ബെവർലി ഗെയിൽ അല്ലിറ്റ് എന്ന സീരിയൽ കില്ലറുടെ കെണിയിൽ അകപ്പെട്ടു മരിച്ചതു നാലു കുഞ്ഞുങ്ങൾ ആയിരുന്നു. അവർ മാത്രമായിരുന്നു ഇവളുടെ ഇരകൾ. നിരവധി കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ ബെവർലി ശ്രമിച്ചിരുന്നു. അതിൽനിന്നു പല കാരണങ്ങളാൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടവർ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായാണ് ആശുപത്രി വിട്ടതും പിന്നെ ജീവിച്ചതും.
നഴ്സിന്റെ കൊലപാതക ശ്രമത്തിൽനിന്നു രക്ഷപ്പെട്ടവർ ഇവർ:
കെയ്ലി ഡെസ്മണ്ട് (അന്ന് ഒരു വയസ്) - നെഞ്ചിലെ അണുബാധയ്ക്കു വാർഡിൽ പ്രവേശിപ്പിച്ചു. 1991 മാർച്ച് എട്ടിന് അല്ലിറ്റ് അവളെ ഏതോ രീതിയിൽ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ കാണപ്പെട്ട കുട്ടിയെ വിദഗ്ധ ചികിത്സയിലൂടെ ജീവൻ നിലനിർത്തി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. അവിടെനിന്ന് അവൾ സുഖം പ്രാപിച്ചു.
പോൾ ക്രാമ്പ്ടൺ (അന്ന് അഞ്ച് മാസം പ്രായം) - 1991 മാർച്ച് 20 ന് വാർഡിൽ പ്രവേശിപ്പിച്ചു. മറ്റൊരു ആശുപത്രിയിലേക്കു മാറ്റപ്പെടുന്നതിന്റെ തലേദിവസം മൂന്നു തവണ ഇൻസുലിൻ അമിതമായി കൊടുത്തു കൊലപ്പെടുത്താൻ അല്ലിറ്റ് ശ്രമിച്ചു.
ബ്രാഡ്ലി ഗിബ്സൺ (അന്ന് അഞ്ച് വയസ്) - ന്യുമോണിയ ബാധിച്ചു വാർഡിൽ പ്രവേശിപ്പിച്ചു. 1991 മാർച്ച് 21ന് അല്ലിറ്റ് ഇൻസുലിൻ അമിതമായി നൽകി. രണ്ട് ഹൃദയസ്തംഭനമുണ്ടായി. മറ്റൊരു ആശുപത്രിയിലേക്കു പെട്ടെന്നു മാറ്റിയതിനാൽ രക്ഷപ്പെട്ടു.
മൈക്കൽ ഡേവിഡ്സൺ (അന്ന് ആറു വയസ്) - ഒരു അപകടത്തിൽ പരിക്കേറ്റുള്ള ഓപ്പറേഷനെത്തുടർന്നു ശസ്ത്രക്രിയാനന്തര പരിചരണത്തിനായി വാർഡിൽ പ്രവേശിപ്പിച്ചു. ഇൻസുലിൻ ഒന്നിലധികം തവണ കുത്തി വച്ചശേഷം അബോധാവസ്ഥയിലായതു ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ രക്ഷപ്പെട്ടു.
യിക് ഹംഗ് ചാൻ (ഹെൻറി എന്നും അറിയപ്പെടുന്നു, അന്ന് രണ്ട് വയസ്) - 1991 മാർച്ച് 21ന് വീണുപോയതിനെത്തുടർന്നു വാർഡിൽ പ്രവേശിപ്പിച്ചു. മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിനുമുമ്പ് ഈ കുട്ടിക്കു ശ്വാസതടസവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായി.
കാറ്റി ഫിലിപ്സ് (അന്ന് രണ്ട് മാസം പ്രായം) - സഹോദരിയുടെ മരണത്തെത്തുടർന്നു മുൻ കരുതലായി ബെക്കിയുടെ ഇരട്ടകളെ വാർഡിൽ പ്രവേശിപ്പിച്ചു. മരണത്തിലേക്കു വഴുതി വീണ കുട്ടിയെ രണ്ടു തവണ ജീവിതത്തിലേക്കു കൊണ്ടുവരാൻ ഡോക്ടർമാർക്കായി. (പിന്നീട് ഇൻസുലിൻ, പൊട്ടാസ്യം എന്നിവ അമിതമായി ഉള്ളിൽച്ചെന്നതായി കണ്ടെത്തി). രണ്ടാമത്തെ തവണ ശ്വാസോച്ഛ്വാസം തടസപ്പെട്ടതിനെത്തുടർന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഓക്സിജന്റെ അഭാവം മൂലം തലച്ചോറിനു സ്ഥിരമായ ക്ഷതം, ഭാഗിക പക്ഷാഘാതം, ഭാഗിക അന്ധത എന്നിവ അനുഭവപ്പെട്ടു.
വിചാരണയും തടവും
ക്ലെയർ പെക്കിന്റെ മരണത്തെത്തുടർന്നാണ് കുട്ടികളുടെ വാർഡിലെ ഹൃദയ സ്തംഭനങ്ങളുടെ എണ്ണം സംബന്ധിച്ച് ആശുപത്രി അധികൃതർക്കു സംശയം തോന്നിയത്. റിക്കാർഡുകൾ പരിശോധിച്ചപ്പോൾ സമാനമായ സാഹചര്യത്തിൽ മരിച്ചവരും ഗുരുതരാവസ്ഥയിലായവരും പലരുണ്ടെന്ന് ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞു. അതോടെ സംഭവത്തിൽ എന്തോ അപാകത സംശയിച്ച അവർ പോലീസിനെ വിളിപ്പിച്ചു. കുട്ടികൾ ഗുരുതരാവസ്ഥയിലായ സമയത്തെല്ലാം ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരേയൊരു നഴ്സാണെന്നും അത് അല്ലിറ്റ് ആണെന്നും അവർ കണ്ടെത്തി. അല്ലിറ്റിന് മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലമുണ്ടെന്നും പോലീസ് കണ്ടെത്തി. 1993 മേയ് 28ന് അവൾ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തി. പതിമൂന്നു വർഷം ജീവപര്യന്തം തടവിന് അവൾ ശിക്ഷിക്കപ്പെട്ടു.
താൻ ഒരിക്കലും ജയിലിൽ പോകില്ലെന്നു വിചാരണയ്ക്കു മുമ്പ് അല്ലിറ്റ് അടുത്ത സുഹൃത്തുക്കളോടു പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഒരാഴ്ച ജയിലിൽ കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാനോ കുടിക്കാനോ അവൾ തയാറായില്ല. ഇതിനിടെ, രോഗം അഭിനയിച്ച് അവൾ ആശുപത്രി വാസവും തരപ്പെടുത്തി. എന്നാൽ, പ്രമുഖ ഡോക്ടർമാർ അല്ലിറ്റിന്റെ മാനസിക നില പരിശോധിച്ചു. അവൾ മാനസിക രോഗിയല്ലെന്നും അവർ കണ്ടെത്തി. ഇതോടെ വീണ്ടും ജയിലിൽ അടച്ചു. ആശുപത്രിയിൽ തുടരാനും ജയിൽ ശാശ്വതമായി ഒഴിവാക്കാനുമുള്ള അപേക്ഷയിൽ പരാജയപ്പെട്ട അല്ലിറ്റ് ഒടുവിൽ കുറ്റകൃത്യങ്ങളെല്ലാം ഏറ്റുപറഞ്ഞു.
(അവസാനിച്ചു).
തയാറാക്കിയത്: എൻ.എം
കുഞ്ഞുങ്ങളോടു ചെയ്തത്..!
02:13 PM Mar 24, 2021 | Deepika.com