പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക അസാധ്യമാണ്. മുപ്പത്തിമൂന്ന് സംവത്സരങ്ങൾ ഭൂമിയുടെ ഏറ്റവും പ്രിയപ്പെട്ട അതിഥിയായി പാർത്തു, പിന്നെ ആതിഥേയനായി, ഒടുവിൽ അപ്പമായി പരിവർത്തനം ചെയ്യപ്പെട്ട ഒരാളുടെ സ്മൃതിയിൽ എല്ലാ സന്ധ്യയും പെസഹയാവുന്നു. ഓരോ വിരുന്നും കുർബാനയും.’
- ബോബി ജോസ് കട്ടികാട്
ഒരു പഞ്ഞമാസക്കാറ്റ് എങ്ങോട്ടു വീശണമെന്നറിയാതെ പുറത്ത് ചൂളം കുത്തി നിൽപ്പുണ്ട്. അലക്ഷ്യമായി കൈകാര്യം ചെയ്തിരുന്ന ചക്കക്കുരു എടുത്ത് ടംബ്ലറിൽ സീരിയസായി ശേഖരിക്കുന്നു. പരമാവധി പാചകവാതകം ഒഴിവാക്കിക്കൊണ്ടുള്ള ലളിതമായ അൺ-കുക്ഡ് പാചകപരീക്ഷണങ്ങൾ നടക്കുന്നു.
ഇറ്റാലിയൻ പരിചയമുള്ള ജോൺ ബാപ്റ്റിസ്റ്റച്ചൻ കസ്റ്റാഞ്യ ഫെസ്റ്റിവലിനേക്കുറിച്ച് പറഞ്ഞുതന്നു. യുദ്ധകാലത്ത് ആ ദേശക്കാരുടെ നിലനില്പിനെ വലിയൊരളവിൽ സഹായിച്ച ഒരുതരം ചെസ്റ്റ്നട്ടാണത്. വേവിച്ചെടുക്കുമ്പോൾ നമ്മുടെ ചക്കക്കുരുവിന്റെ ബന്ധുവായി വരും. പ്രാണൻ നിലനിർത്താൻ സഹായിച്ച കസ്റ്റാഞ്യക്ക് ഓർമത്തിരുനാൾ ഉണ്ടാക്കിയാണ് പിന്നീടുള്ള കാലം അതിനോടുള്ള കടപ്പാട് വിളംബരം ചെയ്തത്.
ഒരിക്കൽ അനുഭവിച്ച ദാരിദ്ര്യത്തോട് പിന്നീട് മുഖം തിരിച്ചു നടന്നു എന്നതാണ് നമ്മുടെ ശരിയായ പ്രശ്നം. വ്യക്തികൾക്കും ദേശങ്ങൾക്കുമൊക്കെ ചില ദാരിദ്ര്യ സ്മൃതികൾ നിലനിർത്തേണ്ട ബാധ്യതയുണ്ട്. എന്തു കാരണം കൊണ്ടെന്നറിഞ്ഞുകൂടാ, അത്താഴം ഗോതമ്പിലേക്കു മാറിയ ഒരു ഓർമ കുട്ടിക്കാലത്തിന്റേതായിട്ടുണ്ട്. കപ്പയൊക്കെ മലയാളിയുടെ പട്ടിണിക്കാലത്തിന്റെ ഓർമയാണ്; മഹാരാജാവു തന്നെ - വിശാഖം തിരുനാൾ രാമവർമ്മ - മുൻകൈയെടുത്ത് മാറ്റിയെഴുതിയ ഭക്ഷണശീലമായിരുന്നു അത്. താളും തകരയുമൊക്കെ തോരനായി. തൊടിയിലെ മിക്കവാറും എല്ലാത്തിനെയും കറിച്ചീരയായിത്തന്നെ എണ്ണി; കുപ്പച്ചീര ഉൾപ്പെടെ.
ബോധോദയത്തിന്റെ മിന്നൽപ്രഭ
കാര്യങ്ങളെല്ലാം ബോധപൂർവം ലളിതമാക്കേണ്ട ഒരു കാലത്ത് പഴയൊരു കാലത്തിന്റെ അതിജീവന ഓർമകൾക്കു വേണ്ടിയെങ്കിലും നാമിതൊക്കെ കുഞ്ഞുങ്ങളെ പരിചയപ്പെടുത്തണം. ഭക്ഷണം വല്ലാത്തൊരു ആഡംബരമായി മാറി എന്നതിന്റെ സൂചനകളായിരുന്നു ചുറ്റിനും. ഒരാൾക്ക് എത്ര മണ്ണു വേണമെന്ന് ഓട്ടത്തിനൊടുവിൽ ടോൾസ്റ്റോയിയുടെ പഹോം തിരിച്ചറിയുന്നതുപോലെ, ഒരാൾക്ക് എത്ര ഉരുള ഭക്ഷണം വേണമെന്നും എത്ര വിഭവങ്ങൾ കൂട്ടുണ്ടാവണമെന്നും ഒക്കെ തിരിച്ചറിയുന്നൊരു നിമിഷം, ചെറുതെങ്കിലും ബോധോദയത്തിന്റെ മിന്നൽപ്രഭയുള്ളതാണ്.
അന്നമൂട്ടി ഒരു വംശത്തിന്റെ സ്മൃതികളെ സജീവമായി നിലനിർത്താമെന്ന് ഏറ്റവും ഭംഗിയായി പിടിത്തം കിട്ടിയിട്ടുള്ളത് ജൂതവംശത്തിനാണ്."The struggle of man against power is the struggle of memory against forgetting"എന്ന മിലൻ കുന്ദേരയുടെ വരികൾ പോലെ ഓർമകളെ ഒരു പ്രതിരോധമായിത്തന്നെയാണ് അവർ നിലനിർത്താൻ ശ്രമിച്ചത്.
പെസഹാ സെയ്ഡർ എന്ന അനുഷ്ഠാനവിരുന്നാണത്. മേശയിലെ ഓരോ വിഭവവും കഴിഞ്ഞുപോയ ചില കഠിനസ്മൃതികളാണ്. അതെന്തൊക്കെയാണെന്ന് ഓർമിപ്പിച്ചിട്ടാണ് വിരുന്ന് ആരംഭിക്കുന്നത്.
പരമ്പരാഗത വിശ്വാസങ്ങളും വർത്തമാനവ്യാഖ്യാനങ്ങളും കൂടിച്ചേർന്ന് ആ ചടങ്ങ് മുമ്പോട്ടു പോകുന്നു. ഓരോ വിഭവവും ഓരോ ഓർമ. കയ്പ്പിലകൾ, കടന്നുവന്ന കയ്പ്പിക്കുന്ന കാലത്തിന്റെ ഓർമയ്ക്ക്.തവിട്ടുനിറത്തിൽ പേസ്ട്രി പോലെ ഒന്നുണ്ട്; ഫറവോയ്ക്കു വേണ്ടി കളപ്പുരകൾ തൊട്ട് പിരമിഡുകൾ വരെ കെട്ടിയുയർത്താൻ തങ്ങളുടെ പൂർവികരുപയോഗിച്ച ചാന്തിന്റെയും ഇഷ്ടികയുടെയും ഓർമയ്ക്ക്.
ഉപ്പുനീര്, കുറുകെ കടന്ന ചെങ്കടലിന്റെയും കുടിച്ച കണ്ണീരിന്റെയും ചൊരിഞ്ഞ വിയർപ്പിന്റെയും ഓർമയ്ക്ക്. പുഴുങ്ങിയ മുട്ട, ചൂടുവെള്ളത്തിലിടുന്തോറും കൂടുതൽ കൂടുതൽ കരുത്തുണ്ടാവുന്നതുപോലെ അവരുടെ ആന്തരികജീവിതത്തെ സൂചിപ്പിക്കുന്നതിന്.
വറുത്ത മാംസമുണ്ട്,പുറപ്പാടിന്റെ തലേരാവിൽ അർപ്പിക്കപ്പെട്ട, പിന്നീട് ഓരോ വർഷവും പെസഹായുടെ ഭാഗമായി ദേവാലയത്തിലർപ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെ ഓർമയ്ക്ക്. ദേവാലയം നശിപ്പിക്കപ്പെട്ടതുകൊണ്ട് പെസഹാബലിയോട് സാദൃശ്യമില്ലാത്ത എന്തെങ്കിലും ഒരു മാംസമാണ് മേശയിൽ ഇന്ന് വിളമ്പാൻ അവർ ശ്രദ്ധിക്കുന്നത്.
പിന്നെ മൂന്നു യവഅപ്പങ്ങൾ, പുരോഹിതർ, ലേവ്യർ, ഇസ്റായേല്യർ എന്ന മൂന്ന് ഗണത്തിലായി വേർതിരിക്കപ്പെട്ട ജൂതവംശത്തെ സൂചിപ്പിക്കാനാവാം അല്ലെങ്കിൽ തന്റെ അരികിലേയ്ക്ക് വന്ന, പിന്നീട് ദേവദൂതരെന്ന് വെളിപ്പെട്ടുകിട്ടിയ ആ മൂന്നതിഥികളുടെ സ്മരണയ്ക്കാവാം. അങ്ങനെയങ്ങനെ... ഈ രാത്രി മറ്റു രാവുകളിൽനിന്ന് എന്തുകൊണ്ട് വിഭിന്നമാകുന്നുവെന്ന അനുഷ്ഠാനചോദ്യത്തിന് ഉത്തരമായിട്ടാണ് ഈ വിശദീകരണം.
കാലക്രമേണ വേറെയും ചില വിഭവങ്ങൾ മേശയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. ഉരുളക്കിഴങ്ങ്, പിന്നീട് അവർ ജർമനിയിലനുഭവിച്ച ghetto എന്ന കനലിനു, ചിലയിടങ്ങളിൽ ഓറഞ്ചുണ്ട്. പൊതുസമൂഹം അവഗണിച്ച ഭിന്ന ശാരീരിക പ്രിയങ്ങളുള്ളവരെ മേശയിലേയ്ക്ക് ഉൾക്കൊള്ളുന്നതിന്റെ ഭാഗമായിരുന്നു.ഓരോ പുൽനാമ്പിലും ഓർമ്മയുടെ എത്ര പ്രസാദപരാഗങ്ങളുണ്ട് !
ഒരേയൊരു പെസഹ
ഈ മേശയിലേക്കാണ് തന്റെ ചങ്ങാതിക്കൂട്ടത്തോടൊപ്പം കടന്നുപോകുന്നതിന്റെ തലേരാവിൽ ആ ചെറുപ്പക്കാരൻ ഗുരു സ്തോത്രാരവങ്ങളോടെ പ്രവേശിക്കുന്നത്.യേശു പരികർമം ചെയ്ത ആദ്യത്തെയും അവസാനത്തെയും പെസഹാവിരുന്നായി ആ അത്താഴം ഗണിക്കപ്പെടുന്നു.
നിശ്ചയമായും ഒട്ടനവധി പെസഹാവിരുന്നുകളിൽ അവിടുന്ന് പങ്കുചേർന്നിട്ടുണ്ടാകും-അതിഥിയായി. പരസ്യജീവിതത്തിന്റെ ഇതിനുമുൻപുള്ള രണ്ട് പെസഹാസന്ധ്യകളിലും അവിടുന്ന് പരികർമിയായി മാറിയിട്ടുണ്ടാവില്ല എന്ന് വേദജ്ഞാനികൾ പറഞ്ഞുവയ്ക്കുന്നുണ്ട്.ഒരേയൊരു പെസഹ. അതവരോടൊപ്പം ആഹരിക്കുവാൻ താനെത്രമാത്രം അഭിലഷിച്ചിരുന്നുവെന്ന ആമുഖമൊഴികളോടെയാണ് ആ വിരുന്ന് ആരംഭിക്കുന്നത്.
ആ സന്ധ്യ മുഴുവൻ കവിതയായിരുന്നു. മഴയത്ത് ഇടിമിന്നലിനായി അർഥിച്ചുനിൽക്കുന്നയാൾ എന്ന മട്ടിൽ കവികളെ വ്യാഖ്യാനിച്ചു കേട്ടിട്ടുണ്ട്. സ്നേഹത്തിന്റെ ഒരു തോരാത്ത മഴയിൽ സദാ കുളിച്ചുനിൽക്കുന്നൊരാൾ എന്ന നിലയിൽ ജ്ഞാനത്തിന്റെ കൊള്ളിയാനുകൾ അയാളെ നിരന്തരം തേടിയെത്തി.അങ്ങനെയയാൾക്ക് ഒരേ നേരത്തു ഭാസുരവും ഈർപ്പവുമുള്ള ഭാഷയുണ്ടായി.
എവിടെ പെസഹാ ഒരുക്കണമെന്ന് ശിഷ്യരുടെ അന്വേഷണത്തിന്റെ ഉത്തരംപോലും നലം തികഞ്ഞ കവിതയാണ്: നിങ്ങൾ പട്ടണത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവൻ നിങ്ങൾക്കെതിരേ വരും. അവൻ പ്രവേശിക്കുന്ന വീട്ടിലേയ്ക്കു നിങ്ങളവനെ പിന്തുടരുക.
ആ വീടിന്റെ നാഥനോട് പറയുക: ഗുരു നിന്നോട് ചോദിക്കുന്നു, എന്റെ ശിഷ്യന്മാരുടെ കൂടെ ഞാൻ പെസഹ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്? അലങ്കരിച്ച ഒരു വലിയ മാളികമുറി അവൻ നിങ്ങൾക്ക് കാണിച്ചുതരും.( ലൂക്ക 22,11-13): വക്കോളം ജലരാശിയുള്ളചില മനുഷ്യരാണ് നമ്മളെത്തിയിരിക്കുന്ന ആശയക്കുഴപ്പങ്ങളിൽ വഴികാട്ടികളാവാൻ പോകുന്നത്.
പെസഹാ മുറിയുടെ സൂചന മറന്നുപോവരുത്. അലങ്കരിച്ച വിശാലമായ മാളികമുറി, decorated-broad-upper room- ഈ പുതിയ പെസഹാ ചെയ്യാൻപോകുന്ന രൂപാന്തരീകരണം അതാണ്. സദ്ഭാവനകൾകൊണ്ട് ബുദ്ധിയെയും ഹൃദയത്തെയും കമനീയമാക്കുക.
കൈമുഷ്ടിയോളം വലിപ്പമുള്ള ഹൃദയത്തെ കടൽത്തീരംപോലെ വിശാലമാക്കുക. ഉവ്വ്. അതൊരു ബൈബിൾ രൂപകമാണ്. സോളമനെക്കുറിച്ച് അങ്ങനെയാണ് വേദപുസ്തകം അടയാളപ്പെടുത്തുന്നത്. ദൈവമയാൾക്ക് കടൽത്തീരം കണക്ക് ഒരു മനസ് കൊടുത്തു. ഒടുവിൽ ഉന്നതമായൊരു കാഴ്ച - ഉയർന്ന മുറിയുടെ ജാലകത്തിലൂടെ ലഭിക്കുന്ന ഒരു പനോരമിക് കാഴ്ച.
അവരുടെ പൊടി പുരണ്ട വിണ്ടു കീറിയ കാല്പാദങ്ങളെ കഴുകിയാണ് വിരുന്നാരംഭിച്ചത്.എളുപ്പമല്ല ഒരാളുടെ കാല്പാദങ്ങളെ തൊടുക. ജയദേവരെ ഓർമ്മിക്കുന്നു. ഗീതാഗോവിന്ദത്തിന്റെ രചനയ്ക്കിടയിലായിരുന്നു അത്. അനുരാഗത്തിനൊടുവിൽ രാധയുടെ കാല്പാദങ്ങളെ മാധവൻ ചുംബിക്കുന്നു. അവിടെ കവി സന്ദേഹിയായി. മാധവൻ ഈശ്വരചൈതന്യമാണ്, രാധ ഒരു സാധു സ്ത്രീയും. അതിൽ ഈശ്വരനിന്ദയുടെ ഒരു കനലാളുന്നുണ്ടെന്നു ഭയന്ന് അയാളതു വേണ്ടെന്നു വച്ചു.
എന്നിട്ടും, അതീവലാവണ്യമുള്ള ആ വരികൾ അയാളെ പ്രലോഭിപ്പിച്ചു. ഖിന്നനായി കവി ഒരു യാത്ര പോയി. മടങ്ങിയെത്തുമ്പോൾ എഴുതാനറച്ച വരികൾ ആരോ കൂട്ടിച്ചേർത്തിട്ടുണ്ട്- മാധവയായിരിക്കണം! കാലാകാലങ്ങളായി ആരു നമുക്ക് വിധേയപ്പെട്ടു ജീവിക്കുന്നുവോ അവരെ വണങ്ങാനുള്ള ക്ഷണമാണിത്.
ആചാരങ്ങൾക്കും മേലേ
പള്ളികളിൽ പെസഹാവ്യാഴാഴ്ചകൾ ഒരു ആചാരമായി സംഭവിക്കുന്നുണ്ട്. ഉരച്ചുരച്ചുരച്ച് ആറന്മുളക്കണ്ണാടിയായി മാറിയ കാല്പാദങ്ങളിൽ ചുംബിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ, അനുദിനജീവിതത്തിൽ അവളുടെ അഴുക്കുവസ്ത്രങ്ങൾ അലക്കിക്കൊടുക്കുക, വയോധികരായ മാതാപിതാക്കന്മാരെ ശൗചം ചെയ്യാൻ സഹായിക്കുക- ഇതൊന്നും അത്ര ലളിതമല്ല.
ഓർമ്മയിൽ നിന്നാണ്, "എൻമകജെ' എന്ന പുസ്തകത്തിൽ, പുഴയിൽ നിന്ന് കല്ലിലടിച്ച് തന്റെ വിഴുപ്പലക്കുന്ന പുരുഷനെ തടയുന്ന സ്ത്രീയുണ്ട്. അതിനയാൾ നൽകുന്ന മറുപടി ഇങ്ങനെയാണ്, കാലാകാലങ്ങളായി ഞങ്ങൾ പുരുഷന്മാർ നിങ്ങളിൽ അടിച്ചേൽപ്പിച്ച ശാഠ്യങ്ങൾക്കുള്ള എളിയ അനുതാപശുശ്രൂഷയാണത്.എവിടെ നിന്നെങ്കിലും ആരംഭിച്ചേ പറ്റൂ.
അനന്തരം വിരുന്നാരംഭിച്ചു. അതിനിടയിലാണ് ലോകത്തെ നിശ്ചലമാക്കിയ ആ മൊഴികൾ ഉണ്ടായത്: ഈ അപ്പത്തിലേയ്ക്ക് ഏകാഗ്രമാവുക.ഇത് എന്റെ തന്നെ ജീവിതമാണ്. പാനപാത്രത്തിൽ വീഞ്ഞുണ്ട്. ഈ ദ്രാക്ഷാരസം വീണ്ടെടുപ്പിനായി ചൊരിയപ്പെടുന്ന എന്റെ നിണവും. എന്റെ ഓർമ്മയ്ക്കു വേണ്ടി ഇതു നിങ്ങൾ ആചരിക്കുക.
മനുഷ്യന്റെ ആന്തര ഭൂപടത്തിൽ ഏറ്റവും ദീപ്തമായ സമാന്തരങ്ങളില്ലാത്ത പ്രതിഷ്ഠാപനമായിരുന്നു അത്. എവിടെയൊക്കെ മനുഷ്യർ ഒരു മെഴുകുതിരി വെട്ടത്തിൽ അപ്പവും വീഞ്ഞും വാഴ്ത്തി ഭക്ഷിക്കുന്നുവോ അവിടെയൊക്കെ ഓർമ്മ സാന്നിധ്യമായി പരിണമിക്കുന്നു.
ഇടമുറിയാതെ രണ്ടു സഹസ്രാബ്ദങ്ങളായി ഓരോരോ ഇടങ്ങളിൽ ഓരോരോ രീതികളിൽ ഓരോരോ ഭാഷ്യങ്ങളിൽ..അങ്ങനെയാണ് അവിടുത്തെ ഓർമ്മ തിടം വയ്ക്കുന്നത്.
ഭക്ഷണം മാത്രമല്ലാത്ത അപ്പം
കേളി കേട്ട കുറച്ചധികം ഷെഫുകളെ കേൾക്കുകയായിരുന്നു. ഭക്ഷണത്തിന്റെ രുചിക്കൂട്ടായിരുന്നില്ല അവരുടെ വിഷയം. അതിനോടുള്ള സമീപനമായിരുന്നു. അതു ഹൃദയസ്പർശിയായി അനുഭവപ്പെട്ടു."ഞാൻ വിളമ്പുന്നത് ഭക്ഷണമല്ല. ഓർമ്മയാണ്' എന്ന് അതിലൊരാൾ. ആദ്യമായി ചിക്കൻ വിഭവം രുചിച്ച ദിനങ്ങളിൽ അമ്മയുടെ അടുക്കളയിൽ പൈൻകായകളുടെ ഗന്ധമുണ്ടായിരുന്നു"അയാൾ കൂട്ടിച്ചേർത്തു.ഇപ്പോഴും നല്ലൊരു വിഭവം പാകപ്പെടുത്തുമ്പോൾ കുട്ടിക്കാലത്തെ അതേ ഗന്ധം അയാൾക്ക് ഓർമ്മിച്ചെടുക്കാനാവും.
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേയ്ക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേയ്ക്കും മനസ്സ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക അസാധ്യമാണ്. മുപ്പത്തിമൂന്നു സംവത്സരങ്ങൾ ഭൂമിയുടെ ഏറ്റവും പ്രിയപ്പെട്ട അതിഥിയായി പാർത്തു,പിന്നെ ആതിഥേയനായി ഒടുവിൽ അപ്പമായി പരിവർത്തനം ചെയ്ത ഒരാളുടെ സ്മൃതിയിൽ എല്ലാ സന്ധ്യയും പെസഹായാവുന്നു.ഓരോ വിരുന്നും കുർബാനയും.