‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാലിൽ പരിക്കേല്പിക്കും’ (ഉൽപ 3: 15).
പ്രലോഭനത്തിൽ വീണ്, തിന്മയ്ക്കധീനനായ മനുഷ്യനു ദൈവം നൽകുന്ന രക്ഷയെക്കുറിച്ചുള്ള ആദ്യ വാഗ്ദാനം എന്നതിനാൽ ആദ്യ സുവിശേഷം (Protoevangelium) എന്നറിയപ്പെടുന്ന ഏറ്റം ആദ്യത്തെ മെസിയാനിക പ്രവചനമാണിത്. പരാജിതനായ മനുഷ്യന്റെ പക്ഷം ചേരുന്ന ദൈവം തിന്മയുടെ മേലുള്ള വിജയം മുൻകൂട്ടി അറിയിക്കുന്നു.
നേരിനെ നുണയും നുണയെ നേരുമായി ചിത്രീകരിച്ച് മനുഷ്യനിൽ വ്യാമോഹങ്ങൾ സൃഷ്ടിക്കുന്നതാണു പ്രലോഭനം. നന്മ മാത്രമായി ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ചത്തിലേക്ക് എപ്രകാരമാണ് തിന്മ കടന്നുവന്നതെന്നും എങ്ങനെ ആയിരിക്കും മനുഷ്യനു തിന്മയിൽനിന്ന് ആത്യന്തികമായ മോചനം ലഭിക്കുക എന്നും വിലക്കപ്പെട്ട കനിയുടെ കഥയിലൂടെ വിവരിക്കുന്നു.
ദൈവകല്പനയെ തെറ്റായി വ്യാഖ്യാനിച്ച് ദൈവത്തിൽത്തന്നെ ദുരുദ്ദേശ്യം ആരോപിക്കുക, വിലക്കു മറികടക്കുന്നതിലൂടെ ലഭിക്കാമെന്നു കരുതുന്ന ദൈവതുല്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ആത്യന്തികമായി സ്വയം ദൈവമായി പ്രഖ്യാപിക്കാൻ പ്രേരിപ്പിക്കുക- ഇതാണു പ്രലോഭനം, പ്രലോഭകന്റെ ലക്ഷ്യം.
വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നത് ദൈവകല്പന ലംഘിച്ച് സ്വയം ദൈവമാകാൻ ശ്രമിക്കുന്നതിന്റെ അടയാളമാണ്. എന്നാൽ, ഫലം പ്രതീക്ഷിച്ചതിനു കടകവിരുദ്ധമായിരുന്നു. കണ്ണുകൾ തുറക്കപ്പെട്ടു. പക്ഷേ കണ്ടത് തങ്ങളുടെ തന്നെ നഗ്നത മാത്രം. പാപം വഴി ലഭിച്ച പുതിയൊരവബോധമാണിത്. ഈ അറിവ്, അഥവാ തിരിച്ചറിവ് അവരെ ലജ്ജകൊണ്ട് ആവരണം ചെയ്തു; ഉള്ളിൽ ഭയം നിറച്ചു; ഓടിയൊളിക്കാൻ പ്രേരിപ്പിച്ചു.
പാപബോധത്താൽ ലജ്ജിച്ച് ഒളിച്ചോടുന്ന മനുഷ്യനെ ദൈവം കൈവിടുന്നില്ല എന്നതിന്റെ ഉറപ്പാണ് ആദ്യ സുവിശേഷം. തിന്മയുടെ മേൽ മനുഷ്യൻ ആത്യന്തികമായി വിജയം വരിക്കും എന്നുറപ്പു നൽകുന്നതാണ് സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കും എന്ന വാഗ്ദാനം.
‘സന്തതി’ എന്ന പ്രയോഗം മനുഷ്യവർഗത്തെ മുഴുവൻ സൂചിപ്പിക്കുന്നതാവാം. അതേസമയം ഒരുവ്യക്തിയെ സൂചിപ്പിക്കുന്നതും ആവാം. രണ്ടാമത്തെ അർഥത്തിലാണ് ഈ പ്രവചനം പൊതുവേ വ്യാഖ്യാനിക്കപ്പെടുന്നത്. പാന്പിന്റെ തല തകർക്കുന്നതു കൊല്ലാനാണ്. സ്ത്രീയിൽനിന്നു ജനിക്കുന്ന ഒരു രക്ഷക ശിശു മനുഷ്യവർഗത്തിന്റെ തിന്മയിൽനിന്നു മോചനം നൽകും എന്നു വാഗ്ദാനം.
ഈ പ്രവചനത്തിൽ പ്രായേണ ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് രണ്ടാംഭാഗം. ‘നീ അവന്റെ കുതികാലിൽ പരിക്കേല്പിക്കും, വ്യംഗ്യമായി നില്ക്കുന്ന ഈ സൂചന പ്രത്യേക ശ്രദ്ധയർഹിക്കുന്നു. നന്മയും തിന്മയും തമ്മിൽ നടക്കുന്നതു ജീവന്മരണ പോരാട്ടമാണ്. ഈ പോരാട്ടത്തിൽ പാപം മൂലം ബലഹീനനാക്കപ്പെട്ട മനുഷ്യന്റെ പക്ഷം ചേരുന്നു.
പാപത്തിനധീനമായ മനുഷ്യപ്രകൃതി സ്വയം ഏറ്റെടുത്ത്, സ്വന്തം മരണത്തിലൂടെ തിന്മയെ പരാജയപ്പെടുത്തുന്ന ദൈവപുത്രന്റെ ചിത്രം ഇവിടെ മിന്നിമറയുന്നു. യേശുവിന്റെ കുരിശാണ് തിന്മയെ പരാജയപ്പെടുത്തിയത്.
ഈ വിജയത്തിൽ പങ്കുചേരാൻ എല്ലാ മനുഷ്യരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഒന്നേ ചെയ്യേണ്ടതുള്ളൂ. കുരിശിൽ തകർക്കപ്പെട്ടവന്റെ കൂടെ ചേരുക; കുരിശെടുത്ത് അവനെ അനുഗമിക്കുക. തിന്മയുടെ ശക്തിവച്ചു നീട്ടുന്ന വ്യർത്ഥവാഗ്ദാനങ്ങളിൽ മയങ്ങാതെ, നീതിയും കരുണയും, ക്ഷമിക്കുന്ന സ്നേഹവും അണയാത്ത പ്രത്യാശയുമാകുന്ന, ഇടുങ്ങിയ വാതിലിലൂടെ കടന്ന് വീതികുറഞ്ഞ വഴിയിലൂടെ യാത്ര ചെയ്യുക. അതിനുള്ള ആഹ്വാനമാണ്, അവസരമാണ് നോന്പുകാലവും അത് എത്തി നില്ക്കുന്ന പെസഹാ ആഘോഷവും.
ഡോ. മൈക്കിൾ കാരിമറ്റം
തൃശൂർ മേരിമാതാ മേജർ സെമിനാരിയിൽ ബൈബിൾ പ്രഫസറാണു ലേഖകൻ
പ്രലോഭനത്തിൽ വീണ്, തിന്മയ്ക്കധീനനായ മനുഷ്യനു ദൈവം നൽകുന്ന രക്ഷയെക്കുറിച്ചുള്ള ആദ്യ വാഗ്ദാനം എന്നതിനാൽ ആദ്യ സുവിശേഷം (Protoevangelium) എന്നറിയപ്പെടുന്ന ഏറ്റം ആദ്യത്തെ മെസിയാനിക പ്രവചനമാണിത്. പരാജിതനായ മനുഷ്യന്റെ പക്ഷം ചേരുന്ന ദൈവം തിന്മയുടെ മേലുള്ള വിജയം മുൻകൂട്ടി അറിയിക്കുന്നു.
നേരിനെ നുണയും നുണയെ നേരുമായി ചിത്രീകരിച്ച് മനുഷ്യനിൽ വ്യാമോഹങ്ങൾ സൃഷ്ടിക്കുന്നതാണു പ്രലോഭനം. നന്മ മാത്രമായി ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ചത്തിലേക്ക് എപ്രകാരമാണ് തിന്മ കടന്നുവന്നതെന്നും എങ്ങനെ ആയിരിക്കും മനുഷ്യനു തിന്മയിൽനിന്ന് ആത്യന്തികമായ മോചനം ലഭിക്കുക എന്നും വിലക്കപ്പെട്ട കനിയുടെ കഥയിലൂടെ വിവരിക്കുന്നു.
ദൈവകല്പനയെ തെറ്റായി വ്യാഖ്യാനിച്ച് ദൈവത്തിൽത്തന്നെ ദുരുദ്ദേശ്യം ആരോപിക്കുക, വിലക്കു മറികടക്കുന്നതിലൂടെ ലഭിക്കാമെന്നു കരുതുന്ന ദൈവതുല്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ആത്യന്തികമായി സ്വയം ദൈവമായി പ്രഖ്യാപിക്കാൻ പ്രേരിപ്പിക്കുക- ഇതാണു പ്രലോഭനം, പ്രലോഭകന്റെ ലക്ഷ്യം.
വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നത് ദൈവകല്പന ലംഘിച്ച് സ്വയം ദൈവമാകാൻ ശ്രമിക്കുന്നതിന്റെ അടയാളമാണ്. എന്നാൽ, ഫലം പ്രതീക്ഷിച്ചതിനു കടകവിരുദ്ധമായിരുന്നു. കണ്ണുകൾ തുറക്കപ്പെട്ടു. പക്ഷേ കണ്ടത് തങ്ങളുടെ തന്നെ നഗ്നത മാത്രം. പാപം വഴി ലഭിച്ച പുതിയൊരവബോധമാണിത്. ഈ അറിവ്, അഥവാ തിരിച്ചറിവ് അവരെ ലജ്ജകൊണ്ട് ആവരണം ചെയ്തു; ഉള്ളിൽ ഭയം നിറച്ചു; ഓടിയൊളിക്കാൻ പ്രേരിപ്പിച്ചു.
പാപബോധത്താൽ ലജ്ജിച്ച് ഒളിച്ചോടുന്ന മനുഷ്യനെ ദൈവം കൈവിടുന്നില്ല എന്നതിന്റെ ഉറപ്പാണ് ആദ്യ സുവിശേഷം. തിന്മയുടെ മേൽ മനുഷ്യൻ ആത്യന്തികമായി വിജയം വരിക്കും എന്നുറപ്പു നൽകുന്നതാണ് സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കും എന്ന വാഗ്ദാനം.
‘സന്തതി’ എന്ന പ്രയോഗം മനുഷ്യവർഗത്തെ മുഴുവൻ സൂചിപ്പിക്കുന്നതാവാം. അതേസമയം ഒരുവ്യക്തിയെ സൂചിപ്പിക്കുന്നതും ആവാം. രണ്ടാമത്തെ അർഥത്തിലാണ് ഈ പ്രവചനം പൊതുവേ വ്യാഖ്യാനിക്കപ്പെടുന്നത്. പാന്പിന്റെ തല തകർക്കുന്നതു കൊല്ലാനാണ്. സ്ത്രീയിൽനിന്നു ജനിക്കുന്ന ഒരു രക്ഷക ശിശു മനുഷ്യവർഗത്തിന്റെ തിന്മയിൽനിന്നു മോചനം നൽകും എന്നു വാഗ്ദാനം.
ഈ പ്രവചനത്തിൽ പ്രായേണ ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് രണ്ടാംഭാഗം. ‘നീ അവന്റെ കുതികാലിൽ പരിക്കേല്പിക്കും, വ്യംഗ്യമായി നില്ക്കുന്ന ഈ സൂചന പ്രത്യേക ശ്രദ്ധയർഹിക്കുന്നു. നന്മയും തിന്മയും തമ്മിൽ നടക്കുന്നതു ജീവന്മരണ പോരാട്ടമാണ്. ഈ പോരാട്ടത്തിൽ പാപം മൂലം ബലഹീനനാക്കപ്പെട്ട മനുഷ്യന്റെ പക്ഷം ചേരുന്നു.
പാപത്തിനധീനമായ മനുഷ്യപ്രകൃതി സ്വയം ഏറ്റെടുത്ത്, സ്വന്തം മരണത്തിലൂടെ തിന്മയെ പരാജയപ്പെടുത്തുന്ന ദൈവപുത്രന്റെ ചിത്രം ഇവിടെ മിന്നിമറയുന്നു. യേശുവിന്റെ കുരിശാണ് തിന്മയെ പരാജയപ്പെടുത്തിയത്.
ഈ വിജയത്തിൽ പങ്കുചേരാൻ എല്ലാ മനുഷ്യരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഒന്നേ ചെയ്യേണ്ടതുള്ളൂ. കുരിശിൽ തകർക്കപ്പെട്ടവന്റെ കൂടെ ചേരുക; കുരിശെടുത്ത് അവനെ അനുഗമിക്കുക. തിന്മയുടെ ശക്തിവച്ചു നീട്ടുന്ന വ്യർത്ഥവാഗ്ദാനങ്ങളിൽ മയങ്ങാതെ, നീതിയും കരുണയും, ക്ഷമിക്കുന്ന സ്നേഹവും അണയാത്ത പ്രത്യാശയുമാകുന്ന, ഇടുങ്ങിയ വാതിലിലൂടെ കടന്ന് വീതികുറഞ്ഞ വഴിയിലൂടെ യാത്ര ചെയ്യുക. അതിനുള്ള ആഹ്വാനമാണ്, അവസരമാണ് നോന്പുകാലവും അത് എത്തി നില്ക്കുന്ന പെസഹാ ആഘോഷവും.
ഡോ. മൈക്കിൾ കാരിമറ്റം
തൃശൂർ മേരിമാതാ മേജർ സെമിനാരിയിൽ ബൈബിൾ പ്രഫസറാണു ലേഖകൻ