ലോകത്തിലാകമാനം 36 കോടി ആളുകൾ കേൾവിക്കുറവുമൂലം കഷ്ടത അനുഭവിക്കുന്നുണ്ട്. അതു ലോക ജനസംഖ്യയുടെ അഞ്ചു ശതമാനം വരും. വിഷാദരോഗവും കേൾവിക്കുറവും തമ്മിൽ ബന്ധമുണ്ടെന്നുള്ളത് അവബോധ ജന്യമായ കാര്യമാണ്. കേൾവി കുറയുന്പോൾ ആശയവിനിമയം ബുദ്ധിമുട്ടിലാവുകയും അത് ഏകാന്തതയ്ക്കും ദുഃഖത്തിനും സാമൂഹിക ഒറ്റപ്പെടലിനും കാരണമാകുകയും ചെയ്യും.
കേൾവിക്കുറവും വിഷാദരോഗവും തമ്മിലുള്ള ബന്ധം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുതിർന്ന ആളുകളെയാണ്. അഞ്ചിൽ ഒരാൾക്കു വിഷാദരോഗത്തിന്റേതായ ലക്ഷണങ്ങൾ ഉണ്ടാകും.വയോധികരുടെ ജീവിതനിലവാരത്തിൽ കേൾവിക്കുറവുമൂലം സാരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. വയോധികരുടെ ജീവിതനിലവാരം കുറയ്ക്കുന്നതിൽ കേൾവിക്കുറവിന് കാര്യമായ പങ്കുണ്ട്.
കേൾവിക്കുറവുള്ള ആളുകളുടെ ജീവിതത്തിൽ ഒരു ദിവസം താഴെപ്പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നേക്കാം.
1. ഫോണുകളുടെ ബെല്ലടി ശബ്ദം
2. മറ്റൊരാളുമായി ഫോണിലൂടെയുള്ള സംഭാഷണം
3. കൂട്ടത്തോടെയുള്ള സംഭാഷണം
4. പറയുന്ന ആളുടെ മുഖം കാണാതെ സംഭാഷണം ചെയ്യേണ്ടിവരുന്ന അവസ്ഥ.
5. കാറിന്റെ അകത്തും കാറ്റുള്ളപ്പോഴും ട്രാഫിക്കിലുള്ളപ്പോഴും
6. ടിവി സംഭാഷണം
7. രഹസ്യ സംഭാഷണം
8. ഓഫീസ് കൗണ്ടറുകളിലുള്ള ഇടപെടൽ
9. പ്രണയത്തിന്റെ മധുര നിമിഷങ്ങൾ.
കേൾവിക്കുറവുള്ളവർക്കു കേൾക്കാനായി ഉറക്കെ പറയുകയോ ശബ്ദം കൂട്ടിവയ്ക്കുകയോ ചെയ്താൽ മാത്രം മതി എന്നാണു സാധാരണ കേൾവി ഉള്ളവരുടെ അനുമാനം. ശബ്ദവും വാക്കുകളും വേർതിരിച്ചറിയാനുള്ള കഴിവുകുറവാണ് പ്രശ്നം. സംസാരം ആവർത്തനം ചെയ്യേണ്ടിവരുന്നത് വയോധികരുടെ മന്ദതയായി തെറ്റിദ്ധരിക്കപ്പെടാം.
മാനസിക പ്രത്യാഘാതങ്ങൾ
കേൾവിക്കുറവ് അപകർഷതാ ബോധത്തിനും ലജ്ജയ്ക്കും അപമാനത്തിനും കാരണമാകാം. സാമൂഹിക നിയമങ്ങളുസരിച്ച് പെരുമാറാൻ പറ്റാതാകുന്പോൾ ലജ്ജയിക്കു നയിക്കാം. ഈ നാണക്കേട് എന്നു പറയുന്നത് സമൂഹികമായി സ്വീകാര്യമായ രീതിയിലും ഉചിതമായ പ്രത്യുത്തരങ്ങൾ നൽകാൻ പറ്റാതെയാകുന്പോൾ ഉണ്ടാകുന്നതാണ്.
ഇങ്ങനെയുള്ള നാണക്കേടു കാരണം ശ്രവണസഹായി യന്ത്രങ്ങൾ മറച്ചുവയ്ക്കാനുള്ള പ്രവണത ആളുകളിൽ ഉണ്ടാകുന്ന. ശ്രവണ സഹായിമൂലം വയോധികർ തങ്ങൾ മറ്റുള്ളവരിൽനിന്നു വ്യത്യസ്തരാണെന്നുള്ള ചിന്തയും ഉടലെടുക്കുന്നു. വയോധികർ ശ്രവണ സഹായി ഉപയോഗിക്കുന്നവരെ മുൻവിധിയോ നോക്കിക്കാണുന്നു.
ഇങ്ങനെയുള്ള കേൾവിക്കുറവു കാരണം വയോധികർ സാമൂഹിക കണ്ടുമുട്ടലുകളിൽനിന്നും സംഭാഷണങ്ങളിൽനിന്നും പുറത്താക്കപ്പെടുന്നു. അങ്ങനെ അവർ ഒറ്റപ്പെട്ട ജീവിതം സ്വീകരിക്കേണ്ടതായി വരുന്നു. ഇതുപോലെതന്നെ കേൾവിക്കുറവുള്ള വയോധികൻ സ്വന്തം കുടുംബങ്ങളിൽനിന്നും ബഹളങ്ങളിൽനിന്നും പുറന്തള്ളപ്പെടുന്നു. ഇതു വിഷാദരോഗം നേരത്തെ ഉള്ളവർക്ക് അതു മൂർച്ഛിക്കാനും കേൾവിക്കുറവ് കാരണമാകുന്നു.
കേൾവിക്കുറവുള്ളവുമായിട്ടുള്ള ആശയവിനിമയം
കേൾവിക്കുറവുള്ള വയോധികരോട് സ്വഭാവികമായുള്ള രീതിയിലും തുറന്നും സംസാരിക്കേണ്ടതു പ്രധാനമാണ്. അവരെ ബഹുമാനിക്കുകയും അവരുടെ വികാരങ്ങളെ മാനിക്കേണ്ടതുമാണ്.
തീവ്രമായ കേൾവിക്കുറവുള്ള കുട്ടികളിലെ മാനസിക ആരോഗ്യം
കേൾവിക്കുറവ് നേരിട്ട് വൈകാരികവും സ്വാഭാവികവും മാനസിക ആരോഗ്യപരമായ അസുഖങ്ങൾ ഉണ്ടാകുന്നില്ല. പക്ഷേ, ശ്രവണവൈകല്യമുള്ള കുട്ടികൾക്ക് വൈകാരികവും സ്വാഭാവികവും മാനസികവളർച്ചുമായും ബന്ധപ്പെട്ട് അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ള സംഭവങ്ങൾ സാധാരണ കേൾവിയുള്ള കുടുംബങ്ങളിൽ ജനിക്കുന്ന കുട്ടികളിലാണു കൂടുതലായി കാണുന്നത്.
കുട്ടികൾക്കു പരിചരണം നൽകുന്ന ആളുമായി ആശയവിനിമയം നടത്താൻ പറ്റാതെ ആവുകയും അതു ഭാഷാവികസനത്തിനുള്ള വൈകല്യത്തിന് ഒരു കാരണമാവുകയും ചെയ്യുന്നു. പ്രത്യേകിച്ചു സാധാരണ കേൾവിയുള്ള മാതാപിതാക്കൾക്കു ജനിക്കുന്ന ബധിരരായ കുട്ടികളിലാണ് ഇങ്ങനെ കാണുന്നത്. ഇതു പിന്നീടു കുട്ടികളുടെ ശ്രദ്ധയെ ബാധിക്കുകയും കൂട്ടുകാരുമായും വൈകാരിക ബന്ധങ്ങൾ ഉണ്ടാക്കാൻ പറ്റാതെയാവുകയും ചെയ്യുന്നു.
നേരത്തെയുള്ള ഇടപെടലിന്റെ പ്രാധാന്യം
ഏറ്റവും വേഗത്തിലുള്ള രോഗനിർണയവും നേരത്തെയുള്ള ഇടപെടലും പ്രത്യേകിച്ചു കുട്ടി ആറു മാസമാകുന്നതിനു മുന്പ് രോഗനിർണയം നടത്തിയാൽ മാതാപിതാക്കൾക്ക് അതുമായി പൊരുത്തപ്പെടാനും കുട്ടിയുടെ ഭാഷാവികസനത്തിനും സഹായിക്കും.
മാതാപിതാക്കളുമായി നല്ല ബന്ധം വികസിപ്പിക്കുന്നതിനും വൈകാരിക നിയന്ത്രണത്തിനും ബധിരനായ ഒരു കുട്ടിക്ക് മാതാപിതാക്കളുമായുള്ള നേരത്തെയുള്ള ഇടപെടലും ആശയവിനിമയവും സഹായിക്കുന്നു.
കേൾവിക്കുറവുള്ള ആളുകൾക്ക് പ്രത്യേകിച്ച് വയോധികർക്ക് ജീവിതനിലവാരത്തിൽ സാരമായ കുറവുണ്ടാകും. സാമൂഹിക ഒറ്റപ്പെടലിനും മാനസിക ഏകാന്തതയ്ക്കും കേൾവിക്കുറവ് കാരണമാകുന്നു. കേൾവിക്കുറവുള്ള കുട്ടികൾക്കു വൈകാരിക സ്വഭാവിക പ്രശ്നങ്ങളും നാഡീവികസനവുമായി ബന്ധപ്പെട്ട അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
കുട്ടിക്ക് ആറുമാസമാകുന്നതിനുമുന്പുള്ള ഇടപെടൽ കുട്ടിയുടെ ഭാഷാ വികസനത്തിനും മാതാപിതാക്കളുമായുള്ള ബന്ധവും ആശയവിനിമയവും ദൃഢപ്പെടുത്തുന്നതിലും മുഖ്യപങ്കു വഹിക്കുന്നു.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജോർജ് കുരുവിള താമരപ്പള്ളി
M.S (ENT), FRCS (Glasg.), Fellowship in Paediatric ENT surgery (Canada)
ഹെഡ് - ഇഎൻടി & കോക്ലിയാർ ഇംപ്ലാന്റ് സർജറി,
ലൂർദ് ആശുപത്രി, കൊച്ചി.
വിഷാദരോഗവും കേൾവിക്കുറവും തമ്മിൽ ബന്ധമുണ്ടോ?
05:16 PM Mar 17, 2021 | Deepika.com