ജിപിഎസ് സംവിധാനം വന്നതോടുകൂടി സ്ഥാന നിർണയം ഏറെ ലളിതമായി. ഇ-മെയിലും മൊബൈൽ ഫോണും പ്രചരിച്ചതോടെ സ്ഥിരവിലാസം എന്നത് അപ്രസക്തമായി. ഓൺലൈൻ വീഡിയോ കോൺഫ്രൻസ് സൗകര്യങ്ങൾ വ്യാപകമായതോടെ ഭൂഖണ്ഡങ്ങൾ തമ്മിലുള്ള അകലം ചർച്ചാ വേദിയിലെ കസേരയുടെ സാമീപ്യമായി.
‘നീ ഇപ്പോൾ എവിടെയാണ്?’ എന്ന സ്ഥാനിക ചോദ്യം വിനിമയരംഗത്ത് അപ്രസക്തമായിക്കൊണ്ടിരിക്കുന്നു എന്നു സാരം. എന്നാൽ ആദിപിതാവിനോട് ദൈവം ചോദിച്ച ‘നീ എവിടെയാണ് ’ (ഉല്പ 3:9) എന്ന ചോദ്യത്തിന് ഏദൻ തോട്ടത്തിനു വെളിയിലും പ്രസക്തിയും പ്രതിധ്വനിയുമുണ്ട്.
ഏദനിലും ഹാരാനിലും ഈജിപ്തിലും കാനാനിലും പ്രവാസത്തിലും ദൈവം മനുഷ്യരോട് ആവർത്തിച്ച ചോദ്യം ഇതുതന്നെയായിരുന്നു. ബേത്ലഹേമിലെ കുഞ്ഞിന്റെ കരച്ചിലിന്റെയും ഗലീലികടലോരത്തെ പ്രബോധനങ്ങളുടെയും കാൽവരിയിലെ നിലവിളിയുടെയും സാരസംഗ്രഹം ഈ ചോദ്യം തന്നെയാണ്: ‘മനുഷ്യാ നീ എവിടെയാണ്?’
‘നിന്റെ സഹോദരൻ എവിടെ’ (ഉല്പ 4:9) എന്ന് കായേനോടു ദൈവം ചോദിക്കുന്ന രണ്ടാമത്തെ ചോദ്യവുമായി ഈ ആദ്യചോദ്യത്തിനു ബന്ധമുണ്ട്. അസ്തിത്വപരമായ ഈ രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരമായിട്ടാണ് വിശുദ്ധ ഗ്രന്ഥം രക്ഷാകര പദ്ധതിയുടെ ഇതൾ വിടർത്തുന്നത്. സ്വന്തം സ്ഥാനവും സഹോദരന്റെ സ്ഥാനവും ആന്തരികമായി കൃത്യതയോടെ നിർണയിക്കാനുള്ള കഴിവാണ് ആത്മീയത.
നീ എവിടെയാണ് എന്ന ചോദ്യത്തിൽ ആർദ്രമായ മാതൃസ്നേഹത്തിന്റെ ആന്തലും കരുതലുമുണ്ട്. അമ്മമാർ മക്കളെ ഫോൺ വിളിച്ചാൽ ആദ്യം ചോദിക്കുന്ന ചോദ്യം അതാണല്ലോ. പാപം ചെയ്തു മറഞ്ഞിരുന്ന ആദത്തിന്റെ ഒളിസ്ഥലം കണ്ടെത്താനുള്ള ആകാംക്ഷയല്ല, അവൻ അകപ്പെട്ട ദുരവസ്ഥയുടെ ഭീകരതയാണ് ദൈവം ഈ ചോദ്യത്തിലൂടെ പ്രകടമാക്കുന്നത്.
ദൈവത്തെ ധിക്കരിച്ച, ദൈവത്തെ കൂടാതെ ജീവിക്കാൻ ശ്രമിക്കുന്ന സകലരോടുമുള്ള ദൈവത്തിന്റെ ചോദ്യമാണിത്. ദൈവത്തെയും സഭയെയും കൂദാശകളെയും വെല്ലുവിളിച്ചു ജീവിച്ച നീ ഇപ്പോൾ എവിടെയാണ് എന്ന് ആത്മശോധന ചെയ്യാനാണ് ദൈവം ആവശ്യപ്പെടുന്നത്.
ആർക്കും ഒരിക്കലും ഒന്നും ഒളിപ്പിക്കാനാവാത്ത ദൈവത്തിന്റെ ചോദ്യത്തിൽ ആത്മശോധനയുടെ മാത്രമല്ല തിരിച്ചറിവിന്റെയും തിരുത്തലിന്റെയും അന്തസത്ത അടങ്ങിയിരിക്കുന്നു.
ഏദൻ തോട്ടത്തിൽ മുഴങ്ങിയ ഈ ചോദ്യത്തിന് ദൈവം പ്രതീക്ഷിക്കുന്ന ഉത്തരം ‘ഞാൻ ക്രിസ്തുവിൽ ആയിരിക്കുന്നു’ (1 കൊറി 15:22) എന്നാണ്. ദൈവമക്കളുടെ കൂട്ടായ്മയിൽ, രക്ഷയുടെ പാതയിൽ സഹോദര സ്നേഹത്തിന്റെ വഴിയിൽ, വിശ്വസ്തമായ കുടുംബ ജീവിതത്തിന്റെ സന്തോഷത്തിൽ, സഹനത്തിലും പതറാത്ത സ്നേഹത്തിൽ... എന്നൊക്കെയാണ് ക്രിസ്തുവിൽ ആയിരിക്കുക എന്നതിന്റെ അർഥം. ക്രിസ്തുവിൽ ആയിരിക്കുവാൻ നോന്പുകാലം നമ്മെ അഭ്യസിപ്പിക്കുന്നു.
ബിഷപ് ജോസഫ് പാംപ്ലാനി
‘നീ ഇപ്പോൾ എവിടെയാണ്?’ എന്ന സ്ഥാനിക ചോദ്യം വിനിമയരംഗത്ത് അപ്രസക്തമായിക്കൊണ്ടിരിക്കുന്നു എന്നു സാരം. എന്നാൽ ആദിപിതാവിനോട് ദൈവം ചോദിച്ച ‘നീ എവിടെയാണ് ’ (ഉല്പ 3:9) എന്ന ചോദ്യത്തിന് ഏദൻ തോട്ടത്തിനു വെളിയിലും പ്രസക്തിയും പ്രതിധ്വനിയുമുണ്ട്.
ഏദനിലും ഹാരാനിലും ഈജിപ്തിലും കാനാനിലും പ്രവാസത്തിലും ദൈവം മനുഷ്യരോട് ആവർത്തിച്ച ചോദ്യം ഇതുതന്നെയായിരുന്നു. ബേത്ലഹേമിലെ കുഞ്ഞിന്റെ കരച്ചിലിന്റെയും ഗലീലികടലോരത്തെ പ്രബോധനങ്ങളുടെയും കാൽവരിയിലെ നിലവിളിയുടെയും സാരസംഗ്രഹം ഈ ചോദ്യം തന്നെയാണ്: ‘മനുഷ്യാ നീ എവിടെയാണ്?’
‘നിന്റെ സഹോദരൻ എവിടെ’ (ഉല്പ 4:9) എന്ന് കായേനോടു ദൈവം ചോദിക്കുന്ന രണ്ടാമത്തെ ചോദ്യവുമായി ഈ ആദ്യചോദ്യത്തിനു ബന്ധമുണ്ട്. അസ്തിത്വപരമായ ഈ രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരമായിട്ടാണ് വിശുദ്ധ ഗ്രന്ഥം രക്ഷാകര പദ്ധതിയുടെ ഇതൾ വിടർത്തുന്നത്. സ്വന്തം സ്ഥാനവും സഹോദരന്റെ സ്ഥാനവും ആന്തരികമായി കൃത്യതയോടെ നിർണയിക്കാനുള്ള കഴിവാണ് ആത്മീയത.
നീ എവിടെയാണ് എന്ന ചോദ്യത്തിൽ ആർദ്രമായ മാതൃസ്നേഹത്തിന്റെ ആന്തലും കരുതലുമുണ്ട്. അമ്മമാർ മക്കളെ ഫോൺ വിളിച്ചാൽ ആദ്യം ചോദിക്കുന്ന ചോദ്യം അതാണല്ലോ. പാപം ചെയ്തു മറഞ്ഞിരുന്ന ആദത്തിന്റെ ഒളിസ്ഥലം കണ്ടെത്താനുള്ള ആകാംക്ഷയല്ല, അവൻ അകപ്പെട്ട ദുരവസ്ഥയുടെ ഭീകരതയാണ് ദൈവം ഈ ചോദ്യത്തിലൂടെ പ്രകടമാക്കുന്നത്.
ദൈവത്തെ ധിക്കരിച്ച, ദൈവത്തെ കൂടാതെ ജീവിക്കാൻ ശ്രമിക്കുന്ന സകലരോടുമുള്ള ദൈവത്തിന്റെ ചോദ്യമാണിത്. ദൈവത്തെയും സഭയെയും കൂദാശകളെയും വെല്ലുവിളിച്ചു ജീവിച്ച നീ ഇപ്പോൾ എവിടെയാണ് എന്ന് ആത്മശോധന ചെയ്യാനാണ് ദൈവം ആവശ്യപ്പെടുന്നത്.
ആർക്കും ഒരിക്കലും ഒന്നും ഒളിപ്പിക്കാനാവാത്ത ദൈവത്തിന്റെ ചോദ്യത്തിൽ ആത്മശോധനയുടെ മാത്രമല്ല തിരിച്ചറിവിന്റെയും തിരുത്തലിന്റെയും അന്തസത്ത അടങ്ങിയിരിക്കുന്നു.
ഏദൻ തോട്ടത്തിൽ മുഴങ്ങിയ ഈ ചോദ്യത്തിന് ദൈവം പ്രതീക്ഷിക്കുന്ന ഉത്തരം ‘ഞാൻ ക്രിസ്തുവിൽ ആയിരിക്കുന്നു’ (1 കൊറി 15:22) എന്നാണ്. ദൈവമക്കളുടെ കൂട്ടായ്മയിൽ, രക്ഷയുടെ പാതയിൽ സഹോദര സ്നേഹത്തിന്റെ വഴിയിൽ, വിശ്വസ്തമായ കുടുംബ ജീവിതത്തിന്റെ സന്തോഷത്തിൽ, സഹനത്തിലും പതറാത്ത സ്നേഹത്തിൽ... എന്നൊക്കെയാണ് ക്രിസ്തുവിൽ ആയിരിക്കുക എന്നതിന്റെ അർഥം. ക്രിസ്തുവിൽ ആയിരിക്കുവാൻ നോന്പുകാലം നമ്മെ അഭ്യസിപ്പിക്കുന്നു.
ബിഷപ് ജോസഫ് പാംപ്ലാനി