കോവിഡ് ന്യുമോണിയ ബാധിച്ച രോഗികള്‍ക്ക് ഫൈബ്രോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ശ്വാസകോശത്തിന്റെ ശരിയായ വികാസ സങ്കോചങ്ങളെ തടസപ്പെടുത്തും. തന്മൂലം പ്രസ്തുത വ്യക്തികള്‍ക്ക് അനുദിന പ്രവര്‍ത്തനങ്ങളിലും കായിക അധ്വാനത്തിലും ബുദ്ധിമുട്ട് അനുഭവപ്പെടാം.
സുഗമമായ ശ്വാസോച്ഛ്വാസം തടസപ്പെടാനുള്ള മറ്റൊരു കാരണം രോഗം സജീവമായ സമയത്ത് ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ രക്തം ചെറിയ തോതില്‍ കട്ടപിടിക്കുന്നതും പ്രസ്തുത രക്തക്കുഴലുകളില്‍ ദീര്‍ഘകാല മാറ്റങ്ങള്‍ ഉണ്ടാകുന്നതുമാണ്.
കായികാധ്വാനത്തിനിടെ ഹൃദയമിടിപ്പിൽ വ്യതിയാനം
കായികാധ്വാനത്തിനിടയില് ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യതിയാനം, ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥ എന്നിവയൊക്കെ ഇതിന്റെ ഫലമായി അനുഭവപ്പെടാം. ഈ ലക്ഷണങ്ങളെ സാധാരാണ ശാരീരിക ക്ഷീണത്തില്‍ നിന്നും വേര്‍തിരിച്ചു കാണേണ്ടതാണ്.
നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍
ഉണ്ടായിരുന്ന രോഗികളില്‍ അവ കൂടുതല്‍ കഠിനമാകാന്‍ കോവിഡ് രോഗം കാരണമായേക്കാം. അതിനാല്‍, ശ്വാസോച്ഛ്വാസ സംബന്ധമായി കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോഗികള്‍ എത്രയും വേഗം ഒരു വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ എക്സ്റേ, പിഎഫ്ടി, സിടി സ്കാന്‍, എക്കോ, കാര്‍ഡിയോഗ്രാം തുടങ്ങിയ പരിശോധനകള്‍ ആവശ്യാനുസരണം ഉപയോഗപ്പെടുത്തണം.
രക്തം കട്ടപിടിക്കാനുള്ള സാധ്യത
ശ്വാസകോശ രോഗങ്ങള്‍ക്കു പുറമേ രോഗിയുടെ മറ്റു ശാരീരികാവയങ്ങളെയും കോവിഡ് രോഗം സാരമായി ബാധിച്ചേക്കാം. ഇതില്‍ പ്രധാനമായത് ശരീരത്തിന്റെ വിവിധ അവയവങ്ങളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുന്നുവെന്നതാണ്. തല്‍ഫലമായി, നിലവില്‍ സാരമായ രോഗങ്ങളുള്ള വ്യക്തികളുടെ രോഗാവസ്ഥ കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത ഏറുന്നു.
കൂടാതെ, ഹൃദ്രോഗം, ഹൃദയാഘാതം, വൃക്കരോഗം, കൈകാലുകളിലെ രക്തക്കുഴലുകളിലെ ബ്ലോക്കുകള്‍ തുടങ്ങിയവയുടെ അപകട സാധ്യത വര്‍ധിക്കാനും ഇത് ഇടയാക്കും. അതിനാല്‍ നിലവില്‍ മറ്റു രോഗങ്ങളുണ്ടായിരുന്ന രോഗികളും കോവിഡില്‍ നിന്നു സുഖം പ്രാപിച്ച പ്രായമായ രോഗികളും അവരുടെ ആരോഗ്യ നിലയില്‍ സാരമായ മാറ്റങ്ങള്‍ അനുഭവപ്പെടുന്നുണ്ടോയെന്ന് നിരന്തരമായി നിരീക്ഷിക്കുകയും ആവശ്യമായ വൈദ്യ സഹായം തേടുകയും വേണം.
ആവര്‍ത്തന സാധ്യത
കോവിഡ് 19 ല്‍ നിന്നു സുഖം പ്രാപിച്ച ചില രോഗികളില്‍ വീണ്ടും അണുബാധയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രാഥമിക അണുബാധയേക്കാള്‍ തീവ്രതയോടെ രണ്ടാമത്തെ അണുബാധ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനാല്‍ ശുചിത്വം, സാമൂഹിക അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയ എല്ലാ മുന്‍കരുതലുകളും ജാഗ്രതയോടെ തുടരേണ്ടിയിരിക്കുന്നു.
വിവരങ്ങൾ:
ഡോ. കെ. പ്രവീണ്‍ വത്സലന്‍
കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ആസ്റ്റര്‍ മെഡ്സിറ്റി,
എറണാകുളം
കോവിഡ് രോഗമുക്തിക്കു ശേഷമുള്ള ശ്വസന ബുദ്ധിമുട്ട് അവഗണിക്കരുത്
05:01 PM Feb 08, 2021 | Deepika.com