അത്തരത്തിൽ വിഷമകരമായ അവസ്ഥകൾ താണ്ടി, ഇന്നു സൗഭാഗ്യത്തിന്റെയും പ്രശസ്തിയുടെയും പരകോടിയിൽ നിൽക്കുന്ന രണ്ടുപേരാണ് ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. അവരുടെ ഒരോ മിനിറ്റുകൾക്കു പോലും ലക്ഷങ്ങളുടെയും കോടികളുടെയും വിലയുണ്ട്. ഫുട്ബോൾ മൈതാനത്ത് അവർ മിന്നൽ പിണരാകുന്പോൾ അക്കൗണ്ടിലേക്ക് ഒഴുകുന്ന പണത്തിനു കണക്കില്ല. മൈതാനത്തിന് അകത്തു മാത്രമല്ല പുറത്തും ഇവർ പണം വാരുന്ന താരങ്ങളാണ്. ഇങ്ങനെ മലവെള്ളപ്പാച്ചിൽ പോലെ എത്തുന്ന വരുമാനത്തെ ഇവർ എങ്ങനെയായിരിക്കും ചെലവഴിക്കുക... ചിന്തിച്ചിട്ടുണ്ടോ? ആഡംബരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളിലാണ് ഇന്ന് ഇവരുടെ ജീവിതം.
മെസി വന്ന വഴി
ഫുട്ബോൾ ലോകത്തെ ഇതിഹാസമായ, ജനകോടികൾ ആരാധകരായുള്ള, ഫുട്ബോളിലെ മിശിഹ എന്നു വിളിപ്പേരുള്ള ലയണൽ മെസിയുടെ ചില വിശേഷങ്ങൾ നോക്കാം.1987 ജൂൺ 24ന് അർജന്റീനയിലെ ഒരു സാധാരണ കുടുംബത്തിലെ മൂന്നാമത്തെ കുട്ടിയായാണ് ലയണൽ മെസി ജനിച്ചത്. അച്ഛനും അമ്മയും അവിടുത്തെ ഒരു കന്പനിയിലെ താഴേത്തട്ടിലെ ജീവനക്കാരായിരുന്നു. മെസി പിച്ചവച്ചു തുടങ്ങിയപ്പോൾതന്നെ സമ്മാനമായി അച്ഛൻ ഒരുഫുട്ബോൾ വാങ്ങിക്കൊടുത്തു. അവിടെ തുടങ്ങിയതാണ് മെസിയും ഫുട്ബോളും തമ്മിലുള്ള ആത്മബന്ധം.
കുറച്ചു മുതിർന്നതോടെ വീട്ടിലെ സാന്പത്തിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസം കാണാനായി മെസി ഒരു ചായക്കടയിൽ ജോലിക്കു പോയിത്തുടങ്ങി. അപ്പോഴും ഫുട്ബോൾ പരിശീലനം അദ്ദേഹം മുടക്കിയില്ല. ഒടുവിൽ ഒരു ദിവസം റിവർ പ്ലേറ്റ് എന്ന ക്ലബിൽനിന്നു പതിനൊന്നുകാരനായ മെസിക്കു ക്ഷണം ലഭിച്ചെങ്കിലും അദ്ദേഹം പൂർണ ആരോഗ്യവാനല്ലെന്നു കണ്ട് അവർ പിന്മാറി. മെസിയുടെ മൈതാനത്തെ പ്രകടനംകണ്ട് അധികം വൈകാതെ ബാഴ്സലോണ ക്ലബിൽനിന്നു മെസിക്കു പരിശീലനത്തിനു ക്ഷണം ലഭിച്ചു. അന്നു മെസി കരാർ ഒപ്പിട്ടതു നമ്മുടെ സാധാരണ നാപ്കിൻ പേപ്പറിലാണ്.
(തുടരും)
പണത്തിനു മീതെ
03:14 PM Apr 12, 2021 | Deepika.com