പാട്ടു നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കുകവയ്യ. ലോകം കഷ്ടപ്പാടിൽ അലയുന്പോൾ ഇതാ, ഏതാനും പാട്ടുകൾ. ഒത്തുചേരാൻ കഴിയാത്ത കാലത്ത് പലയിടത്തുനിന്നു പാടി ഒന്നാക്കിയവയടക്കം...
പഴയൊരു തമാശയുണ്ട്. സംഘഗാനം ഒറ്റയ്ക്കു പാടാൻ പറ്റുന്ന ഒരേയൊരാളേയുള്ളൂ എന്ന്. മറ്റാരുമല്ല, രാവണൻ (പത്തുതലയുണ്ടല്ലോ). അദ്ദേഹത്തിന്റെ ഭാഗ്യം! ഇവിടെയിതാ, പാട്ടുപാടാൻ എന്നല്ല, പരസ്പരം മിണ്ടിയും പറഞ്ഞുമിരിക്കാൻപോലും കൂട്ടുചേരാൻ പറ്റാത്ത കാലം വരുമെന്ന് ആരും കരുതിയിട്ടില്ല. അതും എത്തി. എന്തായാലും ദുരിതകാലത്തെ തോല്പിക്കണമല്ലോ. ഇതാ രണ്ടു പാട്ടുകൾ ഒറ്റയ്ക്കൊറ്റയ്ക്കിരുന്നു പാടി ലോകത്തെ കേൾപ്പിക്കുകയാണ് രണ്ടു സംഘങ്ങൾ. ആദ്യത്തേത് മലയാളത്തിലെ പ്രശസ്തരായ ഒരുകൂട്ടം ഗായകരാണ്. രണ്ടാമത്തേതാകട്ടെ ലോകത്തിന്റെ വിവിധയിടങ്ങളിൽ ആത്മീയശുശ്രൂഷ നടത്തുന്ന മലയാളി വൈദികരും. പ്രതീക്ഷയുടെയും പ്രാർഥനയുടെയും രണ്ടു പാട്ടുകൾ...
ലോകം മുഴുവൻ...
ഞങ്ങൾ കുറച്ചു പാട്ടുകാർ ഒന്നിച്ചുചേർന്ന് ഒരു പാട്ടിന്റെ വരികൾ അവരവരുടെ വീടുകളിലിരുന്ന് നിങ്ങൾക്കുവേണ്ടി പാടുകയാണ്. ലോകത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കാനും കോവിഡ് ബാധ ഒഴിയാനുമുള്ള ഒരു പ്രാർഥനയായിട്ട് ഈ പാട്ട് ഞങ്ങൾ സമർപ്പിക്കുന്നു- ചിത്രയുടെ ഈ വാക്കുകളോടെയാണ് മലയാളത്തിന്റെ പ്രിയഗായകർ ചേർന്നു പാടിയ ലോകം മുഴുവൻ സുഖം പകരാനായ് തുടങ്ങുന്നത്. സുജാത ആദ്യവരി പാടിയിരിക്കുന്നു.
ചിത്രയും സുജാതയും അടക്കം ശരത്, ശ്വേതാ മോഹൻ, റിമി ടോമി, ജ്യോത്സ്ന, രഞ്ജിനി, പ്രീത, രാജലക്ഷ്മി, കാവാലം ശ്രീകുമാർ, അഫ്സൽ, വിധു പ്രതാപ്, ശ്രീറാം, ദേവാനന്ദ് തുടങ്ങി 23 ഗായകർ ചേർന്നാണ് പാട്ട് ഒരുക്കിയത്. വിവിധ സ്ഥലങ്ങളിലിരുന്ന് പല സമയത്ത് റെക്കോർഡ് ചെയ്ത വരികൾ കൂട്ടിയിണക്കി വീഡിയോ തയാറാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രയാണ് ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പേരിട്ട വീഡിയോ പുറത്തുവിട്ടത്. ഇതിനകം പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
1972ൽ പുറത്തിറങ്ങിയ സ്നേഹദീപമേ മിഴിതുറക്കൂ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ എഴുതി പുകഴേന്തി ഈണമിട്ട് എസ്. ജാനകി പാടിയ ലോകം മുഴുവൻ എന്ന പാട്ട് കോവിഡ് മഹാമാരിക്ക് എതിരായ മലയാളത്തിന്റെ മുദ്രാഗീതമായി മാറിക്കഴിഞ്ഞു.
മെഴുതിരിയുടെ വെളിച്ചം
നിത്യമായ പ്രകാശത്തോടുള്ള പ്രാർഥനയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരുകൂട്ടം വൈദികർ ചേർന്ന് ഒരുക്കിയ മെഴുതിരിപ്പാട്ട്. രൂപതയുടെ പിൽഗ്രിംസ് കമ്യൂണിക്കേഷൻസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഫാ. ജോപോൾ കിരിയാന്തനാണ് ഇങ്ങനെയൊരാശയം മുന്നോട്ടുവച്ചത്. വൈദികരുടെ സംഗീതസംഘമായ 12 ബാൻഡ് അതേറ്റെടുത്തു. ഫാ. ജെറിൻ പാലത്തിങ്കൽ നിർദേശിച്ച, കർദിനാൾ ന്യൂമാൻ എഴുതിയ ലീഡ് കൈൻഡ്ലി ലൈറ്റ് എന്ന പ്രാർഥനാഗാനത്തിന്റെ നിത്യമാം പ്രകാശമേ നയിക്ക നീ എന്ന മലയാളം പതിപ്പ് പാടാൻ തീരുമാനമായി.
12 വരികളുള്ള പാട്ടിന്റെ ഓരോ വരിയും ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള 12 വൈദികർ പാടി. പിന്നണിയിൽ പ്രവർത്തിച്ചവർ അടക്കം 25 പേരാണ് പാട്ടിൽ പങ്കാളികളായത്. അതിരൂപതാധ്യക്ഷൻ മാർ ആന്റണി കരിയിലാണ് പാട്ടിന്റെ അവസാനത്തെ വരികൾ പാടിയത്. കൊളുത്തിവച്ച മെഴുകുതിരിയുടെ പശ്ചാത്തലത്തിൽ മനോഹരമായ ദൃശ്യാവിഷ്കാരവും ഒരുക്കി.
ഫാ. ജാക്സണ് കിഴവനയാണ് സംഗീതഭാഗങ്ങൾ അറേഞ്ച് ചെയ്തത്. മൊബൈൽ ഫോണുകളിലായിരുന്നു റെക്കോർഡിംഗ്. ശബ്ദവും ദൃശ്യങ്ങളും മികവുറ്റതാക്കാൻ ദിവസങ്ങളുടെ ശ്രമം വേണ്ടിവന്നു. ഫാ. ജേക്കബ് കോറോത്ത് ആണ് എഡിറ്റിംഗ് നിർവഹിച്ചത്. ഫാ. ജെയിംസ് തൊട്ടിയിൽ ഏകോപനം നിർവഹിച്ചു.
കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ ജനങ്ങളുടെ മനസിൽ ഒരു പ്രാർഥനയായി മുഴങ്ങട്ടെ എന്നു കരുതിയാണ് ഇങ്ങനെയൊരു ഗാനം ഒരുക്കാൻ തീരുമാനിച്ചതെന്ന് ഫാ. ജെയിംസ് പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് ദീപങ്ങൾ തെളിച്ച് ആദരമർപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വന്നതോടെ ജോലികൾ പെട്ടെന്നു പൂർത്തിയാക്കി അന്നുതന്നെ റിലീസ് ചെയ്യുകയായിരുന്നു. ലോകത്തെ നയിക്കുന്ന പ്രകാശം ദുരിതകാലത്തെ മറികടക്കാൻ കൂടെനിൽക്കുമെന്ന ശുഭപ്രതീക്ഷ മനസുകൾക്കു നൽകുന്ന ബലം അനന്യമാണ്.
ഈ കുറിപ്പു തയാറാക്കുന്നതുവരെ എണ്പതിനായിരത്തോളം തവണ ഈ ഗീതം യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടുകഴിഞ്ഞു. അക്കാപ്പെല്ലാ ശൈലിയിൽ മുന്പ് ഒരുക്കിയ ഗാനത്തിലൂടെ പ്രശസ്തരായ വൈദികരാണ് 12 ബാൻഡ് സംഗീതസംഘം. പ്രളയത്തെ അതിജീവിച്ച കേരളത്തിനായി ഉയിർപാട്ട് എന്ന വീഡിയോയും കഴിഞ്ഞവർഷം ഇവർ ഒരുക്കിയിരുന്നു.
ചേതനയുടെ വിരൽസ്പർശം
ആശങ്കയിലും ഭീതിയിലും കഴിയുന്നവർക്ക് ആശ്വാസമേകാൻ തൃശൂരിലെ ചേതന അക്കാദമിയും ഒരു പ്രാർഥനാ ഗാനമൊരുക്കി. ദ ഹീലിംഗ് ടച്ച് എന്ന ഗാനം വിശ്വം നിറയെ സൗഖ്യം നുകരാൻ എന്നാണ് തുടങ്ങുന്നത്. രചനയും സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത് പാടുംപാതിരി എന്നു പ്രശസ്തനായ, ചേതന ഡയറക്ടർ റവ.ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ ആണ്. ചേതനയിലെ പിയാനോ അധ്യാപകൻ അൻവർ മുഹമ്മദ് ഓർക്കസ്ട്രേഷനും ഫാ. റെക്സ് ജോസഫ് റെക്കോർഡിംഗ്, മിക്സിംഗ് എന്നിവയും ഫാ. ലിന്റോ കാഞ്ഞൂത്തറ സിഎംഐ വീഡിയോ എഡിറ്റിംഗും നിർവഹിച്ചു. യുട്യൂബിൽ ഒറ്റദിവസംകൊണ്ട് മികച്ച പ്രതികരണമാണ് പ്രാർഥനാ ഗാനം നേടിയത്.
ലോക്ക് ഡൗണ് കാലത്ത് വേദികളില്ലാതെ വീട്ടിലിരിക്കേണ്ടിവന്ന കലാകാരന്മാരും പ്രതീക്ഷപകർന്നുകൊണ്ട് സജീവമാണ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സോഷ്യൽ മീഡിയയിൽ അവരുടെ കലാപ്രകടനങ്ങളുടെ മിഴിവു നിറഞ്ഞു. കേരളത്തിലെ ഒട്ടുമിക്ക കലാകാരന്മാരും അവരവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരുമിനിറ്റു നീളുന്ന പ്രകടനങ്ങൾ കാഴ്ചവച്ചു. അവർക്കു പിന്തുണയുമായി ഒട്ടേറെ കലാസ്നേഹികളും എത്തി.
ഞങ്ങൾ കലാപ്രവർത്തകർ, കലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ചവർ, രസിപ്പിച്ചവർ, ചിന്തിപ്പിച്ചവർ... ഞങ്ങൾക്കും തരിക ഒരു കരുതൽ- കലാപ്രവർത്തകർ കുറിക്കുന്നു. നൽകാം, അവർക്ക് സ്നേഹവും കൈത്താങ്ങും.
ഹരിപ്രസാദ്
ytalk@deepika.com
പഴയൊരു തമാശയുണ്ട്. സംഘഗാനം ഒറ്റയ്ക്കു പാടാൻ പറ്റുന്ന ഒരേയൊരാളേയുള്ളൂ എന്ന്. മറ്റാരുമല്ല, രാവണൻ (പത്തുതലയുണ്ടല്ലോ). അദ്ദേഹത്തിന്റെ ഭാഗ്യം! ഇവിടെയിതാ, പാട്ടുപാടാൻ എന്നല്ല, പരസ്പരം മിണ്ടിയും പറഞ്ഞുമിരിക്കാൻപോലും കൂട്ടുചേരാൻ പറ്റാത്ത കാലം വരുമെന്ന് ആരും കരുതിയിട്ടില്ല. അതും എത്തി. എന്തായാലും ദുരിതകാലത്തെ തോല്പിക്കണമല്ലോ. ഇതാ രണ്ടു പാട്ടുകൾ ഒറ്റയ്ക്കൊറ്റയ്ക്കിരുന്നു പാടി ലോകത്തെ കേൾപ്പിക്കുകയാണ് രണ്ടു സംഘങ്ങൾ. ആദ്യത്തേത് മലയാളത്തിലെ പ്രശസ്തരായ ഒരുകൂട്ടം ഗായകരാണ്. രണ്ടാമത്തേതാകട്ടെ ലോകത്തിന്റെ വിവിധയിടങ്ങളിൽ ആത്മീയശുശ്രൂഷ നടത്തുന്ന മലയാളി വൈദികരും. പ്രതീക്ഷയുടെയും പ്രാർഥനയുടെയും രണ്ടു പാട്ടുകൾ...
ലോകം മുഴുവൻ...
ഞങ്ങൾ കുറച്ചു പാട്ടുകാർ ഒന്നിച്ചുചേർന്ന് ഒരു പാട്ടിന്റെ വരികൾ അവരവരുടെ വീടുകളിലിരുന്ന് നിങ്ങൾക്കുവേണ്ടി പാടുകയാണ്. ലോകത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കാനും കോവിഡ് ബാധ ഒഴിയാനുമുള്ള ഒരു പ്രാർഥനയായിട്ട് ഈ പാട്ട് ഞങ്ങൾ സമർപ്പിക്കുന്നു- ചിത്രയുടെ ഈ വാക്കുകളോടെയാണ് മലയാളത്തിന്റെ പ്രിയഗായകർ ചേർന്നു പാടിയ ലോകം മുഴുവൻ സുഖം പകരാനായ് തുടങ്ങുന്നത്. സുജാത ആദ്യവരി പാടിയിരിക്കുന്നു.
ചിത്രയും സുജാതയും അടക്കം ശരത്, ശ്വേതാ മോഹൻ, റിമി ടോമി, ജ്യോത്സ്ന, രഞ്ജിനി, പ്രീത, രാജലക്ഷ്മി, കാവാലം ശ്രീകുമാർ, അഫ്സൽ, വിധു പ്രതാപ്, ശ്രീറാം, ദേവാനന്ദ് തുടങ്ങി 23 ഗായകർ ചേർന്നാണ് പാട്ട് ഒരുക്കിയത്. വിവിധ സ്ഥലങ്ങളിലിരുന്ന് പല സമയത്ത് റെക്കോർഡ് ചെയ്ത വരികൾ കൂട്ടിയിണക്കി വീഡിയോ തയാറാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രയാണ് ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പേരിട്ട വീഡിയോ പുറത്തുവിട്ടത്. ഇതിനകം പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
1972ൽ പുറത്തിറങ്ങിയ സ്നേഹദീപമേ മിഴിതുറക്കൂ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ എഴുതി പുകഴേന്തി ഈണമിട്ട് എസ്. ജാനകി പാടിയ ലോകം മുഴുവൻ എന്ന പാട്ട് കോവിഡ് മഹാമാരിക്ക് എതിരായ മലയാളത്തിന്റെ മുദ്രാഗീതമായി മാറിക്കഴിഞ്ഞു.
മെഴുതിരിയുടെ വെളിച്ചം
നിത്യമായ പ്രകാശത്തോടുള്ള പ്രാർഥനയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരുകൂട്ടം വൈദികർ ചേർന്ന് ഒരുക്കിയ മെഴുതിരിപ്പാട്ട്. രൂപതയുടെ പിൽഗ്രിംസ് കമ്യൂണിക്കേഷൻസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഫാ. ജോപോൾ കിരിയാന്തനാണ് ഇങ്ങനെയൊരാശയം മുന്നോട്ടുവച്ചത്. വൈദികരുടെ സംഗീതസംഘമായ 12 ബാൻഡ് അതേറ്റെടുത്തു. ഫാ. ജെറിൻ പാലത്തിങ്കൽ നിർദേശിച്ച, കർദിനാൾ ന്യൂമാൻ എഴുതിയ ലീഡ് കൈൻഡ്ലി ലൈറ്റ് എന്ന പ്രാർഥനാഗാനത്തിന്റെ നിത്യമാം പ്രകാശമേ നയിക്ക നീ എന്ന മലയാളം പതിപ്പ് പാടാൻ തീരുമാനമായി.
12 വരികളുള്ള പാട്ടിന്റെ ഓരോ വരിയും ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള 12 വൈദികർ പാടി. പിന്നണിയിൽ പ്രവർത്തിച്ചവർ അടക്കം 25 പേരാണ് പാട്ടിൽ പങ്കാളികളായത്. അതിരൂപതാധ്യക്ഷൻ മാർ ആന്റണി കരിയിലാണ് പാട്ടിന്റെ അവസാനത്തെ വരികൾ പാടിയത്. കൊളുത്തിവച്ച മെഴുകുതിരിയുടെ പശ്ചാത്തലത്തിൽ മനോഹരമായ ദൃശ്യാവിഷ്കാരവും ഒരുക്കി.
ഫാ. ജാക്സണ് കിഴവനയാണ് സംഗീതഭാഗങ്ങൾ അറേഞ്ച് ചെയ്തത്. മൊബൈൽ ഫോണുകളിലായിരുന്നു റെക്കോർഡിംഗ്. ശബ്ദവും ദൃശ്യങ്ങളും മികവുറ്റതാക്കാൻ ദിവസങ്ങളുടെ ശ്രമം വേണ്ടിവന്നു. ഫാ. ജേക്കബ് കോറോത്ത് ആണ് എഡിറ്റിംഗ് നിർവഹിച്ചത്. ഫാ. ജെയിംസ് തൊട്ടിയിൽ ഏകോപനം നിർവഹിച്ചു.
കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ ജനങ്ങളുടെ മനസിൽ ഒരു പ്രാർഥനയായി മുഴങ്ങട്ടെ എന്നു കരുതിയാണ് ഇങ്ങനെയൊരു ഗാനം ഒരുക്കാൻ തീരുമാനിച്ചതെന്ന് ഫാ. ജെയിംസ് പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് ദീപങ്ങൾ തെളിച്ച് ആദരമർപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വന്നതോടെ ജോലികൾ പെട്ടെന്നു പൂർത്തിയാക്കി അന്നുതന്നെ റിലീസ് ചെയ്യുകയായിരുന്നു. ലോകത്തെ നയിക്കുന്ന പ്രകാശം ദുരിതകാലത്തെ മറികടക്കാൻ കൂടെനിൽക്കുമെന്ന ശുഭപ്രതീക്ഷ മനസുകൾക്കു നൽകുന്ന ബലം അനന്യമാണ്.
ഈ കുറിപ്പു തയാറാക്കുന്നതുവരെ എണ്പതിനായിരത്തോളം തവണ ഈ ഗീതം യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടുകഴിഞ്ഞു. അക്കാപ്പെല്ലാ ശൈലിയിൽ മുന്പ് ഒരുക്കിയ ഗാനത്തിലൂടെ പ്രശസ്തരായ വൈദികരാണ് 12 ബാൻഡ് സംഗീതസംഘം. പ്രളയത്തെ അതിജീവിച്ച കേരളത്തിനായി ഉയിർപാട്ട് എന്ന വീഡിയോയും കഴിഞ്ഞവർഷം ഇവർ ഒരുക്കിയിരുന്നു.
ചേതനയുടെ വിരൽസ്പർശം
ആശങ്കയിലും ഭീതിയിലും കഴിയുന്നവർക്ക് ആശ്വാസമേകാൻ തൃശൂരിലെ ചേതന അക്കാദമിയും ഒരു പ്രാർഥനാ ഗാനമൊരുക്കി. ദ ഹീലിംഗ് ടച്ച് എന്ന ഗാനം വിശ്വം നിറയെ സൗഖ്യം നുകരാൻ എന്നാണ് തുടങ്ങുന്നത്. രചനയും സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത് പാടുംപാതിരി എന്നു പ്രശസ്തനായ, ചേതന ഡയറക്ടർ റവ.ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ ആണ്. ചേതനയിലെ പിയാനോ അധ്യാപകൻ അൻവർ മുഹമ്മദ് ഓർക്കസ്ട്രേഷനും ഫാ. റെക്സ് ജോസഫ് റെക്കോർഡിംഗ്, മിക്സിംഗ് എന്നിവയും ഫാ. ലിന്റോ കാഞ്ഞൂത്തറ സിഎംഐ വീഡിയോ എഡിറ്റിംഗും നിർവഹിച്ചു. യുട്യൂബിൽ ഒറ്റദിവസംകൊണ്ട് മികച്ച പ്രതികരണമാണ് പ്രാർഥനാ ഗാനം നേടിയത്.
ലോക്ക് ഡൗണ് കാലത്ത് വേദികളില്ലാതെ വീട്ടിലിരിക്കേണ്ടിവന്ന കലാകാരന്മാരും പ്രതീക്ഷപകർന്നുകൊണ്ട് സജീവമാണ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സോഷ്യൽ മീഡിയയിൽ അവരുടെ കലാപ്രകടനങ്ങളുടെ മിഴിവു നിറഞ്ഞു. കേരളത്തിലെ ഒട്ടുമിക്ക കലാകാരന്മാരും അവരവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരുമിനിറ്റു നീളുന്ന പ്രകടനങ്ങൾ കാഴ്ചവച്ചു. അവർക്കു പിന്തുണയുമായി ഒട്ടേറെ കലാസ്നേഹികളും എത്തി.
ഞങ്ങൾ കലാപ്രവർത്തകർ, കലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ചവർ, രസിപ്പിച്ചവർ, ചിന്തിപ്പിച്ചവർ... ഞങ്ങൾക്കും തരിക ഒരു കരുതൽ- കലാപ്രവർത്തകർ കുറിക്കുന്നു. നൽകാം, അവർക്ക് സ്നേഹവും കൈത്താങ്ങും.
ഹരിപ്രസാദ്
ytalk@deepika.com