ലോകത്തിൽ ആകെയുള്ള അന്ധതയുടെ കാരണങ്ങളില്‍ രണ്ടാം സ്ഥാനവും സ്ഥായിയായ അന്ധതയുടെ കാരണങ്ങളില്‍ ഒന്നാം സ്ഥാനവും ഗ്ലോക്കോമയ്ക്കാണ്. ലോകത്താകമാനമുള്ള അന്ധരില്‍ അഞ്ചില്‍ ഒന്നും ഭാരതത്തിലാണ്. ഇന്ത്യയിലും സ്ഥായിയായ അന്ധതയുടെ കാരണങ്ങളില്‍ പ്രഥമ സ്ഥാനം ഗ്ലോക്കോമയ്ക്ക് തന്നെ. എന്നിരുന്നാലും ഗ്ലോക്കോമ എന്ന അസുഖത്തെക്കുറിച്ച് നാം അത്ര ബോധവാന്മാരല്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ ഗ്ലോക്കോമ എന്ന കാഴ്ചയുടെ നിശബ്ദ കൊലയാളിയെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അജ്ഞത നീക്കുക എന്ന ഉദ്ദേശ്യത്തിലാണ് മാര്‍ച്ചിലെ ആദ്യ ഞായറാഴ്ച മുതല്‍ ഒരാഴ്ചക്കാലം ലോക ഗ്ലോക്കോമ വാരാചരണം സംഘടിപ്പിച്ചുവരുന്നത്.
എന്താണ് ഗ്ലോക്കോമ
കണ്ണില്‍നിന്നു തലച്ചോറിലേക്കു കാഴ്ചാ സിഗ്നലുകള്‍ എത്തിക്കുന്ന നാഡിയെ ബാധിച്ച് ദൃശ്യ മണ്ഡലത്തിൽ കുറവുകളുണ്ടായി ക്രമേണ സ്ഥായിയായ അന്ധതയിലേക്ക് എത്തിക്കുന്ന രോഗമാണ് ഗ്ലോക്കോമ. ഉയര്‍ന്ന നേത്ര മര്‍ദം ഗ്ലോക്കോമയുടെ പ്രകടമായ ലക്ഷണമാണ് എന്നാൽ ഉയര്‍ന്ന നേത്ര മര്‍ദം ഇല്ലാതെയും നേത്ര നാഡിക്ക് കേടുപാടുകള്‍ സംഭവിക്കാം.
ആദ്യ ഘട്ടങ്ങളില്‍ ഗ്ലോക്കോമയ്ക്കു പ്രകടമായ യാതൊരു ലക്ഷണങ്ങളും ഉണ്ടാകണമെന്നില്ല. എന്നാല്‍, നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടുകയുമില്ല എന്നതിനാലാണ് ഗ്ലോക്കോമയെ കൂടുതൽ പേടിക്കേണ്ടത്. ഗ്ലോക്കോമ ബാധിച്ചാൽ ചികില്സകള്ക്കൊണ്ട് ഉള്ള കാഴ്ച നിലനിര്ത്തിക്കൊണ്ടുപോകുന്നതിനു മാത്രമേ കഴിയൂ.
രണ്ടുതരം
ജന്മനാ ഉണ്ടാകുന്ന ഗ്ലോക്കോമ, പ്രായമായവരിലുണ്ടാകുന്ന ഗ്ലോക്കോമ എന്നിങ്ങനെ രണ്ട് വിഭാഗത്തിലുള്ള ഗ്ലോക്കോമകളുണ്ട്. കണ്ണ് അമിതമായി ചിമ്മുന്നതും കണ്ണ് ചുവന്ന് വെള്ളം വരുന്നതുമെല്ലാം ജന്മനായുള്ള ഗ്ലോക്കോമയുടെ തുടക്ക ലക്ഷണങ്ങളാണ്. ചികിത്സ വൈകുന്തോറും നേത്രപടലത്തിന്റെ തിളക്കവും സുതാര്യതയും നഷ്ടപ്പെടുകയും കൃഷ്ണമണികള്‍ക്കു വലിപ്പംവച്ച് കണ്ണ് പുറത്തേക്കു തള്ളിവരികയും ചെയ്യാം. കണ്ണിനകത്തെ അക്വസ് ദ്രാവകം പുറത്തേക്കു പോകുന്നതിനുള്ള വഴി കൃത്യമായി രൂപപ്പെടാതിരിക്കുക, ആക്സന്ഫെള്ഡ്-റീഗര്‍ സിൻഡ്രോം പോലെയുള്ള അസുഖങ്ങള്‍, പാരമ്പര്യം എന്നിവയാണ് ജന്മനായുള്ള ഗ്ലോക്കോമയുടെ പ്രധാന കാരണങ്ങൾ. ആദ്യത്തെ കുഞ്ഞിന് ഉണ്ടെങ്കില്‍ പിന്നീടുള്ള കുട്ടികള്‍ക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പ്രായമായവരില്‍ ഉണ്ടാകുന്ന ഗ്ലോക്കോമ ഓപ്പൺ ആംഗിൾ, ക്ലോസ്ഡ് ആംഗിൾ എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഓപ്പൺ ആംഗിൾ ഗ്ലോക്കോമയ്ക്ക് ലക്ഷണങ്ങള്‍ വളരെ കുറവാണ്. ചെറിയ തോതിലുള്ള കണ്ണ് വേദന തലവേദന വിളക്കുകള്‍ക്കും ബള്‍ബുകള്‍ക്കും ചുറ്റും പ്രഭാവലയം കാണുക, കണ്ണടയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ എന്നിവ ഗ്ലോക്കോമ ലക്ഷണങ്ങളാണ്. ഗ്ലോക്കോമ സാധാരണയായി 50 വയസിനു മുകളിലുള്ളവരെയാണ് ബാധിക്കുക. എന്നാല്‍, പാരമ്പര്യമായി ഗ്ലോക്കോമ ഉള്ള കുടുംബത്തില്‍ ഉള്ളവരെയും പ്രമേഹം ഉള്ളവരെയുമൊക്കെ നേരത്തേ ബാധിച്ചെന്നും വരാം. പുകവലിയും അമിതമായ സ്റ്റിറോയ്ഡ് ഉപയോഗവുമെല്ലാം ഗ്ലോക്കോമയ്ക്കു കാരണമായേക്കാം.
പെട്ടെന്നുള്ള വേദനയും കണ്ണു ചുവപ്പും നേത്ര പടലത്തിന്റെ തിളക്കം നഷ്ടപ്പെടുന്നതുമൊക്കെ തീവ്രമായ ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമയുടെ ലക്ഷണങ്ങളാണ്.
കണ്ണിലുണ്ടാകുന്ന പല അസുഖങ്ങളും യഥാസമയം ചികില്സിക്കാതിരുന്നാലും ഗ്ലോക്കോമ ഉണ്ടാവാറുണ്ട്. തിമിരം ഒരു പരിധി കഴിഞ്ഞതിനു ശേഷവും ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ ഗ്ലോക്കോമ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുപോലെ കണ്ണിലുണ്ടാകുന്ന ആഴത്തിലുള്ള മുറിവുകള്‍, ഐറിഡോസൈക്ലൈറ്റിസ് പോലുള്ള അസുഖങ്ങള്‍ എന്നിവയൊക്കെ ഗ്ലോക്കോമ ഉണ്ടാക്കാറുണ്ട്. അമിതമായ സ്റ്റിറോയ്ഡ് ഉപയോഗമാണ് ഗ്ലോക്കോമയ്ക്കുള്ള മറ്റൊരു കാരണം.
വലിയ പവർ കണ്ണട ആവശ്യമായ തരത്തിൽ കാഴ്ച വൈകല്യങ്ങൾ ഉള്ളവരും ഗ്ലോക്കോമയെ പേടിക്കണം. കൂടിയ ഹ്രസ്വദൃഷ്ടിയുള്ളവർക്ക് ഓപ്പൺ ആംഗിൾ ഗ്ലോക്കോമയ്ക്ക് സാധ്യതയുണ്ട്. അതേപോലെ കൂടിയ ദീർഘദൃഷ്ടിയുള്ളവർക്ക് ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമ വരാനുള്ള സാധ്യത കൂടുതലാണ്.
ചികിത്സ
തുടക്കത്തിലെ കണ്ടെത്തുക എന്നതാണ് ഗ്ലോക്കോമ ചികിത്സയില്‍ ഏറ്റവും പ്രധാനം. കാരണം ഗ്ലോക്കോമ മൂലം നഷ്ടപ്പെടുന്ന കാഴ്ച ഒരിക്കലും തിരിച്ചുകിട്ടുകയില്ല. ചികിത്സയിലൂടെ ഉള്ള കാഴ്ച നിലനിര്ത്തിക്കൊണ്ടുപോകുന്നതിനു മാത്രമേ കഴിയൂ. ഏറ്റവും സാധാരണമായ ഓപ്പൺ ആംഗിൾ ഗ്ലോക്കോമ തുള്ളിമരുന്നുകളും ഗുളികകളും ഉപയോഗിച്ചുതന്നെ മാറ്റാവുന്നതാണ്, ശസ്ത്രക്രിയ അപൂര്‍വമായി മാത്രമേ ആവശ്യമാകാറുള്ളൂ. എന്നിരുന്നാലും ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ തുടരേണ്ടതായി വന്നേക്കാം.
ജന്മനായുള്ള ഗ്ലോക്കോമയിലും തീവ്രമായ ഗ്ലോക്കോമയിലും ശസ്ത്രക്രിയയാണ് പ്രധാനം. ജന്മനായുള്ള ഗ്ലോക്കോമയില്‍ അക്വസ് ദ്രാവകം പുറത്തുപോകുന്നതിനുള്ള വഴിയിലുള്ള തടസങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കുകയാണ് ചെയ്യുന്നത്. ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമയില്‍ ലേസര്‍ ഉപയോഗിച്ചോ ശസ്ത്രക്രിയയിലൂടെയോ ഐറിസില്‍ ദ്വാരം ഇട്ട് അക്വസ് ദ്രാവകത്തിന്റെ ഒഴുക്കിലുള്ള തടസങ്ങള്‍ ഒഴിവാക്കുന്നു.
ഗ്ലോക്കോമയ്ക്ക് ചികിത്സ തുടരുന്നവർ മരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽക്കൂടിയും കൃത്യമായ ഇടവേളകളിൽ തുടർ പരിശോധനകൾ നടത്തേണ്ടത് അത്യാവശമാണ്. കാരണം മരുന്നുപയോഗിക്കുന്നവരിൽ കണ്ണിന്റെ മർദം കുറഞ്ഞുകാണുമെങ്കിലും നേത്രനാഡിയിലെയും പാർശ്വവീക്ഷണത്തിലെയും പ്രശ്നങ്ങൾ അധികമാനുള്ള സാധ്യതകളുണ്ട്.
തുടക്കത്തില്‍ ലക്ഷണങ്ങള്‍ ഉന്നും ഉണ്ടാവില്ല എന്നതിനാലും നേരത്തേ കണ്ടെത്തി ചികില്‍സിച്ചില്ലെങ്കില്‍ സ്ഥായിയായ അന്ധതയിലേക്കു നയിക്കുമെന്നതിനാലും ഗ്ലോക്കോമയെ പേടിക്കണം.
അജീഷ് കുമാർ
(ഒപ്റ്റോമെട്രിസ്റ്റ്, നീലേശ്വരം താലൂക്ക് ആശുപത്രി)
കാഴ്ചയുടെ നിശബ്ദ കൊലയാളി
02:55 PM Mar 09, 2021 | Deepika.com