റഷ്യയിലായിരുന്നു കാത്റിൻ ഡൊഹെർട്ടിയുടെ (18961-985) ജനനം. അവളുടെ ഉന്നതകുല വംശജനായ പിതാവ് ഗവൺമെന്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന് ഈജിപ്റ്റിലേക്കു സ്ഥലംമാറ്റം ലഭിച്ചതുമൂലം കാത്റിൻ ബാല്യകാലം ചെലവഴിച്ചത് അവിടെയായിരുന്നു. കാത്റിനു പതിന്നാലു വയസുള്ളപ്പോൾ അവളുടെ കുടുംബം റഷ്യയിലേക്കു മടങ്ങി. അതേത്തുടർന്നു സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രശസ്തമായ ഒബോലെൻസ്കി അക്കാഡമിയിൽ പഠനം തുടർന്നു. പതിനഞ്ചാം വയസിൽ അവൾ വിവാഹിതയായി.
1914ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒരു റെഡ്ക്രോസ് നഴ്സ് ആയി കാത്റിൻ യുദ്ധമുഖത്തു സേവനമനുഷ്ഠിച്ചു. യുദ്ധം കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴായിരുന്നു റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവം. തന്മൂലം, ജീവൻ രക്ഷിക്കാനായി കാത്റിനും ഭർത്താവും ഫിൻലൻഡിലും അതിനുശേഷം ഇംഗ്ലണ്ടിലും അഭയം നേടി. അവിടെനിന്നു കാനഡയിൽ കുടിയേറിയ അവർ ഏറെ ബുദ്ധിമുട്ടിയാണെങ്കിലും അതിവേഗം നല്ല സാന്പത്തികനിലയിലായി.
എന്നാൽ, സന്പത്തിലൊന്നും സന്തോഷം കണ്ടെത്തുവാൻ കാത്റിനു സാധിച്ചില്ല. തന്മൂലം, സന്പത്തെല്ലാം ഉപേക്ഷിച്ചു ടൊറോന്റോയിലെ പാവപ്പെട്ടവരുടെകൂടെ കാത്റിൻ താമസം തുടങ്ങി. പാവങ്ങൾക്കു ഭക്ഷണം നൽകുവാനായി ഒരു ‘സുപ്പ് കിച്ച’നോടുകൂടി ഫ്രണ്ട്ഷിപ്പ് ഹൗസ് എന്ന ഒരു സ്ഥാപനവും സ്ഥാപിച്ചു. എന്നാൽ, കമ്യൂണിസ്റ്റ് അനുഭാവി എന്നു മുദ്രകുത്തപ്പെട്ടതിനെത്തുടർന്ന് 1936-ൽ ഫ്രണ്ട്ഷിപ്പ് ഹൗസ് അടച്ചുപൂട്ടി കാത്റിൻ ഒരു യൂറോപ്യൻ പര്യടനത്തിന് ഇറങ്ങിത്തിരിച്ചു. ഒരു വർഷം കഴിഞ്ഞു ന്യൂയോർക്കിലെത്തി അവിടെ ഹാർലമിൽ പുതിയൊരു ഫ്രണ്ട്ഷിപ്പ് ഹൗസ് സ്ഥാപിച്ചു.
പത്തുവർഷം അവിടെ പാവങ്ങളെ സേവിച്ചതിനുശേഷം കാനഡയിലെ ഒൺടാറിയോയിലേക്കു താമസം മാറ്റി. പാവങ്ങളെ സഹായിക്കുവാൻ അവിടെ സ്ഥാപിച്ച മഡോണ ഹൗസ് വലിയൊരു പ്രസ്ഥാനമായി വളർന്നു. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനേഴ് മഡോണ ഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്.
പാവങ്ങൾക്കുവേണ്ടി ജീവിതം മാറ്റിവച്ച കാത്റിൻ ഇപ്പോൾ വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ്. 1985-ൽ അന്തരിച്ച അവരുടെ നാമകരണ നടപടികൾ 2000-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആരംഭിക്കുകയുണ്ടായി. സാമൂഹിക നീതിയെക്കുറിച്ചുള്ള കത്തോലിക്കാ സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ പാവങ്ങളുടെ പക്ഷം ചേർന്നവളായിട്ടാണു കാത്റിൻ പൊതുവേ അറിയപ്പെടുന്നത്. എന്നാൽ, പാവങ്ങൾക്കു മാത്രമല്ല, മനുഷ്യന്റെ സ്വാർഥതമൂലം മുറിവേൽക്കപ്പെടുന്ന ഭൂമിക്കുകൂടി ആശ്വാസം കണ്ടെത്തണമെന്നു വാദിച്ച പ്രകൃതിസ്നേഹികൂടിയായിരുന്നു കാത്റിൻ.
ഡസൻ കണക്കിനു ബെസ്റ്റ് സെല്ലറുകളും നൂറുകണക്കിനു ലേഖനങ്ങളുമെഴുതിയിട്ടുള്ള കാത്റിന്റെ പ്രശസ്തമായ ഒരു പുസ്തകമാണ് ‘അപ്പസ്തോലിക് ഫാമിംഗ് ഹീലിംഗ് ദി എർത്ത്.’ ദൈവം സൃഷ്ടിച്ച ഈ ഭൂമി കാത്തുപരിപാലിക്കുന്നതും ഭൂമിയെ മലിനമാക്കാതെ ജൈവകൃഷി ചെയ്യുന്നതും ദൈവവുമായി ആത്മബന്ധം പുലർത്താനുമുള്ള ഒരവസരമായിട്ടും മാർഗമായിട്ടുമാണു കാത്റിൻ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. കാത്റിൻ വിഭാവനം ചെയ്തിട്ടുള്ള കൃഷിരീതികളാണ് ഇപ്പോഴും വിവിധ സ്ഥലങ്ങളിലുള്ള മഡോണ ഹൗസുകളിൽ പ്രാവർത്തികമാക്കുന്നത്.
സൃഷ്ടിയുടെ വിശുദ്ധിക്കു സാക്ഷ്യം വഹിക്കുന്ന അപ്പസ്തോലന്മാരായിട്ടുവേണം ഭൂമിയിൽ കൃഷി ചെയ്യുവാൻ എന്നാണു കാത്റിൻ പഠിപ്പിക്കുന്നത്. അവർ എഴുതുന്നു: ‘ചരിത്രവഴിയിൽ എവിടെയോവച്ചു മനുഷ്യൻ ഭൂമിയെ മലിനമാക്കാനും അതിമോഹംമൂലം സാങ്കേതികവിദ്യകൾ ഉപയോഗിച്ചു ഭൂമിയെ ബലാൽസംഗം ചെയ്യുവാനും തുടങ്ങി. ദൈവം ആഗ്രഹിക്കുന്നതിനു വിരുദ്ധമായിട്ടുള്ള നടപടിയാണിത്.’അവർ തുടരുന്നു: ‘ഭൂമിയെയും ജലത്തെയും വിവിധ രീതിയിൽ നാം മലിനമാക്കുന്നു. മനുഷ്യരാകട്ടെ ധനമോഹികൾ നിർമിക്കുന്ന ആരോഗ്യകരമല്ലാത്ത ജങ്ക്ഫുഡ് കഴിച്ചു രോഗികളായി മാറുന്നു.’ ഇതിനുള്ള പ്രതിവിധിയായി കാത്റിൻ അവതരിപ്പിക്കുന്നതു പ്രാർഥനാപൂർവമുള്ള ജൈവകൃഷിയും പരിസ്ഥിതി സംരക്ഷണവുമാണ്.
ഇക്കാര്യങ്ങൾ കാത്റിൻ പഠിപ്പിക്കുക മാത്രമല്ല, അവർ ഇവ പ്രാവർത്തികമാക്കുകയും ചെയ്തു. മഡോണഹൗസുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ ഇപ്പോഴും ഈ രീതികൾതന്നെയാണു നടക്കുന്നത്.
കൊറോണ വൈറസിന്റെ വരവോടുകൂടി പച്ചക്കറികൾക്കു ക്ഷാമം വന്നപ്പോൾ നമ്മിൽ ഒട്ടേറെപ്പേർ കൃഷിയിലേക്കു തിരിയുന്ന കാര്യം ചിന്തിക്കുവാൻ തുടങ്ങി. ചിലരെങ്കിലും പച്ചക്കറി കൃഷികൾ ആരംഭിക്കുകയും ചെയ്തു. അതോടൊപ്പം, കേരളത്തിനാവശ്യമായ ഭക്ഷ്യപദാർഥങ്ങൾ വൻതോതിൽ കൃഷിചെയ്യുന്നതിനുള്ള സഹായവാഗ്ദാനവുമായി ഗവൺമെന്റും മുന്നോട്ടുവന്നു. ഇതൊക്കെ നല്ല കാര്യംതന്നെ.
എന്നാൽ, അതോടൊപ്പം ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഭൂമിയെ മലിനപ്പെടുത്താതെ കൃഷി ചെയ്യണമെന്നുള്ളതും. തൽക്കാല ലാഭത്തിനുവേണ്ടി അമിതമായി നാം രാസവളങ്ങളും മറ്റും ഉപയോഗിക്കുന്പോൾ അതുവഴിയുണ്ടാകുന്ന ദീർഘകാല നഷ്ടങ്ങൾ നാം കാണാതെ പോകരുത്. എല്ലാവർക്കും എപ്പോഴും ജൈവകൃഷി മാത്രം ചെയ്യുവാൻ സാധിച്ചു എന്നു വരില്ല. എന്നാൽ, നാം കൃഷി ചെയ്യുന്പോഴും ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്പോഴും അത് ഒരു തരത്തിലുമുള്ള മലിനീകരണത്തിനും ഇടയാകരുത്. വായുവും ജലവും നമ്മുടെ ഭൂമി മുഴുവനും അല്പം പോലും മലിനമാകാതെ നാം സൂക്ഷിക്കണം. ഭൂമിയെ സൃഷ്ടിച്ച് അതു നമ്മെ ഏല്പിച്ചിരിക്കുന്ന ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത് അതാണ്. ഇതു സാധിക്കണമെങ്കിൽ ഓരോ വ്യക്തിയും ഓരോ കുടുംബവും നമ്മുടെ സമൂഹം മുഴുവനും കൂട്ടായി പ്രവർത്തിക്കണം. എങ്കിൽ മാത്രമേ മാലിന്യംമൂലവും ഭൂമിയുടെ അമിതചൂഷണംമൂലവും വിറങ്ങലിച്ചുനിൽക്കുന്ന നമ്മുടെ ഭൂമിക്കു സമാശ്വാസം ലഭിക്കൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
കരയുന്ന ഭൂമിക്കു സമാശ്വാസം
03:27 AM Jun 07, 2020 | Deepika.com