സുന്ദരമാണ് ഗോവൻ ഗ്രാമങ്ങൾ. തെങ്ങും വയലും തോടും കടലും ചേർന്ന കേരളത്തിന്റെ മറ്റൊരു പതിപ്പ്. പശ്ചിമഘട്ട മലനിരകൾ തീരപ്രദേശങ്ങളോട് അടുത്തു വരുന്നതിനാൽ ഉയരത്തിലുള്ള ചെങ്കൽ മേടുകളും അവയ്ക്കിടയിൽ നിരപ്പാർന്ന സ്വാഭാവിക കടൽത്തീരങ്ങളും ഗോവയുടെ പ്രത്യേകതയാണ്. കേരളം പോലെ ഗോവയും പരശുരാമൻ മഴു എറിഞ്ഞു രൂപപ്പെട്ടെന്നാണ് ഐതിഹ്യം. ഭൂപ്രകൃതിയിലെ സാമ്യത മാത്രമല്ല ഗോവക്കാരുടെ രുചിക്കൂട്ടുകളും മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടും. ഒരുകാലത്ത് ഏറെ ദുഷ്കരമായിരുന്നു കേരളത്തിൽനിന്നു ഗോവയിലേക്കുള്ള യാത്രകൾ. കുർടോളിൻ നദിയും കുന്ദാപുരയിലെ പഞ്ചഗംഗ നദിയും കടക്കണമെങ്കിൽ മണിക്കൂറുകളോളം കാത്തുകിടന്നു ചങ്ങാടത്തിൽ കയറണമായിരുന്നു. എന്നാൽ കൊങ്കൺ റയിൽവേ പൂർത്തീകരിച്ചപ്പോൾ ഗോവൻ യാത്രകൾ എളുപ്പവും ആസ്വാദ്യകരവുമായി. നിനച്ചിരിക്കാതെയാണ് ഒരു ഗോവൻ യാത്ര മുന്നിൽ വന്നുപെട്ടത്. തൃശൂർ തീവണ്ടി സ്റ്റേഷനിൽ നിന്ന് ഓക്ക എക്സ്പ്രസിൽ യാത്ര തുടങ്ങി. ഉഡുപ്പിയിലെത്തുമ്പോൾ പ്രഭാതമായി. മൂകാംബികയിലേക്കുള്ള തീർഥാടകർ തീവണ്ടിയിൽ ധാരാളമുണ്ടായിരുന്നു. അവരെല്ലാം മൂകാംബിക റോഡിൽ ഇറങ്ങി. കോച്ചുകളിൽ തിരക്കൊഴിഞ്ഞു.
നദികളും തുരങ്കങ്ങളും കടന്നു തീവണ്ടി പായുകയാണ്. പുറംകാഴ്ചകളിൽ കൊങ്കൺ തീരങ്ങളുടെ ചാരുത. ഇളംവെയിൽ വാരിപ്പുതച്ച പ്രകൃതി, ചെങ്കൽരാശിമണ്ണിലുള്ള കൃഷിയിടങ്ങൾ, ചെറുവനങ്ങൾ, ഇടയ്ക്കിടെ ദർശനം തരുന്ന നീലക്കടൽ. ഗാബിയോണുകൾ കൺകൊൺ (CANACONA) മുതൽ വലിയ കുന്നുകളും വനങ്ങളും തെളിഞ്ഞു. പറങ്കിമാവിൻ തോപ്പുകൾ, ഉൾപ്രദേശങ്ങളിൽനിന്ന് ഇറങ്ങിവരുന്ന നാട്ടുവഴികൾ, കവലകൾ, ചന്തകൾ, കൊങ്കൺ ശൈലിയിൽ വസ്ത്രധാരണം ചെയ്ത ഗ്രാമീണർ, ഒന്നിനു പിറകെ ഒന്നായി വന്നുചേരുന്ന പാലങ്ങളും തുരങ്കങ്ങളും, ഇരുട്ടും വെളിച്ചവും കൂടിച്ചേർന്നുള്ള പ്രയാണവഴികൾ... വിസ്മയകരമാണ് കൊങ്കൺപാതയിലൂടെയുള്ള യാത്ര. രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള പാടി തുരങ്കവും കടന്ന് മഡ്ഗോൺ സ്റ്റേഷനിലെത്തി. ഗോവയിലേക്കുള്ള ടൂറിസ്റ്റുകൾ അധികവും ഇറങ്ങുന്നത് മഡ്ഗോണിലാണ്. മഡ്ഗോൺ ജംഗ്ഷനാണ്. കൊങ്കൺ റെയിൽവേയും സൗത്ത് വെസ്റ്റേൺ റെയിൽവേയും ഇതുവഴി തീവണ്ടികൾ ഓടിക്കുന്നു. മഡ്ഗോണിൽ ഇറങ്ങി ഞാൻ വെർണയിലേക്കുള്ള തീവണ്ടി പിടിച്ചു. വെർണയിൽ അനുജന്റെ വീടുണ്ട്. അനുജനും ഭാര്യയും രണ്ടു കുട്ടികളും (റനികയും റിതുലും) വർഷങ്ങളായി ഗോവയിലാണു താമസം.
ഗോവൻ ഗ്രാമങ്ങളുടെ ഒരു പരിച്ഛേദമാണ് വെർണ. തെങ്ങിൻതോപ്പുകളും വയലുകളും തോടുകളും കുന്നുകളും. വീടിന്റെ പുറകുവശത്തായി തീവണ്ടിപ്പാത. പനവേലിലേക്കും വാസ്കോഡഗാമയിലേക്കുമുള്ള തീവണ്ടികൾ അതിലൂടെ ഇടതടവില്ലാതെ ഭൂമി കുലുക്കി പാഞ്ഞുകൊണ്ടിരുന്നു. മുൻവശത്ത് പച്ചപ്പുതപ്പിട്ടപോലെ വിശാലമായ പയർപാടങ്ങൾ. രാവിലെ മുതൽ അവിടെ കൃഷിപ്പണികളിൽ ഏർപ്പെടുന്ന കർഷകർ. പ്രഭാതമഞ്ഞിനിടയിലൂടെ രക്തവർണം ചാർത്തി ഉദിച്ചുയരുന്ന സൂര്യൻ. വെയിൽ മൂക്കുന്നതോടെ ഒടിച്ചെടുത്ത പയർ കെട്ടുകളാക്കി കർഷകർ വിൽപനയ്ക്കായി കൊണ്ടുപോയിത്തുടങ്ങും. ഗോവയിൽ എവിടെനിന്നും പടിഞ്ഞാറു ഭാഗത്തേക്കു കുറച്ചു ദൂരം നടന്നാൽ ഏതെങ്കിലും ഒരു ബീച്ചിലെത്താം. പയർവയലുകൾക്കിടയിലെ വരമ്പുകളിലൂടെ കുറച്ചുദൂരം മുന്നോട്ടു നടന്നപ്പോൾ അറോസിം ബീച്ചിലെത്തി. അറോസിം ബീച്ചിലായിരുന്നു ആദ്യ സന്ദർശനം. ഏറെക്കുറെ വിജനമായിരുന്നു ബീച്ച്. പക്ഷെ സുന്ദരം. ബീച്ചിന്റെ ഓരങ്ങളിൽ അവിടവിടെയായി റിസോർട്ടുകൾ. കടലിന് അഭിമുഖമായുള്ള അതിന്റെ മുറ്റങ്ങളിലും കോലായിലും വെള്ളക്കാരായ ടൂറിസ്റ്റുകൾ ചാരുബെഞ്ചിൽ മലർന്നുകിടക്കുന്നു. ചിലർ കടൽസ്നാനം ചെയ്യുന്നു. ഗോവയിലെ തിരക്കുപിടിച്ച മിറാമിർ, കാലങ്കുറ്റി, ഡോൺപോള തുടങ്ങിയ ബീച്ചുകളെക്കാൾ ഏറെ വ്യത്യസ്തമാണ് അറോസിം ബീച്ച്. തീരങ്ങളിൽ ധാരാളം കടൽപ്പക്ഷികൾ. സീഗൾ പക്ഷികൾ കൂട്ടമായി പറന്നുയരുന്നതും കലപില കൂട്ടുന്നതും കൗതുകകരമായ കാഴ്ചയാണ്. സ്വസ്ഥതയോടെ അവയുടെ കുസൃതികൾ എത്രനേരം വേണമെങ്കിലും കണ്ടിരിക്കാം. നുരയുന്ന കടൽവെള്ളത്തിൽ കാല്പാദം നനച്ചു കുറേനേരം ബീച്ചിലൂടെ നടന്നു. ദൂരെ കടലിലേക്ക് തള്ളിനിൽക്കുന്ന ചെങ്കൽകുന്നുകൾ. വലിയൊരു ജർമൻ ഷെപ്പേർഡ് നായയുമായി ഒരു സായിപ്പും മദാമ്മയും കടലിൽ ആർത്തുല്ലസിക്കുന്നു.
നേരം ഉച്ചയായി. തിരിച്ചു നടന്നു. നിരത്തിലെ പീടികകളെല്ലാം അടച്ചുതുടങ്ങി. ഇനി വൈകിട്ടേ അവയെല്ലാം തുറക്കുകയുള്ളൂ. ഒരുമണി മുതൽ നാലുമണിവരെ ഗോവക്കാർക്ക് വിശ്രമമാണ്. ഗോവയിലെ പഴയ കെട്ടിടങ്ങളെല്ലാം പോർച്ചുഗീസ് ശൈലിയിലാണ്. പറങ്കിമാവുകളുടെ തണലിൽ പഴയൊരു ബംഗ്ലാവ് നിലംപൊത്താറായി നിൽക്കുന്നു. അതിന്റെ മുറ്റത്തു കുട്ടികളുടെ ക്രിക്കറ്റ്കളി. വെർണയിൽ നിൽക്കുമ്പോൾ അത്ര അകലെയല്ലാതെ വലിയൊരു കുന്ന് കാണാം. കുന്നിൻമുകളിൽ ഒരു വെളുത്ത പള്ളി. ഏതൊരു സഞ്ചാരിയെയും പെട്ടെന്ന് ആകർഷിക്കുംവിധമാണ് പോർച്ചുഗീസ് മാതൃകയിലുള്ള ആ പള്ളിയുടെ നിൽപ്. വൈകുന്നേരം അനുജന്റെ ബൈക്കിൽ കുന്നിൻമുകളിലെ പള്ളിയിലേക്കു പുറപ്പെട്ടു. അൽപം ആയാസപ്പെട്ടാണ് കുന്നിൻമുകളിൽ എത്തിയത്. ആളൊഴിഞ്ഞു കിടക്കുന്ന പള്ളിയും പരിസരവും. ഭയമുണർത്തും പോലെ സദാസമയവും വീശിയടിക്കുന്ന കടൽക്കാറ്റ്. സുഗന്ധം പരത്തി ഒരു വെള്ള പാലമരം പള്ളിപരിസരത്തു പൂത്തുനിൽപ്പുണ്ടായിരുന്നു. എങ്കിലും ചുറ്റുപാടും കാണുമ്പോൾ എന്തെന്നില്ലാത്ത നിർവൃതിയാണ്. അപ്പൂപ്പൻതാടി പോലുള്ള ഒരു തരം പുല്ലുകൾ. മരച്ചില്ലകളിൽ പലതരം കിളികൾ. ഏകദേശം ഗോവയുടെ എല്ലാ ഭാഗങ്ങളും ഒറ്റ വീക്ഷണത്തിൽ ലഭിക്കും. അരപ്പട്ട കെട്ടിയപോലെ കടൽത്തീരങ്ങൾ,തെങ്ങിൻ തലപ്പുകളുടെ പച്ചപ്പ്, ഉയർന്നുനിൽക്കുന്ന പള്ളി ഗോപുരങ്ങൾ, ഇടത്തോടുകൾ, കുർടോളിൻ പുഴ. പള്ളി പൂട്ടിയിട്ടിരിക്കുകയാണ്. മൂന്ന് രാജാക്കന്മാരുടെ പള്ളി എന്നാണ് പള്ളിയുടെ പേര്. എല്ലാ വർഷവും ജനുവരി ആറിനാണ് പള്ളിയിലെ പെരുന്നാൾ. ഈ പ്രദേശത്തെ വലിയൊരു ആഘോഷമാണ് പെരുന്നാൾ. ഉണ്ണിയേശുവിനെ ആരാധിക്കാൻ വന്ന പൂജരാജാക്കന്മാരുടെ ഓർമയ്ക്കാണത്. പൂജരാജാക്കന്മാരായി എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികളെ തെരഞ്ഞെടുത്ത് അണിയിച്ചൊരുക്കി കുതിരപ്പുറത്തു കയറ്റി ദേശത്തെ പല വഴികളിലൂടെ പ്രദക്ഷിണമായി കുന്നിൻമുകളിലെ പള്ളിയിലെത്തുന്നു. ഉണ്ണിയേശുവിനു സ്വർണവും മീറയും കുന്തിരിക്കവും സമ്മാനിച്ച് തീർഥാടകർ പ്രധാന പാതയിലൂടെ കുന്നിറങ്ങുന്നതോടെ പെരുന്നാളിനു സമാപനമാകും. പിന്നെ അടുത്ത പെരുന്നാളിനു മാത്രമേ പള്ളി തുറക്കുകയുള്ളൂ.
പ്രഭാതങ്ങളിൽ ഗോവൻ ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരം ഒരു വേറിട്ട അനുഭവമാണ്. എങ്ങും മൂടൽമഞ്ഞിൽ ലയിച്ച അവ്യക്തമായ ചിത്രങ്ങൾ. ട്രാക്ക് സ്യൂട്ടണിഞ്ഞു പ്രഭാതസവാരിക്കിറങ്ങിയ ലോകത്തിന്റെ പല ദിക്കുകളിൽ നിന്നും എത്തിയ സന്ദർശകർ. പലതരം ഭാഷകൾ. പാൽ വിൽപനക്കാർ. സൊസൈറ്റികളിൽ ഫെനി അളക്കാൻ വരിനിൽക്കുന്ന ഗ്രാമീണർ. മീൻകച്ചവടക്കാർ. പല ജെനുസിൽപെട്ട തെരുവുനായ്ക്കൾ. പശ്ചാത്തലസംഗീതമായി നിലയ്ക്കാത്ത കടലാരവം. വെർണയിൽനിന്നു തീവണ്ടി കയറിയാണ് ഒരു ദിവസം പഴയ ഗോവയിലേക്ക് പുറപ്പെട്ടത്. ഓൾഡ് ഗോവയിലേക്ക് പോകാൻ പനവേൽ റൂട്ടിൽ കർമാലിൻ സ്റ്റേഷനിൽ ഇറങ്ങണം. തീവണ്ടി സുവാരി നദിക്കു കുറുകെയുള്ള പാലം കടക്കാൻ തുടങ്ങി. അഴിമുഖത്തുനിന്ന് എത്തുന്ന തണുത്ത കാറ്റ് തീവണ്ടിയെ ആശ്ലേഷിച്ചുകൊണ്ടിരുന്നു. ഒരു കിലോമീറ്റർ നീളത്തിൽ ഒറ്റ തൂണുകളിൽ നിർമിച്ചതാണ് സുവാരി പാലം. കൊങ്കൺ റെയിൽവേയുടെ വിസ്മയാവഹമായ മറ്റൊരു നിർമിതി. ചുറ്റുപാടും അനന്തമായ നീർത്തടങ്ങൾ. ദേശീയപാതയിലെ പാലത്തിലൂടെ നിഴൽപോലെ വാഹനങ്ങൾ പോകുന്നത് കാണാം. അതിനുമപ്പുറത്തു സുവാരി നദിയുടെ അതിവിശാലമായ അഴിമുഖം. പ്രധാനമായും മൂന്ന് നദികളാണ് ഗോവയിലൂടെ ഒഴുകി കടലിൽ ചേരുന്നത്. മണ്ഡോവി, സുവാരി, ചപോരാ.
കർമാലിൻ സ്റ്റേഷനിൽനിന്നു നാലു കിലോമീറ്റർ ദൂരമുണ്ട് മണ്ഡോവി നദിക്കരയിലുള്ള ബസലിക്ക ഓഫ് ബോം ജീസസ് പള്ളിയിലേക്ക്. ഒരു ഓട്ടോ പിടിച്ചായി യാത്ര. ഗോവയിൽ പോർച്ചുഗീസുകാരുടെ ആസ്ഥാനമായിരുന്നു ഓൾഡ് ഗോവ. പള്ളിയുടെ ഒരു ഭാഗത്തായി പഴയ വെടിക്കോപ്പ് സംഭരണശാലകളും ഓഫീസുകളും കാണാം. പള്ളിമുറ്റത്ത് എത്തുമ്പോൾ അവിടെ ഒരു വിവാഹം നടക്കുകയാണ്. വിവാഹത്തിനെത്തിയ കോട്ടും സ്യൂട്ടും ഗൗണും ധരിച്ച ബന്ധുമിത്രാദികളുടെ സഞ്ചയം. ലിപ്സ്റ്റിക് ഇട്ട ചുണ്ടുകളും റൂഷ് പുരട്ടിയ കവിളുകളും. ഒരു പോർച്ചുഗീസ് പട്ടണത്തിൽ എത്തപ്പെട്ട പ്രതീതി. ഗോവക്കാരുടെ ജീവിതശൈലിയിൽ ഇപ്പോഴുമുണ്ട് ആ പഴയ പോർച്ചുഗീസ് ബന്ധം. സുന്ദരമായ ബീച്ചുകളും യൂറോപ്യൻ കൾച്ചറും വിദേശ ടൂറിസ്റ്റുകളെ ഗോവയിലേക്ക് ആകർഷിക്കുന്നു. കല്യാണപാർട്ടികൾക്കിടയിലൂടെ മെല്ലെ പള്ളിക്കകത്തേക്കു കടന്നു. ഫ്രാൻസിസ് സേവ്യർ പുണ്യവാളന്റെ അഴുകാത്ത മൃതശരീരം പള്ളിക്കകത്തു പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 1552 -ൽ സാൻസിൻ ദ്വീപിൽ വച്ചാണ് ഫ്രാൻസിസ് പുണ്യവാളൻ മരിച്ചത്. ഭൗതികശരീരം മലാക്കയിൽ സംസ്കരിച്ചെങ്കിലും പിന്നീട് ഗോവയിൽ കൊണ്ടുവന്നു സൂക്ഷിച്ചുവച്ചു. പള്ളിയകം പോർച്ചുഗീസ് ചിത്രപ്പണികൾകൊണ്ട് സമ്പന്നമാണ്. പ്രധാന അൾത്താരയിൽ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ദിവ്യരൂപം അലങ്കരിച്ചുവച്ചിരിക്കുന്നു. ഫ്രാൻസിസ് സേവ്യറിന്റെ പലവിധ ജീവിതചിത്രങ്ങളും വരച്ചുവച്ചിട്ടുണ്ട്. ജസ്യൂട്ട് ആർക്കിടെക്്ചറിലുള്ള പള്ളിയുടെ നിർമാണം 1594 -ൽ തുടങ്ങിയെങ്കിലും 1605-ലാണ് പൂർത്തീകരിച്ചത്. പുറംചുമരുകൾ മൂന്നു നിലയിൽ കരിങ്കല്ലും ചെങ്കല്ലും ചുണ്ണാന്പ് സുർക്കിയിൽ കൂട്ടിയോജിപ്പിച്ചാണ് നിർമിച്ചിരിക്കുന്നത്. മാർബിൾ വിരിച്ച തറകൾ. യുനെസ്കോയുടെ ഗോവയിലുള്ള അൻപതോളം ഹെറിറ്റേജ് സ്മാരകങ്ങളിൽ പ്രധാനപ്പെട്ടതാണ് ബോം ജീസസ് ബസലിക്ക.
പള്ളിയും പരിസരവും ചുറ്റിനടന്നു കണ്ട് മണ്ഡോവി നദിക്കരയിലെത്തി. ശാന്തമായ നദിപ്പരപ്പിൽ അസ്തമയ ശോണിമ പരന്നിറങ്ങുന്നു. തൊട്ടു പിറകിലായി ഭാരതത്തിലെ പോർച്ചുഗീസ് തലസ്ഥാനത്തിന്റെ അവശേഷിപ്പുകൾ കാണാം. പതിനാറാം നൂറ്റാണ്ടിലാണ് പോർച്ചുഗീസുകാർ ഗോവയിലെത്തിയത്. അന്നുവരെ ബീജാപ്പൂർ സുൽത്താന്റെ കൈകളിലായിരുന്നു കൊങ്കൺ പ്രദേശം. 400 വർഷത്തോളം പോർച്ചുഗീസുകാർ ഗോവ ഭരിച്ചു. ഗോവ ആസ്ഥാനമാക്കി നാഗപട്ടണം മുതൽ കേരള തീരങ്ങൾ ഉൾപ്പെടെ ചൈനയിലെ മക്കാവുവരെ അവരുടെ സ്വാധീന മേഖലകൾ ഉണ്ടാക്കി. സുവാരി നദിയുടെ അഴിമുഖത്തുള്ള മർമഗോവ തുറമുഖവും വാസ്കോഡഗാമ പട്ടണവും പോർച്ചുഗീസുകാരുടെ സംഭാവനയാണ്.
മണ്ഡോവി നദിയിലൂടെ നീങ്ങുന്ന ഒരു ഉല്ലാസനൗകയിൽ നിന്നു പതിഞ്ഞുയരുന്ന ഗോവയുടെ നാടോടി സംഗീതം. അതിനൊത്തു നൃത്തച്ചുവടുകൾ വയ്ക്കുന്ന ഗ്രാമീണവേഷം ധരിച്ച പെൺകുട്ടികൾ. പാട്ടും നൃത്തവും ഗോവക്കാർക്കു എന്നും പ്രിയപ്പെട്ടതാണ്. ടൂറിസ്റ്റുകളുമായി പോകുന്ന ഏതോ റിവർ ക്രൂയിസ് സംഘമാണ്. വഴിവിളക്കുകൾ പ്രകാശിച്ചുതുടങ്ങി. പാതയോരങ്ങളിൽ രാത്രികളിൽ നടക്കുന്ന ഡിന്നർ പാർട്ടികൾക്കുള്ള അലങ്കാരങ്ങൾ. അണിയറയിൽ മുട്ടിയും മൂളിയും വലിയ ഡ്രമ്മുകളിലും ഓർഗനുകളിലും ഗിത്താറിലും പരീക്ഷണങ്ങൾ നടത്തുന്ന ഗായകസംഘം. ചെറിയ കരിമരുന്നുവേലകൾ. തുറന്നുവച്ചിരിക്കുന്ന പലചരക്കു കടകകളിലും വില്പനയ്ക്ക് വച്ചിരിക്കുന്ന പല വർണങ്ങളിലുള്ള മദ്യക്കുപ്പികൾ കാണാം. ജീവിതം ആഘോഷങ്ങൾക്കുകൂടിയുള്ളതാണെന്നാണു ഗോവൻ പക്ഷം. വെർണയിലേക്കുള്ള അടുത്ത തീവണ്ടിയുടെ ചൂളമടിയും കാതോർത്തു കർമാലി സ്റ്റേഷനിൽ ഒരു ചൂടുചായ നുണഞ്ഞിരിക്കുകയായിരുന്നു ഞാൻ.
സാബു മഞ്ഞളി