ശാസ്ത്രവിജ്ഞാനത്തിന്റെയും സമ്പത്തിന്റെയും ലഹരി അവനെ അന്ധനാക്കിയിട്ടുണ്ട്. എന്നാല്‍ ദൈവപരിപാലന രഹസ്യങ്ങളുടെ നിഗൂഢതയോ പൊരുളോ ഒരു ശതമാനംപോലും മനസിലാക്കാന്‍ മനുഷ്യനിതുവരെ സാധിച്ചിട്ടുണ്ടോ? ഇല്ലതന്നെ.
ഈ ചിന്തയുടെ പശ്ചാത്തലത്തിലാണ് ഞാന്‍ മഹാമാരികളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും അപ്പപ്പോഴുള്ള കടന്നാക്രമണത്തെ വിലയിരുത്തുന്നത്. ചൈനയിലെ ഹൂബൈ പ്രവിശ്യയിലെ വുഹാന്‍ പട്ടണത്തില്‍ കണ്ടെത്തിയ കൊറോണ വൈറസ് ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഈ വിഷാണുവിനെതിരേ ഫലപ്രദമായ വാക്സിനോ ആന്റിവൈറല്‍ ഔഷധങ്ങളോ കണ്ടെത്താന്‍ പറ്റാതെ മനുഷ്യകുലം വിഷണ്ണരായിരിക്കുന്നു.
വസൂരിയിൽ തുടക്കം
ലോകത്തേറ്റവും പഴക്കമുള്ള മഹാമാരിയായിരുന്നു വസൂരി. ബി.സി. 10,000 ല്‍ ആണ് വസൂരി രോഗം മനുഷ്യരെ ബാധിക്കാന്‍ തുടങ്ങിയതെന്ന് അനുമാനിക്കപ്പെടുന്നു. ഈജിപ്തിലെ രാജാവായിരുന്ന റാംസെസ് അഞ്ചാമന്റെ മൃതദേഹത്തില്‍ വസൂരിയുടെ വടുക്കള്‍ കണ്ടതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇരുപതാം നൂറ്റാണ്ടില്‍തന്നെ അമ്പതു കോടിയോളം ആള്ക്കാര് വസൂരിമൂലം മരണപ്പട്ടതായി കണക്കാക്കപ്പെടുന്നു.
മരണം മഴപോലെ
പതിന്നാലാം നൂറ്റാണ്ടില്‍ 200 ദശലക്ഷം പേരെ യൂറോപ്പില്‍ ദാരുണമായി കൊന്നൊടുക്കിയ പ്ലേഗ് ബാധ മാനവചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ മഹാമാരിയായി കണക്കാക്കപ്പെടുന്നു. 1346 - 1353 കാലഘട്ടത്തില്‍ യൂറോപ്പില്‍ പടർന്നു പിടിച്ച ബുബോണിക് പ്ലേഗ് കവർന്നെടുത്ത പരശതം മനുഷ്യജീവനുകളെ ഓര്മപ്പെടുത്താനായി ആ സംഭവത്തിന് "ബ്ലാക് ഡെത്ത്' അഥവാ കറുത്ത മരണം എന്നു പേരുനല്കി. അതിനുശേഷം ലോകത്തെ പരിഭ്രാന്തിയുടെ ഇരുട്ടറയില്‍ വീര്‍പ്പുമുട്ടിച്ച മറ്റു മഹാമാരികളും ഉണ്ടായി - ഒരുലക്ഷം പേരെ കൊന്നൊടുക്കിയ കോളറ (1852 - 1860), ഒരുലക്ഷം പേരെ മൃത്യുവിനിരയാക്കിയ റഷ്യന്‍ ഫ്ളൂ (1889 - 1890), 1918-നും 20-നുമിടയ്ക്ക് അഞ്ചുകോടിയിലേറെ ജനങ്ങളെ തുടച്ചുനീക്കിയ സ്പാനിഷ് ഫ്ളൂ, 1956 - 1958 കാലയളവില്‍ ചൈനയില്‍നിന്ന് ഉത്ഭവിച്ച് രണ്ടു ദശലക്ഷം പേരുടെ മരണത്തിനു കാരണമായ ഏഷ്യന്‍ ഫ്ളൂ. വീണ്ടും 2002-ല്‍ തെക്കന്‍ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയില്‍നിന്ന് പടർന്നേറിയ സാര്‍സ്. വവ്വാലുകളില്‍നിന്ന് മരപ്പട്ടിയിലൂടെ മനുഷ്യരിലേക്ക് പടര്‍ന്ന മൃഗജന്യ വൈറസ് മൂലം ആയിരങ്ങള്‍ മരിച്ചു. 2005 - 2012 കാലഘട്ടത്തില്‍ 36 ദശലക്ഷം പേരെ കൊന്നൊടുക്കിയ എച്ച്ഐവി / എയ്ഡ്സ് ബാധ അതിരുകടന്ന ലൈംഗികതയ്ക്കുള്ള പ്രകൃതിയുടെ മറുപടിയായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ചവരെക്കാള്‍ (85 ദശലക്ഷം) കൂടുതല്‍ ആള്‍ക്കാരെയാണ് ബ്ലാക്ക് ഡെത്ത് നാമാവശേഷമാക്കിയത്. അതായത്, മനുഷ്യരോടല്ല, ഭീകരമായ ഈ സൂക്ഷ്മജീവികളോടാണ് യുദ്ധം ചെയ്യേണ്ടതെന്ന പാഠം നാം പഠിക്കുന്നു. 1674-ല്‍ തികച്ചും ആകസ്മികമായിട്ടാണ്, താനുണ്ടാക്കിയ പ്രാകൃതമായ മൈക്രോസ്കോപ്പിലൂടെ ഒരുതുള്ളി വെള്ളത്തില്‍ പുളഞ്ഞുമറിയുന്ന സൂക്ഷ്മജീവികളെ ആന്റൺ വാന്ലൂ വെന്ഹുക് കണ്ടത്. ശാസ്ത്രത്തിനന്റെ ചരിത്രഗതിയെ മാറ്റിമറിച്ച ആ സംഭവം പിന്നെ രോഗാണുക്കളുടെ വിവിധ ജൈവകലകളിലേക്കാണ് ചെന്നെത്തിയത്. നമ്മുടെ സുഹൃത്തുക്കളും അന്തകരുമായ പരശതം സൂക്ഷ്മജീവികളുടെ ഒരു മായാലോകമാണ് നമുക്കു മുമ്പില്‍ തുറന്നുവയ്ക്കപ്പെട്ടത്. ഭൂമിയിലെ ആകെയുള്ള ജീവജാലങ്ങളില്‍ 99 ശതമാനം ഇക്കൂട്ടരാണെന്നോര്ക്കണം. അതില്‍ മനുഷ്യരുടെ എണ്ണം ദശാംശത്തില്‍ താഴെ. ഈ എണ്ണമറ്റ ഏകകോശജീവികള്‍ നമ്മെ എപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കളും നിരന്തര ശല്യം ചെയ്തുകൊണ്ടിരിക്കുന്ന ശത്രുക്കളുമാണ്. അവയില്‍ ഒരുകൂട്ടര്‍ നമ്മുടെ ഭക്ഷണം ദഹിപ്പിക്കാനും ആമാശയാന്ത്രങ്ങളെ ശുദ്ധീകരിക്കാനും പ്രതിരോധശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. എന്നാല്‍ മറുകൂട്ടര്‍ മനുഷ്യരെ നിത്യദുഃഖത്തിലേക്ക് നയിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കും മറ്റു മാരകരോഗങ്ങള്‍ക്കും ഹേതുവാകുന്നു.
ഈ രണ്ടുകൂട്ടരും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥയാണ് വാസ്തവത്തില്‍ മനുഷ്യകുലത്തെ വലിയ രോഗാതുരതകള്‍ കൂടാതെ മുന്നോട്ടു നയിച്ചുകൊണ്ടു പോകുന്നത്. സംഹാരതാണ്ഡവമാടുന്ന പീഡകരായ ബഹുഭൂരിപക്ഷം സൂക്ഷ്മജീവികളെയും (വൈറസുകളും ബാക്ടീരിയകളും പരാദങ്ങളും) പിടിച്ചുകെട്ടുന്നതില്‍ മനുഷ്യന്റെ യത്നം ഏറെ പരാജയപ്പെടുതായി കാണുന്നു.
ബ്ലാക് സീയിലെ കപ്പലുകൾ
ചരിത്രത്തിന്റെ നിശിതപ്രഹരങ്ങളേറ്റ്, പിടയുന്ന ഓര്‍മകള്‍ മാത്രം കൈമുതലായുള്ള ഒരു വലിയ തടാകമുണ്ട്, പേര് "ബ്ലാക് സീ'. കറുത്ത കടലെന്നോ തടാകമെന്നോ അതിനെ വിളിക്കാം. അറ്റ്ലാന്റിക് സമുദ്രത്തിനും പൂര്വയൂറോപ്പിനും പശ്ചിമേഷ്യക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ ചെറുകടലിന് നാലരലക്ഷം കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ കടലിന്റെ ചുറ്റുമുള്ള രാജ്യങ്ങളാണ് റഷ്യ, റുമേനിയ, ടര്‍ക്കി, ബള്‍ഗേറിയ, യുക്രെയിന് എന്നിവ. ബ്ലാക് സീയെപ്പറ്റി ഇത്ര വിശദമായി പറഞ്ഞുതുടങ്ങാന്‍ ഒരു കാരണമുണ്ട്. 1347-ല്‍ വ്യാപാരത്തിനായി പന്ത്രണ്ട് ചരക്കുകപ്പലുകള്‍ ഈ ചെറുകടലില്നിന്നാണ് ഇറ്റലിയുടെ തുറമുഖപട്ടണമായ സിസിലി ദ്വീപിലെ മെസീനായില് എത്തിച്ചേർന്നത്. കപ്പലുകള്‍ തുറമുഖത്തിലെത്തിച്ചേര്ന്നപ്പോള് കണ്ട കാഴ്ച ഏവരെയും ഞെട്ടിച്ചുകളഞ്ഞു. ശരീരമാസകലം മുഴകളും പൊട്ടിയൊലിക്കുന്ന കറുത്ത വൃണങ്ങളുമായി ഭൂരിഭാഗം കപ്പല്‍ ജോലിക്കാരും മരിച്ചുകിടക്കുന്നു. ശേഷിച്ചവര്‍ പാതിപ്രാണനോടെ ഇഴഞ്ഞ് കരയ്ക്കെത്തി. ആ നിമിഷത്തില്‍ യൂറോപ്പാകെ സംഹാരതാണ്ഡവമാടിയ "ബുബോണിക് പ്ലേഗ്' എന്ന മഹാമാരിക്ക് തുടക്കംകുറിച്ചു. പിന്നീടങ്ങോട്ട് കണ്ടത്, ദിവസങ്ങള്‍കൊണ്ട് ദശലക്ഷക്കണക്കിന് മനുഷ്യജീവനുകളെ ദാരുണമായി കൊന്നൊടുക്കിയ ഒരു മഹാമാരിയുടെ കിരാതനൃത്തമാണ്. കപ്പലുകളില്‍ നിറച്ചുവച്ചിരുന്ന ധാന്യ ചാക്കുകളില്‍ കണ്ട എലികളായിരുന്നു ഈ പകര്‍ച്ചവ്യാധിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. എലികളെ ബാധിച്ച പെര്സീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയായിരുന്നു രോഗകാരകന് എന്ന് പിന്നീട് ശാസ്ത്രം കണ്ടുപിടിച്ചു. എലികളുടെ രക്തം കുത്തിയെടുത്ത കീടങ്ങള്‍ മനുഷ്യരിലും അത് പടര്‍ത്തി.
പനിയും കുളിരും ഛര്‍ദിയും അതിസാരവും ദുസ്സഹമായ ശരീരവേദനയുമായി തുടങ്ങിയ പ്ലേഗ് ഏതാനും ദിവസങ്ങള്‍ക്കകം തുറമുഖവാസികളെ എല്ലാവരെയുംതന്നെ മൃത്യുവിലേക്കു വലിച്ചിഴച്ചു. ശരീരത്തില്‍ പടർന്ന ുപിടിച്ച പ്ലേഗ് മുഴകളും പഴുത്തൊലിക്കുന്ന കറുത്ത വടുക്കളും മനുഷ്യരെ നിര്‍ദയം ഭീകരതയുടെ ഇരുട്ടറകളിലൂടെ ചവിട്ടിമെതിച്ചുകൊണ്ടുപോയി.
യൂറോപ്പിലെ 20 കോടിയിലധികംപേരെ പ്ലേഗ് ബാധ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റി. ഭൂഖണ്ഡത്തില്‍ അന്നുണ്ടായിരുന്ന ജനസംഖ്യയുടെ പകുതിയോളം പേര്. ഈശ്വരനിന്ദ, നാസ്തികത്വം, വ്യഭിചാരം, രതിവികൃതികള്, സ്വവര്‍ഗരതി തുടങ്ങിയ ദൈവദൂഷണങ്ങള്ക്കുള്ള താക്കീതും ശിക്ഷയുമായി ഈ രോഗപീഡയെ മനുഷ്യര്‍ കരുതി. യൂറോപ്പുകാര്‍ ദൈവത്തോട് ക്ഷമയാചിച്ചുകൊണ്ട് തെരുവീഥികളിലിറങ്ങി. അന്നത്തെ കടുത്ത ശിക്ഷയായിരുന്ന ചമ്മട്ടികൊണ്ടുള്ള പ്രഹരം സ്വയമേ ശരീരത്തിലേല്പിച്ചുകൊണ്ട് ആളുകള്‍ തെരുവുകളില്‍ അലഞ്ഞുനടന്നു. സ്വയവും അങ്ങോട്ടുമിങ്ങോട്ടും കട്ടിയുള്ള തുകല്വാറുകൊണ്ടായിരുന്നു പ്രഹരം. അങ്ങനെയവര്‍ പശ്ചാത്താപത്തോടെ ദൈവത്തോട് ക്ഷമയാചിച്ചു.
ആവർത്തിക്കുന്ന പ്ലേഗ്
ബ്ലാക് ഡെത്തിന്റെ തുടര്‍ച്ചയായി പ്ലേഗ് രോഗം പിന്നീട് പലയവസരങ്ങളില്‍ യൂറോപ്പില്‍ തലപൊക്കി. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ യൂറോപ്പില്‍ വീണ്ടും പുനര്‍ജനിച്ച പ്ലേഗ് ബാധ ഇക്കുറി ജര്‍മനിയെയാണ് കൂടുതല്‍ തളര്‍ത്തിയത്. എത്രയൊക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും രോഗബാധയെ നിയന്ത്രിക്കാനാവാതെ ജര്‍മന്‍കാര്‍ കുഴങ്ങി. ഉറ്റവരുടെയും ഉടയവരുടെയും ജീവന് അപഹരിച്ചുകൊണ്ട് പടർന്ന പ്ലേഗ് ബാധയെ തടുക്കാന്‍, ജര്‍മനിയുടെ തെക്കന്‍ പ്രവിശ്യയായ ബവേറിയയിലെ ഒരു കൊച്ചുഗ്രാമത്തിലെ അന്തേവാസികള്‍ അഭയംതേടിയത് ദൈവസന്നിധിയിലാണ്. മനോഹരമായ മ്യൂണിക് നഗരത്തില്‍നിന്ന് നൂറുകിലോമീറ്റര്‍ തെക്കുഭാഗത്തായി ആല്‍പ്സ് പര്‍വതനിരകളുടെ താഴെ പ്രകൃതിരമണീയതയുടെ മൂര്‍ത്തഭാവമായി സ്ഥിതിചെയ്യുന്ന ഓബര്‍ ആമര്ഗൗ ആയിരുന്നു ആ കൊച്ചുഗ്രാമം.
മ്യൂണിക്കിലെ ലുഡ് വിഗ് - മാക്സിമിലിയന്‍ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ഞാന്‍ 1977 ലാണ് ഓബര്‍ ആമര്ഗൗവില് ആദ്യമായി പോയത്. എന്റെ ജീവിതത്തെ മാറ്റിമറിച്ച ആ കാഴ്ച ഇതുവരെ ഞാൻ മറന്നിട്ടില്ല. ഓബര്‍ അമര്ഗൗ ലോകപ്രശസ്തമാകുന്നത് അവിടെ എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും നടക്കുന്ന "പാഷന് പ്ലേ' അഥവാ യേശുവിന്റെ പീഡാനുഭവനാടകം കൊണ്ടുതന്നെ. പ്ലേഗ് ബാധ കൊന്നൊടുക്കിയ ബന്ധുക്കളുടെ ദാരുണചിത്രംകണ്ട ഗ്രാമവാസികള്‍ എല്ലാവരും ഒത്തൊരുമിച്ച് ദൈവത്തിനുമുമ്പില്‍ ഒരു പ്രതിജ്ഞയെടുത്തു- ആ ഗ്രാമത്തിലെ എല്ലാ അന്തേവാസികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും യേശുവിന്റെ പീഡാനുഭവസഹനം നാടകമായി അവതരിപ്പിച്ച് ദൈവത്തിന്റെ നാമം ലോകത്തിനുമുമ്പില്‍ പ്രഘോഷിക്കുമെന്ന് അവര്‍ ശപഥംചെയ്തു. അനുതാപത്തോടെയള്ള അവരുടെ വിളി ദൈവം കേട്ടു. അന്നുമുതല്‍ ആ പ്രദേശത്ത് പ്ലേഗ് ബാധ ഉണ്ടായിട്ടില്ല. ഇത് കഥയല്ല, നടന്ന സംഭവം.
ഓബര്‍ ആമര്ഗൗവിലെ പാഷന് പ്ലേ സാധാരണ നാടകമല്ല. ആ ഗ്രാമീണര്‍ ജീവിക്കുന്നതു െദൈവത്തിന്റെ നാമം പ്രഘോഷിക്കാനാണ്. പത്തുവര്‍ഷം കൂടുമ്പോള്‍ അരങ്ങേറുന്ന നാടകത്തിനുള്ള തയാറെടുപ്പുകള്‍ ഒരുവര്‍ഷം മുമ്പേ തുടങ്ങും. ഈ ഒരുവര്‍ഷംകൊണ്ട് താടിയും ദീക്ഷയുമെല്ലാം വളര്‍ത്തുന്നു. ആ വര്‍ഷം എല്ലാവരും യേശു ജീവിച്ച പശ്ചാത്തലത്തിലേക്ക് തിരിച്ചുപോകുന്നു. അന്നത്തെ വേഷവിതാനങ്ങള്‍ മാത്രം അവര്‍ തുന്നിയുണ്ടാക്കുന്നു. 1633-ല്‍ അരങ്ങേറിയ നാടകം മുടക്കംകൂടാതെ ഇപ്പോഴും നടക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും അഞ്ചുലക്ഷത്തിലേറെപ്പേര്‍ ഇതു കാണാനെത്തുന്നു.
എന്തുകൊണ്ട് ഈ മഹാമാരികള്‍ എന്ന് നാം ചോദിച്ചുപോകാറുണ്ട്. ഒന്നോർത്തുനോക്കൂ, ഒരു സൂക്ഷ്മാണു ലോകത്തെ നിശ്ചലമാക്കിയില്ലേ? ഇവിടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും മരവിപ്പിച്ചുകളഞ്ഞില്ലേ? ഒരാളെ തൊടാന്‍പോലും ഭയപ്പെടു അവസ്ഥ വന്നു. ഇതുവരെ നിരീശ്വരനായിരുന്ന ഒരു ഇറ്റാലിയന്‍ ഡോക്ടറുടെ സാക്ഷ്യം ഞാന്‍ വായിച്ചു. കൊറോണയെ തുരത്താന്‍ മനുഷ്യന്റെ എല്ലാ ശക്തിയും ക്ഷയിച്ചു. ഇനി ഒരാള്‍ക്കു മാത്രമേ നമ്മേ രക്ഷിക്കാനാവൂ, ദൈവത്തിനു മാത്രം.
ഒന്നും ചെയ്യുവാന്‍ പറ്റാതെ അടഞ്ഞ മുറികളിലിരിക്കേണ്ടിവരുന്ന അവസ്ഥ പുറകോട്ടു തിരിഞ്ഞുനോക്കാനുള്ള ഒരു താക്കീതായിക്കൂടി മനുഷ്യന് കാണേണ്ടതുണ്ട്.
ഡോ. ജോർജ് തയ്യിൽ