ്റാത്ത നിലയില്‍ അവശന്. ഇതോടെ രോഗിയെ അഡ്മിറ്റ് ചെയ്യാന്‍ ഇംഗ്ലീഷുകാരിയായ ഡോക്ടര്‍ നിര്‍ദേശിച്ചു. അവര്‍തന്നെ വിളിച്ച് ആംബുലൻസ് ഏര്‍പ്പാടാക്കിയതോടെ പ്രതീക്ഷയുടെ തിരിനാളം തെളിഞ്ഞു. "ദൈവത്തിന്റെ ഇടപെടല്‍ ഞാന്‍ തിരിച്ചറിയുകയായിരുന്നു.’ - ലിജിയുടെ മുഖത്ത് വിശ്വാസത്തിന്റെ കരുത്ത്.
വിന്‍ചെസ്റ്റര്‍ റോയല്‍ ഹാം ഷെയര്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്ന ആദ്യ രോഗിയായിരുന്നു റോയി. അസുഖമാണെങ്കില്‍ അനുദിനം വഷളാകുന്നു. ചികിത്സയൊന്നും ഫലിക്കുന്നുമില്ല. രോഗം കലശലായ രോഗികളെ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ എക്മോ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന തീരുമാനമുണ്ടായിരുന്നു.
പക്ഷേ വിന്‍ചെസ്റ്റർ ആശുപത്രിയിലെ ആശയക്കുഴപ്പം മൂലം കൃത്യസമയത്ത് ഇതു നടന്നില്ല. ഒടുവില്‍ 13 ദിവസത്തിനു ശേഷം ലണ്ടന്‍ ആശുപത്രിയുമായി വിന്‍ചെസ്റ്റര്‍ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടു. എന്നാല്‍ ഒരാഴ്ചയില്‍ അധികം വെന്റിലേറ്ററില്‍ കിടന്ന രോഗിയെ എക്മോയില്‍ പ്രവേശിപ്പിക്കുക അസാധ്യമാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ വിന്‍ചെസ്റ്ററിലെ മെഡിക്കല്‍ സംഘം പ്രതീക്ഷ കൈവിട്ടു. ഹൃദയം താളംതെറ്റി മിടിച്ചു തുടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദം 200 കടന്നു.
"അന്നത്തെ ദിവസം ഇപ്പോഴും ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഡോക്ടര്‍മാര്‍ എന്നെ അടുത്തു വിളിച്ച് ആശ്വസിപ്പിക്കുന്ന മട്ടിലാണ് പറഞ്ഞത്. ഇനിയൊന്നും ചെയ്യാനില്ലെന്നും അത്ഭുതം സംഭവിക്കാന്‍ പ്രാര്‍ഥിക്കണമെന്നുമാണ് അവര്‍ പറഞ്ഞത്. യാന്ത്രികമായി ഞാന്‍ എല്ലാം കേട്ടിരുന്നു. പക്ഷേ അപ്പോഴും മനസില്‍ പ്രതീക്ഷ മാത്രമായിരുന്നു. റോയിച്ചന് ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു. ഞാന്‍ ഒട്ടും പതറിയില്ല.
ജൂലൈയില്‍ നാട്ടില്‍ പോകാനിരുന്നതാണ് റോയിച്ചന്. അപ്പോഴാണ് ലോകം കോവിഡിന്റെ പിടിയില്‍ അമരുന്നത്. അമ്പലപ്പുഴയിലെ വീട്ടിലിരുന്ന് മകന്റെ രോഗവിവരം അറിഞ്ഞ റോയിച്ചന്റെ അമ്മച്ചി തങ്കമ്മ ചാക്കോ അന്നു തുടങ്ങിയ പ്രാര്‍ഥനയാണ്. ഏപ്രില്‍ പതിനഞ്ചിനു രോഗീലേപനം നല്കി. ഫാ. ടോമി ചിറക്കല്‍ മണവാളനും ഇംഗ്ലീഷ് വൈദികനായ ഫാ.മാര്‍ക്കും നിരന്തരം ആശുപത്രിയില്‍ എത്തി. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയിലെ വിവിധ കേന്ദ്രങ്ങളില്‍ മലയാളി സമൂഹം ഒന്നടങ്കം പ്രാര്‍ഥന നടത്തി. ഒരു ഭാര്യക്ക് സഹിക്കാവുന്നതിനപ്പുമാണ് ആ കുറച്ചു ദിവസങ്ങള്‍കൊണ്ടു ഞാന്‍ അനുഭവിച്ചു തീര്‍ത്തത്. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അത്ഭുതമാണ്.’ - ലിജിയുടെ ശബ്ദം ഇടറി.
കോവിഡിനോട് തോല്ക്കാന് റോയിക്ക് മനസില്ലായിരുന്നു. പ്രാര്‍ഥനകൾ ഫലം കണ്ടു. മരണത്തിന്റെ വക്കില്‍ നിന്ന് റോയി ജീവിതത്തിലേക്ക് മടങ്ങി. ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ "മിറക്കിള്‍’. ഏപ്രിൽ പതിനാലിന് ഡോക്ടർമാർ ലിജിയെ അറിയിക്കുന്നത് റോയിച്ചന്റെ എല്ലാ അവയവങ്ങളും ഫെയിൽ ആയെന്നായിരുന്നു, എന്നാൽ പതിനാറാം തിയതി സ്കാൻ ചെയ്തപ്പോൾ എല്ലാം പൂർവസ്ഥിതിയിൽ ആയെന്നും അറിയിക്കുന്നു. 32 ദിവസത്തിനു ശേഷം റോയിയെ വെന്റിലേറ്ററില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റി. അടുത്ത 25 നാളുകള്‍ അവിടെ. ട്രക്കിയോസ്റ്റമി അടക്കമുള്ള ചികിത്സയിലൂടെ ആരോഗ്യത്തിലേക്കുള്ള മടക്കയാത്ര. ഒടുവില്‍ സ്വാബ് ടെസ്റ്റ് നടത്തി ഡോക്ടര്‍മാര്‍ വിധിച്ചു. കോവിഡ് നെഗറ്റീവ്.
വെല്‍ക്കം ബാക്ക് അങ്കിള്‍
രണ്ടര മാസത്തിനു ശേഷം റോയിയുടെയും ലിജിയുടെയും മക്കളായ അനുവും ഗ്രേസും അന്നാണ് ചിരിച്ചത്. ആദ്യം അമ്മയെയും പിന്നെ പപ്പായെയും പരീക്ഷിച്ച വൈറസിനെ പപ്പാ തോല്‍പ്പിച്ചിരിക്കുന്നു. കൂട്ടുകാരെയൊക്കെ വിളിച്ചു സന്തോഷം പങ്കിട്ടു. പപ്പാ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തുന്ന ദിവസമാണ്.
മുപ്പതോളം കുടുംബങ്ങളുള്ള ആന്‍ഡോവറിലെ മലയാളിസമൂഹം ഏറെക്കുറെ മുഴുവനായി റോയിയുടെ വീടിനു മുന്നിലെത്തി. കാറില്‍ നിന്നിറങ്ങിയപ്പോള്‍ അവര്‍ കൈകൊട്ടി സ്വീകരിച്ചു. പൂക്കളും സ്വാഗതമരുളിക്കൊണ്ടുള്ള പ്ലക്കാര്‍ഡുകളും അവര്‍ കൈയില്‍ കരുതിയിരുന്നു. അനുവിന്റെയും ഗ്രേസിന്റെയും കൂട്ടുകാര്‍ വെല്‍ക്കം ബാക്ക് അങ്കിള്‍ വിളികളുമായി ഒപ്പം കൂടി. മലയാളി സമൂഹത്തിന്റെ സ്നേഹം അനുഭവിച്ചറിഞ്ഞ നിമിഷങ്ങളില്‍ റോയി പ്രാര്‍ഥനയോടെ നിന്നു.
"ആശുപത്രിയിലും പിന്നീട് വീട്ടിലും ഞാന്‍ സ്നേഹവും കാരുണ്യവും അനുഭവിച്ചറിഞ്ഞു. വെന്റിലേറ്ററില്‍ കഴിയുമ്പോഴായിരുന്നു പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനം. മേയ് രണ്ടിന്. എന്റെ ജീവനുവേണ്ടി പ്രാര്‍ഥിച്ചു കഴിയുമ്പോഴാണ് ആശുപത്രി ജീവനക്കാരുടെ സര്‍പ്രൈസ്. ലിജിയെ ആശുപത്രിയിലേക്ക് വിളിപ്പിച്ചു ജീവനക്കാര്‍ കാര്‍ഡും പൂക്കളും ഒക്കെ ഒരുക്കി എനിക്ക് സമ്മാനിച്ചു.
രണ്ടു മാസത്തിനിടെ ആറു തവണമാത്രമാണ് ഞങ്ങള്‍ പരസ്പരം കണ്ടത്. അര മണിക്കൂര്‍ വീതം സമയം. അതിലൊന്നു വിവാഹ വാര്‍ഷിക ദിനത്തിലും. ആശുപത്രിയില്‍ കിടന്ന സമയം, വെഡിങ് ആനിവേഴ്സറി സമയം; ഒക്കെ നേരിയ ഓര്മ മാത്രമാണുള്ളത്. സ്വപ്നത്തിലെന്നവണ്ണമാണ് ഞാന്‍ അതൊക്കെ അനുഭവിച്ചത്. വാര്‍ഡിലേക്ക് മാറിയപ്പോഴാണ് വീണ്ടും പ്രതീക്ഷകള്‍ക്ക് ജീവന് വച്ചത്. വാര്‍ഡില്‍ കഴിയുമ്പോള്‍ ഡയറ്റീഷന്റെ നിര്‍ദേശപ്രകാരം ഭക്ഷണം മലയാളി നഴ്സുമാരാണ് നൽകിയിരുന്നത്, ആശുപത്രിയുടെ സമീപമുള്ള ചില മലയാളി കുടുംബങ്ങളും സഹായിച്ചു .
കഞ്ഞിയും മറ്റും അവര്‍ വീട്ടില്‍നിന്ന് എത്തിച്ചുനല്‍കുകയായിരുന്നു. അഞ്ചു മലയാളി നഴ്സുമാര്‍ ആണ് ഐസിയുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. അവരുടെ സ്നേഹനിര്‍ഭരമായ പരിചരണം മറക്കില്ല. ഒരു ശ്രീലങ്കന്‍ ഡോക്ടര്‍ അടക്കമുള്ള ഡോക്ടര്മാരോടുമുണ്ട് കടപ്പാട്. ഡ്യൂട്ടി കഴിഞ്ഞിട്ടും കൂടെപ്പിറപ്പുകളെപ്പോലെ ഒപ്പം നിന്നു പരിചരിച്ച മലയാളി നഴ്സുമാരോട് എങ്ങനെ നന്ദി പറയാന്‍ കഴിയും. ഒപ്പം മലയാളി സമൂഹത്തിന്റെ പ്രാര്‍ഥനയും. ഈ പുനര്ജന്മത്തിന് ഞാന്‍ ഇവരോടൊക്കെ എന്നും കടപ്പെട്ടിരിക്കുന്നു.’
കുറഞ്ഞത് ഇരുപത് കിലോ ഭാരം
മലയാളി അസോസിയേഷനുകളുടെ ഓണ പരിപാടികളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി മാവേലിയായി വേഷം കെട്ടിയിരുന്നത് റോയിച്ചൻ ആയിരുന്നു. എന്നാൽ രോഗം കഴിഞ്ഞതോടെ ഇരുപതു കിലോയോളം ഭാരം കുറവ് വന്നതായും ഇപ്പോഴും നല്ല ശാരീരികക്ഷീണം ഉള്ളതായും റോയിച്ചൻ പറയുന്നു. പക്ഷേ, ഇത്രയും അതിജീവിക്കാമെങ്കിൽ ഇനിയുള്ളത് പ്രശ്നമേയല്ല. ആത്മവിശ്വാസം തിരിച്ചുകിട്ടിയിരിക്കുന്നു.
ലോകമെങ്ങും ലക്ഷക്കണക്കിനു മനുഷ്യർ ഒരു വൈറസിന്റെ മുന്നിൽ അടിയറവു പറയുകയാണ്. ബഹുഭൂരിപക്ഷവും ജീവിതത്തിലേക്കു തിരിച്ചുവരികയാണ്. പക്ഷേ, ആ മടക്കത്തിനു പിന്നിൽ ഒരുപാടു മനുഷ്യരുടെ അധ്വാനമുണ്ട്. ആരോഗ്യപ്രവർത്തകരും കുടുംബാംഗങ്ങളും പിന്നെ പേരറിയാത്ത നിരവധിയാളുകളും. ഓരോ മനുഷ്യന്റെയും ജീവിതം ദൈവത്തിന്റെയും സഹജീവികളുടെയും സമ്മാനമാണെന്നുള്ള ഓർമപ്പെടുത്തൽകൂടിയാകുന്നു കൊറോണക്കാലം.
ഷൈമോൻ തോട്ടുങ്കൽ, ലണ്ടൻ
മറക്കില്ല ഈ മടക്കം
11:53 PM Jun 13, 2020 | Deepika.com