കാമുകനെ വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കിയ പ്രതി ഡോ. ഒാമന ഇപ്പോൾ എവിടെയാണ്? കേരളത്തെ ഞെട്ടിച്ച, കേരളം ഏറെ ചർച്ച ചെയ്ത സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്. സിനിമാക്കഥ പോലെ നീണ്ട ജീവിതവും ദുരൂഹതയും സംഭവങ്ങളുമാണ് ഇന്റർപോൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പയ്യന്നൂർ കരുവാഞ്ചേരി സ്വദേശിനിയായ ഡോ. ഒാമനയെക്കുറിച്ച് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു വിവരവുമില്ല. 1998ൽ ജീവപര്യന്തം തടവ് ലഭിച്ച ഓമന 2001ൽ പരോളിലിറങ്ങിയ ശേഷം കാണാതാവുകയായിരുന്നു.
ആരാണ് ഓമന ?
1985-95 കാലഘട്ടത്തിൽ പയ്യന്നൂരിലെ ഏറ്റവും പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഡോ. ഓമന. പയ്യന്നൂർ ചേടമ്പത്ത് ഗോപാലൻ നായരുടെയും പാർവതിയമ്മയുടെയും മകൾ. കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധൻ ഡോ. രാധാകൃഷ്ണന്റെ ഭാര്യ. ഇവരുടെ ദാമ്പത്യത്തിൽ സ്വരചേർച്ചയില്ലായ്മ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു.
പയ്യന്നൂരിലെ ദന്പതികളുടെ വീട് നവീകരിക്കാൻ എത്തിയതായിരുന്നു അന്നൂർ സ്വദേശിയായ മുരളീധരൻ. അയാൾ സിവിൽ കോൺട്രാക്റായിരുന്നു. ഭർത്താവുമായി അസ്വാരസ്യത്തിൽ കഴിഞ്ഞതുകൊണ്ടാവാം ഓമന വളരെ പെട്ടെന്നു മുരളീധരനുമായി അടുത്തു. മുരളീധരനെ ഓമനയ്ക്ക് ഇഷ്ടപ്പെട്ടു. മുരളീധരനും ഒാമനയുടെ തമ്മിലുള്ള ബന്ധം വൈകാതെ ഭർത്താവ് അറിഞ്ഞു. ഇതോടെ ഭർത്താവ് ഓമനയിൽനിന്ന് അകന്നു. മുന്പ് മലേഷ്യയിൽ ജോലി ചെയ്ത അനുഭവം ഡോ. ഒാമനയ്ക്കുണ്ട്.
മുരളീധരനുമായി തെറ്റി
മുരളീധരനുമായി നല്ല ബന്ധത്തിൽ പോയ ഓമന അയാളുമായി അകന്നത് എന്തു കാരണത്താലാണെന്ന് ഇപ്പോഴും വ്യക്തതയില്ല. ഓമനയോടൊപ്പം മുരളീധൻ മലേഷ്യയ്ക്കു വരെ പോയിട്ടുണ്ട്.
സാമൂഹികപ്രവർത്തക, സമൂഹത്തിലെ ചൂഷണത്തെയും തെറ്റുകളെയും രൂക്ഷമായി വിമർശിക്കുന്ന നല്ല സാമൂഹിക ബോധമുള്ള സ്ത്രീ എന്നിങ്ങനെയൊക്കെയാണ് ഡോ. ഓമനയെ അവരെ അടുത്തറിയുന്നവർ പറയുന്നത്.
നക്സൽ അനുഭാവം
1974ൽ അവർ കോഴിക്കോട് മെഡിക്കൽ കോളേജ് എംബിബിഎസ് വിദ്യാർഥിനിയായിരുന്നു. കലാകായികരംഗത്തു ശ്രദ്ധേയമായിരുന്നു. കവിതകൾ എഴുതുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിംഗിനെതിരേ ശക്തമായി പ്രതികരിച്ചു. ആന്റി റാഗിസ്റ്റ് മൂവ്മെന്റിന്റെ നേതാവായിരുന്നു. കോളജിൽ അക്കാലത്ത് നക്സൽ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു. കുന്നിക്കൽ നാരായണൻ, കെ.അജിത എന്നിവരെയൊക്ക നന്നായി അറിയാമായിരുന്നു എന്നു ഡോ. ഓമന പിന്നീടു പറഞ്ഞിട്ടുണ്ട്.
(തുടരും)
തയാറാക്കിയത്: എൻ.എം
ഓമനയുടെ സ്യൂട്ട്കേസ്!
03:02 PM Mar 09, 2021 | Deepika.com