ഫെബ്രുവരി മാസത്തിലായിരുന്നു അത്. ജറുസലേമിന്റെ തെരുവുകൾ ശബ്ദയമാനമായിരിക്കുന്നു. പലവിധ ഭാഷകൾ സംസാരിക്കുന്ന വിശുദ്ധനാട് തീർഥാടകരാണ് എവിടെയും. സമയം ഉച്ചയോടടുത്തെങ്കിലും നല്ല തണുപ്പും നേരിയ ചാറ്റൽ മഴയുമുള്ളപ്പോഴാണ് ഞങ്ങൾ മുകളിലത്തെ മുറിയിലേക്കു കയറിയത്.
ഇവിടെയാണ് തന്റെ പ്രിയപ്പെട്ടവരോടൊത്ത് അവസാനത്തെ അത്താഴം കഴിക്കാനും ഏറ്റവും സുപ്രധാനമായ ചില കാര്യങ്ങൾ പറഞ്ഞേല്പ്പിക്കാനുമായി യേശു ശിഷ്യന്മാരെ വിളിച്ചുകൂട്ടിയത്.
അപ്പർ റൂം എന്നും സെനക്കിൾ എന്നും അന്ത്യഅത്താഴമുറി എന്നുമൊക്കെ ഇത് അറിയപ്പെടുന്നു.
ഞങ്ങൾ അവിടെയെത്തുന്പോൾ ലോകമെങ്ങുംനിന്നുള്ള തീർഥാടകർ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു. മിക്കവരും മൊബൈൽ ഫോണുകളിലും മുന്തിയ കാമറകളിലുമൊക്കെ ഫോട്ടോകൾ എടുക്കുന്ന തിരക്കിലായിരുന്നു. ആരും വർത്തമാനം പറയുന്നില്ല. നിശബ്ദത ഇത്ര കരുത്തോടെ കാതിലെത്തുന്നത് വല്ലപ്പോഴും മാത്രമാണ്.
ഇടയ്ക്ക് യൂറോപ്പിൽനിന്നെത്തിയ വലിയൊരു സംഘം പുറത്തിറങ്ങിയപ്പോഴാണ് ആ മുറി നന്നായി കാണാനായത്. കല്ലുപാകിയ തറ ചിലയിടത്തൊക്കെ തേഞ്ഞ് മെഴുകു പുരട്ടിയതുപോലെ കാണപ്പെട്ടു. ആളുകൾ അവരുടെ ബാല്യകാലം മുതൽ ബൈബിളിൽ വായിച്ചിട്ടുള്ള അന്ത്യ അത്താഴമുറി കണ്ട് അന്പരന്നുനില്ക്കുകയാണ്. തങ്ങളുടെ മധ്യേ ഒരു മേശയ്ക്കുചുറ്റും അവർ 13 പേരും അദൃശ്യമായി ഇരിക്കുന്നതുപോലെ. ആളുകൾ അതു മനസിൽ കാണുന്നുണ്ടാകും. ചിലരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതു കണ്ടു. ഇതാ നിങ്ങൾക്കായി മുറിക്കപ്പെട്ടതെന്നു പറഞ്ഞ് അവരുടെ മുന്നിലേക്ക് അപ്പവും വീഞ്ഞും നീട്ടപ്പെട്ടതുപോലെ മുഖങ്ങൾ വലിഞ്ഞുമുറുകിയിരിക്കുന്നു.
വലിയ കൽത്തൂണുകളിൽനിന്ന് മേൽക്കൂരയിലേക്ക് ഉയരുന്ന കമാനസദൃശ്യമായ കെട്ടുകൾ. ഏതാനും അലങ്കാരവിളക്കുകൾ തൂക്കിയിട്ടുണ്ട്.
അന്ത്യ അത്താഴത്തിന്റെ ഓർമയ്ക്കായി ഒന്നുമില്ല ആ മുറിയിൽ, സന്ദർശകന്റെ മനസിലെ ചിത്രങ്ങളല്ലാതെ. കാരണം അന്ത്യ അത്താഴ മുറിയുടെ കൈവശാവകാശം ക്രൈസ്തവർക്കില്ല.
ജറുസലേമിലെ വൈറസുകൾ
2000 വർഷങ്ങൾക്കുമുന്പ് ആ മുറിയിൽ സംഭവിച്ചതൊക്കെ ഓർത്താൽ 2020ലെ ഈ ദിവസങ്ങളുമായി വലിയ സാദൃശ്യം തോന്നിപ്പോകും. മരണഭീതിയാൽ ലോകം മുറികളിലേക്കു ചുരുങ്ങിപ്പോകുന്പോൾ ഈ പെസഹാമുറി മനുഷ്യരോട് അടക്കം പറയും, ഓശാനകളുടെ ആഘോഷത്തെരുവിനടുത്തായിരുന്നു രണ്ടുസഹസ്രാബ്ദങ്ങൾക്കുമുന്പ് ഏകാന്തത ഘനീഭവിച്ച ഈ ഒറ്റമുറിവീടെന്ന്... ദൈവത്തിന്റെ മകനും അനുഭവിച്ചതാണ് മരണത്തെ മുഖാമുഖം കണ്ടപ്പോഴുണ്ടായ വേദനയും കടുത്ത ഏകാന്തതയുമൊക്കെ എന്ന്.....കരുണയില്ലാത്തവരും കപടവിശ്വാസികളും വെള്ളയടിച്ച കുഴിമാടങ്ങളുമായ വൈറസുകളാൽ അന്ന് ജറുസലേം പട്ടണം വിഴുങ്ങപ്പെട്ടിരുന്നെന്ന്......
അങ്ങനെയൊരു വൈകുന്നേരമാണ് യേശു ശിഷ്യന്മാരുമായി ഈ മുറിയിൽ കയറിയത്.
ഒരു തൂണിനു മുകളിലായി പെലിക്കൻ പക്ഷികളുടെ രൂപം കൊത്തിവച്ചിരിക്കുന്നു. കൊക്കുകൊണ്ട് കൊത്തിമുറിച്ച് തള്ളപ്പക്ഷി കുഞ്ഞങ്ങൾക്കായി നെഞ്ചിലെ ചോര കൊടുക്കുകയാണ്. കുരിശിൽ മരിക്കുന്നതിനു തൊട്ടുമുന്പ് യേശു കയറിയിറങ്ങിയ മുറിയിൽ പെലിക്കൻ തള്ളപ്പക്ഷിയുടെ മഹാത്യാഗത്തിന്റെ രൂപത്തിലേക്കുനോക്കി ആളുകൾ സ്വയം മറന്നു നില്ക്കുന്നു.
ദൈവം മനുഷ്യന്റെ കാലുപിടിച്ച മുറി
യേശുവിന്റെ കാലത്തെ സെഹിയോൻ ഉൗട്ടുശാലയുടെ സ്ഥാനത്ത് 12-ാം നൂറ്റാണ്ടിൽ പണിതതാണ് ഇപ്പോഴത്തെ ഈ മുറിയെന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്. ഈ സ്ഥലത്തുതന്നെയായിരുന്നോ ആ മുറിയെന്നു കൃത്യമായി പറയാനാവില്ലെങ്കിലും ഇവിടെത്തന്നെയോ ഇതിനടുത്തോ ആയിരിക്കണം അതെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ പറയുന്നത്. ആ മുറി ഇതേ സ്ഥലത്തായിരുന്നെങ്കിൽ ഈ കെട്ടിടത്തിനടിയിലുണ്ട്. അതോർത്തപ്പോൾ പാദംവഴി മസ്തിഷ്കത്തിലേക്ക് എന്തോ ഒന്നിന്റെ സാന്നിധ്യം.
എന്തായാലും യേശുവിനെ വധിക്കാനുള്ള ഗൂഢാലോചന അതിന്റെ പാരമ്യതയിലെത്തിയ ആ രാത്രിയിൽ രക്ഷപ്പെടാൻ ശ്രമിക്കാതെ അതേ പട്ടണത്തിന്റെ മധ്യത്തിലുള്ള ഒരു മുറിയിൽ യേശു ഉണ്ടായിരുന്നു. അതേമുറിയിലോ അതിനടുത്തോ ആണ് മറ്റൊരു വ്യാഴാഴ്ചദിവസം ഞാനും നിലയുറപ്പിച്ചിരിക്കുന്നത്. പരസ്പരം സ്നേഹിക്കണമെന്നു ദൈവം മനുഷ്യന്റെ കാലുപിടിച്ചു പറഞ്ഞ മുറി.
മുറിയുടെ ഉടമസ്ഥൻ
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാംദിവസമായ അന്നു സന്ധ്യയോടെയാവണം യേശു ഈ മുറിയിലെത്തിയത്. അതിനുമുന്പ് ശിഷ്യന്മാർ ഇവിടെയെത്തി അത്താഴമേശ ഒരുക്കിയിട്ടുണ്ടാകണം. കാരണം അന്നു പകലാണ് പെസഹാ ഒരുക്കേണ്ടത് എവിടെയാണെന്നു ചോദിച്ചപ്പോൾ യേശു ഈ മുറിയെക്കുറിച്ചു പറഞ്ഞത്. നിങ്ങൾ നഗരത്തിലേക്കു ചെല്ലുക. ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരാൾ നിങ്ങൾക്കെതിരേ വരും. അവനെ അനുഗമിക്കുക. അവൻ എവിടെ ചെന്നു കയറുന്നുവോ അവിടത്തെ ഗൃഹനാഥനോടു ചോദിക്കുക, ഗുരുവിന് ശിഷ്യന്മാരോടൊപ്പം പെസഹാ ആചരിക്കാനുള്ള മുറി എവിടെയാണെന്ന്. രണ്ടു ശിഷ്യന്മാർ അതുപോലെതന്നെ ചെയ്തു. ആ വിട്ടൂകാരൻ അന്നു കാണിച്ചുകൊടുത്ത മുറിയിലാണ് ഒടുവിലത്തെ അത്താഴം ഒരുക്കപ്പെട്ടത്. ജറുസലേമിലെ ഏറ്റവും വലിയ സന്പന്നരിലൊരാളും യേശുവിന്റെ അനുയായിയുമായിരുന്ന നിക്കോദേമോസിന്റെയോ അരിമത്യാക്കാരൻ ജോസഫിന്റെയോ ആയിരുന്നിരിക്കാം ആ മുറി എന്നാണ് പണ്ഡിതർ പറയുന്നത്.
പെസഹാ സന്ധ്യ
ജറുസലേമിന്റെ തെരുവുകളിലും മലഞ്ചെരുവുകളിലും ജനക്കൂട്ടങ്ങൾക്കു മധ്യേ പ്രസംഗിച്ചുനടന്ന യേശു തന്റെ വിടവാങ്ങൽ പ്രസംഗം നടത്തിയത് അടച്ചിട്ട ഈ മുറിയിൽ 12 ശിഷ്യന്മാരെ മാത്രം ഇരുത്തിക്കൊണ്ടാണ്. ഒടുവിലത്തെ അത്താഴം മാത്രമല്ല ഒടുവിലത്തെ പ്രസംഗവും അന്നായിരുന്നു. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഈ മുറിയിൽ നടന്നത്.
നിലത്തിരുന്നു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചു. ഇങ്ങനെ നിങ്ങളും ചെയ്യാൻ താൻ മാതൃക കാണിക്കുകയാണെന്നു പറഞ്ഞു. ആരാണ് വലിയവൻ എന്നു തർക്കിച്ചുകൊണ്ടിരുന്ന ശിഷ്യന്മാർ തകർന്നു തരിപ്പണമായിപ്പോയിട്ടുണ്ടാകും. ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെപ്പോലെയാകണം. അധികാരമുള്ളവൻ ശുശ്രൂഷകനെപ്പോലെയുമാകണം. തീർന്നു. പിന്നീടൊരിക്കലും ശിഷ്യന്മാർക്കിടയിൽ അത്തരമൊരു തർക്കം ഉണ്ടായിട്ടില്ല.
രണ്ടാമത്, അത്താഴത്തിനിടെ ഇതൊരു പുതിയ ഉടന്പടിയാണെന്നു പറഞ്ഞ്, അപ്പവും വീഞ്ഞുമെടുത്ത്് എല്ലാവർക്കും കൊടുത്തു. അനേകർക്കു പാപമോചനത്തിനുവേണ്ടി ബലിയായി നല്കുന്ന എന്റെ ശരീരവും രക്തവുമാണ് ഇതെന്നാണ് യേശു ആ നിമിഷം പറഞ്ഞത്. അനേകർക്കുവേണ്ടിയാണെങ്കിലും ഏറ്റവും പ്രിയപ്പെട്ടവരെ മാത്രമേ ആ നിർണായകരാത്രിയിൽ യേശു കൂടെ കൂട്ടിയിരുന്നുള്ളു. ഇക്കൊല്ലം അത്തരമൊരു പെസഹായാണ് നാം ആചരിക്കുന്നത്. ചരിത്രദിനം. ഏറ്റവും അടുത്തവരെ മാത്രം ഉൾപ്പെടുത്തി വീട്ടുമുറിയിലിരുന്ന് ജെറുസലേമിലെ ഉൗട്ടുമുറിയുടെ ഓർമ....ഇടവകകളിലെ പള്ളികൾ മാത്രമല്ല, യഥാർഥ പെസഹാ നടന്ന ജറുസലേമിലെ അപ്പർ റൂമും അതിനു വിളിപ്പാടകലെയുള്ള ഓശാന വീഥികളുമൊക്കെ ഇക്കൊല്ലം ശൂന്യമായിക്കിടക്കുന്നു.
അസ്വസ്ഥനായ യേശു
ആ മുറിയിൽ നടന്ന ശ്രദ്ധേയമായ മൂന്നാമത്തെ കാര്യം, ഇവിടെവച്ച് യേശു അസ്വസ്ഥനായിരുന്നു എന്നതാണ്. നിമിഷങ്ങൾക്കുമുന്പ് താൻ കാൽ കഴുകി ചുംബിച്ച തന്റെ പ്രിയപ്പെട്ടവരിൽ ഒരാൾ മഹാപാപത്തിന്റെ വൈറസുമായി തന്നെ ചുംബിക്കാനിരിക്കുന്നത് അവൻ അറിഞ്ഞു. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അവൻ പറഞ്ഞത്, നിങ്ങളിലൊരാൾ എന്നെ ഒറ്റിക്കൊടുക്കുമെന്ന്. സ്തംഭിച്ചുപോയി ശിഷ്യർ. പത്രോസിന്റെ നാവിറങ്ങിപ്പോയി. യേശുവിന്റെ അടുത്ത് സ്നേഹക്കൂടുതലുകൊണ്ട് അദ്ദേഹത്തിന്റെ നെഞ്ചിലേക്കു ചാരിയിരുന്ന ശിഷ്യനെ പത്രോസ് ആഗ്യം കാണിച്ചു. ആരെക്കുറിച്ചാണ് യേശു പറയുന്നതെന്നു ചോദിക്കാൻ.
നെഞ്ചോട് ഒട്ടിയിരുന്നുകൊണ്ടുതന്നെ ആ ശിഷ്യൻ ചോദിച്ചു. കർത്താവേ ആരാണത്? അവൻ പ്രതിവചിച്ചു: ഞാൻ വീഞ്ഞിൽമുക്കി ആർക്ക് അപ്പം കൊടുക്കുന്നുവോ അവൻ. യേശു അപ്പക്കഷണം മുക്കി ശിമയോൻ സ്കറിയോത്തായുടെ മകൻ യൂദാസിനു കൊടുത്തു. പിന്നെ ഒരു നിമിഷം യേശുവിന്റെ മുഖത്തുനോക്കാൻ യൂദാസിനു ധൈര്യമുണ്ടായിരുന്നില്ല. അവൻ പുറത്തുപോയി. അപ്പോൾ രാത്രിയായിരുന്നു. ആ മുറിയിലെ ഏറ്റവും വേദനാനിർഭരമായ നിമിഷം അതായിരുന്നിരിക്കാം. പിന്നീട് ആ മുറിയിൽ യൂദാസ് വന്നിട്ടേയില്ല. അയാൾ തൂങ്ങിമരിച്ച സ്ഥലം ഈ മുറിയിൽനിന്നു വലിയ ദൂരെയല്ല. ഇത്തിരി മാറി ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നാണ് ആ സ്ഥലം ഗൈഡ് ഞങ്ങളെ കാണിച്ചത്. വലിയ തിരക്കില്ലാത്ത ആ പ്രദേശത്ത് ഇപ്പോൾ ഒരു ആശ്രമം ഉണ്ട്.
മുറിയിലെ പ്രസംഗം
ആ മുറിയിൽവച്ച് യേശു ശിഷ്യന്മാരോട് പറഞ്ഞതിൽ കൂടുതലും സ്നേഹിക്കണമെന്നും ഭയപ്പെടരുതെന്നുമായിരുന്നു. ഫോട്ടോ എടുക്കലൊക്കെ ഏതാണ്ടൊന്ന് അടങ്ങിയപ്പോൾ തീർഥാടകരിലൊരാൾ ആ മുറിയിൽനിന്ന് ബൈബിൾ പതിയെ വായിച്ചു. ".......എന്റെ കുഞ്ഞുങ്ങളെ ഇനി അൽപസമയം കൂടി ഞാൻ നിങ്ങളോടുകൂടിയുണ്ടാകും.....ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയുകയില്ല. ഒരു പുതിയ കല്പന നിങ്ങൾക്കു ഞാൻ തരുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് ലോകം അറിയും. 'ഒടുവിൽ ഒരു പ്രാർഥനയും ഒന്നിച്ച് പാട്ടുംപാടിയതിനുശേഷമാണ് യേശു ശിഷ്യന്മാരോടൊത്ത് പുറത്തിറങ്ങിയത്.
ഇതിനടുത്തായിരുന്നു പ്രധാനപുരോഹിതരായിരുന്ന അന്നാസിന്റെ കയ്യാഫാസിന്റെയും അരമനകൾ. അതിനു സമീപത്തുകൂടി നീങ്ങി ചെങ്കുത്തായ കെദ്രോണ് താഴ്വരയുടെ വശം ചേർന്നായിരിക്കാം യേശു ആ രാത്രിയിൽ ഈ മുറിയിൽനിന്നിറങ്ങി ഒലിവുമലയിലെ ഗദ്സേമൻ തോട്ടത്തിലേക്കു നടന്നത്. അപ്പർ റൂം സന്ദർശിക്കാനെത്തുന്നതിനുമുന്പ് ഞങ്ങളുടെ തീർഥാടകസംഘം അന്നുരാവിലെ ഗദ്സേമൻ തോട്ടത്തിലും പോയിരുന്നു. ഈ മുറിയിൽനിന്ന് കഷ്ടിച്ച് രണ്ടു കിലോമീറ്റർ ദുരമേ അവിടേക്കുള്ളു.
താഴത്തെ മുറിയിൽ ദാവീദ്
ഫ്രാൻസിസ്കൻ സന്യാസിമാരുടെ കൈവശമായിരുന്ന അന്ത്യ അത്താഴ മുറി പിന്നീട് മുസ്ലീങ്ങളുടെ കൈവശമായി. ഇപ്പോൾ ഇസ്രായേൽക്കാരുടെ കൈവശമുള്ള ഈ മുറി ക്രിസ്ത്യൻ-മുസ്ലീം-യഹൂദ തീർഥാടകർക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.
ജോണ്പോൾ രണ്ടാമൻ മാർപാപ്പ, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ, ഫ്രാൻസിസ് മാർപാപ്പ എന്നിവർ ഈ മുറിക്കുള്ളിൽ വിശുദ്ധ ബലിയർപ്പിച്ചിട്ടുണ്ട്. തീർഥാടകർക്കു സന്ദർശനം മാത്രമേ അനുവദിച്ചിട്ടുള്ളു. വിശുദ്ധ കുർബാന സ്ഥാപിച്ച സ്ഥലമാണെങ്കിലും ഈ മുറിയിൽ ബലിയർപ്പിക്കാൻ അനുവാദം അപൂർവം ചില സന്ദർഭങ്ങളിൽ മാത്രമാണ്. ഇതൊരു മോസ്കാണെന്നു മുസ്ലീങ്ങൾ അവകാശപ്പെടുന്നു. 1948 മുതൽ ഇസ്രായേലിന്റെ കൈവശമാണിത്. ദാവീദ് രാജാവിന്റെ കല്ലറ ഇതിന്റെ താഴത്തെ മുറിയിലാണെന്നാണ് യഹൂദരുടെ വിശ്വാസം.
യാത്രകഴിഞ്ഞ് നാലു വർഷത്തിനുശേഷം ഞാനിതെഴുതുന്നതും നിങ്ങൾ ഇതുവായിക്കുന്നതും സ്വന്തം മുറികളിൽ ഇരുന്നാണ്. സാധാരണപോലെയല്ല. ക്വാറന്റൈൻ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട്. കോടിക്കണക്കിനു മനുഷ്യർ മുറികളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. പുറത്തെങ്ങും ദിവസങ്ങളായി ഒരു ദുഃഖവെള്ളിയുടെ പ്രതീതി. നിരത്തുകളൊക്കെ വിജനം. അന്നത്തെ പെസഹായും ദുഃഖവെള്ളിയും രണ്ടായിരം വർഷങ്ങൾക്കുശേഷം കണ്മുന്നിലെത്തിയതുപോലെ. ഇതിനു മറ്റൊരു വശംകൂടിയുണ്ട്. സ്വന്തമായി ഒരു വീടോ മുറിയോ ഇല്ലാത്തവർക്കുകൂടിയുള്ളതാണ് നമ്മുടെ വീട്ടിലെ അപ്പവും. യേശുവിനുമില്ലായിരുന്നു സ്വന്തമായി ഒരു മുറി.
പിന്നെയും മുറിയിലെത്തിയ യേശു
പക്ഷേ, സങ്കടങ്ങളിലും മരണഭയത്തിലും അവസാനിക്കുന്ന ഓർമ മാത്രമല്ല, ജറുസലേമിലെ ഈ മുറിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മരണത്തിന്റെ മാത്രമല്ല ഉയിർപ്പിന്റെ ചരിത്രവും ഈ ചുവരുകളിൽ എഴുതപ്പെട്ടിരിക്കുന്നു. ഉയിർത്തെഴുന്നേറ്റശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടത് ഇവിടെയാണ്. യേശുവിനെ കുരിശിൽ തറച്ചതിനുശേഷം യഹൂദന്മാരെ ഭയന്ന് ശിഷ്യന്മാരും യേശുവിന്റെ അമ്മയും പ്രാർഥനയിൽ കഴിഞ്ഞത് ഈ മുറിയിലായിരുന്നു. 2014ൽ ഫ്രാൻസിസ് മാർപാപ്പ ഇവിടെ ദിവ്യബലി മധ്യേ പറഞ്ഞത് മൂന്നു സുപ്രധാന സംഭവങ്ങൾ നടന്ന സ്ഥലമാണിതെന്നാണ്. ശിഷ്യന്മാരോടൊത്ത് അന്ത്യ അത്താഴം കഴിച്ചു, ഉയിർത്തെഴുന്നേറ്റശേഷം പ്രത്യക്ഷനായി, മാതാവിന്റെയും ശിഷ്യന്മാരുടെയും മേൽ പരിശുദ്ധാത്മാവ് വന്നു.
അതൊക്കെയാണ് സംഭവിക്കാനിരിക്കുന്നതും. ഇപ്പോൾ ക്വാറന്റൈനിലായിരിക്കുന്ന മുറികളിലൊക്കെ കഷ്ടതകൾക്കൊടുവിൽ നാളെ ഉയിർപ്പും പുത്തൻ ബോധ്യങ്ങളും ഉണ്ടാകും. പഴയ ചിന്തകളുടെ താഴത്തെ മുറികളിൽനിന്ന് മനുഷ്യർ മുകളിലത്തെ മുറികളിലേക്കു കയറും. 2020 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഉയിർപ്പുതിരുനാളാകും.
ജോസ് ആൻഡ്രൂസ്